Followers

പൂച്ചക്കുട്ടി

Monday, January 24, 2011

അന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ കുറച്ചധികം വൈകിയിരുന്നു . കുറച്ച് നേരം വെറുതേ ഇരുന്നാൽ കൊള്ളാമെന്ന് തോന്നി എനിക്ക്. ടി.വി ഓഫ് ചെയ്ത് കണ്ണടച്ച് ഞാൻ സോഫയിലോട്ട് ചാരിയിരുന്നു. ആ ഇരിപ്പിന് നല്ലൊരു സുഖമുണ്ടായിരുന്നു. കണ്ണടച്ച് മനസ്സിൽ മറ്റ് ചിന്തകളൊന്നുമില്ലാതെയിരിക്കുമ്പോൾ കണ്ണിന് മുന്നിൽ പല പല നിറങ്ങൾ പ്രത്യക്ഷപ്പെടുന്നതായ് എനിക്ക് തോന്നാറുണ്ട്. പല നിറത്തിലെ പുകച്ചുരുളുകൾക്കിടയിലൂടെ ഞാനങ്ങനെ സ്വസ്ഥ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്!
സുഖം. സ്വസ്ഥം. ആർക്കുമൊരു ശല്യവുമില്ലാതെയിരുന്ന എന്നെയിതാ തോളിൽ പിടിച്ച് കുലുക്കി വിളിക്കുന്നു. മറ്റാരുമല്ല! സഹധർമ്മിണി!
“എന്തൊരിരിപ്പാ ഇത്? ഇതെന്താ ശ്രീബുദ്ധനാകാൻ പോകുന്നോ? ധ്യാനിച്ച് ധ്യാനിച്ച് അവസാനം എന്നെയിട്ടേച്ച് പൊയ്ക്കളയരുത്.”
ശ്രീബുദ്ധനല്ല. മിക്കവാറും ഹിറ്റ്ലറായി മാറും. എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ടെന്തിനാ! പണ്ടൊക്കെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാൽ ഉരുൾപൊട്ടലുണ്ടാക്കുന്നവളായിരുന്നു. ഈയിടയായിട്ട് കണ്ണുരുട്ടിക്കാണിച്ചാൽ അവള് തിരിച്ച് സൈറ്റടിച്ച് കാണിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്!
മനുഷ്യൻ പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ വൈറസുകൾ രൂപം മാറി ‘എന്നോട് കളിക്കല്ലേ’ എന്ന് പറയുന്നകാലമാണ്! കൊതുകുകൾ പോലും കൊതുക് തിരിക്ക് മുകളിൽ കുത്തിയിരുന്ന് റെസ്റ്റെടുക്കുന്ന കാലമാണ്!
“അതുകേൾക്കുന്നുണ്ടോ?” ചോദ്യമെന്നോടാണ്. ഞാനൊന്നും മിണ്ടിയില്ല.
“അതുകേൾക്കുന്നുണ്ടോന്ന്?” വെറുതേ വിടാനുള്ള ഭാവമില്ല.
“എന്തോന്ന്”
“പൂച്ച കരയുന്നത്...”
ഓ...അതാണോ ഇപ്പോ ഇത്ര വലിയ കാര്യം. ഈ ഭൂലോകത്ത് ആരെല്ലാം കരയുന്നു. പൂച്ച,പട്ടി,സകലമാന മനുഷ്യരും മൃഗങ്ങളുമെല്ലാം കരയുന്നു. അതിലെന്താ ഇത്ര അതിശയപ്പെടാൻ! മനസ്സിലങ്ങനെയൊക്കെ വിചാരിച്ചെങ്കിലും ഞാൻ ‘കമാ’ എന്നൊരക്ഷരം മിണ്ടിയില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
“മതിലിന്നടുത്തുന്നാ...ആരോ കൊണ്ടിട്ടിട്ട് പോയതാണന്ന് തോന്നുന്നു...അതിന് വിശക്കുന്നുണ്ടായിരിക്കും.”
“ഉണ്ടെങ്കിൽ...” എന്റെ അസ്വാരസ്യം സംസാരത്തിലുണ്ടായിരുന്നു.
“നമ്മുക്ക് പോയി അതിന് കുറച്ച് പാലുകൊടുത്തിട്ട് വരാം.”
“എടീ, സ്നേഹം വേണമെടീ...സ്നേഹം. ഞാൻ വന്നിട്ട് ഇത്രേം നേരമായ്...ഒരു കട്ടൻ കാപ്പിയെങ്കിലും വേണമെന്ന് ചോദിച്ചോ നീ? പൂച്ചയ്ക്ക് പാല് കൊടുക്കാൻ നടക്കുന്നു.” ഞാനെണീറ്റ് കുളിമുറിയിലേയ്ക്ക് പോയി.
കുളിയും കഴിഞ്ഞ് ഞാൻ വന്നപ്പോൾ ഭാര്യയുടെ കൈയിലൊരു പൂച്ചക്കുഞ്ഞുണ്ടായിരുന്നു.
“നല്ല പൂച്ചക്കുഞ്ഞ്! അതവിടെക്കിടന്നാൽ ചത്തു പോകും. ഞാനിങ്ങ് കൊണ്ടുപോന്നു.” ഞാനൊന്നും പറഞ്ഞില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
പിന്നെയങ്ങോട്ടുള്ള ദിനങ്ങളിൽ പൂച്ചക്കുട്ടിയുടെ ലീലാവിലാസങ്ങളായിരുന്നു. കട്ടിലിൽ...മേശയിൽ...ടീപ്പോയിൽ...സോഫയിൽ...എവിടെ നോക്കിയാലും പൂച്ച. നേരാം വണ്ണം വീടിന്നകത്ത് ഒന്ന് നടക്കാൻ പോലും പറ്റാതായ്. നടക്കുമ്പോൾ കാലിന്നിടയിലൂടെ...നിൽക്കുമ്പോൾ വാലും മുഖവുമൊക്കെ കൊണ്ട് ഉരസൽ...
“നല്ല മിടുക്കൻ പൂച്ചക്കുട്ടി...അവന്റെ കളി കണ്ടില്ലേ?” ഭാര്യയ്ക്ക് പൂച്ചക്കുട്ടിയെക്കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു!
പൂച്ചക്കുട്ടിയുടെ വീരശൂരപരാക്രമങ്ങളുമായ് ദിവസങ്ങളങ്ങനെ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ആ സംഭവമുണ്ടായത്!
സംഭവം മറ്റൊന്നുമല്ല. ഭാര്യയ്ക്ക് അത്യാവശ്യമായ് നാട്ടിൽ പോകണം!
പൂച്ചക്കുട്ടിയെ ആര് നോക്കും?
“ഒരു പണി ചെയ്യാം. ഇവിടെ വേലയ്ക്ക് വരുന്ന സ്ത്രീയോട് പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്ന കാര്യം ഞാൻ പറയാം.” ഭാര്യ പരിഹാരമാർഗ്ഗമെന്നോണം പറഞ്ഞു.
എങ്കിലും അവളങ്ങനെ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായിരുന്നു. പൂച്ചക്കുട്ടിയുടെ കാര്യത്തിൽ അവൾക്കെന്നെ അത്രയ്ക്ക് വിശ്വാസമായിരുന്നു!
ഇതു ശരിയല്ല. ഒരു ചിന്ന പൂച്ചക്കുട്ടിയെ നോക്കാൻ പോലും എന്നെക്കൊണ്ടാവില്ലന്നല്ലേ ഇവള് പറഞ്ഞുവരുന്നത്! അനുവദിക്കരുത്...
നീ വരുമ്പോഴത്തേയ്ക്കും ഞാനിവനെ ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നതുപോലത്തെ നല്ല തടിയൻ പൂച്ചയാക്കും. മനസ്സിൽ തോന്നിയതങ്ങനെയാണങ്കിലും പറഞ്ഞതിങ്ങനെയാണ്.”ഛെ.ഛെ. നീയെന്താ ഈ പറയുന്നത്? നമ്മുടെ പൂച്ചക്കുട്ടിയ്ക്ക് കണ്ട തെലുങ്കത്തികൾ തീറ്റി കൊടുക്കുകയോ?നമ്മുക്കിതിനെ നല്ല മലയാളി പൂച്ചയാക്കി വളർത്തണം.നീ പൊയ്ക്കോ...ഞാനേറ്റു.”
ഭാര്യ പൊയ്ക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായി തുടങ്ങിയത്!
എന്റെ സാമ്പാറും,തൈരും,അച്ചാറും ചോറുമൊന്നും പൂച്ച തിന്നുന്നില്ല.
ഇവനെ മലയാളിയാക്കി കൺ‌വേർട്ട് ചെയ്യാമെന്ന് വിചാരിച്ച ഞാൻ തന്നെ മണ്ടൻ! തെലുങ്ക് പൂച്ചയെ തെലുങ്കനായ് തന്നെ വളർത്തണം! ഇനിയിപ്പോ എന്താ ചെയ്ക! ഫ്രിഡ്ജ് തുറന്ന് നോക്കി.ഭാഗ്യം! ഒന്ന് രണ്ട് മുട്ട ഇരിപ്പുണ്ട്. ഒരെണ്ണം പൊട്ടിച്ച് ഒരു പാത്രത്തിലാക്കി കൊടുത്തു. അതിശയിച്ച് പോയി! ഇത്രയ്ക്കാർത്തിയുണ്ടോ! നിമിഷനേരം കൊണ്ടല്ലേ ഒരു മുട്ട തീർത്തത്. ഇവനെ ഞാൻ മുട്ടേം പാലും കൊടുത്ത് വളർത്തും. അവള് വരുമ്പോഴത്തേയ്ക്ക് പൂച്ചക്കുട്ടിയെ ഞാനൊരുപരുവത്തിലാക്കിയെടുക്കും. അവൾക്ക് പൂച്ചക്കുട്ടിയുടെ കാര്യത്തിൽ എന്നിലുള്ള അവിശ്വാസ്യത ഞാൻ മാറ്റിയെഴുതിക്കും!
ദിവസവും മുട്ട കഴിക്കുന്നതുകൊണ്ടായിരിക്കാം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടിയ്ക്കും ഒരു മടുപ്പ്. അത് സ്വാഭാവികം! നമ്മുക്കും അങ്ങനെയൊക്കെയല്ലേ! നിത്യേന ഒരേ ഭക്ഷണം കഴിച്ചാൽ മടുപ്പുണ്ടാകില്ലേ? ഇനിയെന്താ ചെയ്യുക! ഞാൻ ഫ്രിഡ്ജ് തുറന്നു.
ഫ്രീസർ തുറന്ന് നോക്കിയപ്പോൾ അതാ ഇരിക്കുന്നു... ഒരു പൊതി നിറയെ ചീസ്. എന്റെ മേൽ പരീക്ഷിക്കാൻ വാങ്ങിവെച്ചിരിക്കുന്നതാണ്! ചീസെങ്കിൽ ചീസ്! ഒന്ന് പരീക്ഷിച്ചാലോ! സാ‍യിപ്പന്മാരുടെ പൂച്ചകളൊക്കെ തീർച്ചയായിട്ടും ചീസായിരിക്കും കഴിക്കുന്നത്. ഒരു കഷണം മുറിച്ച് പാത്രത്തിലാക്കി വെച്ചു കൊടുത്തു.
പൂച്ചക്കുട്ടി പാത്രത്തിലേയ്ക്ക് ഒരു മറിച്ചിലായിരുന്നു! ഹൊ. ഇവനിവിടെയെങ്ങും വളരേണ്ടവനല്ല. വല്ല യൂറോപ്പിലും വളരേണ്ടവനായിരുന്നു.
അടുത്ത രണ്ട് ദിവസം പൂച്ചക്കുട്ടിയ്ക്ക് മൃഷ്ടാന്നഭോജനമായിരുന്നു. ഞാനും സന്തോഷിച്ചു. വലിയ പണിയൊന്നുമില്ലല്ലോ. ചീസ് മുറിക്കുക കൊടുക്കുക! ചീസ് മുറിക്കുക കൊടുക്കുക!
മൂന്നാം ദിവസം പൂച്ചക്കുട്ടിയ്ക്ക് ഒരു മടുപ്പ്! സ്വാഭാവികം! ഒരേ ഭക്ഷണം തുടർച്ചയായ് കഴിച്ചാൽ മനുഷ്യർക്കും ഉണ്ടാകും ഇങ്ങനെയൊക്കെ തന്നെ!
ഇനിയെന്ത്?
പല പല സാധനങ്ങളും മാറിമാറിക്കൊടുത്തു. പാല്,വെണ്ണ,മീന്റെ തല... നോ രക്ഷ! പൂച്ചക്കുട്ടി അടുക്കുന്നില്ല. ഇതെന്താ നിരാഹാരം തുടങ്ങിയോ?
ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് സിനിമയിലെ തടിയൻ പൂച്ചയെ സ്വപ്നം കണ്ട എന്റെ മുന്നിൽ പൂച്ചക്കുട്ടി ഒരോന്തിനെപ്പോലെയായി.
ഞാനെന്തു ചെയ്യും? അവള് വരുമ്പോൾ എന്ത് പറയും?
മെലിഞ്ഞുണങ്ങിയിട്ടും നല്ലവണ്ണം നടക്കാൻ പറ്റാതായിട്ടും ഞാൻ ഓഫീസിൽ നിന്നുവരുമ്പോൾ അതിഴഞ്ഞിഴഞ്ഞ് എന്റെ കാൽക്കൽ വരും. തല എന്റെ പാദങ്ങളിൽ ഉരസും.
“അല്പം വെള്ളമെങ്കിലും കുടിക്കെടാ നീ. എന്റെയൊരാശ്വാസത്തിന്...” ഞാനറിയാതെ പറഞ്ഞുപോയി. പൂച്ചക്കുട്ടി തറയിൽ മലർന്ന് കിടന്ന് കാലുകൾ മേലോട്ടാക്കി എന്നെ നോക്കി. ഞാനതിനെയെടുത്ത് തറയിൽ നിവർത്തിയിരുത്തി. ഞാൻ ആഹാരം കഴിക്കുമ്പോഴും അവനവിടെയുണ്ടായിരുന്നു. ഞാനുറങ്ങുമ്പോഴും അവനവിടെത്തന്നെയുണ്ടായിരുന്നിരിക്കാം. രാവിലെ എണീറ്റയുടൻ ഞാൻ പൂച്ചക്കുട്ടിയെ നോക്കി. പൂക്കളില്ലാത്ത ഫ്ലവർവേസിന്റെ വക്കിലൂടെ ഒരു തല പുറത്തേയ്ക്ക് കാണുന്നുണ്ടായിരുന്നു. ചെവിയിൽ പിടിച്ച് ഞാൻ പൂച്ചക്കുട്ടിയെ മുകളിലോട്ട് പൊക്കി. വെയിലത്ത് കിടന്നുണങ്ങിയ ഇറച്ചിക്കഷണം പോലിരുന്നു അതിന്റെ ശരീരം. രാവിലെ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാൻ പൂച്ചക്കുട്ടിയെക്കൊണ്ടുവന്ന് ബാൽക്കണിയിൽ കിടത്തി.
വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ മേശപ്പുറത്ത് ഒരു കടലാസിരിപ്പുണ്ടായിരുന്നു. വേലക്കാരി അതിൽ ഹിന്ദിയിൽ ഇങ്ങനെയെഴുതിയിട്ടുണ്ടായിരുന്നു. ‘പൂച്ചക്കുട്ടി ചത്തു. ഞാനതിനെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിലിട്ടു.’

ഞാ‍ൻ ഫോണെടുത്ത് ഭാര്യയെ വിളിച്ചു. “എടീ, നമ്മുടെ പൂച്ചക്കുട്ടി ചത്തു പോയി.” മറുപടി ഒരു നിശബ്ദത മാത്രമായിരുന്നു.ഞാനും പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നതായി ഇപ്പോൾ ഞാനറിയുന്നു.

Read more...

ചമ്പാ അയ്യങ്കാർ

Wednesday, January 19, 2011

ശബരിമല സീസൺ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹൈദ്രാബാദിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്ര അല്പം കഷ്ടമാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ യാത്ര ബാംഗ്ലൂർ വഴിയാക്കി. ബാംഗ്ലൂരിലേയ്ക്കുള്ള യാത്ര ശരിക്കും ദുരിതം തന്നെയായിരുന്നു.
യു പി ക്കാര് ഭൈയ്യാമാരെ ബെർത്തീന്നൊന്ന് മാറ്റാൻ ചില്ലറപാടൊന്നുമല്ല പെട്ടത്. ഒരുത്തനെ കാൽക്കൽ നിന്നും മാറ്റുമ്പോൾ അടുത്തവൻ തലക്കൽ വരും. അവസാനം മടുത്ത് ഒരുത്തനെ തലക്കലും അടുത്തവനെ കാൽക്കലും ബോഡി ഗാർഡാക്കി ഞാൻ നടുക്ക് കിടന്നുകൊടുത്തു. പറഞ്ഞാൽ കേൾക്കുകേലന്ന വെച്ചാൽ പിന്നെന്തു ചെയ്യാൻ!
ഒരുവിധം ബാഗ്ലൂർ സിറ്റി ജംഗ്ഷനിൽ എത്തി എന്ന് പറഞ്ഞാൽ മതി. ജെ.പി എക്സ്പ്രസ്സിൽ ഇനിയൊരിക്കലും ബാംഗ്ലൂരിലേയ്ക്കില്ലായെന്ന് ഉറപ്പിച്ച് സിറ്റി ജംഗ്ഷനിലെ ഒരു ബെഞ്ചിൽ ഞാനിരുന്നു. ഉറക്കം കൊണ്ട് വിജാഗിരി വിട്ടുപോയ കതക് പോലെ തല ഒരുവശത്തേക്ക് പ്‌ട്ക്കേന്ന് വീഴുമ്പോഴാണ് ഒരു സ്തീ ശബ്ദം. അതും നല്ല ഇംഗ്ലീഷിൽ...
“കണ്ടിട്ട് ഒരു മാന്യനാണന്ന് തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ?”
മാന്യനായ ഞാൻ തലയൊക്കെ ഒന്ന് പിടിച്ച് നേരെയാക്കി നിവർന്നിരുന്നു.
“എന്റെ പേര് ചമ്പാ അയ്യങ്കാർ, മൈസൂരിലാണ് വീട്. ഞാനൊരു കോറിയോ ഗ്രാഫറാണ്. ഇവിടെ ബാംഗ്ലൂരിൽ കുറെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്...” സംസാരത്തിന് ഭയങ്കര ദൈന്യത!
കേട്ടപ്പോൾ തന്നെ എനിക്ക് സംഗതിയുടെ ഒരു ഇത് മനസ്സിലായി.
‘അതേ..അതേ... ബാഗ്ലൂര് വന്നു. കൈയിലെ പണം എങ്ങനെയോ നഷ്ടപ്പെട്ടു. തിരികെ പോകാൻ സഹായിക്കണം...‘ ആള് മാറിപോയി വല്ല്യമ്മേ! മനസ്സിൽ വന്നതൊന്നും പുറത്ത് പറയാതെ കൈ തലയ്ക്ക് പുറകിൽ കെട്ടി ഒന്ന് വിസ്തരിച്ച് കോട്ടുവായിട്ട് ശരീരമൊന്ന് നിവർത്തി ഞാനിരുന്നു.
“എനിക്ക് മൈസൂരിൽ രണ്ട് വീട് സ്വന്തമായുണ്ട്. ഞാൻ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുമില്ല.” ചമ്പ അയ്യങ്കാർ തുടർന്നു.
ഞാനവരുടെ മുഖത്ത് നോക്കാതെ തന്നെ എല്ലാം മൂളിക്കേട്ടു.
“മൈസൂരിലേയ്ക്കുള്ള ട്രയിനും കാത്ത് ഞാൻ ദാ അവിടെ ആ ബെഞ്ചിലിരിക്കുകയായിരുന്നു.” ചമ്പ അയ്യങ്കാർ എന്നെ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചു.ഞാനങ്ങോട്ട് നോക്കി. നോക്കുന്നതിന് പൈസയൊന്നും കൊടുക്കേണ്ടല്ലോ!

ചമ്പ അയ്യങ്കാർക്ക് ഏകദേശം എഴുപതോളം വയസ്സ് പ്രായം കാണും. എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ടായിരിക്കാം അവർ ഭാഷകളൊന്നൊന്നായ് മാറ്റി സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം അവർ ഭംഗിയായ് സംസാരിക്കുന്നു.
“നിങ്ങടെ പ്രായം കാണും ഒരാൾ വന്ന് എന്റെ കൈയ്ക്കിട്ട് തട്ടി പേഴ്സ് കൊണ്ടുപോയി. മൈസൂരിലേയ്ക്ക് പോകാൻ എന്റെ കൈയിൽ പണമൊന്നുമില്ല.” ചമ്പ അയ്യങ്കാരുടെ കണ്ണുകളിലെ നനവ് എനിക്ക് കാണാൻ കഴിഞ്ഞു. ശബ്ദത്തിലെ ഇടർച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞു.
കാര്യം ഞാൻ വിചാരിച്ചതുപോലെ തന്നെയാണ് നീങ്ങുന്നത്. എങ്കിലും ചുമ്മാതെ ചോദിച്ചു.
“എത്രരൂപ വേണം?”
“40”
കേവലം നാല്‍പ്പത് രൂപയ്ക്ക് ഇവർ കള്ളം പറയേണ്ട ആവശ്യമുണ്ടോ. കാഴ്ചയ്ക്കും സംസാരത്തിലും നല്ലൊരു കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണന്ന് തോന്നുന്നു. വിലകൂടിയ പട്ടുസാരിയും,സ്വർണ്ണ കമ്മലും വളയും എല്ലാം കൂടി കണ്ടിട്ട് സംശയം വെറുതെയാണന്ന് എനിക്ക് തോന്നി. നൂറ് രൂപയെടുത്ത് ഞാൻ ചമ്പ അയ്യങ്കാർക്ക് കൊടുത്തു.
ചമ്പ അയ്യങ്കാരുടെ മുഖമാകെ ചുവന്ന് തുടുത്ത്. അവരുടെ വെളുത്ത കവിളുകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി. ഞാൻ വല്ലാണ്ടായി.
“മോനേ, നല്ലതു വരും. ഒത്തിരി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ആദ്യായിട്ടാണ് ഇങ്ങനെയൊരനുഭവം. പൈസ ചോദിക്കാൻ എനിക്കറിയാവുന്ന ഒത്തിരിപ്പേരുണ്ട് ബാംഗ്ലൂരിൽ...പക്ഷേ...” ഒന്ന് നിർത്തിയിട്ട് ചമ്പ അയ്യങ്കാർ തുടർന്നു.
“എന്റെ അഭിമാനം അനുവദിക്കുന്നില്ല മോനേ അവരോടൊക്കെ ചോദിക്കാൻ.”
അപ്പോഴത്തേയ്ക്കും ബുക്ക്സ്റ്റാളും നോക്കിപ്പോയ ഭാര്യയുമെത്തി. ഞാൻ ആഷയെ അവർക്ക് പരിചയപ്പെടുത്തി.
നൃത്തവും,ശാസ്ത്രീയ സംഗീതവും, അല്പസ്വല്പം ആയൂർവേദവും കൈനോട്ടവുമൊക്കെ അറിയാമെന്ന് ചമ്പ അയ്യങ്കാർ പറഞ്ഞു. നൂറ് രൂപയ്ക്ക് പകരമായ് നൽകാൻ അവരുടെ കൈയിൽ ഇപ്പോൾ ഒന്നുമില്ലന്നും അതിനാൻ വിരോധമില്ലങ്കിൽ ഞങ്ങളുടെ കൈ നോക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. ഞാൻ ഇതുവരെ കൈനോട്ടം, ജോത്സ്യം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പോയിട്ടില്ല. വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല. എന്തോ...അങ്ങനെ തോന്നിയിട്ടില്ല.
ഞങ്ങൾ ചമ്പ അയ്യങ്കാർക്ക് മുന്നിൽ കൈനീട്ടി. വിശ്വസിക്കാൻ കഴിയുന്നില്ല!!!
അവർ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരം‌പ്രതി ശരിയാണ് ഞങ്ങളുടെ ജീവിതത്തിൽ!
കൈനോട്ടത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ ഇങ്ങനെയൊരു സന്ദർഭത്തിൽ...അതും യാതൊരു പരിചയവുമില്ലാത്ത...ജീവിതത്തിലാദ്യമായ് കാണുന്ന ഒരു വ്യക്തി ഞങ്ങളുടെ തികച്ചും സ്വകാര്യമായ കാര്യങ്ങൾ സംശയത്തിനിട നൽകാത്ത വിധത്തിൽ പറയുമ്പോൾ...എന്റെ ധാരണകളൊക്കെ തെറ്റാണോ!
ചമ്പ അയ്യങ്കാരോട് വിട പറഞ്ഞ് നാട്ടിലേയ്ക്കുള്ള ട്രയിൻ കയറുമ്പോൾ എന്റെ മനസ്സിലതായിരുന്നു ചിന്ത.
----- ----- -----

ഏകദേശം ഇരുപത് വർഷങ്ങളായിക്കാണും. ജോലിതിരക്കി ബോബെയാകെ കറങ്ങി നാട്ടിലേയ്ക്കുള്ള ട്രയിനിലായിരുന്നു ഞാൻ. ഞാനിരുന്നതിന്നടുത്ത് മൂന്നു നാല് മലയാളികൾ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്. സംസാരിച്ച് വന്നപ്പോൾ മനസ്സിലായി ഒന്നുരണ്ടുപേർ എന്റെ നാടിന്നടുത്തുള്ളവരാണ്. ആദ്യമായിട്ട് കേരളം വിട്ട് യാത്ര ചെയ്യുന്നവരാണ്. ഏതോ ഗൾഫ് ജോലിയുമായി ബന്ധപ്പെട്ട് ബോംബയിൽ വന്നിട്ട് തിരികെ വരികയാണ്.തിരുവനന്തപുരത്തുകാരനായ ഒരു പയ്യനുമുണ്ട് ഞങ്ങളുടെ കൂടെ.എന്നെപ്പോലെ തന്നെ ഏതൊ ഇന്റർവ്യൂവിന് വന്നിട്ട് മടങ്ങുകയാണ്. ട്രയിൻ ജോലാർപേട്ടയ്ക്ക് ഒന്നു രണ്ട് സ്റ്റേഷന് മുന്നിലുള്ള ഒരു സ്റ്റേഷനിലെത്തിയപ്പോൾ കറുത്ത് മെലിഞ്ഞ് പൊക്കമുള്ള കാണാൻ മിടുക്കനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നല്ലവണ്ണം വസ്ത്രധാരണം ചെയ്ത ഒരു മാന്യൻ. ഒറ്റനോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷകത്വം തോന്നുന്ന പ്രകൃതി. സംസാരം പതിയെ ആഹാരത്തെറിച്ചായി. നാടുവിട്ട് കഴിഞ്ഞാൽ ഏതൊരു മലയാളിക്കുമുണ്ടാകുന്നതുപോലെ ഞങ്ങൾക്കും നാവിൻ തുമ്പത്ത് നാടൻ ആഹാരത്തിന്റെ രുചി അനുഭവപ്പെടാൻ തുടങ്ങി. മൂക്ക് മുട്ടെ ചോറും നല്ല എരിവുള്ള മീൻ‌കറിയും...
“ജോലാർപേട്ട റയിൽ‌വേസ്റ്റേഷനിൽ മലയാളിയുടെ ഒരു കടയുണ്ട്. അവിടെ നല്ലൊന്നാന്തരം മീൻ‌കറിയും ചോറും കിട്ടും.” നമ്മുടെ ചെറുപ്പക്കാരൻ ഇതുപറയുന്നതും കേട്ടുകൊണ്ട് ഞാൻ അപ്പർ ബെർത്തിലേയ്ക്ക് പോയി. ആഹാരത്തിനെ കുറിച്ചുള്ള ചർച്ച നടന്നതുകൊണ്ടായിരിക്കാം വിഭവസമൃദ്ധമായ ആഹാരം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന ഒരു ആലസ്യം എന്നെ ബാധിച്ചു. ഉറക്കമെണീറ്റപ്പോൾ ട്രയിൻ ജോലാർപേട്ടയിൽ എത്തിയിട്ടുണ്ടായിരുന്നു. ധൃതിയിൽ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞാൻ മറ്റുള്ളവരോട് ഊണുവാങ്ങാൻ വരുന്നില്ലേ എന്ന് ചോദിച്ചു.
ഞാനൊഴികെ മറ്റ് അഞ്ചുപേരും ചെറുപ്പക്കാരന്റെ കൈയിൽ പൈസ കൊടുത്തുവിട്ടിരിക്കുകയാണ്! നല്ലവനായ ആ ചെറുപ്പക്കാരന്റെ സന്മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഊണ് വാങ്ങാനായി കട തിരക്കി ഇറങ്ങി.
പറഞ്ഞതുപോലെ ഒരു കട കണ്ടുകിട്ടി. സാമാന്യം തിരക്കുമുണ്ടായിരുന്നു. ചെറുപ്പക്കാരനെ അവിടെങ്ങും കണ്ടില്ല. ഞാൻ ഊണുമായി തിരികെ വണ്ടിയിലെത്തി.
“മീൻ കറിയും ഊണുമല്ലേ. വെച്ചു താമസിപ്പിക്കേണ്ട. നമ്മുക്ക് തുടങ്ങിക്കളയാം.” ഞാൻ ഊണ് പൊതി പതിയെ തുറന്നു. ചെറുപ്പക്കാരൻ നേരത്തേ എത്തിക്കാണുമെന്ന വിചാരത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അയാൾഎത്തിയിരുന്നില്ല.വണ്ടി സ്റ്റേഷൻ വിട്ടു. പാവം എന്റെ സഹയാത്രികർ! എന്റെ മീൻ‌കറിയുടെ മണവുമാസ്വദിച്ച് അവർ തമ്മിൽ തമ്മിൽ നോക്കിയിരുന്നു. അപ്പോൾ ഞാനാലോചിച്ചത് കേവലം ഒന്നോ രണ്ടോ ഊണിന്റെ പൈസായ്ക്ക് വേണ്ടി തട്ടിപ്പ് നടത്തി ജീവിക്കുന്ന മറുനാടൻ മലയാളിയുടെ ദുർവിധിയെക്കുറിച്ചായിരുന്നു!
----- ----- ------

ഈ സംഭവം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞ് മദ്രാസ് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ആലപ്പുഴയ്ക്ക് വരാനായി ട്രയിൻ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റടുക്കൽ വന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്താണ് വീട്. ‘ആലപ്പുഴ ബ്ലൂഡയമണ്ട്സ്’ ഗാനമേള ട്രൂപ്പിലെ ഒരു പ്രസിദ്ധനായ ഗായകന്റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞു. മദ്രാസിൽ എന്തോ കാര്യത്തിനായ് വന്നതാണന്നും പോക്കറ്റടിക്കപ്പെടുകയും കൈയിലുണ്ടായിരുന്ന പണവും ട്രയിൻ ടിക്കറ്റുമെല്ലാം നഷ്ടമായതായും പറഞ്ഞു. എങ്ങിനെയെങ്കിലും കുറച്ച് പണം കൊടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.
എന്റെ മനസ്സിലേയ്ക്ക് അപ്പോൾ ജോലാർപേട്ട സംഭവമാണ് കടന്നുവന്നത്. കഷ്ടിച്ച് ട്രയിൻ ചെലവിനുള്ള പണവുമായി നിന്ന ഞാൻ ആ കാര്യം ചെറുപ്പക്കാരനോട് പറയുകയും ചെയ്തു. ഒരുപക്ഷേ എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ തന്നെ അന്നത്തെ സ്ഥിതിയിൽ ഞാൻ സഹായിക്കാൻ സാധ്യതയുമില്ലായിരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്നും തിരിക്കുമ്പോൾ ചെറുപ്പക്കാരൻ പ്ലാറ്റ്ഫോമിൽ തന്നെ നില്‍പ്പുണ്ടായിരുന്നു.
കൈയിൽ ഒറ്റപൈസായില്ലാതെ പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ അറിയപ്പെടാത്ത സ്ഥലത്ത് നിൽക്കുന്ന ഒരാൾ...അങ്ങനെ അല്ലാതാകണേ എന്ന് ഞാൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
---- ------- -----

ബാഗ്ലൂർ വഴി നാട്ടിൽ ചെന്ന് കഴിഞ്ഞ് ഒരു ദിവസം ആലപ്പുഴ ബസ് സ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ്, സ്റ്റേഷനടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം. ഞാനെത്തിനോക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു;“ഇവനൊക്കെ വെള്ളമടിച്ചാൽ മാത്രം പോരാ, മറ്റുള്ളവരുടെ സമയവും കൂടെ മെനക്കെടുത്തണം!”
ഞാനപ്പോൾ മനസ്സിലോർക്കുകയായിരുന്നു. ‘ആർക്കറിയാം വെള്ളമടിച്ചതാണോ അതോ വല്ല അസുഖവും വന്ന് വീണതാണോയെന്ന്!’
സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകൾ!!! അതിന് പലപ്പോഴും വില നൽകേണ്ടിവരുന്നത് അല്ലെങ്കിൽ ബലിയാടാകുന്നത് സഹായം അർഹിക്കുന്ന ചില നല്ല മനസ്സുള്ള മനുഷ്യരല്ലേ?

Read more...

ഭൂമീദേവിയുടെ ദാഹം

Sunday, January 16, 2011

“കാലം പോകണ പോക്ക് കണ്ടില്ലേ! വിനാശകാലേ വിപരീത ബുദ്ധി അല്ലാണ്ടെന്താപറയേണ്ടേ?”
രണ്ട് കാലും നീട്ടി നിവർത്തി ചാണകം മെഴുകിയ തിണ്ണയിൽ പനമ്പ് ചെറ്റയിൽ ചാരി ചക്കിയമ്മ വാതുക്കലോട്ടും നോക്കി ഇരുന്നു. ഞാന്നു തൂങ്ങിയ ചെവികളുടെ വലിയ ദ്വാരങ്ങളിലൂടെ വിരൽ കടത്തി അപ്പുക്കുട്ടൻ ചോദിച്ചു.
“ വേദനേണ്ടോ?”
“ഇല്ലന്റെ കുട്ടീ. അമ്മച്ചിക്ക് വേദന അവിടേല്ല. ദേ ഇവിടെയാ.” ചക്കിയമ്മ നെഞ്ചത്ത് കൈവെച്ചു. ഇടയ്ക്കിടയ്ക്ക് പുറം ലോകം കാണാനായ് എത്തിനോക്കിക്കൊണ്ടിരുന്ന നീണ്ടുതൂങ്ങിയ വലിയ മുലകളെ ചക്കിയമ്മ കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന വെള്ളത്തുണിയ്ക്കുള്ളിലാക്കി.
“ഹാർട്ടറ്റാക്കാ?” അപ്പുക്കുട്ടന്റെ ചോദ്യം ചക്കിയമ്മ കേട്ടില്ല.
“ഈ മനുഷേരെടെ പോക്കോർത്തിട്ട് അമ്മച്ചീടെ നെഞ്ച് കലങ്ങണു!”
അപ്പുക്കുട്ടൻ ചക്കിയമ്മയുടെ മടിയിൽ കയറിയിരുന്ന് പല്ലില്ലാത്ത കീഴ്ത്താടിയിൽ പിടിച്ചമർത്തി.
“ഒന്ന് വിടെന്റെ കുട്ടീ. അമ്മച്ചി പറയട്ടെ.”
"റോക്കറ്റും കൊണ്ട് ചന്ദ്രനീ പോണൂ. ഭഗവാൻ ശിവന്റെ കൈലാസത്തീ പോണൂ. നെറികേടെന്നല്ലാണ്ടെ എന്താ പറയ്‌ക! വന്ന് വന്ന് ദൈവങ്ങളെ കൂടെ സൊര്യമായ് ഇരുത്താണ്ടായ് ഇവറ്റകള്! വിനാശകാലേ വിപരീത ബുദ്ധി അല്ലെണ്ടെന്തു പറയാൻ!”
മുറുക്കാൻ ചെല്ലത്തിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ചുരുട്ടി അപ്പുക്കുട്ടൻ ചക്കിയമ്മയുടെ വായിൽ വെച്ചുകൊടുത്തു.
“എന്റെ കുട്ടീ അങ്ങനല്ല. അതൊന്ന് ഇടിച്ചിങ്ങോട്ട് താ. അമ്മച്ചിക്ക് ഇതൊന്നും ചവക്കാൻ പല്ലൊന്നുമില്ല.”
അപ്പുക്കുട്ടൻ വെറ്റില ഇടിക്കാൻ തുടങ്ങി.
“തെക്കേ പറമ്പിലെ കെണറ് തന്നെ ഒന്ന് നോക്കിക്കേ. കണ്ണീര് പോലത്തെ വെള്ളാരുന്നു. അതിലെ വെള്ളം കുടിച്ചാല് തന്നെ സൂക്കേടെല്ലാം പോകുമാരുന്നു. ഇപ്പോ നോക്കിക്കേ മനുഷേര് പോകില്ലതുവഴി. കലികാലം! അല്ലാണ്ടെന്താ പറയ്‌ക!”
തെക്കേപറമ്പിലെ കിണറിനെക്കുറിച്ച് എത്ര പറഞ്ഞാലും ചക്കിയമ്മയ്ക്ക് മതിയാവില്ല. അപ്പുപ്പന്മാരുടെ കാലത്തെ കിണറാണ്. അങ്ങ് ദൂരെ വൈക്കത്ത് നിന്ന് വന്ന പ്രത്യേക പണിക്കാരാണ് വെട്ടുകല്ലിൽ തീർത്ത ആ കിണറുണ്ടാക്കിയത്. പത്താൾ പൊക്കത്തിലെ കിണർ! അതിശയമായിരുന്നു എല്ലാർക്കും! തെളിഞ്ഞ് നീര്! ഒരിക്കലും വറ്റാത്ത ഉറവ!
“അറിയ്‌വോ നെനെക്ക്! മൂന്ന് കണ്ണാ ആ കെണറിന്. കൊടം കൊടം പോലാ വെള്ളം ചാടണതതീന്ന്!
ചക്കിയമ്മ കിണറിന്റെ കണ്ണ് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒന്നല്ല. പലതവണ. കിണറ് തേകുമ്പോഴാണത് കണ്ടിട്ടുള്ളത്. ചേർത്തലേന്നുള്ള പ്രത്യേക പണിക്കാരെ കൊണ്ട് വന്നാണ് കിണറ് തേകിക്കാറുണ്ടായിരുന്നത്. വർഷാവർഷം കാലവർഷം തുടങ്ങുന്നതിന് മുൻപേ തന്നെ കിണറ് വെള്ളമെല്ലാം തേകി ശുദ്ധീകരിച്ചിരുന്നു. അന്നതൊക്കെ ഉത്സവം പോലാരുന്നു.
“എന്റെ കുട്ട്യേ, ചേർത്തല കറുമ്പന്മാര് നിരീച്ചിട്ട് പറ്റിയിട്ടില്ല തെക്കേപറമ്പിലെ കെണറ്റിലെ വെള്ളമൊന്ന് കോരി പറ്റിക്കാൻ! അറിയ്യോ നെനക്ക്. ദൈവാനുഗ്രഹോള്ള കെണറാ അത്! എത്ര പേരുടെ കൈയും കാലുമൊക്കെ ഒടിഞ്ഞ്ട്ടൊണ്ടന്ന് നെനക്കറിയ്യോ. വെട്ടുകല്ലെറങ്ങ്മ്പോ ഒന്ന് തെറ്റിയാ മതി. തീർന്നു. കൈയ്യോ കാലോ, ഒറപ്പ്... ഒടിഞ്ഞിരുക്കും.”
ചക്കിയമ്മയുടെ കണ്ണുകൾ അപ്പോൾ ഭൂതകാലത്തിലെ ഏതോ ദിനങ്ങളിലെ മങ്ങാത്ത കാഴ്ചകൾ കാണുകയായിരുന്നു.
“എവ്ടെന്നെക്കാ ആൾക്കാര് വരണത് വെള്ളം കോരാൻ! എനക്ക് തന്നെ നിച്ചയമില്ല. നല്ല പനി നീരുപോലത്തെ വെള്ളമല്ലേ! അമ്മച്ചീടെ ആരോഗ്യം നോക്കിക്കേ. എന്താ രഹസ്യം?”
“കെണറ്റിലെ വെള്ളാ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് ചക്കിയമ്മയെ അതേയെന്ന് തലയാട്ടി.
“എന്നിട്ടെന്താ ഇപ്പോ ആ വെള്ളമാരുമെടുക്കാത്തെ?”
ചക്കിയമ്മയുടെ നോട്ടം തെക്കേ പറമ്പിലേയ്ക്കായി. കാടും പടലും പിടിച്ച് ഇപ്പോൾ അവിടെ അങ്ങനെയൊരു കിണറുണ്ടായിരുന്നെന്ന് പോലും തോന്നുന്നില്ല. ഒരടി പൊക്കമുണ്ടായിരുന്ന കല്ലുകെട്ട് ഇടിഞ്ഞ് വീണിരിക്കുന്നു. പകൽ സമയത്ത് പോലും ആരുമങ്ങോട്ടൊന്ന് എത്തിനോക്കാറുപോലുമില്ല.
പ്രേതമൊള്ള സ്ഥലമാ, അങ്ങോട്ടൊന്നും പോകരുതെന്നാണ് അമ്മ പറയുന്നത്.

പുതിയ വീട് പണിയെക്കുറിച്ച് ആലോചന വന്നപ്പോഴാണ് കിണറിനെ കുറിച്ച് വീണ്ടും ചർച്ച വന്നത്. ഇപ്പോഴുള്ള വീട് പൊളിച്ച് മാറ്റി വേറെ വീട് വെയ്ക്കുന്നതിനെ ചക്കിയമ്മ നഖശിഖാന്തം എതിർത്തു. കാരണവന്മാരുടെ ആത്മാവ് കുടികൊള്ളുന്ന സ്ഥലമാണ്. അതങ്ങനെ നശിപ്പിക്കരുതെന്നാണ് ചക്കിയമ്മ അഭിപ്രായപ്പെട്ടത്.
“പ്രായായി, ഉപയോഗോല്ല എന്നൊക്കെ പറഞ്ഞ് ഓരോന്ന് നശിപ്പിക്കാൻ തൊടങ്ങിയാൽ ആദ്യം നീയൊക്കെ എന്നെയല്ലെ കുഴിച്ച് മൂടേണ്ടത്!” ചക്കിയമ്മയുടെ ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല.
തെക്കേപ്പറമ്പിൽ വീട് വെയ്ക്കുന്നതിനോടായിരുന്നു ചക്കിയമ്മയ്ക്ക് താല്പര്യം. അപ്പോൾ ഒരു വിഷയമുണ്ടായ്. കിണറ് മൂടണം. വാസ്തുവനുസരിച്ച് കിണറിന്റെ സ്ഥാനം ശരിയല്ല. അപശകുനമാണ്. ചക്കിയമ്മ സമ്മതിക്കുമോ? നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിന്റെ പഴമയിൽ അഭിമാനിക്കുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ്. ചക്കിയമ്മ എതിർത്താൽ പിന്നെയെന്ത്? ഉത്തരം കിട്ടാത്ത ചോദ്യം അന്തരീക്ഷത്തിൽ ഗതികിട്ടാ പ്രേതത്തെ പോലെ അലഞ്ഞ് തിരിഞ്ഞുകൊണ്ടിരുന്നു.
അവസാനം ചക്കിയമ്മ തന്നെ അതിനൊരു പരിഹാരമായ് വന്നു.
“പരിഷ്ക്കാരികളാണന്നും പറഞ്ഞ് എന്തിനാടാ നീയൊക്കെ നടക്കണത്. മൂടണമെങ്കീ മൂടണം. കൊതുകിനെ വളർത്താൻ എന്തിനാ ഒരു കെണറ്? മോട്ടറ് വെച്ച് ഒരു കൊഴല് കെണറങ്ങട്ട് കുത്തണം! അല്ലെങ്കിൽ ഗമമ്മെന്റിന്റെ വെള്ളക്കൊഴല് വാങ്ങണം. അല്ലാണ്ട് പിന്നെ...”
ചക്കിയമ്മ വാതുക്കലോട്ട് കാലും നീട്ടിയിരുന്ന് വെറ്റില ചവച്ച് കൊണ്ടിരുന്നു.
ഭൂമീ ദേവിയ്ക്ക് വെള്ളം കുടിക്കാനായ് ആകാശത്തിലേയ്ക്ക് തുറന്നിട്ടിരിക്കുന്ന വഴികളാണ് കിണറുകളും കൊളങ്ങളുമെന്ന് ചക്കിയമ്മ പണ്ട് പറഞ്ഞത് അപ്പുക്കുട്ടനപ്പോളോർത്തു. കിണറുകളും കൊളങ്ങളും നികത്തിയാൽ ഭൂമീദേവിക്ക് ദാഹിക്കില്ലേ...

Read more...

വർഷാന്ത്യ തട്ടിപ്പ്

Saturday, January 1, 2011

പ്രീയമുള്ളോരെ ഇതൊരു തട്ടിപ്പിന്റെ കഥയാകുന്നു. 2010 അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴുള്ള തട്ടിപ്പിന്റെ കഥ! 21ആം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിന്റെ അവസാന നാളിന്റെ അന്ത്യത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ സംഭവിച്ച അതിക്രൂരവും പൈശാചികവും ആരുടേയും ഹൃദയം തകർത്തുകളയുന്നതുമായ തട്ടിപ്പിന്റെ കഥ!(ഏറ്റവും കുറഞ്ഞത് എന്റെ ഹൃദയം തകർത്തുകളഞ്ഞത്)
തട്ടിപ്പിന്നിരയായത് മറ്റാരുമല്ല. ഞാൻ! ഈ ഞാൻ തന്നെ! പാവം ഞാൻ!!
തട്ടിപ്പിന്നാസ്പദമായ സംഭവം നടന്നതിങ്ങനെയാണ്. ഇന്ന് വൈകുന്നേരം. അതായത് 2010 ഡിസംബർ 31 വൈകുന്നേരം സമയം ഏകദേശം 8 മണി. എനിക്കൊരു 500 രൂപയുടെ ആവശ്യം. വർഷാവസാനം 500രൂപയ്ക്ക് പെട്ടെന്ന് ആവശ്യം വന്നതെന്താണന്ന് ചോദ്യമൊന്നും വേണ്ട.2011 നെ നാലുകാലിൽ നിന്ന് വരവേൽക്കാനൊന്നുമല്ല. വെറുമൊരു സഹായത്തിന് വേണ്ടി. ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി അത്രമാത്രം. അതെന്റെ ശ്രീമതിയ്ക്കും അറിയാവുന്നതാണ്. ഭാഗ്യം അതും പറഞ്ഞ് ഇനി വിഷയം കൂടുതൽ വലിച്ച് നീട്ടണ്ടല്ലോ!
എന്റെ കൈയിൽ പൈസ എന്തെങ്കിലും ഉള്ളതായ് ഒരോർമ്മ വരുന്നില്ല. ഒരു വർഷത്തെ ഓർമ്മകളെല്ലാം കൂടി ഈ തിരുമണ്ടയിൽ തിങ്ങി നിറഞ്ഞിരിക്കുകയല്ലേ! ഇതെല്ലാം ഒന്നിറക്കി വെച്ച് അടുത്ത വർഷത്തെ ഓർമ്മകൾക്കായ് തലച്ചോറിന്റെ ഒരു ഭാഗം ഒഴിച്ചിടാനുള്ള ശ്രമത്തിലായിരുന്നു എന്നുവേണമെങ്കിലും പറയാം. അത്തരം ഒരു സന്ദർഭത്തിൽ സാധാരണയായ് പൈസ ഒളിപ്പിച്ച് വെയ്ക്കുന്ന ബാഗ്, കുപ്പി,മേശവിരിപ്പിന്നടി ഭാഗം, ബെഡ്ഡിന്ന് കീഴേ, തടിച്ച പുസ്തകത്തിന്റെ പേപ്പറുകൾക്കിടെയിൽ,പഴയ ഒന്ന് രണ്ട് കീറ പേഴ്സുകൾ, സ്യൂട്ട്കേസ് ഇത്യാദി സാധന സാമഗ്രികൾക്കിടയിൽ ഒന്നുകൂടി തെരഞ്ഞുകളയാം എന്ന് തോന്നിയതുമില്ല. ഈ സന്ദർഭത്തിൽ പിന്നെയെന്താണ് മാർഗം? ഒറ്റ മാർഗമേയുള്ളു. ശ്രീമതിയോട് ചോദിക്കുക തന്നെ! എന്റെ കൈയ്യീന്ന് പലപ്പോഴായ് അടിച്ച് മാറ്റി സ്വന്തമെന്ന് അവകാശപ്പെട്ട് ഇതിന് മുൻപും ശ്രീമതി എനിക്ക് പലതവണ പണം കടം തന്നിട്ടുള്ളതാണ്. പലിശകണക്ക് പറഞ്ഞ് വാങ്ങിക്കുമെന്നുമാത്രം!
സ്വന്തം വീടല്ലേ, സ്വന്തം ഭാര്യയല്ലേ എന്നൊക്കെ വിചാരിച്ച് കൃത്യമായ് എണ്ണിയൊന്നും വെയ്ക്കാത്തതിനാൽ ഇടയ്ക്കിടയ്ക്ക് പേഴ്സിൽ നിന്നോ, അല്ലെങ്കിൽ മേൽ സൂചിപ്പിച്ച രഹസ്യ സങ്കേതങ്ങളിൽ നിന്നോ ചൂണ്ടുന്ന പണം പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല. ഒരു തവണ കൈവിട്ട് പോയ പണവും പറഞ്ഞുപോയ വാക്കും ഒരുപോലെ തന്നെയാണന്ന് അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പൈസ ഒളിപ്പിച്ച് വെയ്ക്കാനുള്ള ഇടങ്ങൾ കൂടെക്കൂടെ ഞാൻ മാറുകയും എന്നാൽ അതിനേക്കാൾ വേഗത്തിൽ അവിടങ്ങളിൽ നിന്നും കൊള്ളയടിക്കപ്പെടാറുള്ളതുമാണ്. പക്ഷേ ഇപ്പോൾ അതൊന്നും ഓർത്തിട്ട് കാര്യമില്ല. 500 രൂപ ആവശ്യമുണ്ട്! ചോദിക്കുക തന്നെ.
“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”
കേട്ടഭാവമില്ല.
“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”
ചാനലിന്റെ ശബ്ദം അല്പം കുറഞ്ഞു. ഭാഗ്യം നടക്കുമെന്ന് തോന്നുന്നു!
“എന്താ പറഞ്ഞത്?” സാധാരണഗതിൽ ഒരുകാര്യം ഒന്നിലധികം തവണ പറയേണ്ടിവന്നാൽ ദേഷ്യം വരുന്നതാണെനിക്ക്. ദേഷ്യമേ തൽക്കാലമൊന്നടങ്ങ്! കാര്യം നമ്മളുടേതാണല്ലോ.
പല്ല് കൂട്ടിക്കടിച്ച് തൽക്കാലത്തേയ്ക്ക് ദേഷ്യത്തെ മാറ്റി നിർത്തി.
“ഒരു അഞ്ഞൂറ് രൂപ തരാനുണ്ടോന്ന്?” സംഭാഷണത്തിൽ വിനയം,എളിമ, ഇത്യാദി സൽഗുണങ്ങളെല്ലാം മേമ്പൊടിയ്ക്ക് ചേർത്തു.
“ങും.”
ഓ..വീണെന്ന് തോന്നുന്നു.
“ഉണ്ടോ?” ഡബിൾ വിനയം!!
“നോക്കട്ടെ!” ശ്രീമതി അകത്തേയ്ക്ക് പോയി.
ഇതെല്ലാം എവിടെയാണാവോ ഒളിപ്പിച്ച് വെയ്ക്കുന്നത്! തല അറിയാതെ ശ്രീമതിയുടെ പുറകേ നീണ്ടു.
“നില്ല്. നില്ല്.” ഞാൻ നിന്നു. അനുസരിക്കണമല്ലോ... കാര്യം എന്റേതാണല്ലോ! കൈ താടിക്ക് കൊടുത്ത് നിന്നു.
“അപ്പുറത്തെ മുറിയിൽ പോയിരി.”
ആജ്ഞയാണ്. അനുസരിക്കാതെ മാർഗമില്ലല്ലോ. ഞാൻ അടുത്ത മുറിയിലേയ്ക്ക് പോയി.
സെക്കന്റുകൾക്കുള്ളിൽ ആൾ തിരിച്ചെത്തി.”എത്രയാ വേണ്ടത്? അഞ്ഞൂറല്ലേ?”
“ഉവ്വേ.”
“എപ്പോ തിരിച്ച് തരും?”
“ശമ്പളം കിട്ടിയിട്ട്.”
“അപ്പോൾ പലിശയോ?”
“അതും തരാം.” എന്തു ചെയ്യാം! ഗതികെട്ടാൽ പുലി പലതും തിന്നും.
പൈസ വാങ്ങി പോക്കറ്റിൽ വെച്ചിട്ട് ചുമ്മാതൊന്ന് പറഞ്ഞ് നോക്കി.
“പലിശയൊക്കെ തരാം. പക്ഷേ എന്റെയൊരു ഗതികേട് നോക്കണേ...സ്വന്തം പൈസായ്ക്ക് പലിശകൊടുക്കേണ്ടി വരുകയെന്ന് വെച്ചാൽ...”
പറഞ്ഞ് തീർന്നതും ശ്രീമതി ചിരിയോട് ചിരി. ചിരിച്ച് ചിരിച്ച് ചുമ തുടങ്ങി. ചുമച്ച് ചുമച്ച് വലിവ് തുടങ്ങി.
എന്റമ്മോ...ഈ അഞ്ഞൂറ് രൂപ ഇനി മരുന്ന് വാങ്ങിക്കാൻ പോകുമോ!
“എന്താ? എന്താ പ്രശ്നം?”എന്തോ കള്ളക്കളി മണക്കുന്നു. ചുമയൊന്ന് നിർത്തിയിട്ട് വേണ്ടേ ഒന്ന് ചോദിക്കാൻ. ഞാൻ ശ്രീമതിയുടെ മുതുക് തിരുമ്മാൻ തുടങ്ങി.
“അപ്പോ കണ്ടായിരുന്നു അല്ലേ?” ചുമയ്ക്കിടയിൽ വീണുകിട്ടിയ അല്പസമയത്തിൽ ശ്രീമതി ചോദിച്ചു.
“എന്ത്?”
“അല്ല. പൈസ ഞാൻ നിങ്ങളുടെ പേഴ്സിൽ നിന്നെടുക്കുന്നത്...
അമ്പടി കള്ളീ... തിരുമ്മൽ നിർത്തി ഇടി തുടങ്ങണമെന്നുണ്ടായിരുന്നു. എന്തുചെയ്യാം!! ചുമയല്ലേ ചുമ!! കൂടെ വലിവും!!!
അതിക്രമത്തിന് മുതിരാ‍തിരിക്കുന്നതാ നല്ലത്. മരുന്നിനെങ്കിലും പൈസ പോകാതിരിക്കുമല്ലോ!

(കബളിപ്പോടെ ഒരു വർഷം അവസാനിക്കുന്നു. കബളിപ്പിക്കപ്പെടാത്ത ഒരു വർഷം മുന്നിൽ കണ്ടുകൊണ്ട് നിർത്തട്ടെ!
എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!!!)

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP