Followers

എന്റെ പ്രിയ സ്നേഹിതന്...

Sunday, December 28, 2008

എന്റെ പ്രീയ സുഹൃത്തിന്,

നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായല്ലോ.കുറച്ചധികം ബുദ്ധിമുട്ടി നിന്റെ മേല്‍വിലാസമൊന്നു കണ്ടുപിടിക്കുവാന്‍. വളരെ നാളുകളായി നിന്നെക്കുറിച്ച് യാതൊരറിവുമില്ലായിരുന്നല്ലോ. നീയിന്ന് വളരെ നല്ലൊരു നിലയിലെത്തിയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ ദിനം ഞാനിപ്പോഴും ഓര്‍ക്കുന്നു.അന്ന് ഞാന്‍ നിന്നോട് ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.നിന്റെ മറുപടി ഞാനിപ്പോഴുമോര്‍ക്കുന്നു. ഇന്നലത്തെപ്പോലെ.

''എന്നെ ഓര്‍ക്കുവാന്‍ നിനക്ക് ഒരു ഫോട്ടോയുടെ ആവശ്യമുണ്ടോ?''നീയത് ചോദിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഇളിഭ്യനാവുകയായിരുന്നു. എന്റെ ഹൃദയത്തിലായിരുന്നു ആ വാക്കുകള്‍ കൊണ്ടത്. ആര്‍ക്ക് ഫോട്ടൊകൊടുത്താലും എനിക്ക് നീയത് തരില്ലായെന്ന് പറഞ്ഞപ്പോള്‍ ഞാനതിശയപ്പെട്ടില്ല. നിന്നെ എനിക്കെങ്ങനെ മറക്കുവാന്‍ കഴിയുമെടാ. നിന്നെ എനിക്കിപ്പോഴും കാണുവാന്‍ കഴിയുന്നു. കൂടുതല്‍ വ്യക്തതയോടെ.എന്റെ കണ്മുന്നില്‍ നില്‍ക്കുന്നതുപോലെ. നിന്റെ ആ വാചകങ്ങള്‍ എന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു.സ്നേഹത്തിന്റെ നിലനില്‍പ്പിന് ഭൗതികമായ യാതൊന്നിന്റേയും ആവശ്യമില്ലായെന്ന തിരിച്ചറിവ് നീയെനിക്ക് നല്‍കുകയായിരുന്നു.

നമ്മള്‍ തമ്മില്‍ പരിചപ്പെട്ടത് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങി വളരെ ദിവസങ്ങള്‍ കഴിഞ്ഞായിരുന്നുവല്ലോ. ആ ദിവസം നീയോര്‍ക്കുന്നുണ്ടാവുമോയെന്നറിയില്ല. ഞാനതോര്‍ക്കുന്നു. അന്ന് കെന്നഡി ഏതോ കാരണത്താല്‍ എന്നോട് വഴക്ക് കൂടുകയായിരുന്നു. കാരണമെന്തായിരുന്നുവെന്ന് ഞാനിപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. നീ കൃത്യസമയത്ത് എത്തിയതിനാല്‍ അന്നൊരടിപിടി ഒഴിവാകുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ വീണ്ടുമൊര് വഴക്കിനിടനല്‍കാതെ നീ ഞങ്ങള്‍ക്കിടയില്‍ ഇരിക്കാന്‍ തുടങ്ങിയതുമുതലാണ് നമ്മുടെ സൗഹൃദം തുടങ്ങിയത്. ക്രമേണ നമ്മളറിയാതെ അതു വളരുകയായിരുന്നല്ലോ. ഒരു പക്ഷേ കോളേജിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ നമ്മളായിരുന്നുവെന്നെനിക്ക് തോന്നുന്നു. നീയില്ലാതെ എന്നേയും ഞാനില്ലാതെ നിന്നേയും ഒന്ന് കണ്ടുമുട്ടുന്നതിനുവേണ്ടി നമ്മുടെ സുഹൃത്തുക്കള്‍ എത്രയധികം ശ്രമിച്ചിരുന്നു!
ഒരുപക്ഷേ ഏകദേശം ഒരേ ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നവരായതുകൊണ്ടാവാം നമ്മള്‍ തമ്മില്‍ ഇത്രയ്ക്ക് അടുത്തുപൊയത്. എങ്കിലും നിന്നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാനായിരുന്നു. എനിക്കില്ലാതെ പോയത് പണം മാത്രമായിരുന്നല്ലോ. അതുകൊണ്ടുള്ള കുറവുകള്‍ മാത്രമായിരുന്നല്ലോ. നിന്റെ കാര്യമതായിരുന്നല്ലല്ലോ. സമ്പന്നതയുടെയും സമൃദ്ധിയുടെയും നടുവില്‍ ജനിച്ചു വളര്‍ന്ന നിനക്ക് അതോരോന്നും നഷ്ടമാകുകയായിരുന്നല്ലോ. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായി നിനക്ക്. വിധി നിനക്കെതിരെ തിരിയുകയായിരുന്നു.അച്ഛനുണ്ടാക്കിയ കടങ്ങള്‍ വീട്ടുമ്പോഴേയ്ക്കും ചേട്ടനും രണ്ട് ചേച്ചിമാരും അമ്മയുമടങ്ങുന്ന നിന്റെ കുടുംബം ജീവിതചെലവിനായി ബന്ധുക്കളെ ആശ്രയിക്കേണ്ട ഗതി വന്നിരുന്നു. പക്ഷേ ചേട്ടനു പ്രായപൂര്‍ത്തിയായതോടെ നിന്റെ കുടുംബത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ തെളിഞ്ഞു.ചേട്ടനും അച്ഛനെപ്പോലൊരു പട്ടാളക്കാരനാകുന്നതില്‍ നിന്റമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നല്ലോ. എന്നിട്ടും ഒരു കുടുംബത്തെ ഓര്‍ത്ത് മാത്രം ചേട്ടന്‍ പട്ടാളത്തില്‍ ചേരേണ്ടതായി വന്നു.
നിങ്ങളുടെ ജീവിതത്തില്‍ വീണ്ടും ആശയുടെ തിരിനാളങ്ങളുണ്ടാവുകയായിരുന്നു. നിന്റെ മൂത്ത ചേച്ചിയെ നല്ലൊരു കുടുംബത്തിലേയ്ക്ക് അയച്ചപ്പോള്‍ നിന്റമ്മയ്ക്കുണ്ടായ സന്തോഷത്തെ ക്കുറിച്ച് നീയെന്നോട് പറഞ്ഞിട്ടുള്ളതാണല്ലോ. അച്ഛനില്ലാത്ത കുട്ടിയെ കഴിവുള്ളൊരുത്തന്റെ കൈയില്‍ നിന്റെ ചേട്ടന്‍ പിടിച്ച് കൊടുക്കുമ്പോള്‍ നീ നിന്റെ സ്വന്തം അച്ഛനെയായിരുന്നല്ലോ ചേട്ടനില്‍ കണ്ടത്.അച്ഛനും, ചേട്ടനും, സുഹ്രുത്തും,ഗുരുവുമായ ആ ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ നിനക്ക് നിന്റെ നാവിനെ നിയന്ത്രിക്കുവാന്‍ സാധിക്കുമായിരുന്നില്ല.ഇളം പ്രായത്തില്‍ തന്നെ അമ്മയും,രണ്ട്പെണ്മക്കളും പിന്നെ നീയുമടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധത മുഴുവന്‍ സ്വന്തം ചുമലിലേറ്റി പഞ്ചാബിലും,കാശ്മീരിലും, ആസാമിലുമെല്ലാം വിയര്‍പ്പൊഴുക്കിയ ആ ചേട്ടനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കില്‍ കൂടിയും ഞാനു സ്നേഹിച്ചിരുന്നു. നിന്റെ വാക്കുകള്‍ നല്‍കിയ ചേട്ടന്റെ ചിത്രം എന്റെ മനസ്സിലും പതിഞ്ഞിരുന്നു.

അവസാനവര്‍ഷ പരീക്ഷ അടുത്ത് വരുന്ന ആ നാളുകളിലായിരുന്നുവല്ലോ നിന്നെ വീണ്ടും ദുരന്തം കടന്നുപിടിച്ചത്. നിനക്കേറ്റവും പ്രീയപ്പെട്ട നിന്റെ ചേട്ടന്റെ വിയോഗം.ചേട്ടനോടിച്ചിരുന്ന പട്ടാളവണ്ടി ട്രയിനുമായി കൂട്ടിയിടിച്ചു എന്ന വാര്‍ത്തയറിഞ്ഞ് തളര്‍ന്നിരുന്ന നിന്റെ മുഖം ഞാനിന്നുമോര്‍ക്കുന്നു. ചേട്ടന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യമില്ലാതെയുള്ള നിന്റെയാ ഇരിപ്പ് എനിക്കൊരിക്കലും മറക്കാനാവില്ല.നിനക്കുണ്ടായ ദുരന്തം നിന്റേത് മാത്രമല്ലായിരുന്നു. ഞങ്ങളെല്ലാവരുടേതുമായിരുന്നു. കോളേജിലെ മുന്തിയ വിദ്യാര്‍ത്ഥികളിലൊരാളായ നീ പരീക്ഷ എഴുതുന്നില്ല എന്നുള്ള തീരുമാനം എന്നെ വളരെയധികം ദുഃഖിപ്പിച്ചു.
വിനയനും സുഹൈബുമെല്ലാം നിന്നെ എത്രമാത്രം സഹായിച്ചു എന്നെനിക്കറിയാം. സത്യത്തില്‍ ആപത്തില്‍ നിന്നെ സഹായിക്കാന്‍ അവരൊക്കെയേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ ദൈന്യത ഏറിയ മുഖങ്ങളില്‍ നിന്നും നിന്നെ രക്ഷപ്പെടുത്തുവാനും കവിതാ ലോഡ്ജില്‍ കൊണ്ടുവന്ന് പഠനത്തിന് സൗകര്യമുണ്ടാക്കി തരുവാനും നല്ലവരായ സുഹൃത്തുക്കള്‍ ഉണ്ടായല്ലോ. ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതിയിരുന്ന ഞാന്‍ നിന്നെ സഹായിക്കുവാനോ ഒന്ന് സമാശ്വസിപ്പിക്കുവാനോ പിന്നിടുണ്ടായില്ല. ഉണ്ടായില്ല എന്നതിനേക്കാളുപരി എനിക്കായില്ല എന്നു പറയാനാണെനിക്കിഷ്ടം.

നിന്റെ സൗഹൃദവും, സ്നേഹവും എന്നും ആഗ്രഹിച്ചവനും അതൊട്ടും തിരിച്ച് നല്‍കുവാന്‍ കഴിയാതിരുന്നവനുമായ എന്നെ നീ സ്വാര്‍ത്ഥന്‍ എന്ന് ഒരു പക്ഷേ വിളിച്ചേക്കാം. ഒരു കണക്കിന് പറഞ്ഞാല്‍ ഞാന്‍ സ്വാര്‍ത്ഥനാണ്. ഞാനെന്റെ വീടിനെക്കുറിച്ചോര്‍ത്തുപോയി. കാറ്റടിച്ചാല്‍ നിലത്ത് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന വീടിനെക്കുറിച്ചോര്‍ത്തുപോയി.എന്റെ അച്ഛനേയും, അമ്മയേയും കുറിച്ചോര്‍ത്തുപോയി.മക്കളെ പഠിപ്പിച്ച് നല്ലരീതിയിലാക്കാന്‍ വേണ്ടി രാപകലില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്ന എന്റെ അച്ഛനേയും അമ്മയേയും കുറിച്ചോര്‍ത്തുപോയി. ആ ഓര്‍മ്മകളില്‍ ഞാനെല്ലാം മറന്നു. നിന്നെ മറന്നു. നമ്മുടെ സുഹൃത്തുക്കളെ മറന്നു. എല്ലാവരേയും മറന്നു.
മഴയത്ത് തേരട്ട ഇറ്റ് വീഴുന്ന ഓലപ്പുരയില്‍ മണ്ണെണ്ണ വിളക്കിന്റെ പുകയേറ്റ് പുസ്തകവും തുറന്ന് ഞാനിരുന്നു.എങ്ങനേയും പഠിച്ച് ഒരുനിലയിലെത്തണമെന്ന ആഗ്രഹവുമായി. അവിടെ മറ്റെല്ലാം ഞാന്‍ മറന്നു. ഞാന്‍ സ്വാര്‍ത്ഥനായി. ഉന്നതമായ നിലയില്‍ ഞാന്‍ പരീക്ഷപാസായി. നീയും എരിയുന്ന കനലും ഉള്ളിലടക്കി നല്ലരീതിയിൽ പാസായി.

പിന്നീടെനിക്ക് നിന്നെക്കുറിച്ചൊരറിവുമില്ലായിരുന്നു. നീയെന്നെ വെറുക്കുന്നു എന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. പക്ഷേ എന്റെ സകല വികല ചിന്തകളേയും തകിടം മറിച്ച്കൊണ്ട് ഒരുനാള്‍ നിന്റെ കത്തെനിക്കുകിട്ടി. നിന്റെ രണ്ടാമത്തെ ചേച്ചിയുടെകല്യാണ ക്ഷണക്കത്ത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. കല്യാണത്തിന് രണ്ട് ദിവസം മുന്നേ തന്നെ എത്തുമെന്ന് കാണിച്ച് ഞാന്‍ നിനക്ക് മറുപടി എഴുതി.

ഞാന്‍ നിന്നെ വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതില്‍പിന്നെ നമ്മളിന്ന് വരെ കത്തുകളിലൂടെയോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല. ആപത്തില്‍ നിന്നെ സഹായിക്കാന്‍ കഴിയാതിരുന്ന എന്നെ ഒരു വാക്ക്കൊണ്ട് പോലും വേദനിപ്പിക്കാതിരുന്ന നിന്നെ ഞാന്‍ വീണ്ടും നിരാശപ്പെടുത്തി. തീര്‍ച്ചയായും എന്റെ അസാന്നിദ്ധ്യം നിന്നെ വേദനപ്പെടുത്തിക്കാണുമെന്നെനിക്കറിയാം.
എങ്കിലും സുഹൃത്തേ, ഞാനൊന്നു പറഞ്ഞോട്ടെ. നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. നീയല്ല ലോകത്താരും വിശ്വസിക്കാന്‍ സാദ്ധ്യതയില്ല. അത്തരം ബാലിശമായ കാരണമാണല്ലോ എനിക്ക് നിന്നോട് പറയാനുള്ളത്. അതും കല്യാണത്തിന് വരാതിരുന്നതിന്റെ കാരണമായി. എന്നെക്കുറിച്ച് വ്യക്തമായി അറിയാവുന്നതുകൊണ്ടായിരിക്കുമല്ലോ അന്ന് നീ ക്ഷണക്കത്തില്‍ 'your presence is the present' എന്നെഴുതിയത്. ശരിയാണ് ചേച്ചിയ്ക് വേണ്ടി ഒരു സമ്മാനം വാങ്ങിവരാനുള്ള കഴിവെനിക്കില്ലായിരുന്നു എന്ന് നിനക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പക്ഷേ എന്റെ അവസ്ഥ അതിനേക്കാളും എത്രയോ പരിതാപകരമായിരുന്നു. സമ്മാനം പോയിട്ട് ബസ്കൂലി ഉണ്ടാക്കാനുള്ള അവസ്ഥപോലും എനിക്കന്നുണ്ടായിരുന്നില്ല.
നിന്റെ ചേച്ചിയുടെ വിവാഹം എന്റേയും ചേച്ചിയുടെ വിവാഹമല്ലേ? അവിടെ എനിക്കെത്തിച്ചേരുവാന്‍ ആഗ്രഹമില്ലാതിരിക്കുമൊ?
നിന്റെ ചുണ്ടിലെ പരിഹാസം എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ഇതും ഒരൊഴിവ്കഴിവായി നീ കാണുന്നുണ്ടാവാം. അല്ല സുഹൃത്തേ.. സത്യമായിട്ടും അല്ല..എനിക്ക് നിന്നോട് കളവ് പറയാനാവില്ല. ഞാന്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്.
ഒരുനേരത്തെ ആഹാരത്തിനായ് പരക്കം പായുന്ന മാതാപിതാക്കളോട് കല്യാണത്തിന് വരാനായി കുറച്ച് പൈസ ചോദിക്കുവാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല. ഒരുപക്ഷേ ചോദിച്ചിരുന്നെങ്കില്‍ അവരെങ്ങനെയെങ്കിലും സംഘടിപ്പിച്ച് തരുമായിരുന്നിരിക്കാം. പക്ഷേ എനിക്കതായില്ല. എല്ലാമറിഞ്ഞുകൊണ്ട് ഞാനത് വേണ്ടന്ന് വെച്ചു.

സുഹൃത്തേ, ഞാനധികം ദീര്‍ഘിപ്പിക്കുന്നില്ല. നിന്റെ സഹതാപം പിടിച്ച് പറ്റുവാന്‍ വേണ്ടിയല്ല ഞാനിതെഴുതുന്നത്. ഇവിടേയും ഞാനല്‍പം സ്വാര്‍ത്ഥത കാണിക്കുകയാണ്. ഇത്..എന്റെ..എന്റെ മാത്രം സന്തോഷത്തിനുവേണ്ടിയാണ്. എന്റെ ഒരാശ്വസത്തിനുവേണ്ടിയാണ്.

നിന്നോട് ഒരിക്കലും ഒരു നല്ല വാക്ക് പറയുവാനോ, സഹായിക്കുവാനോ, ആശ്വസിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സുഹൃത്തേ നീയൊന്നറിയുക. ഇന്നെനിക്ക് നിന്റെ മുഖം കാണുവാന്‍ ഫോട്ടോയുടെ ആവശ്യമില്ല. അതെന്റെ ഉള്ളില്‍ തന്നെയുണ്ട്. എന്റെ മുന്നില്‍തന്നെയുണ്ട്. ഒരിക്കലും മങ്ങാത്ത മായാത്ത ഒരു ചിത്രം പോലെ...എപ്പോഴും...
നിന്നെക്കുറിച്ചോര്‍ക്കാത്ത...ഒരുനിമിഷമെങ്കിലും നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിനംപോലും നമ്മള്‍ തമ്മില്‍ പിരിഞ്ഞതില്‍ പിന്നെ എനിക്കിന്നേവരെ ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയുമില്ല... അതെങ്കിലും എനിക്ക് നിനക്കുവേണ്ടി ചെയ്യാന്‍ പറ്റുന്നല്ലോ എന്ന ആശ്വാസം മാത്രം ബാക്കി... എപ്പോഴെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിയുമെന്ന ആശയോടെ...

നിര്‍ത്തട്ടെ,
സസ്നേഹം
അപ്പുക്കുട്ടന്‍.

Read more...

വെടിയൂതി

Monday, November 17, 2008

സന്ധ്യാസമയത്ത് ആശാന്റെ ചായക്കടയിൽ പതിവ് പോലെ തന്നെ ചർച്ച നടക്കുകയാണ്. വിഷയം ഇന്നതെന്നൊന്നുമില്ല. ആകാശത്തിന് കീഴിലുള്ളതെന്തുമെന്ന് പണ്ടൊക്കെ വേണമെങ്കിൽ പറയാമായിരുന്നു. ഇന്ത്യയുടെ ബഹിരാകാശപ്രവേശന ശേഷം ചർച്ചാവിഷയങ്ങളിലും കാര്യമായ മാറ്റമുണ്ടായി.”നമ്മടെ ഇന്ത്യ ഇനി ചന്ദ്രനിലും, ചൊവ്വേലുമെല്ലാം പോവും. അമേരീക്കേനേം,റഷ്യേനേമെല്ലാം തരിപ്പണമാക്കാനുള്ള സംഗതിയെല്ലാം നമ്മളുണ്ടാക്കും.ഓട്ടവും,ചാട്ടവും, ഫുട്ബോളും,ഹോക്കിയെല്ലാം ആരേലുമെടുത്തോട്ടേന്ന്! പക്ഷേങ്കില് ആകാശത്തിന്റെ കാര്യത്തീ നമ്മളിനി വിടില്ല.” പണിക്കര് ചേട്ടൻ ദേശ സ്നേഹം മൂത്ത് ഇത്രയും പറഞ്ഞത് കുഞ്ഞൻ സഖാവിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. “ദേ, കാര്യോക്കെ പറഞ്ഞേക്കാം, അമേരിക്കേനെ എന്ത് വേണേ പറഞ്ഞോ...പക്ഷേ റഷ്യേനേ തൊട്ടാലുണ്ടല്ലോ...” സഖാവിന് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ആൾ നിന്ന് വിറയ്ക്കുകയായിരുന്നു. ചർച്ചക്കാർ രണ്ട് ചേരിയായി തിരിഞ്ഞ് എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് നിന്നപ്പോഴാണ് അതുണ്ടായത്! റഷ്യ-അമേരിക്ക സംഘട്ടനം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് കട്ടൻ ചായ മോന്തിക്കൊണ്ടിരുന്ന വിജയപ്പൻ ഡെസ്കിന്മുകളിലൂടെ ഒരു ചാട്ടം. ചാട്ടം ചെന്ന് നിന്നത് അടുക്കളയിൽ. പിന്നെ കണ്ടത് കത്തുന്ന വിറകു കൊള്ളിയുമായൊള്ളൊരു ഓട്ടം!
“അവൻ തൊടങ്ങി കലാപരിപാടി” ആശാന്റെ മുഖത്ത് വാഗ്വാദം നിന്നുപോയതിന്റെ നിരാശയുണ്ടാ‍യിരുന്നു.

വിജയപ്പൻ സ്കൂളിൽ പോകുന്നത് ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രമാണന്ന് കണ്ടുപിടിച്ചത് യാദൃശ്ചികമായിട്ടൊന്നുമല്ലായിരുന്നു. ഭക്തിപുരസരം ‘ഉപ്പുമാവ് ശരണം’ മന്ത്രവുമുരുവിട്ട് കൊണ്ട് വിജപ്പൻ ഉപ്പുമാവ് പുരയ്ക്ക് വലം വെയ്ക്കാൻ തുടങ്ങിയപ്പോൾ ‘ഉപ്പുമാവ് സാർ’ എന്ന് വിളിക്കുന്ന രാമൻ ചേട്ടൻ വിജയപ്പനെ അടുപ്പിലെ തീയൂതാൻ വിളിച്ചു. അങ്ങനെ വിജയപ്പൻ ‘തീയൂതി‘യായ് അറിയപ്പെടാൻ തുടങ്ങി! വിജയപ്പന് അതൊന്നും പ്രശ്നമല്ലായിരുന്നു. തീയൂതിയായാലും വയറ്റിലെ ആന്തൽ നിൽക്കുമെന്നുള്ളതുകൊണ്ട് ഉപ്പുമാവ് പുരയിലെ ജോലി വിജയപ്പൻ സ്ഥിരമാക്കി. ഉപ്പുമാവ് സാർ സന്തുഷ്ടനായി!
പക്ഷേ വില്ലനായി അവതരിച്ചത് സുഗതൻ സാറാണ്. വിജയപ്പന്റെ തീയൂതൽ അറിഞ്ഞ സുഗതൻ സാർ ഒരുനാൾ മുയലിനെ ചെവിയിൽ പിടിച്ച് തൂക്കിയെടുക്കുന്നത് പോലെ തൂക്കിയെടുത്ത് വിജയപ്പനെ അസംബ്ലിയിൽ കൊണ്ടുവന്നു. ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രം സ്കൂളിലെത്തുന്നവനെന്ന കുറ്റം വിജയപ്പനിൽ ആരോപിക്കപ്പെട്ടു! ചെവിയിൽ തൂക്കിയെടുത്ത് കൊണ്ടുവന്ന് തുടയ്ക്കിട്ടടിച്ചതിൽ വിജയപ്പന് സങ്കടമുണ്ടായില്ല. പക്ഷേ ഇനിമുതൽ ഉപ്പുമാവ് പുരയുടെ പരിസരത്ത് പോലും കാണരുതെന്ന അന്ത്യശാസന വിജയപ്പനിൽ സങ്കടമുണ്ടാക്കി. പാവം വിജയപ്പൻ! ഇനി മുതൽ ഒറ്റയ്ക്ക് തീയൂതണമല്ലോയെന്നോർത്തിട്ട് ഉപ്പുമാവ് സാറിനും സങ്കടമുണ്ടായി. ഉപ്പുമാവില്ലാത്ത ഒരു സ്കൂൾ ജീവിതത്തെക്കുറിച്ച് വിജയപ്പന് സ്വപ്നം കാണുവാൻ പോലുമായിരുന്നില്ല്ല. അതോടെ നിർത്തി വിജയപ്പൻ സ്കൂൾ ജീവിതം. മഴപെയ്താൽ പോലും സ്കൂളിന്റെ വരാന്തയിൽ കയറില്ലായെന്ന് കൈതത്തിൽ അമ്പലനടയിൽ ചെന്ന് വിജയപ്പൻ ഏത്തമിട്ട് പറഞ്ഞു.
അതുകണ്ടുനിന്ന ശാന്തിക്കാരൻ വിജയപ്പനെ അമ്പലത്തിലേയ്ക്ക് ക്ഷണിച്ചു. പ്രസാദവും, പായസവും, അവലും, മലരും, ശർക്കരയും, പഴവുമെല്ലാം ഉപ്പുമാവിനേക്കാൾ രുചികരമാണന്ന് വിജയപ്പൻ തിരിച്ചറിഞ്ഞു. ചെവിയ്ക്ക് പിടിച്ച് പുറത്ത് തള്ളാൻ അവിടെയൊരു സുഗതൻ സാർ ഇല്ലാതിരുന്നതിനാൽ കിണ്ടികഴുകലും, വിളക്ക് തുടയ്ക്കലുമായി ഒരു സന്തുഷ്ടജീവിതം നയിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിജയപ്പനൊരു ഉദ്യോഗകയറ്റം കിട്ടുന്നത്.

കതിനവാസു മുന്നറിയിപ്പില്ലാതെ അമ്പലത്തിൽ വരാതിരുന്ന ഒരു ദിവസമാണ് സെക്രട്ടറി പരീക്ഷണാർത്ഥം വിജയപ്പനെ ഉപയോഗിച്ചത്. വിജയപ്പൻ വിജയിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. വിജയപ്പന്റെ വിജയം ഉത്തരവാദിത്തബോധമില്ലാതെ സെക്രട്ടറിയെ വലച്ചിരുന്ന കതിനവാസുവിന്റെ പുറത്താക്കലിൽ അവസാനിച്ചു. കതിനപൊട്ടിക്കുന്നതും നിറയ്ക്കുന്നതുമെല്ലാം വിജയപ്പന്റെ ചുമതലയായി. പുതിയ ജോലി വിജയപ്പനും ഇഷ്ടമായി. വിളക്ക് തുടക്കുന്നതും, പാത്രം കഴുകുന്നതും കണ്ട് ഊറിച്ചിരിയുമായി പൊയ്ക്കൊണ്ടിരുന്ന ഭക്തകൾ ഒന്നടങ്കം ഇപ്പോൾ വെടിരസീതുമായി വിജയപ്പന്റെ അടുക്കൽ വരുവാൻ തുടങ്ങി. വിജയപ്പന് തിരക്കോട് തിരക്ക് തന്നെ! വിശേഷ ദിവസങ്ങളിൽ പറയുകയും വേണ്ട. അവലും, മലരും, പഴവും, പായസവും നേരാംവണ്ണം രുചിയറിഞ്ഞ് കഴിക്കുവാൻ വിജയപ്പന് സമയം കിട്ടാതായി. അവലും മലരും കഴിക്കാൻ പറ്റിയില്ലെങ്കിലും വിജയപ്പൻ സന്തുഷ്ടനായിരുന്നു. കൈയിൽ കുറച്ച് ചില്ലറ കിട്ടുമെന്നുള്ളതുകൊണ്ട് വിജയപ്പൻ കൂടുതൽ സന്തോഷവാനായി. ‘ആദ്യം ദക്ഷിണ പിന്നെ വെടി’ എന്ന നിലപാടാണ് വിജയപ്പൻ തുടക്കം മുതൽ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ വെടിപൊട്ടിയില്ലെങ്കിലും കാശ് വിജയപ്പന് കിട്ടിക്കൊണ്ടുമിരുന്നു.
സുന്ദരസുരഭിലമായി ജീവിതമിങ്ങനെ നീങ്ങിക്കൊണ്ടിരുന്ന ഒരു ദിനത്തിലാണ് വിജയപ്പന്റെ കതിന പണി മുടക്കിയത്. എത്ര ശ്രമിച്ചിട്ടും കതിന പൊട്ടുന്നില്ല. വെടിമരുന്ന് പുറത്തെടുത്ത് വീണ്ടും നിറച്ച് നോക്കി. രക്ഷയില്ല. കതിന പൊട്ടുന്നില്ല. ഭക്തജനങ്ങൾ അക്ഷമരായി. ചിലർ കതിന വാസുവിനെ അനുകൂലിച്ച് സംസാരിക്കാൻ തുടങ്ങി. ചിലർ സെക്രട്ടറിയെ കുറ്റം പറഞ്ഞു. ചിലർക്ക് വിജയപ്പനോട് അനുകമ്പ തോന്നി. ഏതു ജോലിയായാലും പരിചയസമ്പന്നത എന്നൊന്ന് വേണമെന്ന് ആളുകൾ അഭിപ്രായം പറഞ്ഞു. വിജയപ്പൻ നിന്ന് വിയർത്തു. കരിമരുന്ന് കത്തി കത്തി കുറ്റിയുടെ അടുത്ത് ചെന്ന് അയ്യോ പറ്റിച്ചേ എന്ന മട്ടിൽ അണഞ്ഞു പോകുന്നു. എത്ര ശ്രമിച്ചിട്ടും കുറ്റിയുടെ അകത്തോട്ട് തീ പിടിക്കുന്നില്ല. തീ കുറ്റിയ്ക്കകത്ത് കയറിയില്ലെങ്കിലും വിജയപ്പന്റെ തലയ്ക്കകത്ത് ഒരു നിമിഷത്തേക്കെങ്കിലും ബുദ്ധി കയറി. കയറിയ ബുദ്ധി പുറത്തേക്ക് പോകുന്നതിന് മുന്നേ വിജയപ്പൻ ഊതി. കത്താതിരുന്ന കതിനയിൽ ശക്തമായി ഊതി. അത്ഭുതം! അതുവരെ പണിമുടക്കിയിരുന്ന കതിന പതിവിനേക്കാൾ ശക്തിയിൽ പൊട്ടി. പൊട്ടല് കേട്ട് ഭക്തജനങ്ങൾ ഞെട്ടി. കൂടെ കതിനയെ വെല്ലുന്നൊരു കരച്ചിലുമുണ്ടായി. വെടിയുടെ പുകയും ശബ്ദവും മാറിയപ്പോൾ ആളുകൾ വിജയപ്പന്റെ മുഖം കണ്ടു! പാവം വിജയപ്പൻ മാത്രം ആരേയും കണ്ടില്ല.

ദൈവകോപം കൊണ്ടാണ് വിജയപ്പന്റെ മുഖം കത്തിയതെന്ന് വിശ്വാസികൾ വാദിച്ചു. ബാലവേല ശിക്ഷാർഹമാണന്നും അതുകൊണ്ട് സെക്രട്ടറി ശിക്ഷാർഹനാണന്നും അവിശ്വാസികൾ പറഞ്ഞുപരത്തി.സെക്രട്ടറിയെ ജനം പ്രതിസ്ഥാനത്താക്കി. ദൈവത്തിന് ബാലനെന്നോ വൃദ്ധനെന്നോ ഉള്ള വേർതിരിവൊന്നുമില്ലന്ന് സെക്രട്ടറി വാദിച്ച് നോക്കി. ജനം കേട്ടില്ല. അമ്പലപ്പറമ്പിൽ പലവട്ടം യോഗങ്ങൾ നടന്നു.

കതിനവാസുവിനെ തിരിച്ച് കൊണ്ടുവരികയല്ലാതെ സെക്രട്ടറിക്ക് വേറെ വഴിയില്ലായിരുന്നു. കതിനപൊട്ടാൻ തുടങ്ങിയതോടെ ജനങ്ങൾ ദൈവകോപവും നിയമവശങ്ങളും മറന്നു. കാലങ്ങൾക്ക് ശേഷവും കരിമരുന്നേല്‍പ്പിച്ച പാടുകൾ വിജയപ്പന്റെ മുഖത്ത് നിന്നും, അതിന്നിടയാക്കിയ കൃത്യം ജനങ്ങളുടെ മനസ്സിൽ നിന്നും മാറാതെ നിന്നു.
ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി വെടിമരുന്ന് ഊതിക്കത്തിച്ചവൻ എന്ന നിലയിൽ വിജയപ്പൻ വിഖ്യാതനായി!


“ആശാനെ, നല്ല കടുപ്പത്തിലൊരു കട്ടൻ‌ചായ പോരട്ടെ.” ഓടിക്കേറി വരുന്ന വഴിക്ക് തന്നെ ചായയ്ക്ക് ഓഡർ കൊടുത്തിട്ട് വിജയപ്പൻ നിന്നണയ്ക്കുകയായിരുന്നു. അപ്പോഴും വിറക് കൊള്ളി കൈയിലുണ്ടായിരുന്നു. തീ അണഞ്ഞ് പോയിരുന്നു എന്ന് മാത്രം.
“ഇത്തവണയും കിട്ടിയില്ല അല്ലേ?” ചായക്കടയിലിരുന്നവർ ചോദിച്ചു.
“കിട്ടും... ഒരു നാൾ കിട്ടും...അന്നു ഞാനവനെയൊക്കെ....”ഒരു പരിപ്പുവട വിജയപ്പന്റെ പല്ലുകൾക്കിടയിലിരുന്ന് ഞെരിഞ്ഞു.

“വെടിയൂതീ...” ഇരുട്ടത്ത് നിന്നും വീണ്ടും വിളികേട്ടു.

“നീയിവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിയടാ. വിളിച്ച് മടുക്കുമ്പോൾ അവന്മാര് പൊയ്ക്കോളും.” ആശാനത് പറയുന്നത് കേൾക്കാൻ വിജയപ്പനവിടുണ്ടായിരുന്നില്ല. പുറത്തെ ഇരുട്ടിൽ അവൻ അപ്രത്യക്ഷനായിരുന്നു.

Read more...

മുല്ലപ്പൂമണമുള്ള ചേച്ചി

Monday, November 10, 2008

ശോഭനച്ചേച്ചിയെ കാണാൻ എന്തു രസമായിരുന്നു. പഴുത്ത ചാമ്പങ്ങയുടെ നിറമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുട്ടൊപ്പം മുടിയുണ്ടായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. നല്ല രസമായിരുന്നു ശോഭനച്ചേച്ചിയുടെ സംസാരം കേൾക്കാൻ. കുപ്പിവള കിലുങ്ങുന്നത് പോലെ.

മാഞ്ചുവട്ടിലെ പെണ്ണുങ്ങളുടെ സംസാരവിഷയം ശോഭനച്ചേച്ചി ആയപ്പോഴാണ് അപ്പുക്കുട്ടന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്. മീനാക്ഷി അമ്മായി പറയുകയാണ്. “ നല്ല തങ്കം പോലത്തെ പെണ്ണ്. തങ്കത്തിനേക്കാൾ നല്ല സ്വഭാവം. പക്ഷേ ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര് അപശകുനമാണ്. ഭർത്താവ് വാഴില്ല.”
വിലാസിനിച്ചിറ്റയ്ക്ക് അമ്മായി പറഞ്ഞതിഷ്ടപ്പെട്ടില്ല. “ അല്ലേലും ഈ അമ്മായിക്ക് മൊത്തം അന്ധവിശ്വാസമാണ്. എന്ത് കണ്ടാലും അതിനൊരു കുറ്റം കണ്ടുപിടിക്കും”
രണ്ട് വിരലുകൾ ചുണ്ടത്ത് വെച്ച്, അതിന്റെ വിടവിലൂടെ അമ്മായി വായിലെ മുറുക്കാൻ മുഴുവൻ ‘ഫൂ’ എന്ന് നീട്ടിത്തുപ്പി.
“നീ നോക്കിക്കോടീ, വരാൻ പോണ പൂരം കണ്ടാൽ പോരേ.”

ശോഭനച്ചേച്ചിയുടെ കല്ല്യാണക്കാര്യമാണ് സംസാരവിഷയം. ഒരു സർക്കാരുദ്യോഗസ്ഥൻ ശോഭനച്ചേച്ചിയെ കാണാൻ വന്നുവത്രേ! എല്ലാവർക്കും ചെറുക്കനെ ശരിക്കുമങ്ങ് ബോധിച്ചു. സുന്ദരൻ! നല്ല ചൊക ചൊകാന്നിരിക്കുന്ന ചെറുക്കനാണന്നാണ് വിലാസിനിചിറ്റ പറഞ്ഞത്. ശോഭനച്ചേച്ചിയ്ക്കും ചെറുക്കനെ നന്നേ ഇഷ്ടപ്പെട്ടത്രേ!
ഇനിയിപ്പം കല്ല്യാണം നടക്കും! നാലുകൂട്ടം പായസവും പരിപ്പും പപ്പടവുമൊക്കെയായി നല്ലൊരു സദ്യ ഒക്കും. അപ്പുക്കുട്ടന്റെ വായിൽ വെള്ളമൂറി.
സ്ത്രീധനമൊന്നും അവരാവശ്യപ്പെട്ടില്ലന്നാണ് പെണ്ണുങ്ങൾ പറയുന്നത്. “ഇക്കാലത്തും ഇങ്ങനേം ആമ്പിള്ളാരുണ്ടോ?” എന്നാണ് അമ്മായിക്ക് സംശയം.
അമ്മായി ശബ്ദം താഴ്ത്തി പറയുന്നത് കേൾക്കാനായി അപ്പുക്കുട്ടൻ കാതുകൂർപ്പിച്ചു.
“ടീയേ, പെമ്പിള്ളാരേ, ന്റെ ബലമായ സംശയം അവനെന്തോ കൊഴപ്പമുണ്ടന്നാ. അല്ലങ്കീ ഇക്കാലത്ത് ഏതെങ്കിലും സർക്കാര് ജോലിക്കാരൻ ശ്രീധനം വേണ്ടന്ന് പറയുമോ?”
“കരിനാക്ക് കൊണ്ടൊന്നും പറയാതെന്റമ്മായി. ഒരു പെണ്ണ് രക്ഷപ്പെടുന്നെങ്കിൽ പെടട്ടേന്ന്...” വിലാസിനി ചിറ്റപറഞ്ഞതിഷ്ടപ്പെടാഞ്ഞിട്ടായിരിക്കാം അമ്മായി ചകിരി പിരിക്കുന്നത് നിർത്തി, ഇരുന്നിരുന്ന ചാക്ക് മടക്കി കക്ഷത്തിൽ വെച്ച് വടക്കോട്ട് നടന്നു.


കല്ല്യാണാലോചന മുറപോലെ നടന്നു. ഉടനുണ്ടാകും കല്ല്യാണമെന്ന് എല്ലാരേം പോലെ അപ്പുക്കുട്ടനും വിചാരിച്ചു. പക്ഷേ സംഭവങ്ങൾ പെട്ടെന്ന് തകിടം മറിയുകയായിരുന്നു. ചെറുക്കന് എന്തോ തീരാവ്യാധിയുണ്ടന്ന വാർത്ത പരന്നു. ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ. ഹാർട്ടിന് കേടൊള്ള ചെറുക്കനാണത്രേ!.
ഈ കല്ല്യാണം നടന്നാൽ ശോഭനേടെ ഭാവി വെള്ളത്തിലാവുമെന്ന് മാഞ്ചുവട് കമ്മറ്റി വിധിയെഴുതി.
കല്ല്യാണം കഴിച്ചാൽ ചെറുക്കൻ ചത്തുപോവുമെന്ന് ‘ഡാട്ടറ് സർട്ടിക്കേറ്റു‘ണ്ടന്നാണ് അമ്മായി പറഞ്ഞത്.

എല്ലാരും കല്ല്യാണത്തെ എതിർത്തു. വീട്ടുകാരും നാട്ടുകാരും. കല്ല്യാണത്തെ അനുകൂലിക്കുന്ന രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളു. ഒന്ന് ശോഭനച്ചേച്ചി. രണ്ടാമത്തേത് അപ്പുക്കുട്ടനും! പക്ഷേ അപ്പുക്കുട്ടനതാരോടും പറഞ്ഞില്ല. ആരെങ്കിലും കേട്ടാൽ സദ്യ തിന്നാനുള്ള കൊതികൊണ്ടാണന്ന് പറഞ്ഞ് കളയും. എന്തിനാ വെറുതേ നാണക്കേട്!

ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ തന്നെ. ഊണുമില്ല ഉറക്കവുമില്ല. കുളിയുമില്ല ഒരുങ്ങലുമില്ല. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ കലങ്ങി. ദേഹത്തിന്റെ മുല്ലപ്പൂമണമൊക്കെ വിയർപ്പ് മണമായി. കുളിക്കാതിരുന്നാൽ അപ്പുക്കുട്ടനെ മാത്രമല്ല വിയർപ്പ് നാറുന്നതെന്ന് പറയണമെന്നുണ്ടായിരുന്നു അവന്. പക്ഷേ പറഞ്ഞില്ല.മറ്റുള്ളോരെന്ത് വിചാരിക്കും!

നൂറ് പേരുടെ മുന്നിൽ ഒരുങ്ങി ചമഞ്ഞ് നിൽക്കാൻ തന്നെക്കൊണ്ടാവില്ലന്നാണ് ശോഭനച്ചേച്ചി പറഞ്ഞത്. ഒരുമിച്ച് ജീവിക്കുന്നത്രയും കാലം സന്തോഷകരമായി കഴിയുന്നതാണ് ഇഷ്ടപ്പെടാത്ത ആളിനോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്നതിനേക്കാൾ താനിഷ്ടപ്പെടുന്നതെന്ന് ശോഭനച്ചേച്ചി തീർത്ത് പറഞ്ഞു.

“പെണ്ണിന്റെ ഒരു വിധിയേ...” അമ്മായി തലയിൽ കൈ വെച്ചു.

പെണ്ണിന്റെ ആഗ്രഹമതാണങ്കിൽ അങ്ങനെ തന്നെ നടക്കട്ടേയെന്ന് കാരണവന്മാർ തീരുമാനിച്ചു. ശോഭനച്ചേച്ചി കരച്ചിൽ നിർത്തി. മഴക്കാറ് മാറിയ മാനത്ത് നിന്നും വെട്ടം വീഴണമാതിരി തോന്നി അപ്പുക്കുട്ടന് ശോഭനച്ചേച്ചിയുടെ മുഖം. ശോഭനച്ചേച്ചിയുടെ കല്യാണത്തിനായി പുതിയ ഉടുപ്പും നിക്കറും വാങ്ങിപ്പിക്കേണം. അച്ഛൻ ഇടങ്ങേറുണ്ടാക്കിയില്ലെങ്കിൽ ഒരു ചെരുപ്പ് കൂടി വാങ്ങിപ്പിക്കേണം. വടക്കേക്കരേലെ ഹരിദാസിന്റെ ആയിരിക്കും പാചകം. ഹരിദാസിന്റെ അവിയലിന്റെ സ്വാദ് അപ്പുക്കുട്ടനിഷ്ടമാണ്. പായസമാണങ്കിൽ ബഹുകേമം!

കല്യാണം കഴിഞ്ഞ് ശോഭനച്ചേച്ചി ഭർത്താവിന്റെ വീട്ടിൽ പോയി. ശോഭനച്ചേച്ചിയെപ്പോലെ തന്നെ അപ്പുക്കുട്ടനും സന്തോഷമായി. സദ്യയുണ്ട് വീർത്ത വയറ് കൊണ്ട് വന്ന അമ്മയെ കാണിച്ച വകയിൽ തുടയിൽ അടിയും കിട്ടി.
“പിള്ളാര് വേണ്ടാതീനമേ പറയൂ..അവൻ പറയുവാണേ, ഇനിയിപ്പോ ശോഭനേടേ വയറും ഇത് പോലേ വീർത്ത് വരുമെന്ന്.”

“ഇപ്പഴത്തെ പിള്ളാര് പണ്ടത്തെപ്പോലല്ല. വെളഞ്ഞ വിത്തുകളാ...നല്ല അടികിട്ടാത്ത സൂക്കേടാ...” അമ്മായി പറയുന്നത് കേട്ടപ്പോ അമ്മയ്ക്ക് ഒന്നുകൂടി ദേഷ്യം കൂടി. അപ്പുക്കുട്ടൻ ഓടി.

പിറ്റേന്ന് മാഞ്ചുവട് കമ്മറ്റി കൂടിയപ്പോഴാണ് അപ്പുക്കുട്ടൻ ആ വിവരം അറിഞ്ഞത്. ശോഭനച്ചേച്ചിയുടെ ഭർത്താ‍വ് ആശുപത്രീലാണത്രേ! രാത്രീൽ നെഞ്ചുവേദന ഉണ്ടായിയെന്ന്!

“അന്നേ ഞാൻ പറഞ്ഞതാ ഈ ബന്ധം നമ്മുക്ക് വേണ്ടന്ന്...ആര് കേക്കാൻ...ഇനീപ്പോ അനുപവിച്ചോ...പെമ്പിള്ളാരായാൽ കൊറച്ചൊക്കെ അനുസരണ വേണ്ടേ...അവന്റെ തൊലിവെളുപ്പ് കണ്ടവളങ്ങ് മയങ്ങിപ്പോയി...ഇപ്പോ ആരാ അനുഭവിക്കുന്നേ...ഒറ്റ ദെവസം കൊണ്ട് തീർന്നില്ലേ എല്ലാം.” അമ്മായിയ്ക്ക് ശകാരം നിർത്തണമെന്നില്ലായിരുന്നു. പക്ഷേ അമ്മയും വിലാസിനിചിറ്റയും ഇടയ്ക്ക് കയറിയത് കൊണ്ട് തൽക്കാലം നിർത്തി.

“അമ്മായിടേ വർത്താനം കേട്ടാ ശോഭനേടെ ഭർത്താവ് ചത്ത് പോയത് പോലാണല്ലോ...ഒന്ന് നിർത്തെന്ന്..ആരെങ്കിലും കേട്ടാലെന്തോ വിചാരിക്കും? നമ്മള് സ്വന്തക്കാര് തന്നെ ഇങ്ങനെ തുടങ്ങിയാലോ...”

“ഞാനൊന്നും പറയുന്നില്ലേ...” അമ്മായി പിണങ്ങി പോയി.

ശോഭനച്ചേച്ചീടെ ഭർത്താവ് കുറെ അധികനാള് ആശുപത്രീലാരുന്നു. രക്ഷപ്പെടാൻ സാധ്യത ഇല്ലന്നാണ് അപ്പുക്കുട്ടന് പെണ്ണുങ്ങളുടെ വർത്തമാനത്തിൽ നിന്നും മനസ്സിലായത്. ശോഭനച്ചേച്ചി ഗർഭിണിയാണന്ന വിവരവും അപ്പുക്കുട്ടനങ്ങനാണറിഞ്ഞത്.

‘ഒറ്റ ദിവസം കൊണ്ട് അവള് കാര്യം സാധിച്ചെടുത്തെന്നാണ്’ അമ്മായി പറഞ്ഞത്.

ഒരു കുഞ്ഞിനേം കൊണ്ട് ഇനിയുള്ള കാലം ഒറ്റയ്ക്ക് താമസിക്കുകയെന്ന് വെച്ചാൽ.... അവള് നന്നേ ചെറുപ്പമല്ലേ...ഒരു ജീവിതമല്ലേ പാഴാവുന്നത്... മാഞ്ചുവട്ടിലെ മറ്റ് പെണ്ണുങ്ങളുടെ സംശയമതായിരുന്നു. ശോഭനച്ചേച്ചിയുടെ ഭർത്താവ് മരിച്ച് പോയി എന്ന രീതിയിലായിരുന്നു പെണ്ണുങ്ങളുടെ സംസാരം. അപ്പുക്കുട്ടനതങ്ങ് രസിച്ചില്ല. വലിയവരായിട്ട് പോലും വകതിരിവില്ല. പിള്ളാര് വല്ലതുമാണിങ്ങനെ പറയുന്നതെങ്കിൽ തൊടയ്ക്കിട്ട് കിഴുക്കാൻ നൂറാളുണ്ടാവും! ഇവരുടെയൊക്കെ ചെവിക്ക് പിടിക്കാൻ പോലും ആളില്ലാണ്ടായല്ലോ!

പെണ്ണുങ്ങളുടെ പറച്ചില് പോലെ തന്നെ സംഭവിച്ചു. അമ്മായിയുടെ കരിനാക്ക് ഫലിച്ചു. ശോഭനച്ചേച്ചി ഒറ്റയ്ക്കായി. സഹതാപമൂറുന്ന കണ്ണുകൾ ശോഭനച്ചേച്ചിയെ സ്വന്തം വീട്ടിലേക്കാനയിച്ചു. ശോഭനച്ചേച്ചിയെ നിരീക്ഷിക്കാൻ പെണ്ണുങ്ങൾ മാറി മാറി നിന്നു. ‘പെണ്ണ് കടും കൈ വല്ലതും ചെയ്ത് കളയുമോന്നായിരുന്നു‘ എല്ലാരുടേം സംശയം. അങ്ങനൊന്നുമുണ്ടായില്ല. ശോഭനച്ചേച്ചി പ്രസവിച്ചു. ഓമനത്തുമുള്ളൊരു പെൺകുഞ്ഞ്! അപ്പുക്കുട്ടന് കൊച്ചിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനായില്ല. ഇങ്ങനെ നോക്കിയാൽ കുഞ്ഞിന് കൊതികിട്ടുമെന്ന് അമ്മ പറഞ്ഞു.
ശോഭനച്ചേച്ചീടെ കുഞ്ഞ് നല്ല കളിയും ചിരിയുമൊക്കെയായി. അത് ശോഭനച്ചേച്ചീയിലോട്ടും പകർന്നു. പണ്ടത്തെ ശോഭന ചേച്ചി തിരിച്ച് വന്നത് പോലെ തോന്നി അപ്പുക്കുട്ടന്.

“രണ്ടാം കെട്ടിന് ഒരു നല്ല ആലോചനവന്നിട്ടും പെണ്ണായാൽ അവള് സമ്മതിക്കുന്നില്ല.എന്തൊരു ജന്മമാ അവടെ...ഇനിയുള്ള ജീവിതം മൊഴോനും ആ കൊച്ചിന് വേണ്ടീള്ളതാന്നാ അവള് പറേണത്.” മാഞ്ചുവട്ടിലിരുന്ന് അമ്മായി അത് പറയുമ്പോൾ അപ്പുക്കുട്ടനൊരു സംശയം തോന്നി.

മുട്ടൊപ്പം മുടിയൊള്ള ശോഭനച്ചേച്ചിയ്ക്ക് ഭർത്താവ് വാഴില്ലന്ന് അമ്മായിയല്ലേ പണ്ട് പറഞ്ഞത്...എന്നിട്ടിപ്പോ...ആ... ആർക്കറിയാം...ഈ വലിയവരുടെ വാക്കിനൊന്നും ഒരു സ്ഥിരതയില്ലന്നേ...

Read more...

ജീവിതം

Sunday, October 12, 2008

വളരെ നാളുകൾക്ക് ശേഷമാണ് അപ്പുക്കുട്ടൻ സദാപ്പൻ ചിറ്റയെ കാണാനെത്തിയത്. കുറച്ച് കാലമായി ചിറ്റ തീരെ കിടപ്പിലാണ്. പരസഹായമില്ലാതെ എണീക്കാൻ പോലുമാവാത്ത അവസ്ഥ. ഇരുട്ട് മൂടിയ മുറിയിൽ പഴയൊരു കട്ടിലിൽ , അതിലും പഴയൊരു പായയിൽ ചിറ്റ കിടക്കുന്നു. കട്ടിലിന്റെ ഒരരുകിൽ പഴയൊരു റേഡിയോ. കട്ടിലിന്റെ ഒരരുകിൽ ചിറ്റയുടെ കൈയെത്തുന്ന ദൂരത്തിൽ ഒരു സ്റ്റൂളുണ്ട്. അതിൽ ഒരു കുപ്പിയിൽ വെള്ളവും,അരിക് പൊട്ടിയൊരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമിരിക്കുന്നു. തുരുമ്പിച്ചൊരു വീൽച്ചെയർ മുറിയുടെ ഒരു മൂലയ്ക്ക് തള്ളിയിരിക്കുന്നു. കുറച്ച് കാലം മുൻ‌പ് വരെ ചിറ്റ അതിൽ പുറത്തോട്ടൊക്കെ ഇറങ്ങുമായിരുന്നു. ഇപ്പോൾ അതിനും വയ്യാതായിരിക്കുന്നു. അപ്പുക്കുട്ടനെത്തുമ്പോൾ ചിറ്റ നല്ല ഉറക്കത്തിലായിരുന്നു. കാറ്റ് കയറാത്ത മുറിയുടെയും നനഞ്ഞ തഴപ്പായയുടേയും ഗന്ധം അപ്പുക്കുട്ടനെ എതിരേറ്റു. ശബ്ദമുണ്ടാക്കാതെ ചിറ്റയുടെ തലയ്ക്കൽ കട്ടിലിൽ തന്നെ അപ്പുക്കുട്ടൻ ഇരുന്നു.

പടിഞ്ഞാറേ പറമ്പിൽ വലിയൊരു കുളമുണ്ട്. കുളം നിറയെ താമരയുണ്ടായിരുന്നു പണ്ട്. കുളത്തിന് ചുറ്റും പുന്ന മരങ്ങളാണ്. ചെറുപുന്നയും വൻ‌പുന്നയുമെല്ലാമുണ്ട്. കുളത്തിന് ചുറ്റും പുന്നമരങ്ങളുള്ളതിനാലാണ് അതിലെ വെള്ളത്തിന് ഐസുപോലെ തണുപ്പെന്ന് എല്ലാരും പറയണത്! പണ്ട് കാലം മുതലേ ഉള്ള കുളമാണ്. പണ്ട് കാലമെന്ന് പറഞ്ഞാൽ സദാ‍പ്പൻ ചിറ്റ നിക്കറിട്ട് നടക്കുന്ന കാലത്തും കുളമുണ്ട്. അപ്പച്ചിയന്ന് പാവാടയുടുത്താണ് നടന്നിരുന്നത്! സേതുവിനെപ്പോലെ! അപ്പച്ചിയും കുട്ടിക്കാലത്ത് സേതുവിനെപ്പോലെ തന്നെയായിരുന്നെന്നാണ് അച്ഛൻ പറയുന്നത്. ഭയങ്കര കുസൃതിയായിരുന്നത്രേ! ഒരു ദിവസം അപ്പച്ചിയ്കൊരാഗ്രഹം. പണ്ട് പാഞ്ചാലിയ്കുണ്ടായത് പോലെ! സൗഗന്ധികപ്പൂവിനുവേണ്ടിയായിരുന്നില്ല. മറിച്ച് പടിഞ്ഞാറേ കുളത്തിലെ താമരപ്പൂവിനുവേണ്ടി! കൈയെത്തുന്ന ദൂരത്തിലൊന്നും താമരപ്പൂവുണ്ടായിരുന്നില്ല. അപ്പച്ചിയുടെ ആഗ്രഹം സാധിച്ച് കൊടുക്കുവാൻ സദാപ്പൻ ചിറ്റ ഭീമനായി അവതരിച്ചു. കൈയിൽ ഗദയുണ്ടായിരുന്നില്ല. പകരം അമ്മൂമ്മ അടുപ്പിൽ തീകത്തിക്കാനായി കീറിയിട്ടിരുന്ന മടലിന്റെ നീളമുള്ള ഒരു കഷണമെടുത്തു. വഴിതടയാൻ ഹനുമാനുണ്ടായിരുന്നില്ല. അച്ഛനന്ന് ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. സദാപ്പൻ ചിറ്റ നിക്കറൊക്കെ ഊരി കരയ്ക്ക് വെച്ച് മടലുമായി വെള്ളത്തിലിറങ്ങി. താമരപ്പൂ ഇപ്പം കിട്ടും...ഇപ്പം കിട്ടും ... എന്ന് കരുതി അപ്പച്ചി കരയ്ക്ക് നിന്നു.
ആനയിറങ്ങിയാൽ മുങ്ങുന്ന കുളമാണ്! ശരീരം മരച്ച് പോവുന്ന തണുപ്പുള്ള വെള്ളമുള്ള കുളമാണ്!
താമരപ്പൂക്കളാൽ സുന്ദരമായ കുളം. പക്ഷേ ആ സൗന്ദര്യത്തിന് പിന്നിൽ പതിയിരിക്കുന്ന അപകടത്തെ ക്കുറിച്ച് അന്നവർക്കറിയില്ലായിരുന്നു. അപകടം മനസ്സിലാക്കിവന്നപ്പോഴത്തേയ്ക്കും സദാപ്പൻ ചിറ്റ കുളത്തിന്റെ അഗാധതയിലേയ്ക്ക് താണുപോയിരുന്നു. അപ്പച്ചി കരയ്ക്ക് നിന്ന് കുഞ്ഞ് വായിൽ നിലവിളിച്ചു. ആരൊക്കെയോ ഓടി വന്നു. സദാപ്പൻ ചിറ്റ രക്ഷപ്പെട്ടു. രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ ജീവൻ തിരിച്ച് കിട്ടി എന്ന് മാത്രം! അപകടത്തിന് ശേഷം സദാപ്പൻ ചിറ്റയ്ക്ക് എണീറ്റ് നടക്കാൻ വയ്യാതായി. കിടന്ന കിടപ്പിൽ തന്നെ. കാലുകൾ തളർന്ന് പോയി. കുളത്തിലെ യക്ഷി പിടിച്ചതാണന്ന് മുതിർന്നവർ അഭിപ്രായപ്പെട്ടു. അപ്പച്ചി അതിന് വേണ്ടത്ര പരസ്യവും നൽകി. കാരണം സം‌ഭവത്തിന്റെ ഏക ദൃക്‌സാക്ഷി അപ്പച്ചി മാത്രമായിരുന്നല്ലോ. യക്ഷി വെള്ളത്തിലൂടെ ഊളിയിട്ട് വരുന്നത് അപ്പച്ചി കണ്ടുപോലും! ഭയങ്കര വേഗതയിലാണ് യക്ഷി വന്നത്. മിന്നല് പോലെ! അപ്പച്ചിയ്ക്കൊന്ന് വിളിച്ച് കൂവാൻ തുടങ്ങുന്നതിന് മുന്നേ തന്നെ യക്ഷി ചിറ്റയേയും കൊണ്ട് കുളത്തിനടിയിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. അപ്പച്ചി കരഞ്ഞ് ബഹളം വെച്ചതിനാൽ യക്ഷിയ്ക്ക് ചിറ്റപ്പന്റെ ചോര കുടിയ്കാൻ പറ്റിയില്ല. കുളയക്ഷി ശരീരം ഞെക്കിപ്പിഴിഞ്ഞാണത്രേ ചോര കുടിക്കുന്നത്! ചോര കുടിക്കാനായി കാല് ഞെക്കിപ്പിഴിഞ്ഞത് കൊണ്ടാണത്രെ ചിറ്റപ്പന്റെ കാല് തളർന്ന് പോയത്.

താമരയുണ്ടായത് കൊണ്ടാണല്ലോ പിള്ളാർക്ക് കുരുത്തക്കേട് തോന്നിയത്. അച്ഛൻ കുളത്തിലെ താമരയെല്ലാം പറിച്ച് കളഞ്ഞു. പിന്നിടതവിടെ വളരുവാൻ സമ്മതിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ അപ്പുക്കുട്ടനും സേതുവിനും പടിഞ്ഞാറെ കുളത്തിലെ താമര കാണുവാൻ കഴിഞ്ഞിട്ടില്ല.

“ അല്ല. നീയിവിടെ വന്ന് മിണ്ടാണ്ടിരിക്കണ. ഞാനല്പമൊന്ന് മയങ്ങിപ്പോയി.” സദാപ്പൻ ചിറ്റയുടെ ചോദ്യം കേട്ടാണ് അപ്പുക്കുട്ടൻ ചിന്തയിൽ നിന്നും തിരിച്ച് വന്നത്.

“എങ്ങനെയൊണ്ട് ചിറ്റേ ഇപ്പോ?” പതിവ് ചോദ്യം തന്നെയാണതെന്ന് അപ്പുക്കുട്ടന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല.
“ഓ. അതങ്ങനെ കിടക്കും വേലിയേറ്റവും വേലിയിറക്കവും പോലെ. ഇപ്പോ വേദനയില്ലെങ്കി ഒരു സുഖവുമില്ലന്നേ. ഈ വേദന ഉള്ളത് കൊണ്ടാണ് ഇടയ്ക്കിടയ്ക്കൊന്ന് ഒണർന്നിരിക്കാൻ പറ്റുന്നത് തന്നെ. അല്ലെങ്കിൽ ഒറങ്ങി ഒറങ്ങി ബോറഡിക്കും.” വേദന കടിച്ചമർത്തുമ്പോഴും മറ്റുള്ളവരിലോട്ട് അത് കാണിക്കാതിരിക്കാൻ സ്വതസിദ്ധമായ ഫലിതം ഉപയോഗിക്കുന്നുവല്ലോയെന്ന് അപ്പുക്കുട്ടനോർത്തു.

“പിന്നെ നിന്റെ വിശേഷങ്ങളെന്തൊക്കെ? പറ കേക്കട്ടെ.” അതിന് മറുപടി പറയാതെ തന്നെ ചികിത്സയുടെ വിവരങ്ങൾ ആരായുകയായിരുന്നു അപ്പുക്കുട്ടൻ.

“അതാണ് രസം. ഹോമിയോ ഡോക്ടർ സുല്ലിട്ടു. ആയുർവേദക്കാരൻ പണ്ടേ നമസ്തേ പറഞ്ഞല്ലോ. പിന്നെ ഇപ്പോ പുതിയൊരു അലോപ്പതി ഡോക്ടറുടടുക്കലാണ്. അയാള് ഭയങ്കര കരാട്ടയാണ്. ബ്ലാക്ക്ബെൽറ്റൊക്കെയാണന്നാ പറയണത്. ചെല്ലുന്ന രോഗികകളുടടുക്കലാണയാളുടെ കരാട്ടെ. ഏതും പോരാത്ത എന്നെയുമെന്തൊരിടിയാണിടിക്കുന്നത്. കാലിലും, അരയ്ക്കും, നടുവിനുമെല്ലാം. അതൊക്കെ പോട്ടേയെന്ന് വെയ്ക്കാം. എന്നെ നടത്തിക്കാ‍നൊരു ശ്രമമുണ്ട്. പിടിച്ച് നടത്തിയിട്ട് ഇടയ്ക്ക് ചെന്ന് വിട്ടു കളയുമെന്നേ...പിസിയോതെറാപ്പി എന്നൊക്കെ പറഞ്ഞ് ഇങ്ങനയുമുണ്ടോ? നമ്മള് വീഴുമ്പോ അങ്ങേര് നിന്ന് ചിരിക്കും. ഒരു അരവട്ടൻ...അല്ലാതെന്ത് പറയാൻ. പിന്നെ ഒരു ഗുണമുണ്ട്; പൈസയ്ക്ക് അത്രയ്ക്ക് ആഗ്രഹമില്ല, സാധാരണ ഡോക്ടർമാരെപ്പോലെയല്ല. അവിടെ വരെ പോകുന്നതാണ് പാട്. പിടിച്ച് കൊണ്ട് പോകാൻ ഒരാള് വേണ്ടേ? സുനിയും ഇപ്പോ വരുന്നില്ല. അവനും ഓരോരോ ചുമതലകൾ വന്ന് തുടങ്ങിയല്ലോ.”

ചിറ്റ റേഡിയോ ഓൺ ചെയ്തു. “ ഇവനുള്ളത് കൊണ്ടിപ്പോ സമയം പോണതറിയില്ല. വാർത്തയെല്ലാം കൃത്യമായറിയാം. പിന്നെ ചീട്ട് കളിക്കാ‍രപ്പുറത്തിരുന്ന് സംസാരിക്കുന്നത് കൊണ്ട് നാട്ട് വർത്തമാനവുമറിയാം. തിന്നുക. കിടക്കുക. ഒറങ്ങുക. ഇതില്‍പ്പരം സുഖം പിന്നെ മനുഷ്യന് എന്ത് വേണം” ചിറ്റ ചിരിക്കുന്നു. അപ്പുക്കുട്ടന്റെ തൊണ്ടയിടറി.

കട്ടിലിൽ നിന്നുമെണീറ്റ് ചിറ്റയുടെ ചുരുട്ടിയ കൈകളിൽ പോക്കറ്റിലുള്ളത് വെച്ച് കൊടുക്കുമ്പോൾ അപ്പുക്കുട്ടൻ ഓർത്തു, ചിറ്റയുടെ സമ്പാദ്യമായ വികലാംഗ പെൻഷൻ കൊണ്ടാണല്ലോ താനാദ്യമായി ട്രെയിനിൽ കയറിയതും അന്യനാട്ടിൽ ഒരിന്റർവ്യൂ അറ്റന്റ് ചെയ്തതുമെന്ന്.

“ചിറ്റ തന്ന പണം കൊണ്ടാണ് ഞാനാദ്യമായി നാട് വിട്ടത് ഓർക്കുന്നുണ്ടോ വല്ലതും.” പുറത്തേക്കിറങ്ങുമ്പോൾ അപ്പുക്കുട്ടൻ പതുക്കെ ചോദിച്ചു.

മറുപടി ഒരു ചിരിയായിരുന്നു. ആ ചിരിയിലും വേദന നിഴലിക്കാതിരിക്കാൻ ചിറ്റ ശ്രമിച്ചിരുന്നുവോ?

Read more...

പോളിസി

Friday, July 25, 2008

HR ഓഫീസർ എടുത്ത് നൽകിയ ബയോഡേറ്റയിലൂടെ വിമല മേനോൻ ഒരു സൂക്ഷ്മ പരിശോധന നടത്തി. സൈഫുദ്ദീൻ ഷേക്ക്. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി! ഇതുവരെ വന്നവരിൽ ഏറ്റവും നല്ല അക്കാഡമിക് റെക്കോഡ് ഉള്ളയാൾ!
“എന്താ ചെയ്യേണ്ടത്? ഇന്റർവ്യൂ ചെയ്യണോ?” വിമല മേനോൻ HR ഓഫീസറെ നോക്കി.
“ ഇന്റർവ്യൂ ചെയ്യണം മാഡം. ഇത് അവസാനത്തെ ആളാണ്.”
പരീക്ഷകളിൽ ഏറ്റവും നല്ല രീതിയിൽ പെർഫോം ചെയ്തയാൾ ഏറ്റവും അവസാനം. വികലമായ ഒരു ചിരി വിമല മേനോന്റെ ചുണ്ടുകളിലുണ്ടായി.

"മേ ഐ കം ഇൻ സർ”

ഏകദേശം ആറടിയോളം ഉയരമുള്ള വെളുത്ത് സുമുഖനായൊരു യുവാവ്.

“ആപ് ബൈഠിയേ” വിമല മേനോൻ യുവാവിനോട് ഇരിക്കുവാൻ പറഞ്ഞു.

“എന്താണ് താങ്കൾ ഞങ്ങളൂടെ കമ്പനിയിൽ ജോലി ചെയ്യാനാ‍യി താല്‍പ്പര്യപ്പെടുന്നത്?”

“ഞാൻ കമ്പനി പ്രൊഫൈൽ ഇന്റെർനെറ്റിൽ നോക്കിയിരുന്നു. ഒരു ചല്ലഞ്ചിങ് ജോബ് പ്രതീക്ഷിക്കുന്നു.”

“മാഡം നമ്മുക്ക് അരമണിക്കൂറിനുള്ളിലെങ്കിലും ഇവിടുന്നെറങ്ങിയില്ലങ്കിൽ ഫ്ലൈറ്റ് മിസ്സാകും. വല്ല ടെക്നിക്കൽ കൊസ്റ്റ്യൻസ് ചോദിച്ച് എളുപ്പം അവസാനിപ്പിക്കണം.” HR ഓഫീസറുടെ പതുക്കയുള്ള ഉപദേശം വിമല മേനോന് അത്രയ്ക്കങ്ങ് രസിച്ചില്ല. എങ്കിലും അത് പുറത്ത് കാണിച്ചില്ല.

ജോലിയ്ക്ക് ഉദ്യോഗാർത്ഥി യോഗ്യനാണോ എന്നറിയുവാനുള്ള ചോദ്യങ്ങളാണ് പിന്നീട് വിമല മേനോനിൽ നിന്നും ഉണ്ടായത്.

നല്ല കാൻഡിഡേറ്റ്. ശരിക്കും പറഞ്ഞാൽ ഇതുവരെ വന്നവരിൽ വെച്ചേറ്റവും നല്ലയാൾ! തന്റെ ജോലിയ്ക്ക് ഏറ്റവും അനുയോജ്യൻ!

“മിസ്റ്റർ സൈഫുദ്ദീൻ യു ഹാവ് ഡൺ എ ഗ്രേറ്റ് ജോബ്. നൗ യു മേ വെയിറ്റ് ഔട്ട്സൈഡ് ഫോർ എ വൈൽ.”

ദിസ് കാൻഡിഡേറ്റ് ഈസ് സ്യൂട്ടബിൾ ഫൊർ ഔർ ജോബ് എന്ന് എഴുതി ഒപ്പിടുമ്പോൾ HR ഓഫീസറിന് പരിഭ്രമം.

“ മാഡം എന്ത് പണിയാണീ കാണിക്കുന്നത്. നഗരത്തിലീയിടയുണ്ടായ തീവ്രവാദി അക്രമവും ബോം‌ബ് ബ്ലാസ്റ്റുമൊക്കെ കഴിഞ്ഞതിൽ പിന്നെ ഇവരെ നമ്മുടെ കമ്പനിയിൽ ജോലിയ്ക്ക് എടുക്കേണ്ട എന്ന് തീരുമാനിച്ച വിവരം ഞാൻ നേരത്തേ പറഞ്ഞതല്ലേ? പിന്നെ ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടിയെങ്കിലും ഇന്റെർവ്യൂ നടത്തിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് കരുതിയാണ്...”

“എങ്കിൽ പിന്നെ നിങ്ങൾക്കാ കുട്ടിയെ മണിക്കൂറുകൾ പിടിച്ചിരുത്താതെ നേരത്തേ തന്നെ പറഞ്ഞ് വിട്ട് കൂടായിരുന്നോ? അതും കമ്പനി പോളിസിയാണോ?” വിമല മേനോന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവർക്ക് ഒരു ജോലിയ്ക്കായി ഇന്റെർവ്യൂ അറ്റന്റ് ചെയ്യുന്ന ഉദ്യോഗാർത്ഥിയുടെ മാനസിക സ്ഥിതിയായിരുന്നു.

Read more...

ശ്രീനിയും സാരിയും

Sunday, July 20, 2008

ശ്രീനിവാസനും ലക്ഷ്മിയും!

നല്ല പെർഫെക്റ്റ് ജോടികൾ. ശ്രീനിവാസന് ലക്ഷ്മിയേയും, ലക്ഷ്മിയ്ക് ശ്രീനിവാസനേയും പ്രാണനാണ്. പിന്നെ ഏത് പെർഫെക്റ്റ് ജോടിയായാലും ഇടയ്കിടയ്ക്കൊന്ന് തട്ടിയും മുട്ടിയുമിരിക്കും. ഇവിടെയും അതുപോലൊക്കെ സം‌ഭവിക്കാറുണ്ട്. അല്ലെങ്കിൽ പിന്നെന്ത് രസമല്ലേ! ചട്ടീം കലോമൊക്കെ ആകുമ്പോൾ തട്ടീം മുട്ടീമിരിക്കണമല്ലോ.

ലക്ഷ്മിയ്ക് കുറേനാളായുള്ളൊരാഗ്രഹമാണ് മഞ്ഞയിൽ വെള്ള ഡിസൈനുള്ള സാരി വേണമെന്ന്. ആ സാരിയ്ക്ക് ഒരു പ്രത്യേക പേരുമുണ്ട്. ശ്രീനിവാസൻ അതിപ്പോൾ ഓർക്കുന്നില്ല. നൂറ് കൂട്ടം പണീടെ ഇടയ്ക് ഒരു സാരി വെറും സില്ലി കേസ്! ശ്രീനിവാസൻ ഓർക്കുന്ന ഒരു കാര്യമുണ്ട്. ലക്ഷ്മിയുടെ പിറന്നാളിന്റെ അന്ന് വാങ്ങിക്കൊടുക്കണമെന്നാണ് ഡിമാന്റ്! പിറന്നാള് ദിവസം മറക്കാതെ ഓർമ്മിപ്പിക്കാനുള്ള പണിയും ലക്ഷ്മിയെ തന്നെ ഏല്‍പ്പിച്ചു. തികച്ചും ബുദ്ധിപരമായ തീരുമാനം. അഥവാ ലക്ഷ്മി മറന്നാൽ പ്രശ്നമില്ല. മറിച്ച് ശ്രീനിവാസൻ മറക്കാനിടയായാലോ? പ്രശ്നങ്ങളേ ഉണ്ടാവൂ. പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹമില്ലാത്തതിനാൽ ശ്രീനിവാസൻ അന്ന് സാരിയുമായേ മടങ്ങൂ എന്ന്ഉറപ്പിച്ചിരുന്നു.

പക്ഷേ എന്തു ചെയ്യാം. ജോലികഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഒത്തിരി താമസിച്ച് പോയി. ഒത്തിരി താമസിച്ചു എന്ന് പറഞ്ഞാൽ രാത്രി പത്ത് മണി കഴിഞ്ഞു. സാരിയെക്കുറിച്ച് ഓർത്തിരുന്നു. പക്ഷേ ബോസിനതറിയില്ലല്ലോ. അങ്ങേരുടെ ഭാര്യേടെ പിറന്നാളല്ലല്ലോ. ദുഷ്ടൻ! ഒരു നല്ല ദിവസമെങ്കിലും ലക്ഷ്മീടെ കരഞ്ഞ് കലങ്ങിയ കണ്ണുകളും വിങ്ങിവീർത്ത മുഖവും കാണരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞെങ്കിലും ഇന്നിനി സാരിയില്ലാതെ വീട്ടിലേയ്ക്കില്ലന്ന് ശ്രീനിവാസൻ തീരുമാനിച്ച് കഴിഞ്ഞു. വേറെ വഴിയില്ലങ്കിൽ പോകുന്ന വഴി വല്ല തുണിക്കടയും കുത്തിത്തുറന്നെങ്കിലും ഒരു സാരി കൊണ്ട് പോയിരിക്കും. ഇത് കട്ടാ‍യം! ശ്രീനിവാസൻ ശപഥമെടുത്തു.

മുൻ‌പൊരിക്കൽ വാക്ക് പാലിക്കാതെ വീട്ടിൽ ചെന്നതിന്റെ പരിണിതഫലം ശ്രീനിവാസൻ ഇന്നുമോർക്കുന്നു. കൈയിലൊരു കൊടുവാള് കൂടി അവൾക്ക് കൊടുത്തിരുന്നേൽ വെളിച്ചപ്പാടാക്കാമായിരുന്നു. പെർഫെക്റ്റ് ജോടികളുടെ
പെർഫെക്റ്റ് മാച്ച് അന്നാണ് ഉണ്ടായത്. ഇന്ത്യാ-പാകിസ്താൻ മാച്ച് പോലെ വീറും വീര്യവുമുള്ള മാച്ച്.
ലക്ഷ്മീടെ ബൗളിങ്ങും ശ്രീനിവാസന്റെ ബാറ്റിങ്ങും!
ഫ്രിഡ്ജീന്ന് തക്കാളിയും കാരറ്റും വെണ്ടക്കയുമൊക്കെ പറപറന്നു. നല്ല തകർപ്പൻ ബൗളിങ്ങായിരുന്നു ലക്ഷ്മി കാഴ്ചവെച്ചത്. റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് കളയാതെ എങ്ങനെയെങ്കിലും കഴിഞ്ഞ് കൂടാമെന്ന് കരുതിയ ശ്രീനിവാസനെ പ്രകോപിപ്പിച്ച് കൊണ്ട് ഒരു ഫുൾടോസ് മൂക്കിന്റെ പാലത്തിൽ വന്നിടിച്ചു. പ്രതീക്ഷിച്ചതിനേലും താണ് വന്നൊരു ബൗൺസർ താടിയെല്ലിലൊരു ഇളക്കം തട്ടിച്ചു. പിന്നെയൊരു ബാറ്റിങ്ങായിരുന്നു ശ്രീനിവാ‍സന്റെ വക! ലക്ഷ്മീടെ അണപ്പല്ലൊരൊണ്ണം ഇളകിയ വകുപ്പിൽ നഷ്ടമായത് അവളുടെ ഡിമാന്റിന്റെ പത്തിരട്ടി!

ഇന്നേതായാലും അങ്ങൊനൊരു സ്ഥിതി ഉണ്ടാവരുത്. ഫോണെടുത്ത് സുശീലനെ വിളിച്ചു.

“ഹലോ സുശീലാ, ഒരു പ്രശ്നമുണ്ട്. എനിക്ക് അത്യാവശ്യമായി ഒരു സാരി വേണം.”

“ഈ പാതിരാത്രിയ്ക്കോ?”

“അതേടാ. അല്ലെങ്കിൽ ഈ പാതിരാത്രിയിലും എന്റെ വീട്ടിൽ നട്ടുച്ചയാവും. എന്തെങ്കിലും ഒരു വഴി പറ.”

“എന്റെ ഭാര്യേടെ ഒരു സാരി കൊണ്ട് തന്നാൽ മതിയോ?”

“ അതിന് പഴയ മണം കാണുകേലേടാ. ലക്ഷ്മി മണം പിടിച്ച് കണ്ട് പിടിക്കും. അവൾക്കെന്നെ വല്ല്യ വിശ്വാസമാ...”

“എങ്കിൽ നീ ഒരു പണി ചെയ്യ്. ഇങ്ങോട്ട് പോര്. നമ്മടെ ഹൗസ് ഓണറെയൊന്ന് എണീപ്പിക്കാവോന്ന് നോക്കട്ടെ.”

സുശീലന്റെ ഹൗസ് ഓണർക്ക് ഒരു ചെറിയ തുണിക്കടയൊക്കെ ഉണ്ട്. അത്യാവശ്യം ഒരു സാരിയൊക്കെ സംഘടിപ്പിക്കാൻ പറ്റുമായിരിക്കും. പക്ഷേ മഞ്ഞയിൽ വെള്ള ഡിസൈനുള്ളത് കിട്ടുമോ...

പാതിരാത്രിയായതിനാലാവും കടയ്ക്ക് അകത്ത് നിന്നും പുറത്തേയ്ക്ക് നോക്കിയിട്ട് പോലും വലിയ വിശാലതയൊന്നും തോന്നിയില്ല. ശ്രീനിവാസന്റെ ശ്രദ്ധ കടയ്ക്ക് പുറത്തേക്കായതിനാലാവും ഓണർ ഷട്ടറിട്ടു. “രാത്രീല് ഏതൊക്കെ തരം ആൾക്കാരാ ഇതിലേ പോവുന്നതെന്ന് എങ്ങനാ അറിയണേ. ഷട്ടറിടുന്നതാ നല്ലത്.”

ഉറക്കം പോയാലും സാരി ചെലവാകുമല്ലോയെന്നുള്ള ഒരു സന്തോഷം ഓണറുടെ മുഖത്തുണ്ടായിരുന്നു.
മഞ്ഞയിൽ വെള്ള ഡിസൈനുള്ള പേരറിയാത്ത സാരിയ്ക്ക് വേണ്ടി തിരയുകയായിരുന്നു ശ്രീനിവാസൻ.
“സാറ് പറയുന്ന പോലത്തെ സാരി വേണേൽ രണ്ട് ദെവസം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിച്ച് തരാം.”
‘ അപ്പോൾ ഇയാള് രണ്ട് ദെവസത്തേയ്ക്ക് വീട്ടിലേയ്ക്ക് പോകേണ്ടന്നാണോ?” സുശീലന് ചിരി.
“ എങ്കീ പിന്നെ ചുവപ്പെടുക്ക് സാറേ, ഇതില് വെള്ള ഡിസൈനുണ്ടല്ലോ. ഈ പെണ്ണുങ്ങള് പറയുന്നതൊന്നുമത്ര കാര്യമാക്കല്ലേ സാറേ അവർക്കീ തുണിക്കടേലെ തുണി മൊത്തമെടുത്ത് കാണിച്ചാലും ഒന്നുമിഷ്ടപ്പെടില്ല. അവസാനം ഏതെങ്കിലും ഒരു ഒരെണ്ണം ഇഷ്ടപ്പെടും. അതീ കൂട്ടത്തിലെ ഏറ്റവും മോശവുമായിരിക്കും.”

കൂടുതൽ നേരം നിന്ന് മറ്റൊരു ഇന്ത്യാ-പാക്കിസ്താൻ മാച്ചുണ്ടാവണ്ടായെന്ന് കരുതി ചുവപ്പെങ്കിൽ ചുവപ്പ് പാക്ക് ചെയ്യാൻ ശ്രീനിവാസൻ സമ്മതിച്ചു.
കുറേക്കാലമായി ചെലവാകാതിരുന്ന സാധനം ചെലവാകുന്നതിന്റെ സന്തോഷം ഓണർക്ക്. ശ്രീനിവാസന് വേറേ വഴിയില്ലല്ലോ. പിറന്നാള് മാറ്റിവെയ്ക്കാൻ പറ്റുകേലല്ലോ.

ചുവപ്പ് സാരി ഫാനിൽ കെടന്ന് കറങ്ങുമെന്ന് ശ്രീനിവാസന് ഉറപ്പായിരുന്നു. എങ്കിലും തീപാറുന്ന ഒരു മത്സരത്തിൽ നിന്നും ഒഴിവാകാൻ പറ്റുമല്ലോയെന്നുള്ള ആശ്വാസമായിരുന്നു കടയിൽ നിന്നും പുറത്തിറങ്ങുമ്പോൾ!

ആശ്വാസത്തിന് അധികനേരമുണ്ടായില്ല.

കടയ്ക്ക് പുറത്ത് തങ്ങളെ കാത്ത് പോലീസുണ്ടാവുമെന്ന് അവരോർത്തിരുന്നില്ലല്ലോ. പിടുത്തം വീണു മൂവരുടേയും കഴുത്തിൽ. “ റാസ്ക്കത്സ് പാതിരാത്രി കടകുത്തിത്തുറന്ന് മോഷണം നടത്തുന്നോ. കേറടാ വണ്ടീല്...”
ഉർവ്വശീ ശാപം ഉപകാരമായെന്നാണ് പോലീസുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ശ്രീനിവാസന് തോന്നിയത്.
ലക്ഷ്മിയുടെ ബൗളിങ്ങിൽ നിന്നും രക്ഷപ്പെടാനായ് ഇത്തവണ പോലീസ് കഥ മതിയാകും.


(സമർപ്പണം: ട്രാഫിക് സിഗ്നൽ ജമ്പ് ചെയ്തു എന്ന് പറഞ്ഞ് 100 രൂ. ചെല്ലാൻ എഴുതി അയച്ച പോലീസുകാരന്. സിഗ്നൽ ജമ്പ് ചെയ്തത് ഒരു ഞായറാഴ്ച രാവിലെ 9.10ന് എന്നാണ് ചെല്ലാനിൽ. പോഴൻ പോലീസുകാരന് അറിയാമോ ഞായറാഴ്ച ദിവസം എനിക്ക് നേരം വെളുക്കുന്നത് തന്നെ 10 മണി കഴിഞ്ഞാണന്ന്!)

Read more...

പള്‍സ്

Monday, July 7, 2008

ചിത്രകലയെന്നത് വളരെ നിസ്സാര സംഗതിയാണന്ന് പഠിപ്പിച്ചത് പപ്പൻ സാറാണ്. ഒരു കഷണം ഹൽ‌വ തിന്നുന്നത്പോലെ രുചികരവും സിമ്പിളും. ഒരു മാമ്പഴമോ, താമരയോ, ചെമ്പരത്തിയിലയോ അതേപടി കടലാസിലോട്ട് പകർത്തുന്നതിനപ്പുറമൊന്നുമില്ല ചിത്രകല! സോ സിമ്പിൾ!

കേവലം ഒരു വർഷം കൊണ്ട് ഏത് വിദ്യാർത്ഥിക്കും മാമ്പഴം,താമര,ചെമ്പരത്തി ഇല എന്നിവ കണ്ണടച്ച് കൊണ്ടും വരയ്ക്കാവുന്ന മാന്ത്രികവിദ്യ പപ്പൻ സാറിന് സ്വന്തമായിട്ടുള്ളതായിരുന്നു. മാമ്പഴം,താമര, ചെമ്പരത്തി ഇല എന്നിവ വരയ്ക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു നൂറൂ‍കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിച്ചവൻ എന്ന നിലയ്ക്ക് പപ്പൻ സാർ സ്കൂളിന്റെ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.

ബ്ലാക്ക്ബോർഡിൽ ചോക്ക് കൊണ്ട് മാമ്പഴം വരയ്ക്കുമ്പോൾ മാഷ് പറയും, മാമ്പഴത്തിന്റെ വളവ് തിരിവുകൾ അതേപോലെ പകർത്തണമെങ്കിൽ നല്ല കൈവഴക്കം വേണമെന്ന്. അതിന് കൈവഴക്കത്തിനുള്ള എക്സർസൈസുകൾ ചെയ്യണമെന്ന്. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുന്നത് പോലെ.

വീട്ടിൽ കറിയ്ക്കരയ്ക്കുന്നതും,ഉഴുന്നാട്ടുന്നതും മാഷായതിനാലാണ് മാഷിന് നല്ല കൈ വഴക്കമെന്ന് പിച്ചാണ്ടി പിൻ‌ബഞ്ചിലിരുന്ന് പറഞ്ഞത് മുൻ‌ബഞ്ചുകളിൽ എത്തിച്ചേരുകയും അടുത്ത ക്ലാസ്സുകളിൽ പോലും കേൾക്കുന്ന രീതിയിലുള്ള കൂട്ടച്ചിരി ഉണ്ടായതും സ്കൂളിൽ മൊത്തം അത് പാട്ടായതും പിന്നീടുണ്ടായ സം‌ഭവങ്ങൾ!

പിച്ചാണ്ടിയെ മേശപ്പുറത്ത് കയറ്റി നിർത്തി പപ്പൻ സാർ സൈക്കിൾ ചവുട്ടിച്ചതും, പിന്നീട് അതേച്ചൊല്ലി സ്റ്റാഫ് റുമിലുണ്ടായ കശപിശയിൽ മാലതി ടീച്ചർ പപ്പൻ സാറിനെ ‘ഇഡ്ഢലി’ എന്ന് വിളിച്ചതും, പപ്പൻ സാർ മാലതി ടീച്ചറിന്റെ മുടിയിൽ ചിത്രകലാപരമായി പിടിച്ചതും സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്ന്!

കുട്ടികളുടേയും സഹപ്രവർത്തകരുടേയും അവഹേളനത്തിൽ മനംനൊന്താണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നും, അതല്ല ചിത്രകലയിൽ മാങ്ങയോ,താമരയോ,ചെമ്പരത്തി ഇലയോ അല്ലാതെ മറ്റൊന്നുമില്ല എന്നുള്ളതിന്റെ വിരസത മാറ്റാനാണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നുമുള്ള രണ്ട് അഭിപ്രായങ്ങളുണ്ട്!

ചിത്രകലാദ്ധ്യാപനം ഹോബിയും പൊതുജനസേവനം ജോലിയുമായി മാറിയപ്പോൾ മാഷിനെ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ സ്കൂളിൽ കാണുവാനും തന്നിമിത്തം മാങ്ങ, താമര,ചെമ്പരത്തി ഇല തുടങ്ങിയ വിശേഷവസ്തുക്കളെ കടലാസിലോട്ടാക്കുന്ന പ്രതിഭാധനരായ ചിത്രകാരന്മാരുടെ എണ്ണം നാൾക്കുനാൾ സ്കൂളിൽ കുറഞ്ഞും വന്നു.

പക്ഷേ എന്തൊക്കെ ആയാലും അദ്ധ്യാപനത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ അംഗീകാ‍രം ജനസേവനത്തിലൂടെ നേടിയെടുക്കുവാൻ മാഷിന് കഴിഞ്ഞു.

സ്കൂളിൽ മാലതി ടീച്ചർ മാഷിനെ അവഹേളിച്ചെങ്കിൽ ജനസേവനരംഗത്തും ഒരു സ്ത്രീതന്നെയാണ് മാഷിന്റെ പേരിന് കളങ്കമുണ്ടാക്കാൻ ഇടയായത്.

മോളി സിസ്റ്റർക്ക് നെഞ്ചുവേദന ഉണ്ടായി എന്നറിഞ്ഞ് ആദ്യമോടിയെത്തിയ ആളായിരുന്നു പപ്പൻ സാർ. രണ്ടാമത് എത്തിയത് അച്ചാർ പൊന്നമ്മയും. നെഞ്ചുവേദന ഹാർട്ട് അറ്റാക്കിന്റെ മുന്നോടിയാണന്നും അത് കൂടുതൽ നേരം നീണ്ട് നിന്നാൽ ശ്വാസം തന്നെ നിലച്ച് പോകുമെന്ന് മനസ്സിലാക്കിയ മാഷ് വേഗം തന്നെ കാർ വിളിച്ച് സിസ്റ്ററെ ആശുപത്രിയിൽ എത്തിക്കുവാൻ മുൻ‌കൈ എടുത്തു. പക്ഷേ മാഷറിഞ്ഞോ കഷ്ടകാലം പൊന്നമ്മയുടെ രൂപത്തിൽ അതേ കാറിൽ തന്നെ ഉണ്ടാകുമെന്ന്!

നിശ്ചലമായി കിടക്കുന്ന സിസ്റ്ററുടെ ശരീരംപുറകിലെ സീറ്റിലിരിക്കുന്ന പൊന്നമ്മയുടേയും ബന്ധുക്കളുടേയും മടിയിൽ. മുൻസീറ്റിൽ മാഷും. അടുത്തിരിക്കുന്നവരുടെ ഏങ്ങലുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നുണ്ട്. കാര്‍ കുതിച്ച് പാഞ്ഞുകൊണ്ടിരുന്നു. മാഷിന് ഇരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല. എങ്ങനെയാണ് ബന്ധുക്കളെയൊന്നാശ്വസിപ്പിക്കുക?
അപ്പോഴാണ് പുറകിൽ നിന്നും പൊന്നമ്മയുടെ അരുളിപ്പാടുണ്ടായത്. “ സാറേ സിസ്റ്റർക്ക് പ്ങ്‌ൾസില്ല”.

മാഷ് പുറകിലേയ്ക്ക് എത്തിവലിഞ്ഞ് സിസ്റ്ററുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. കണ്ണടച്ച് പിടിച്ച് പൾസിൽ മാത്രം ശ്രദ്ധിച്ചു. പൊന്നമ്മ മാഷിന്റെ മുഖത്തേയ്ക്കും ശ്രദ്ധിച്ചു. കണ്ണടച്ചിരിക്കുന്നു. വിരുതൻ! ആപത്ത് സമയത്താണ് ഓരോരോ ലീലാവിലാസങ്ങൾ!

മാഷിന്റെ കണ്ണുകൾ പതുക്കെ തുറന്നു. അതിൽ ആശ്വാസത്തിന്റെ വെള്ളിവെളിച്ചം! പൾസുണ്ട്. നല്ല ആരോഗ്യമുള്ള ആൾക്കുള്ളതുപോലെ തന്നെ. പേടിക്കാനൊന്നുമില്ല. മാഷിന്റെ മനസ്സ് ആഹ്ലാദത്താൽ അലതല്ലി.

“ പൾസുണ്ട്...പൾസുണ്ട്...സിസ്റ്റർക്ക് പൾസുണ്ട്...പേടിക്കാനൊന്നുമില്ല.” മാഷിന്റെ വാക്കുകൾ കേട്ട് ബന്ധുക്കളുടെ മുഖത്ത് ആശ്വാസത്തിന്റെ തിരയിളക്കം.

അപ്പോൾ ദാ വരുന്നൂ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് പൊന്നമ്മയുടെ വാക്കുകൾ. തന്റെ കിണുങ്ങ് കൂടി മേമ്പൊടി ചേർത്ത് കൊണ്ട്...

“പിന്നേ...മ്‌ങാഷേ...നിങ്‌ഹളിതെന്തോന്ന് പ്‌ങണിയാ ഹ്‌ങാണിച്ചേ...ഹ്‌ങ്ന്റെ കൈയിലെ പ്‌ങ്‌ൾസാ നിങ്ങള് നോക്കിയേ...”

Read more...

പരാതിയില്ലാതെ...

Sunday, July 6, 2008

കുഞ്ഞുകുഞ്ഞിന് പ്രായമൊത്തിരി ആയെങ്കിലും നാട്ടുകാർക്കിപ്പോഴും അദ്ദേഹം കുഞ്ഞ് തന്നെയാണ്. ‘കുഞ്ഞേ’ എന്ന വിളി കുഞ്ഞുകുഞ്ഞിനിഷ്ടമായിരുന്നെങ്കിലും ഭാര്യ മറിയാമ്മയ്കും, മക്കൾ ഔസേപ്പിനും,റോസാക്കുട്ടിയ്ക്കും അത് ഒട്ടും ഇഷ്ടമായിരുന്നില്ല. മക്കൾക്കും ഭാര്യയ്ക്കും ഇഷ്ടമായില്ലെന്ന് കരുതി കുഞ്ഞുകുഞ്ഞിന് തന്റെ പേര് മാറ്റാൻ പറ്റുമോ? റിട്ടയർമെന്റ് കഴിഞ്ഞിട്ടും തലേലും,താടിയിലും മീശയിലുമെല്ലാം നരകേറിയിട്ടും ‘കുഞ്ഞേ’ എന്ന വിളികേൾക്കാൻ ഒരു ഭാഗ്യം വേണമെന്ന് കുഞ്ഞ്കുഞ്ഞ് മനസ്സിൽ കരുതി.

കുഞ്ഞ്കുഞ്ഞ് എന്ന പേരോ,കുഞ്ഞ്കുഞ്ഞിന്റെ രൂപമോ ഭാവമോ ഒന്നുമല്ല ഇവിടെ പ്രതിപാദിക്കുന്നത്. അത് കുഞ്ഞ്കുഞ്ഞ് എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെക്കുറിച്ചാണ്!
കുഞ്ഞ്കുഞ്ഞിനെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എങ്ങനെ അറിയാതിരിക്കും? എവിടെ ചെണ്ടപ്പുറത്ത് കോലിട്ടാലും കുഞ്ഞ്കുഞ്ഞ് അവിടുണ്ടാവും. ഇരുപത്തെട്ട് കെട്ട്, മാമ്മോദീസ മുക്ക് തുടങ്ങി മരണ അടിയന്തിരം വരെ എന്തിലും കുഞ്ഞ്കുഞ്ഞിന്റെ സാന്നിദ്ധ്യം ഒഴിച്ച്കൂടാനാവാത്തതാണ്. അഥവാ ആരെങ്കിലും കുഞ്ഞ്കുഞ്ഞിനെ ഒഴിച്ച് നിർത്താമെന്ന് വിചാരിച്ചിട്ടുണ്ടങ്കിൽ അതൊരിക്കലും നടന്നിട്ടുമില്ല. എന്താണന്ന് വെച്ചാൽ കുഞ്ഞ്കുഞ്ഞിന് ആരേയും ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. വിളിച്ചാലും ഇല്ലെങ്കിലും കുഞ്ഞ്കുഞ്ഞ് എവിടേയും കയറിച്ചെല്ലും.

കുഞ്ഞ്കുഞ്ഞ് എവിടെച്ചെന്നാലും മനസ്സിൽ ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. സഹായിക്കുക. തന്റെ സേവനം കഴിയാവുന്നത്രയും മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുക. അതിന് സമയകാലഭേദമൊന്നുമില്ല. ആർക്കും കുഞ്ഞ്കുഞ്ഞിന്റെ സേവനം എപ്പോഴും ആവശ്യപ്പെടാം. കുഞ്ഞ്കുഞ്ഞ് സദാ സേവനസന്നദ്ധൻ!

ഇവിടെയാണ് കുഞ്ഞ്കുഞ്ഞും മറിയാമ്മയും തമ്മിലുള്ള ഉടക്ക് ആരം‌ഭിക്കുന്നതും. സേവനജ്വരം മൂത്ത കുഞ്ഞ്കുഞ്ഞ് റിട്ടയർമെന്റിനത്തിൽ കിട്ടിയ തുകയുടെ നല്ലൊരു പങ്ക് മുക്കി. കുഞ്ഞ്കുഞ്ഞ് ആ പണം ധൂർത്തടിച്ച് തീർത്തെന്ന് പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല. കാരണം ഒരു നല്ല കാര്യത്തിനാണത് ഉപയോഗിച്ചതെന്നത് മാത്രം!
സം‌ഭവം നടന്നത് കഴിഞ്ഞ മഴക്കാലത്താണ്. തോട്ടിറമ്പിലെ സുമതീടെ വീട് ശക്തമായ കാറ്റിലും മഴയിലും തകർന്ന് തരിപ്പണമായി. ഗവണ്മെന്റോ, പഞ്ചായത്തോ മറ്റ് സന്നദ്ധ സംഘടനകളോ സഹായത്തിനെത്തുന്നതിന് മുന്നേ തന്നെ ശ്രീമാൻ കുഞ്ഞ്കുഞ്ഞ് അവിടെത്തുകയും പിന്നീടുള്ള കാ‍ര്യങ്ങൾ നാട്ടിൽ പാട്ടാകുകയും ചെയ്തിട്ടുള്ളതുമാണ്!
സുമതിയ്ക്ക് ഓലപ്പുരയ്ക്ക് പകരം ഓടിട്ട രണ്ട് മുറിയും അടുക്കളയുമുള്ള ഒരു വീട് കിട്ടിയെങ്കിലും കുഞ്ഞ്കുഞ്ഞിന് തന്റെ കിടപ്പ് അകത്തെ മുറിയിൽ നിന്നും പുറത്തെ ചാർപ്പിലേയ്ക്ക് മാറ്റേണ്ടതായിവന്നു. മറിയാമ്മയും മക്കളും കൂടി കട്ടിലെടുത്ത് പുറത്തിട്ടതാണന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നെങ്കിലും കുഞ്ഞ്കുഞ്ഞ് അതൊന്നും കാര്യമാക്കിയില്ല.

പുറത്തെ ചാർപ്പിലെ കിടപ്പ് കുഞ്ഞ്കുഞ്ഞിന് കൂടുതൽ സൗകര്യമായി മാറി. പാതിരാത്രിയെന്നോ പത്ത്‌വെളുപ്പിനെന്നോ ഇല്ലാതെ വന്ന് പോകാനുള്ള അവസരമായി മാറി.

കുഞ്ഞ്കുഞ്ഞ് തന്റെ സേവനം അങ്ങനെ നിർവിഘ്നം നിർബാധം നടത്തിപ്പോന്നു. ഒരു പാതിരാത്രി ഏതോ ചടങ്ങിലൊക്കെ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ആ സം‌ഭവം ഉണ്ടായത്.
നല്ല ഇരുട്ട്. പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റുകളൊന്നും തന്നെ കത്തുന്നില്ല. എങ്ങനെ കത്താനാണ്!. ലൈറ്റ് പിടിപ്പിക്കുന്ന അന്ന് തന്നെ ആരെങ്കിലുമൊക്കെ അത് എറിഞ്ഞുടയ്ക്കും. ഒരിക്കൽ കുഞ്ഞ്കുഞ്ഞ് ലൈറ്റ് എറിഞ്ഞുടയ്ക്കുന്നവനെ പിടിക്കുകയും ചെയ്തതാണ്. അതിന്റെ അടയാളം കുഞ്ഞ്കുഞ്ഞിന്റെ വലത്തേ പുരികത്തിൽ ഇപ്പോഴുമുണ്ട്. കവിളൻ മടലിന് കിട്ടിയ അടിയാണ്. അന്നുമുതൽ ഇരുട്ടത്ത് നടക്കുന്നതാണ് നല്ലതെന്ന് കുഞ്ഞ്കുഞ്ഞ് കരുതിപ്പോന്നു.
കുറുപ്പിന്റെ കടയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റ് കടന്ന് നടന്നപ്പോഴാണ് പിന്നിലെന്തോ ശബ്ദം കേൾക്കുന്നതായി കുഞ്ഞ്കുഞ്ഞിന് തോന്നിയത്. കുഞ്ഞ്കുഞ്ഞ് നിന്നു. പോസ്റ്റിനോട് ചേർന്ന് ആരോ അനങ്ങുന്നത് പോലെയൊരു തോന്നൽ. അത് തോന്നലല്ലായിരുന്നു. പോസ്റ്റിനോട് ചേർന്ന് ആരോ നില്‍പ്പുണ്ട്. എന്തൊക്കെയോ പുലമ്പുന്നുമുണ്ട്.

കുഞ്ഞ്കുഞ്ഞ് പോസ്റ്റിനടുത്തേയ്ക്ക് നടന്നു. കക്ഷി പോസ്റ്റിനെ കെട്ടിപ്പിടിച്ച് നിൽക്കുകയാണ്. “നിന്നെ ഞാൻ വിടില്ലടീ രാക്ഷസീ, നീയെന്നെ തല്ലുമല്ലേ. ആണിന്റെ കൈക്കരുത്ത് നെനക്കറിയില്ലടി ദുഷ്ടേ...നെന്നെ ഞാൻ...” രാക്ഷസിയെ തല്ലാനുയർത്തിയ കൈ വന്നുവീണത് കുഞ്ഞ്കുഞ്ഞിന്റെ ദേഹത്താണ്. ആ ഇരുട്ടത്തും തന്നെ തല്ലിയ കൈയുടെ ഉടമയെ കുഞ്ഞുകുഞ്ഞിന് പിടികിട്ടി. ജോസഫ്! തന്റെ അയൽ‌വാസി ജോസഫ്! മദ്യപിച്ച് ബോധമില്ലാതെ പോസ്റ്റിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കുകയാണ്. പലതവണ കുഞ്ഞ്കുഞ്ഞ് ജോസഫിനെ ഉപദേശിച്ചിട്ടുള്ളതാണ് മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച്. എന്ത് ഫലം! റാഹേലമ്മയുടെ കൈക്കരുത്ത് അറിയുവാൻ കഴിഞ്ഞു അത്രമാത്രം! കള്ളുംകുടിച്ചോണ്ട് ചെല്ലുന്ന ദിവസങ്ങളിൽ ജോസഫിന്റെ വീട്ടിൽ ഭയങ്കര ബഹളമാണ്. ആദ്യമൊക്കെ ജോസഫാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് കരുതിപ്പോന്നു. പക്ഷേ കരച്ചിൽ ജോസഫിന്റേതായപ്പോൾ മനസ്സിലായി പ്രശ്നമുണ്ടാക്കുന്നത് ജോസഫും പ്രശ്നം അവസാനിപ്പിക്കുന്നത് റഹേലമ്മയുമാണന്ന്.
പാവം ജോസഫ്! കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് സഹതാപം തോന്നി. റാഹേലമ്മയോടുള്ള ദേഷ്യം ഇലക്ട്രിൿപോസ്റ്റിനോട് തീർക്കുകയാണ് പാവം. താനടുത്ത് ചെന്നില്ലായിരുന്നെങ്കിൽ റഹേലമ്മയാണന്ന് കരുതി അടിച്ച അടി പോസ്റ്റിൽ കൊള്ളുകയും പാവത്തിന്റെ കൈ കേടാവുകയും ചെയ്യുമായിരുന്നു.

പാതിരാത്രി സ്വബോധമില്ലാതെ നിൽക്കുന്ന അയൽക്കാരനെ ഉപേക്ഷിച്ച് പോകാൻ കുഞ്ഞ്കുഞ്ഞിന്റെ മനസ്സനുവദിച്ചില്ല.പത്തെൺപത് കിലോയുള്ള ജോസഫിനെ തന്റെ തോളിൽ താങ്ങി റോഡളന്ന് നടന്നപ്പോൾ കുഞ്ഞ്കുഞ്ഞിന് അഭിമാനമാണ് തോന്നിയത്. അത് തന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. ‘എല്ലുമാണി‘ എന്ന് മറിയാമ്മ സ്നേഹത്തോടെ വിളിക്കുന്ന താൻ ഒരു തടിയനെ താങ്ങി നടത്തുന്നു!

ജോസഫിന്റെ വരവും കാത്ത് റാഹേലമ്മ വാതില്‍പ്പടിയിലുണ്ടായിരുന്നു. കശാപ്പ് കാരുടെ ലോറിയിലേയ്ക്ക് പോത്തിനെ തള്ളിക്കയറ്റുന്നത് പോലൊരു ശ്രമം വേ ണ്ടി വന്നു കുഞ്ഞ്കുഞ്ഞിന് ജോസഫിനെയൊന്ന് വീടിനകത്തേയ്ക്ക് കയറ്റാൻ!

നല്ലൊരു സഹായം ചെയ്തതിന്റെ സന്തോഷത്താൽ കുഞ്ഞ്കുഞ്ഞ് റഹേലമ്മയെ നോക്കി.” ഞാൻ നാളെ വരാം കേട്ടോ. എനിക്ക് ജോസഫിനോട് കുറച്ച് സംസാരിക്കാനുണ്ട്.” നല്ലൊരു വാക്ക് റാഹേലമ്മയിൽ നിന്ന് പ്രതീക്ഷിച്ച കുഞ്ഞ്കുഞ്ഞിന് തീപാറുന്നൊരു നോട്ടമാണ് കിട്ടിയത്. സം‌ഭവം പന്തിയല്ലന്ന് കണ്ട് തിരിഞ്ഞ കുഞ്ഞ്കുഞ്ഞിന് പിന്നിൽ വാതിൽ വലിയശബ്ദത്തിൽ അടയ്ക്കപ്പെട്ടു. കൂടെ ജോസഫിന്റെ കരച്ചിലും റാഹേലിന്റെ ഉറക്കെയുള്ള സംസാരവും. “ഇത്രയൊക്കെ സഹായം ചെയ്തത് പോരാഞ്ഞിട്ടാ നാളെയിങ്ങോട്ട് വരാമെന്ന്. മനുഷേനെ കുടിപ്പിച്ച് കുടിപ്പിച്ച് ഇവനൊക്കെ കുടും‌ബം കൊളം തോണ്ടും. വരട്ടെയിങ്ങോട്ട്... തനിക്ക് തന്നതിന്റെ ബാക്കി അങ്ങേർക്കുമുണ്ട്...”
ജോസഫിന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി.
റാഹേലമ്മ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. കുഞ്ഞ്കുഞ്ഞിന് കിടന്നിട്ട് ഉറക്കം വന്നില്ല. ജീവിതത്തിൽ മറിയാമ്മയെക്കൂടാതെ മറ്റൊരു സ്ത്രീകൂടി തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ കറക്കത്തിന് അല്പം കൂടി വേഗത കൂടിയിരുന്നെങ്കിലെന്ന് കുഞ്ഞ്കുഞ്ഞ് ആശിച്ചുപോയി. സൂര്യൻ ടൈംടേബിൾ തെറ്റിക്കാതെ കിഴക്കൻ ചക്രവാളത്തിൽ തലനീട്ടിയപ്പോഴേ കുഞ്ഞ്കുഞ്ഞ് ജോസഫിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു.
കിണറ്റിൻ‌കരയിലെ വാഴച്ചോട്ടിലിരുത്തി റാഹേലമ്മ ജോസഫിന്റെ തലയിൽ വെള്ളം കോരി ഒഴിക്കുന്നു.
“റാഹേല് ഇന്നലെ രാത്രീല് എന്നെ തെറ്റിദ്ധരിച്ചെന്ന് തോന്നണു. കുടിച്ച് ബോധമില്ലാണ്ട് വഴീല് കെടന്ന് ജോസഫിനെ ഞാൻ എടുത്തോണ്ട് വന്നെന്നേയുള്ളു. അത്രേയുള്ളു. അല്ലാണ്ട് റാഹേല് വിചാരിക്കണപോലെ...”
കുഞ്ഞ്കുഞ്ഞിന് അവസാനിപ്പിക്കാനായില്ല. അതിന് മുന്നെ കരുത്തുറ്റ ജോസഫിന്റെ കൈകൾ കുഞ്ഞ്കുഞ്ഞിന്റെ കൊങ്ങയ്ക്ക് പിടുത്തം മുറുക്കിയിരുന്നു.
“ സാമദ്രോഹീ, എല്ലാമറിഞ്ഞോണ്ട് നീ എന്നെ ഇവടെ മുന്നിൽ കൊണ്ടിട്ടു അല്ലേ. നിന്നെ ഞാൻ... ” ജോസഫിന്റെ മുട്ടുകാലിന്റെ ബലം വയറ്റിലൂടെ കയറി നട്ടെല്ലിലൂടെ ഇറങ്ങുന്ന സുഖം...കുഞ്ഞ്കുഞ്ഞിന് ഒന്ന് കരഞ്ഞ് പോലും തീർക്കാനായില്ല. ജോസഫിന്റെ കൈകൾ കൊങ്ങായിലമർന്നിരിക്കുകയല്ലേ. എങ്ങനെ മനസ്സമാധാനത്തോടൊന്ന് കരയാൻ...

(ഇങ്ങനൊക്കെയാണങ്കിലും കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് കൂടുതൽ സ്നേഹം തോന്നുകയാണുണ്ടായത് പിൽക്കാലത്ത്. അത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു. ഒന്നാമത്തേത് റാഹേലിന്റെ തെറ്റിദ്ധാരണ വലിയ വിശദീകരണങ്ങളില്ലാതെ മാറ്റി എന്നുള്ളതാണ്. രണ്ടാമത്തേത് ജോസഫ് പോലും അടിയറവ് പറയുന്ന റാഹേലമ്മയുടെ കൈക്കരുത്തിൽ നിന്നും രക്ഷപ്പെടുത്തിയെന്നുള്ളതിനും.)

Read more...

ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

Thursday, May 29, 2008

സജിയുടെ പോസ്റ്റ് കണ്ട് ആരുടെയൊക്കെ അടിച്ചു മാറ്റിയെന്നു നോക്കി നോക്കി പോയതാണ്‍. നാലാമത്തെ പേജില്‍ ദേ കിടക്കുന്നു എന്റെ എട്ടു കഥകള്‍. അടുപ്പിച്ചു അടുപ്പിച്ചു ഇട്ടിരുന്നതു കൊണ്ട് കൂടൂതല്‍ തിരയേണ്ടി വന്നില്ല. അക്ഷരത്തെറ്റുകളും വാക്യത്തിലെ തെറ്റുകളും ഒക്കെ തിരുത്തിയിട്ടിരുന്നേല്‍ ഉപകാരമായിരുന്നേനേ അതും അതേ പടി തന്നെ.
എന്നാലും കേരള്‍സേ ചോദിച്ചാല്‍ തരുമായിരുന്നല്ലോ മോട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ?

എന്റെ അറിവോ സമ്മതമോ ഇല്ലാ‍തെയുള്ള ഇത്തരം കടന്നു കയറ്റം അപലപനീയം തന്നെ. ഈ മോഷണത്തിനെതിരെ ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മോട്ടിച്ച കഥകളുടെ ലിസ്റ്റ്


1. ചേടത്തിയുടെ ദു:ഖം




2. സൂസിയെന്ന സുന്ദരി

3. മിസ്റ്റര്‍ അമ്മിണി



4. ഒരു വിവാഹവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്ക്




5. അപ്പുകുട്ടനും ഗപ്പിയും



6. ഡംഭന്‍



7. കൈയ്യൊടിഞ്ഞ താറാവ്



8. വാഴ




ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍

Blatant plagiarism by Kerals.com

മോഷണം മോഷണം തന്നെ പാരില്‍


Kerals.com - ന്റെ പുതിയ വിരട്ടല്‍ തന്ത്രം (Header Forging)

പോസ്റ്റും കട്ടു ബാനും ചെയ്തു!!!

Bootlegging bloggers posts, Shame on you Kerals dot com

ബ്ലോഗ് മോഷണം

Banned from reading my content

അപ്ഡേറ്റ്

പോസ്റ്റുകള്‍ നീക്കം ചെയ്തതായി കേരള്‍സ്. കോമിന്റ് മെയില്‍ കിട്ടി. കൂടാതെ kerals.com അവര്‍ മലയാളം സെക്ഷന്‍ തന്നെ അടച്ചു പൂട്ടിയിരിക്കുന്നു.

Read more...

മോഹങ്ങള്‍

Wednesday, April 23, 2008

അപ്പുക്കുട്ടന്റെ മോഹങ്ങള്‍ക്ക് ഒരിക്കലും ഒരു കുറവും സം‌ഭവിച്ചിട്ടില്ല. കാലത്തിനനുസരിച്ച് അതിങ്ങനെ മാറിക്കൊണ്ടിരുന്നുവെന്ന് മാത്രം. കണ്ടുവന്ന ആളുകളെ അനുസരിച്ച്, ജീവിച്ച് വന്ന സാഹചര്യത്തിനനുസരിച്ച്, അടുത്തിടപഴകിയ കൂ‍ട്ടുകാരെയനുസരിച്ച്, കടന്നു പോന്ന പ്രായത്തിനനുസരിച്ച് അതിങ്ങനെ മാറിമറിഞ്ഞുകൊണ്ടിരുന്നുവെന്ന് മാത്രം.

ചെറുപ്പത്തില്‍ അപ്പുക്കുട്ടന് ഒരു ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹം. വെറും ശാസ്ത്രജ്ഞനല്ല. ഒരു വാനനിരീക്ഷകന്‍! ആകാശത്തെ നോക്കി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി, അതിന്റെ ഗതിവിഗതികളെ നോക്കി പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍! ടെലസ്കോപ്പും വെച്ചനന്തമായ ആകാശത്തിന്റെ ഉള്ളറകളുടെ രഹസ്യം കണ്ടുപിടിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞന്‍!

ആഗ്രഹത്തിന് അന്തമില്ലാതെ വന്നപ്പോള്‍ രാത്രികളില്‍ ഒറ്റയ്ക്ക് ടെലസ്കോപ്പില്ലാതെതന്നെ ഉറക്കമിളച്ച് അപ്പുക്കുട്ടന്‍ ആകാശത്തേയ്ക്കും നോക്കിക്കൊണ്ടിരുന്നു.

അപ്പുക്കുട്ടന്റെ മനസ്സറിയാന്‍ പക്വതയില്ലാത്ത ആളുകള്‍ പയ്യന്‍സിന് വട്ടാണന്ന് പ്രഖ്യാപിച്ചപ്പോള്‍, അതുകേട്ട് അമ്മ കരഞ്ഞപ്പോള്‍, അപ്പുക്കുട്ടന്‍ തന്റെ ശസ്ത്രജ്ഞനാകാനുള്ള ആഗ്രഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.


അവധിക്കാലത്ത് അമ്മ വീട്ടിലേയ്ക്കുള്ള പോക്കിനിടയ്ക്കാണ് അപ്പുക്കുട്ടന്റെ അടുത്ത ആഗ്രഹം മൊട്ടിട്ടത്. ഒരു വലിയ വാഹനത്തെ ഒറ്റ മണിയടിയില്‍ നിര്‍ത്തിക്കുകയും, രണ്ട് മണിയടിയില്‍ ഓടിക്കുകയും ചെയ്യുന്ന ബസ് കണ്ടക്ടര്‍ എന്ന വിദ്വാനെ അപ്പുക്കുട്ടന് ശരിക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ശാസ്ത്രജ്ഞന്‍ കണ്ടക്ടറാകാനുള്ള ശ്രമത്തിലായി. പക്ഷേ കണ്ടക്ടറാകാനുള്ള ആഗ്രഹം അധിക നാള്‍ നിന്നില്ല. കവലയില്‍ സ്കൂട്ടറുകാരനെ ഇടിച്ചിട്ട ബസ്സിന്റെ കണ്ടക്ടറേയും ഡ്രൈവറേയും കുനിച്ച് നിര്‍ത്തി മുതുകത്ത് മുട്ടുകൈകൊണ്ട് ആളുകള്‍ താളമടിക്കുന്നത് കണ്ടതുമുതല്‍ അപ്പുക്കുട്ടന്‍ ആ ആഗ്രഹവും കാറ്റില്‍ പറത്തി.

കൂട്ടുകാരന്‍ റെജി തബല പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു തബലിസ്റ്റ് ആയാലെന്തെന്ന് അപ്പുക്കുട്ടന് തോന്നി. തബലപഠിപ്പിക്കാന്‍ വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍ തുടയില്‍ തബലവായിക്കുമെന്നറിയാവുന്നത് കൊണ്ട് അപ്പുക്കുട്ടന്‍ റെജിയുടെ പശുത്തൊഴുത്തില്‍ കയറി ഒളിച്ചിരുന്ന് പഠിക്കാനൊരു ശ്രമം നടത്തി. പക്ഷേ നന്ദിനിപ്പശു അപ്പുക്കുട്ടന്റെ മുതുകത്ത് തബലവായിച്ചപ്പോള്‍ റിസ്കെടുത്തുള്ള ഒരു പരിപാടിയും വേണ്ടന്ന് അപ്പുക്കുട്ടന്‍ നിശ്ചയിച്ചു.

അമ്പല്‍ത്തീന്ന് പറയെടുപ്പിനായ് ആനയേം കൊണ്ട് വീട്ടിലെത്തിയപ്പോള്‍ അപ്പുക്കുട്ടന്റെ ശ്രദ്ധ ആനയിലും ആനക്കാരനിലുമല്ലായിരുന്നു. പകരം ആനയുടെ മുന്നില്‍ ചാടിത്തുള്ളിമറിഞ്ഞ് കൊട്ടിക്കൊണ്ടിരുന്ന ചെണ്ടക്കാരന്‍ ദാമുവിലാരുന്നു. അന്ന് മുതല്‍ അപ്പുക്കുട്ടന് ചെണ്ടക്കാരനാകാന്‍ ആഗ്രഹം തുടങ്ങി. ചെണ്ടക്കുട്ടന്‍ ഫ്രീയായി ചെണ്ടക്കളരി തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അപ്പുക്കുട്ടന്‍ തന്റെ പുതിയ കളരിയ്ക്കായി തയ്യാറെടുത്തു. പക്ഷേ ഗണപതിക്കൊട്ട് കൊട്ടി വീട്ടിലെത്തിയപ്പോള്‍ ദാ നില്‍ക്കുന്നു അച്ഛന്‍ ചെണ്ടക്കോലിന്റെ ഇരട്ടി നീളമുള്ള ചൂരലുമായി!


“എന്താടാ നിനക്ക് അസുരവാദ്യമല്ലാതെ മറ്റൊന്നും പഠിക്കാന്‍ കണ്ടില്ലേ?” അച്ഛനെക്കൊണ്ട് തുടയില്‍ ചെണ്ടകൊട്ടിക്കുവാന്‍ ആഗ്രഹമില്ലാത്തതിനാല്‍ അപ്പുക്കുട്ടന്‍ അതും ഉപേക്ഷിച്ചു.

ഒരു സ്പോര്‍ട്സ്മാനാകാനായിരുന്നു അപ്പുക്കുട്ടന്റെ അടുത്ത ശ്രമം! മറഡോണയുടെ കാലുകളുടെ മാന്ത്രികചലനം കണ്ട് ആവേശം പൂണ്ട് അപ്പുക്കുട്ടന്‍ ഫുട്ബോള്‍ കളിക്കാരനാകാന്‍ തീരുമാനിച്ചു. നരുന്ത് പോലിരിക്കുന്ന പയ്യന്‍ ഫുട്ബോളടിച്ച് രണ്ടായി വട്ടമൊടിയുമെന്ന് കാണികള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന്‍ തന്റെ തട്ടകം ക്രിക്കറ്റിലോട്ട് മാറ്റിചവിട്ടി.

ക്രിക്കറ്റിന്റെ ജ്വരം മൂത്ത് വന്നപ്പോഴത്തേയ്ക്കും അപ്പുക്കുട്ടന്‍ കോളേജിലെത്തിയിരുന്നു. കപില്‍ദേവിന്റെ തകര്‍പ്പനടികള്‍ നഷ്ടപ്പെടുത്തരുതെന്നുള്ളതുകൊണ്ട് ക്ലാസ് കട്ട് ചെയ്തും അപ്പുക്കുട്ടന്‍ കോളേജ് ലൈബ്രറിയിലെ ടീവിയുടെ മുന്നിലിരുന്നു. ക്ലാസ് കട്ട് ചെയ്യുന്നത് അപ്പുക്കുട്ടന് താല്‍പ്പര്യമുണ്ടായിട്ടായിരുന്നില്ല. പക്ഷേ പലപ്പോഴും കളിയുടെ ലഹരിയില്‍ തന്നെത്തന്നെ മറന്നിരുന്ന് പോയിട്ടുള്ളത് കൊണ്ടാണ് അങ്ങനെയൊക്കെ സം‌ഭവിച്ചിട്ടുള്ളത്. അങ്ങനെയൊരു സം‌ഭവമാണ് അപ്പുക്കുട്ടന്റെ ക്രിക്കറ്ററാകാനുള്ള മോഹത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചതും.

മുരളിസാറിന്റെ ഇംഗ്ലീഷ് പീരീഡിന്റെ തൊട്ടുമുന്നില്‍ കിട്ടിയ ഇടവേളയില്‍ അപ്പുക്കുട്ടന്‍ ലൈബ്രറിയിലെ ടീവിയുടെ മുന്നിലിരുന്നു. കുറച്ച് നേരത്തേക്ക്.... കുറച്ച് നേരത്തേക്ക് മാത്രം...അതാ മുരളി സാറും ടീവീടെ മുന്നിലുണ്ട്! ഇന്നിനിയിപ്പോള്‍ ക്ലാസ്സ് നഷ്ടമാകുമെന്ന വിചാരവും വേണ്ട. മുരളി സാര്‍ എണീറ്റ് പോകുമ്പോള്‍ കൂടെപ്പോയാല്‍ മതിയല്ലോ. പക്ഷേ സം‌ഭവിച്ചത് അങ്ങനെയൊന്നുമായിരുന്നില്ല. കളിയില്‍ ലയിച്ചിരുന്ന അപ്പുക്കുട്ടന്‍ മുരളിസാര്‍ എണീറ്റ് പോയതറിഞ്ഞില്ല. അതറിഞ്ഞ് വന്നപ്പോഴത്തേക്കും സമയം കുറച്ച് കടന്ന് പോയിരുന്നു. ക്രിക്കറ്റ് കളി കണ്ടിരുന്ന മുരളി സാറിന് ഒരുപക്ഷേ തന്നെ മനസ്സിലാക്കാന്‍ പറ്റിയേക്കും. ആ ഒറ്റ വിചാരത്തില്‍ അല്പം താമസിച്ച് പോയെങ്കിലും ക്ലാസില്‍ കയറാനുള്ള അന്തിമ തീരുമാനം അപ്പുക്കുട്ടനെടുത്തു.അപ്പുക്കുട്ടന്‍ മുരളിസാറിന്റെ ക്ലാസിന്റെ മുന്നില്‍ നിന്നു. തന്റെ കറുത്തവലിയഫ്രയിമുള്ള കണ്ണടയ്കടിയിലൂടെ മുരളിസാര്‍ അപ്പുക്കുട്ടനെ നോക്കി.

“എന്താ?”

“ക്ലാസില്‍ കയറാന്‍ വന്നതാ.”

“അതേയോ. എവിടെയായിരുന്നു സാറിതുവരെ?” അപ്പുക്കുട്ടന് കളവ് പറയാന്‍ കഴിഞ്ഞില്ല.

“ക്രിക്കറ്റ് കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല.”

“കൊള്ളാം.കൊള്ളാം. എങ്കിലിങ്ങ് കേറിപ്പോര്.”ഹൊ. എന്ത് നല്ല സാര്‍. അപ്പുക്കുട്ടന്‍ തന്റെ സീറ്റിലേയ്ക്ക് നടന്നു.

“അല്ല. അങ്ങോട്ടിരിക്കാന്‍ വരട്ടെ മാഷേ. ഇങ്ങോട്ട് വന്നീ പ്ലാറ്റ്ഫോമിലോട്ട് കേറിയാട്ടെ.”

അപ്പുക്കുട്ടന്‍ ഉടുത്തിരുന്ന ഒറ്റമുണ്ടിന്റെ കരയൊക്കെ നേരയാക്കി പ്ലാറ്റ്ഫോമില്‍ കയറിനിന്നു. പത്തറുപത്തിമൂന്ന് പിള്ളാരുണ്ട് ക്ലാസ്സില്‍. പകുതിയില്‍ കൂടുതല്‍ പെമ്പിള്ളാര്‍! ലീന മുതല്‍ മഞ്ജു വരെ മുന്‍ നിരയില്‍! അതിന് പുറകില്‍ വീണ, അമ്പിളി അങ്ങനെ അങ്ങനെ വനിതാരത്നങ്ങള്‍! അപ്പുക്കുട്ടന് അവരെയൊക്കെ നേരാം വണ്ണം ഒന്ന് നോക്കാന്‍ പറ്റുന്നില്ല. മേലാകെ വിയര്‍ക്കുന്നു. അപ്പോള്‍ ദാ വരുന്നൂ സാറിന്റെ വക പ്രഖ്യാപനം.

“ ഈ മഹാനെയറിയുമോ നിങ്ങള്‍ക്ക്? ഇദ്ദേഹമാണ് സാക്ഷാല്‍ കപിദേവ്! ഒരു വാലിന്റെ കുറവേ ഉള്ളു.” പിന്നെ അപ്പുക്കുട്ടനോടായി സാര്‍ പറഞ്ഞു. “നാളെ മുതല്‍ ഒരു വാലും കൂടി വെച്ചോണ്ടേ ക്ലാസില്‍ വരാവൂ കേട്ടോ. ഇപ്പോള്‍ പോയിരുന്നാലും.”

അപ്പുക്കുട്ടന്‍ തലകറങ്ങി വീണില്ലന്നേ ഉള്ളു. പെമ്പിള്ളാരുടെ കൂട്ടച്ചിരിമാത്രം ഇരമ്പല്‍‌പോലെ കേട്ടു. ആ ഇരമ്പല്‍ കുറച്ച് നാളത്തേയ്ക്ക് ചെവിയില്‍ നിന്നും മാറാതെനിന്നു. നിര്‍ത്തി. അതോടെ നിര്‍ത്തി അപ്പുക്കുട്ടന്‍ തന്റെ ക്രിക്കറ്റ് ഭ്രാന്ത്.

ഈ ക്രിക്കറ്റ് കളിയും കൊണ്ട് നടക്കുന്ന സമയത്ത് രണ്ടക്ഷരം പഠിച്ചാല്‍ ഒരു ഡോക്ടറെങ്കിലുമായിത്തീരാം. അതോടെ അപ്പുക്കുട്ടന്‍ പഠിക്കാന്‍ തുടങ്ങി. ഡോക്ടറാവാന്‍ വേണ്ടി. പഠിച്ചു. കുത്തിയിരുന്ന് പഠിച്ചു. എന്‍‌ട്രന്‍‍സ് എഴുതി. റിസള്‍ട്ട് വന്നപ്പോള്‍ ആഹ്ലാദിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും കാള്‍ ലെറ്റര്‍ വന്നപ്പോള്‍ തുള്ളിച്ചാടി. പക്ഷേ ആ അഹ്ലാദം അധിക നേരമുണ്ടായില്ല. അച്ഛന്റെ ഒറ്റ വാചകം അതെല്ലാം തകര്‍ത്ത് കളഞ്ഞു.

“മോനേ, തിരുവന്തപുരത്തൊക്കെ പോയി പഠിക്കയെന്ന് പറഞ്ഞാല്‍ നമ്മളെക്കൊണ്ട് നടക്കുന്ന കാര്യാണോ? പിന്നെ നിര്‍ബന്ധമാണങ്കില്‍ നിന്നെ ഞാന്‍ ഈ സ്ഥലവു വീടും വിറ്റിട്ടായാലും പഠിപ്പിക്കാം.”

അപ്പുക്കുട്ടന് ഒന്നും നശിപ്പിക്കാനാഗ്രഹമില്ലായിരുന്നു. സ്റ്റെത് പിടിക്കേണ്ട കൈയില്‍ സ്പാന്നറ് പിടിച്ചാലും കുഴപ്പമില്ല. അപ്പുക്കുട്ടന്‍ പോളിടെക്നിക്കില്‍ ചേര്‍ന്നു. അടുത്ത ബന്ധുവൊരാള്‍ ഉപയോഗിച്ച മിനിഡ്രാഫ്റ്ററും,ഡ്രായിംഗ് ഉപകരണങ്ങളും,പുസ്തകങ്ങളും അപ്പുക്കുട്ടന് സഹായമായി.ഡോക്ടറായില്ലെങ്കിലെന്താ എഞ്ചിനീയറാവാല്ലോ. അപ്പുക്കുട്ടന്‍ പഠിച്ചു. ഊണും ഉറക്കവും കളഞ്ഞ് പഠിച്ചു. വാശിയോടെ പഠിച്ചു.

റിസള്‍ട്ട് വന്നു. നല്ല രീതിയില്‍ പാസ്സായിട്ടുണ്ട്. സന്തോഷമായി. ഇത്തവണയെങ്കിലും ആഗ്രഹിച്ചതുപോലെ നടന്നല്ലോ. ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ തന്റെ ക്ലാസ്സില്‍ നിന്നു തന്നെ.റിസള്‍ട്ട് വന്ന് അധികനാളാകുന്നതിന് മുന്നേ തന്നെ ക്യാം‌പസ് റിക്രൂട്ട്മെന്റ് വന്നു. ഇന്ത്യയിലെ മുന്‍‌നിരക്കമ്പനികളിലൊന്നിലേയ്ക്ക്!അപ്പുക്കുട്ടന്‍ പ്രതീക്ഷിച്ചു.അപ്പുക്കുട്ടന് പ്രതീക്ഷിക്കാനല്ലേ പറ്റൂ. നല്ലനിലയില്‍ പാസ്സായ എല്ലാവരേയും ഇന്റര്‍വ്യൂവിന് വിളിക്കുകയും സെലക്ട് ചെയ്യുകയും ചെയ്തു. അപ്പുക്കുട്ടനൊഴികെ. അപ്പുക്കുട്ടനെ ഇന്റര്‍വ്യൂവിന് പോലും വിളിച്ചില്ല.സം‌ഭവിക്കുന്നതെല്ലാം നല്ലതിന്. അപ്പുക്കുട്ടന്‍ സമാധാനിച്ചു. കൂട്ടുകാ‍രില്‍ പലരും ജോലികിട്ടിപോയി.
മാര്‍ക്ക് ലിസ്റ്റ് വരുന്നതും കാത്ത് അപ്പുക്കുട്ടനിരുന്നു. അവസാനം അതും എത്തി.മാര്‍ക്ക് ലിസ്റ്റിലൂടെ അപ്പുക്കുട്ടനൊന്ന് കണ്ണോടിച്ചു. അത്ഭുദം! തന്റെ മാര്‍ക്കും റാങ്കുകാരുടെ മാര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമില്ല. തീര്‍ശ്ചയായും നാലാമതൊ അഞ്ചാമതോ സ്ഥാനമായിരിക്കും തനിക്ക്!

അപ്പുക്കുട്ടന്‍ മാര്‍ക്ക് ലിസ്റ്റുമായി ഡിപ്പാര്‍ട്ട്മെന്റ് ഹെഡിന്റ്റടുത്തേയ്ക്ക് നടന്നു.സാറിനെ വിഷ് ചെയ്ത് മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കൊടുത്തു.


“എടാ നിനക്ക് നല്ല മാര്‍ക്കുണ്ടല്ലോ. തീര്‍ശ്ചയായും നാലാമതോ അഞ്ചാമതോ ആയിരിക്കും നിന്റെ സ്ഥാനം. മിടുക്കന്‍. കണ്‍ഗ്രാചുലേഷന്‍സ്!”സാര്‍ പിന്നേയും ഒരുനിമിഷം ആ മാര്‍ക്ക് ലിസ്റ്റിലൂടെ കണ്ണോടിച്ചു. പിന്നെ തന്റെ കറുത്തകണ്ണട ഊരി പോക്കറ്റില്‍ വെച്ചു. ഇമവെട്ടിക്കാതെ അപ്പുക്കുട്ടന്റെ കണ്ണുകളിലോട്ട് നോക്കി.

“എടാ ചെക്കാ, നിനക്ക് മാര്‍ക്ക് കുറഞ്ഞതെവിടെയാണന്ന് നീ നോക്കിയോ ഇതില്‍.?”

“നോക്കി സാര്‍. സെഷണല്‍ മാര്‍ക്കിലാണ്.” അപ്പുക്കുട്ടന്‍ കരയുകയായിരുന്നു.

“നീ ഇത്രയും പഠിക്കുന്ന കുട്ടിയാണന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയിരുന്നെങ്കില്‍ ഒരുപക്ഷേ...”സാര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ അപ്പുക്കുട്ടനവിടെയുണ്ടായിരുന്നില്ല. മാര്‍ക്ക് ലിസ്റ്റും വാങ്ങി അവനോടുകയായിരുന്നു. അവനറിയാമായിരുന്നു അവനെല്ലാം ആഗ്രഹിക്കാനേ പറ്റുകയുള്ളൂ എന്ന്. ആരേയും മനസ്സിലാക്കിക്കാന്‍ അവനൊരിക്കലും പറ്റിയിരുന്നില്ലല്ലോ.

Read more...

വാഴ

Sunday, March 30, 2008

വീടിന്റെ പടിഞ്ഞാറേ മൂലയ്ക്ക് ഒരു വാഴ നില്‍പ്പുണ്ടായിരുന്നു. ഞാലിപ്പൂവന്‍ വാഴ! അച്ഛന് മറ്റ് വാഴകളേക്കാള്‍ ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു ഈ വാഴയോട്. ഇതിന്റെ തൈ അച്ഛന്‍ മുതലാളീടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ്. വലിയ കുല നല്‍കുന്ന പ്രത്യേകതരം വാഴയായിരുന്നു അത്. മുതലാളീടെ വീട്ടിലുണ്ടായ കുലയ്ക്ക് അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്!

അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടങ്കില്‍ അതില്‍ എത്ര പടല പഴം കാണും. അപ്പുക്കുട്ടന്‍ മനസ്സില്‍ കണക്ക് കൂട്ടി. അതെല്ലാം കൂടി പഴുപ്പിച്ച് തിന്ന് തീര്‍ക്കാന്‍ എത്ര ദിവസം വേണം. അപ്പുക്കുട്ടന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

വാഴ ദിവസം തോറും വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ ദിവസവും അതിന് വെള്ളം കോരും. അമ്മ കഞ്ഞിവെള്ളവും ഉള്ളിത്തൊലിയും വാഴച്ചോട്ടിലിട്ട് പോന്നു. അപ്പുക്കുട്ടനും ആദ്യകാലത്തൊക്കെ അതിന് വെള്ളമൊഴിക്കുമായിരുന്നു. മറ്റ് വാഴകളുടെ അസൂയാപാത്രമായി ഞാലിപ്പൂവന്‍ വാഴ വളര്‍ന്നു വന്നു. വാഴയിലയില്‍ കാക്കകള്‍ പോലും വന്നിരിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. സ്വന്തം പിള്ളാരെപ്പോലും ഇത്രേം കാര്യമായിട്ട് നോക്കിയിട്ടില്ലാന്ന് അമ്മ കളിയാക്കി പറഞ്ഞ് പോന്നു.

“ ഈ വാഴേടെ കൊല വിറ്റിട്ട് നെനക്ക് ഞാനൊരു ബ്ലൌസ് വാങ്ങിത്തരണുണ്ട്.” ഒരുനാള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.

അപ്പുക്കുട്ടന് അത് കേട്ട് സങ്കടം വന്നു. ഞാലിപ്പൂവന്‍ പഴം തിന്നാന്‍ കിട്ടില്ലല്ലോ... അന്നത്തോടെ ഞാലിപ്പൂവന് വെള്ളം കോരുന്നത് അപ്പുക്കുട്ടന്‍ നിര്‍ത്തി. മറ്റെല്ലാ വാഴകള്‍ക്കും അപ്പുക്കുട്ടന്‍ പുട്ടുകുടത്തില്‍ വെള്ളം കോരിയൊഴിക്കും. ഞാലിപ്പൂവനെ നോക്കി കൊഞ്ഞനം കാണിക്കും.

വാഴ വളര്‍ന്ന് വലുതായി. ഒരു നാള്‍ വാഴയുടെ കുല കിഴക്കോട്ട് നാമ്പ് നീട്ടി. അന്ന് അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അമ്മയ്ക്കും സന്തോഷമായിരുന്നു. അപ്പുക്കുട്ടന് സന്തോഷമൊന്നും തോന്നിയില്ല.

അപ്പുക്കുട്ടന്‍ വെള്ളമൊഴിക്കാതെ തന്നെ കുല വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ ഒരു വലിയ കുല!

കൊതികിട്ടാതിരിക്കാന്‍ അച്ഛന്‍ ചാക്കും ഉണങ്ങിയ വാഴയിലകൊണ്ടും കുല മൂടിയിട്ട് വളര്‍ത്തി. കുല വിളഞ്ഞു. പഴുക്കുന്നതിന് മുന്നേ തന്നെ അച്ഛനത് വെട്ടിയെടുത്ത് അകത്തെ മുറിയിലെ അഴയുടെ പുറകിലെ ഇരുട്ടില്‍ കെട്ടിത്തൂക്കി.

കിളികളെ മാത്രമല്ല ഇക്കാലത്ത് ആളുകളെക്കൂടെ സൂക്ഷിക്കണത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്കൊണ്ട് ഇത്രേം വല്ല്യൊരു കൊല വാഴേത്തന്നെയിട്ട് പഴുപ്പിക്കണത് ബുദ്ധിയല്ലന്നാണ് അച്ഛന്‍ പറഞ്ഞത്.

അഴയുടെ പുറകിലെ ഇരുട്ടില്‍ കുലയുടെ നിറം മാറിത്തുടങ്ങി. വാഴപ്പഴത്തിന്റെ മണം മുറിയിലാകെ!

അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി മുകളിലോട്ടൊന്ന് നോക്കി. ഗമണ്ടന്‍ കുല! കൈയെത്താത്ത ഉയരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അതും ചാക്ക് കൊണ്ട് പൊതിഞ്ഞ്!

“നാളെയോടെ കുല നല്ലവണ്ണം പഴുക്കുമാരിക്കും. അപ്പോഴത്തേക്കും വന്ന് കൊണ്ട് പൊയ്ക്കോളമെന്നാണ് കടക്കാരന്‍ രവി പറഞ്ഞിരിക്കണത്.” അച്ഛന്‍ അമ്മയോട് പറയുന്നത് അന്ന് വൈകുന്നേരം അപ്പുക്കുട്ടന്‍ കേട്ടു.

ഇനി ഒറ്റ ദിവസം മാത്രം. അത് കഴിയുമ്പോള്‍ കുല കടക്കാരന്‍ രവിയുടെ കടയുടെ മുന്നില്‍ തൂങ്ങി നില്‍ക്കും. നാട്ടിലുള്ള ആള്‍ക്കാര് മുഴുവന്‍ വാങ്ങിത്തിന്നും. അവരതിന്റെ രുചിയറിയും.

അപ്പുക്കുട്ടന് ആലോചിചിച്ചിട്ട് അതത്ര ശരിയായി തോന്നിയില്ല. സ്വന്തം വീട്ടിലുണ്ടായ കുലയില്‍ നിന്നും ഒരെണ്ണമെങ്കിലും തിന്നില്ലങ്കില്‍ അത് മോശമല്ലേ. കൂടുതലൊന്നും വേണ്ട. ഒരെണ്ണം. ഒരെണ്ണം മാത്രം! അതും രുചിയറിയുന്നതിന് വേണ്ടി മാത്രം.

പിറ്റേന്ന് വീട്ടിലാരുമില്ലാത്ത തക്കം നോക്കി അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി. സ്റ്റൂളിന്റെ പുറത്ത് ചെമ്പ് കുടം കമഴ്ത്തിവെച്ച് അതിന്മേല്‍ കേറി കുലയില്‍ പിടിച്ചു. ഒരെണ്ണം. ഒരെണ്ണം മാത്രം ചാക്കിനിടയിലൂടെ ഉരിഞ്ഞെടുത്തു.

സ്റ്റൂളില്‍ നിന്നും ചെമ്പ് കുടമെടുത്ത് താഴെ വെച്ചു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

ആരും കണ്ടില്ലന്നാണ് വിചാരിച്ചത്. എന്നിട്ടിപ്പോള്‍!

സേതു! ഇവളിതെവിടുന്ന് വന്നു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

കൊച്ച് കാന്താരി നിന്നലറുന്നത് കണ്ടില്ലേ. ഒറ്റ വീക്ക് കൊടുക്കാനാണ് അപ്പുക്കുട്ടന് തോന്നിയത്. പക്ഷേ സഹചര്യത്തിന്റെ സമ്മര്‍ദ്ദം അതിനനുവദിച്ചില്ല.

അപ്പുക്കുട്ടന്‍ പഴം അവള്‍ക്ക് നേരേ നീട്ടി. കൊതിച്ചി. തീറ്റികാണാത്തത്പോലയല്ലേ അതകത്താക്കിയത്. അതുമാത്രമോ. ദേ, പിന്നേം നിന്ന് ചിണുങ്ങുന്നു.

“എനിക്കിനീം വേണം. അല്ലേ ഞാനച്ഛനോട് പറഞ്ഞ് കൊടുക്കും.” ഭീഷണിയാണ്.

അപ്പുക്കുട്ടന്‍ വീണ്ടും സ്റ്റൂളിന്റെ മുകളില്‍ കുടം കമഴ്ത്തി.

“ചേട്ടനും എടുത്ത് തിന്നോ. നല്ല രുചി.” അവള് നിന്ന് ചിരിക്കുന്നു.

അയ്യട എന്തൊരൌദാര്യം! ശരിയാണ്. എന്ത് രുചി! ഇതാണ് ഇക്കണ്ട നാട്ടുകാര് മുഴുവന്‍ തിന്നാന്‍ പോണത്.

“ചേട്ടാ എനിക്ക് മതി.” ചെമ്പ് കുടം പോലായ വയറും കാണിച്ചോണ്ട് സേത് പറഞ്ഞപ്പോഴാണ് അപ്പുക്കുട്ടന്‍ ശരിക്കും കുലയിലോട്ട് നോക്കിയത്.

കുല പകുതിയും കാലിയായിരിക്കുന്നു.

അന്ന് വൈകുന്നേരം കടക്കാരന്‍ രവിയുമായിട്ടാണ് അച്ഛനെത്തിയത്. അഴയ്ക്ക് പുറകിലെ ഇരുട്ടില്‍ നിന്നും അച്ഛന്‍ കുലയഴിച്ചെടുത്തു.

“പഴുത്തത് കൊണ്ടാരിക്കും കൊലയ്ക്കൊരു ഭാരക്കൊറവ്!” അച്ഛന്‍ കുലയെടുത്ത് പുറത്ത് കൊണ്ട് വന്നു.

കുലയെ പൊതിഞ്ഞിരുന്ന ചാക്ക് അഴിച്ച് മാറ്റി. അവിശ്വസനീയം! കുല പകുതിയായിരിക്കുന്നു.

മോഷണം. ശുദ്ധമോഷണം!

കടക്കാരന്‍ രവി നിന്ന് ചിരിക്കുന്നു.

“അപ്പുക്കുട്ടാ...” അച്ഛന്‍ ഉത്തരത്തീന്ന് ചൂരലെടുത്തു.

സേതുവപ്പോള്‍ വടക്കേ വെളിയില്‍ കുത്തിയിരിക്കുകയായിരുന്നു.

“ആര്‍ക്ക് വേണം അച്ഛന്റെ ഞാലിപ്പൂവന്‍? നല്ല ഒന്നാന്തരം പാളയം‌കോടനുള്ളപ്പോ ആര്‍ക്ക് വേണം ഞാലിപ്പൂവന്‍? വല്ല എലീം തിന്നതാരിക്കും.” അപ്പുക്കുട്ടന്‍ ഓടുകയായിരുന്നു.

“ശരിയാണച്ഛാ... അഴേടെ പൊറകിലേ നെറയേ എലിയാ...” സേതു ഇരുന്ന ഇരുപ്പില്‍ അപ്പുക്കുട്ടനെ ന്യായീകരിച്ചു.

“അപ്പോ രണ്ടാളും കൂടിയുള്ള പണിയാണല്ലേ?” അച്ഛന്‍ സേതുവിന്റെ നേരേ തിരിഞ്ഞു.

അവളപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലുമുള്ള അവസ്ഥയിലല്ലായിരുന്നു.

Read more...

എക്സ്പ്രസ് പൂഴിറോഡ്

Monday, March 24, 2008

പഞ്ചായത്ത് പ്രസിഡന്റ് മാത്തപ്പന്‍ സാര്‍ വിദേശപര്യടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭയങ്കര സ്വീകരണമായിരുന്നു. എങ്ങനെ സ്വീകരണം നല്‍കാതിരിക്കും? പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് വിദേശപര്യടനം നടത്തുന്നത്! അതും സ്വന്തം പഞ്ചായത്തിന്റെ ഉന്നമനത്തിനായി! താലപ്പൊലിയും പഞ്ചവാദ്യവുമൊക്കെയായി ഭയങ്കര സ്വീകരണമായിരുന്നു.മുകള്‍ ഭാഗം മാറ്റിയ ജീപ്പില്‍ നിന്നുകൊണ്ട് പ്രസിഡന്റ് ജനങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി. സ്വീകരണത്തിനൊടുവില്‍ പൊതുയോഗവുമുണ്ടായിരുന്നു. പഞ്ചായത്ത് വക കളിസ്ഥലത്ത്!

സ്വീകരണത്തിന് മറുപടി നല്‍കുവാന്‍ പ്രസിഡന്റ് മൈക്കിന് മുന്നിലെത്തി. ആദരസൂചകമയി മൂന്ന് കതിനകള്‍ പൊട്ടി. നേതാവ് സന്ദര്‍ശിച്ച മൂന്ന് രാജ്യങ്ങള്‍ക്കുമായി മൂന്ന് കതിനകള്‍!

കതിന പൊട്ടുന്നത് ജനങ്ങളുടെ കൈയടി കാരണം കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കൈയടി അല്‍പമൊന്ന് കുറഞ്ഞപ്പോള്‍ നേതാവ് സംസാരം ആരംഭിച്ചു.

എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,

നിങ്ങളുടെയെല്ലാം നീണ്ട നാളത്തെ അഭ്യര്‍ത്ഥനപ്രകാരം ഞാന്‍ ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വ്യക്തിപരമായി ഈ യാത്ര ഞാനൊട്ടും ആഗ്രഹിച്ചിരുന്നതല്ല. ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്ന നിങ്ങളോരോരുത്തരേയും പിരിഞ്ഞുള്ള ഓരോ നിമിഷവും ഞനെങ്ങനെ തള്ളി നീക്കിയെന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കുറേ ഏറെ ഞാന്‍ കഷ്ടപ്പെട്ടെങ്കിലും എനിക്കൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാര്‍ക്കും പഞ്ചായത്തിനും ഗുണകരമാവുന്ന കുറച്ച് നല്ലകാര്യങ്ങള്‍ കണ്ട് പഠിക്കുവാന്‍ എന്റെ യാത്ര ഉപകരിച്ചു. കണ്ടതെല്ലാം അതേപടി ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും നമ്മുടെ പഞ്ചായത്തിന്റെ സാമ്പത്തികമായ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി അതില്‍ ചിലത് ഇവിടെ നടപ്പില്‍ വരുത്തുമെന്ന് നിങ്ങളേവരുടെയും മുന്നില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

വിശ്രമമില്ലാത്ത ചര്‍ച്ചകളാലും,മണിക്കൂറുകള്‍ നീണ്ട വിമാനയാത്രകളും മൂലം ഞാനേറെ ക്ഷീണിതനാണ്. എനിക്കല്‍പം വിശ്രമമാവശ്യമാണ്. ആയതിനാല്‍ തല്‍ക്കാലം ഞാനെന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍!

പ്രസിഡന്റ് പ്രസംഗം നിര്‍ത്തി. കൈയ്യടി നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

മൈതാനത്തിന്റെ പുറക് വശത്ത് നിന്നും ശബ്ദമുയരുന്നു. എന്താണത്?

എല്ലാവരുടേയും ശ്രദ്ധ പുറകിലേയ്ക്കായി.

മാത്തപ്പന്റെ ദുര്‍ഭരണം അവസാനിപ്പിക്കുക.
മാത്തപ്പന്റെ അഴിമതി അവസാനിപ്പിക്കുക.

പ്രതിപക്ഷ നേതാവ് ലോനപ്പന്റെ നേതൃത്വത്തില്‍ കുറേപ്പേര്‍ മുദ്രാവാക്യം വിളിക്കുന്നു.

പ്രസിഡന്റ് അഴിമതി നടത്തിയെന്ന്! ദുര്‍ഭരണവും ധൂര്‍ത്തും നടത്തിയെന്ന്!

ജനം രണ്ട് ചേരിയിലായി. സംഭവം അടിപിടിയിലെത്തുമെന്നായി.

പ്രസിഡന്റിന്റെ പ്രസംഗത്തില്‍ കഴമ്പില്ലന്നും, എന്താണങ്ങേര് കണ്ടതെന്നും, നാടിനുവേണ്ടി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷനേതാവിന്റെ പറച്ചിലില്‍ കാര്യമുണ്ടന്ന് ചിലര്‍ക്കൊക്കെ തോന്നിത്തുടങ്ങി.

എങ്ങനെയെങ്കിലും വീട് പിടിച്ച് പെമ്പ്രന്നോരേം മക്കളേം കണ്ട് വിദേശവര്‍ത്തമാനവും പറഞ്ഞ് വണ്ടിയില്‍ നിന്നും ഇതേവരെ പുറത്തെടുക്കാത്ത എടുത്താല്‍ പൊങ്ങാത്ത പെട്ടിയ്ക്കകത്തുള്ളതിന്റെ വിശകലനവും നടത്തണമെന്നാഗ്രഹിച്ചിരിക്കുമ്പോള്‍ ഓരോരോ പൊല്ലാപ്പുകളുമായി ഓരോരുത്തന്മാരിറങ്ങിക്കോളും. പ്രസിഡന്റിന് ശരിക്കും ദേഷ്യം വന്നു. പക്ഷേ രാഷ്ട്രീയക്കാരന് ദേഷ്യം പുറത്ത് കാണിക്കാന്‍ പറ്റുമോ? എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ നാളെ വെണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വരും! ഒന്നും പറയാതിരുന്നാലും അത് പത്രത്തില്‍ വരും! പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണന്ന് ജനങ്ങള്‍ വിചാരിക്കും!

പ്രസിഡന്റ് വീണ്ടും എണീറ്റ് മൈക്കില്‍ പിടിച്ചു.

“ആരും വേറുതേ വഴക്കടിക്കേണ്ട. എന്റെ ക്ഷീണമൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്തെന്നാല്‍ നിങ്ങളുടെ സേവനമാണ് എന്റെ ലക്ഷ്യം. ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന ഒരു ചെറിയ കാര്യത്തെക്കുറിച്ച് മാത്രമിപ്പോള്‍ പറയാം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുകയെന്നുള്ളതാണത്.
ആലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തായിട്ട് കൂടി ഒറ്റ ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് കയറുന്നുണ്ടോ? എന്താകാര്യം?”

ഉത്തരം കിട്ടാനായി പ്രസിഡന്റ് ജനക്കൂട്ടത്തെ ഒന്ന് നോക്കി.

ഇല്ല. ആര്‍ക്കും ഉത്തരമില്ല.

“ടൂറിസ്റ്റുകള്‍ വരണേല് ഗതാഗത സൗകര്യം വേണം. നമ്മുക്കതുണ്ടോ ഇന്ന്? നിങ്ങളൊന്നാലോചിച്ചേ, കോമളപുരത്ത് നിന്ന് പാതിരപ്പള്ളി വരെ പോകണേ നല്ലൊരു റോഡുണ്ടോ നമ്മുക്കിന്ന്? വളഞ്ഞ് തിരിഞ്ഞ് ചുറ്റിക്കറങ്ങി പോകുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങളൊക്കെ അനുഭവിക്കുന്നതല്ലേ.. ഞാന്‍ പറഞ്ഞ് വരുന്നതിന്റെ ചുരുക്കം ഇത്രമാത്രം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കണം. തദ്വാര പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ നമ്മുടെ പഞ്ചായത്തിലേയ്ക്ക് ടൂറിസ്റ്റുകളെ കൊണ്ട് വരുക. അങ്ങനെ പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക.”

പ്രസിഡന്റ് പറയുന്നതെന്ന് കേള്‍ക്കാന്‍ ജനം കാതോര്‍ത്തിരുന്നു. പ്രസിഡന്റ് തുടര്‍ന്നു.

“ഈ എക്സ്പ്രസ്സ് ഹൈവേ.. എക്സ്പ്രസ് ഹൈവേ.. എന്ന് നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും. വിദേശരാജ്യങ്ങളിലൊക്കെ വളരെ ഭംഗിയായി ജനങ്ങള്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. അങ്ങനൊരു ഹൈവേയിലൂടെ യാത്രചെയ്തതിന്റെ അനുഭവത്തില്‍ ഞാന്‍ പറയുകയാണ് നമ്മുടെ നാടിനും അത് അനിവാര്യമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മെ ഭരിക്കുന്നവര്‍ പലപല കാരണങ്ങളും പറഞ്ഞ് അതിനെല്ലാം തുരങ്കം വെയ്ക്കുകയാണ് എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ.
കാര്യങ്ങളിങ്ങനൊക്കെയാണങ്കില്‍കൂടിയും ഞാനൊരുകാര്യം ഊന്നിഊന്നിപറയാന്‍ ആഗ്രഹിക്കുന്നു.”

പ്രസിഡന്റ് ഒരുനിമിഷമൊന്ന് പ്രസംഗം നിര്‍ത്തി ജനത്തെ നോക്കി. എന്നിട്ട് തന്റെ പദ്ധതിയിലെ ആദ്യമിനമെന്താണന്ന് പ്രഖ്യാപിച്ചു.

“പ്രീയമുള്ളവരെ ഞാന്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയെന്താണന്ന് ഞാനിതാ പ്രഖ്യാപിക്കുകയാണ്. അതാണ് നമ്മുടെ രാജ്യത്തിനും, സംസ്ഥാനത്തിനും സര്‍വ്വോപരി ഭൂലോകത്തിലെ സമസ്ത വികസ്വര രാജ്യങ്ങള്‍ക്കും മാതൃകയാകാന്‍ പോകുന്ന 'എക്സ്പ്രസ് പൂഴിറോഡ്'. ചെലവ് കുറഞ്ഞ രീതിയില്‍ പഞ്ചായത്തിനൊരു എക്സ്പ്രസ് റോഡ്. അതിന് വേണ്ടിയായിരിക്കും എന്റെ ആദ്യശ്രമം. ഇനിയുമൊത്തിരിക്കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതെല്ലാം പിന്നിടൊരിക്കലാകാം. തല്‍ക്കാലം ഞാന്‍ വിരമിക്കുന്നു. നന്ദി. നമസ്കാരം.”


പ്രസിഡന്റ് കൈവീശി സ്റ്റേജില്‍ നിന്നിറങ്ങി.

'എക്സ്പ്രസ് പൂഴിറോഡ്' ജനങ്ങളുടെ സംസാര വിഷയമായി. പലപല അഭിപ്രായങ്ങളുണ്ടായി. നല്ലതും ചീത്തയുമായി പലരും പലതും പറഞ്ഞ് പരത്തി.

എക്സ്പ്രസ്സ് പൂഴിറോഡ് നടപ്പില്‍ വരുത്തുവാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ പഞ്ചായത്തിനെ വളഞ്ഞ് കൊണ്ടുള്ള ഒരു റിംഗ് റോഡായി എക്സ്പ്രസ് പൂഴിറോഡ് മാറുമെന്നും, അതിലൂടെ ഒരുവട്ടം പഞ്ചായത്തിനെ സൈക്കിളില്‍ പോലും വലംവെയ്ക്കുന്നതിന് മിനിട്ടുകള്‍ മതിയാകുമെന്നും പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. യാത്രാസൗകര്യം വര്‍ദ്ധിക്കുന്നതിലൂടെ വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ പഞ്ചായത്തിലെത്തുമെന്നും തന്മൂലം പഞ്ചായത്തിന്റെ വരുമാനത്തില്‍ കുതിച്ച് കയറ്റമുണ്ടാകുമെന്നും കമ്മറ്റി വിശ്വസിച്ചു.

സംഗതി ഇങ്ങനെയൊക്കെയാണങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം എക്സ്പ്രസ് റോഡ് മടയാം തോടിന്റെ തെക്കേക്കരയിലൂടെ കോമളപുരത്തേയും പാതിരപ്പള്ളിയേയും ബന്ധിപ്പിച്ച് കൊണ്ട് 2 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പില്‍ വരുത്തുവാന്‍ അന്തിമ തീരുമാനവുമെടുത്തു.


മനോഹരിയായ മടയാം തോടിന്റെ ഭംഗിയുമാസ്വദിച്ച് കൊണ്ട് ടുറിസ്റ്റുകള്‍ക്ക് എക്സ്പ്രസ്സ് പൂഴിറോഡിലൂടെ കുതിച്ച് പായാം! പട്ടിയോ പൂച്ചയോ പോലും വട്ടം ചാടുമെന്ന പേടിയില്ലാതെ തന്നെ!


പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നതനുസരിച്ച് മടയാംതോടിന്റെ വശങ്ങള്‍ വെട്ടിമിനുക്കി പൂന്തോട്ടമുണ്ടാക്കി കൂടുതല്‍ മനോഹരമാക്കുമെന്നും, അതിന്റെ ഫലമായി കൂലിപ്പണികഴിഞ്ഞ് തളര്‍ന്നവശരായെത്തുന്ന ഗ്രാമീണര്‍ക്ക് കാറ്റ്കൊണ്ട് വിശ്രമിക്കുവാന്‍... പൂക്കളുടെ സുഗന്ധമേറ്റ് വിശ്രമിക്കുവാന്‍... പൂമ്പാറ്റകളുടെ വര്‍ണ്ണവിസ്മയമാസ്വദിക്കുവാന്‍ എല്ലാം ഇടയാകുമെന്നും തല്‍ഫലമായി അമിതജോലിഭാരം മൂലമുണ്ടാകുന്ന സ്ട്രെസ്സ്, സ്ട്രെയിന്‍ മുതലായവ ഗ്രാമീണരെ വിട്ടുപോകുമെന്നും, ഗ്രാമത്തിലെ ആത്മഹത്യാനിരക്ക് കുറയുമെന്നും, ജനങ്ങളുടെ ശരാശരി ആയുസ് വര്‍ദ്ധിക്കുമെന്നതും എക്സ്പ്രസ് പൂഴിറോഡിന്റെ ഗുണങ്ങളായി എടുത്ത് കാണിക്കപ്പെട്ടു.

പഞ്ചായത്ത് അംഗീകരിച്ച പദ്ധതിയുടെ ഉത്ഘാടനം വന്‍പിച്ച ആഘോഷപരിപാടികളോടെ നടത്തുവാന്‍ തീരുമാനമെടുത്തപ്പോഴേയ്ക്കും പതിവ് പോലെ പ്രതിപക്ഷം ഉണര്‍ന്നെഴുന്നേറ്റു. എന്തിനേയും ഏതിനേയും മുഖമടച്ച് എതിര്‍ത്തില്ലെങ്കില്‍ പിന്നെന്തര് പ്രതിപക്ഷം!

എക്സ്പ്രസ്സ് പൂഴിറോഡിനെതിരെ വന്‍ ജനമുന്നേറ്റമുണ്ടായി.

എക്സ്പ്രസ്സ് പൂഴിറോഡിനെ എതിര്‍ത്ത് കൊണ്ട് പ്രതിപക്ഷമുന്നയിച്ച പ്രശ്നങ്ങളില്‍ ചിലതിതൊക്കെയാണ്.


1. അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടുന്നതിനാല്‍ കൂടുതല്‍ പൊടിപടലമുയരുകയും അത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. തന്മൂലം സമീപവാസികളായ ജനങ്ങള്‍ക്ക് ആസ്തമ തുടങ്ങിയ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലെ എക്സ്പ്രസ് റോഡുകള്‍ ടാറിട്ടതോ അല്ലങ്കില്‍ കോണ്‍ക്രീറ്റ് ചെയ്തതോ ആണന്ന നിലയ്ക്ക് എക്സ്പ്രസ് പൂഴിറോഡെന്നുള്ളത് കാലഹരണപ്പെട്ടതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതുമായ ഒരു ഉമ്മാക്കി മാത്രമാണ്.

2. റോഡിന്റെ ഇരുവശവും വേലികെട്ടി അടയ്ക്കുന്നതിനാല്‍ ഇന്നത്തെ അയല്‍ക്കാര്‍ പോലും നാളത്തെ അപരിചിതരാകാം. ഒരാപത്തുണ്ടായാല്‍ ഓടിവരാന്‍ പോലും അയല്‍ക്കാരനുണ്ടാവില്ല. ചുരുക്കത്തില്‍ എക്സ്പ്രസ് പൂഴിറോഡിന്റെ വേലി ജനങ്ങളുടെ സ്നേഹബന്ധത്തിനിടയിലുള്ള വേലിക്കെട്ടായി മാറും.

3. എക്സ്പ്രസ് റോഡിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ തോട്ടിറമ്പില്‍ താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ വീടുകള്‍ നഷ്ടമാകും. വീടുകള്‍ നഷ്ടപ്പെടുന്നവരെ പുനഃരധിവസിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ നടപടി എന്താണ്?

4. മനോഹരിയായ മടയാംതോടിന്റെ വശങ്ങളിലൂടെ വാഹനങ്ങളോടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം തോടിന്റെ കരയിലെ കാടുകളില്‍ കഴിയുന്ന ജീവികള്‍ക്കും, തോട്ടിലെ മല്‍സ്യങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുകയും അത് നികത്താനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളായി മാറുകയും ചെയ്യും. ജീവ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് നഷ്ടമാകാന്‍ പോകുന്നത്.

പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജാഥകള്‍ നടന്നു. പലസ്ഥലങ്ങളിലും ഇരുകൂട്ടരും കൂട്ടിമുട്ടി. തമ്മില്‍തല്ലി.
കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും രക്തസാക്ഷികളുണ്ടാവാന്‍ സാധ്യത ഉണ്ടന്നുമായപ്പോള്‍ പഞ്ചായത്തില്‍ പട്ടാളമിറങ്ങി.

പഞ്ചായത്തിലൊന്നടങ്കം പട്ടാളം റൂട്ട് മാര്‍ച്ച് നടത്തി.

പ്രതിക്ഷേധക്കാര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങിയില്ല. പക്ഷേ കുട്ടികള്‍ക്ക് പട്ടാളക്കാരെ പേടി ഉണ്ടായിരുന്നില്ല. അവര്‍ കൗതുകത്തോടെ പട്ടാളക്കാരുടെ പുറകേ ഓടി.


പഞ്ചായത്തിന് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കണമെന്ന് ആഗ്രഹമില്ലായിരുന്നു.
നല്ലൊരു പദ്ധതി വന്നപ്പോള്‍ തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് പരിഹാരം?

പഞ്ചായത്ത് കമ്മറ്റി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നീണ്ടു.

ഇതൊക്കെ നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലേ?

കമ്മറ്റി അംഗങ്ങള്‍ പ്രസിഡന്റിനെ നോക്കി.

പ്രസിഡന്റിനും ഉത്തരമില്ലായിരുന്നു.

ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്നോ അഥവാ ഉണ്ടായാല്‍ തന്നെ അതെങ്ങനെ പരിഹരിക്കണമെന്നോ പ്രസിഡന്റ് സ്വപ്നം പോലും കണ്ടിരുന്നില്ല.

പോയ നാട്ടിലെ സായിപ്പന്മാരാരും തന്നെ അങ്ങനെയൊന്നും പറഞ്ഞ് കേട്ടുമില്ല.


എന്താണിപ്പോള്‍ ഒരു മാര്‍ഗ്ഗം?

പ്രസിഡന്റിനെ വീണ്ടും വിദേശത്തേയ്ക്ക് വിടുക തന്നെ!

ലക്ഷ്യമൊന്ന് മാത്രം. എക്സ്പ്രസ് റോഡുകൊണ്ട് ആ നാടുകളിലെ ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുക. പ്രതിക്ഷേധമുണ്ടാക്കിയവരെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പഠിക്കുക.

പ്രസിഡന്റിന്റെ കൂടെപ്പോകുവാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തന്നെയും, ഇംഗ്ലീഷെന്ന ബാലികേറാമല അവരുടെയെല്ലാം മുന്നില്‍ തടസമായി നിന്നു. എങ്കിലും ഇത്തവണ വൈസ് പ്രസിഡന്റിനെ കൂടെ വിദേശപര്യടനത്തിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടു.

പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യാത്രയയപ്പ് നല്‍കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ജനക്കൂട്ടം നിയന്ത്രാണാധീനമാവാതിരുന്നപ്പോള്‍ പോലീസിന് ആകാശത്തേയ്ക്ക് വെടിവെയ്ക്കേണ്ടി വന്നു.

വൈസ് പ്രസിഡന്റപ്പോള്‍ വിമാനത്തിന്റെ പുറത്ത് ഒഴുകി നടക്കുന്ന മേഘപാളികളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.

ലവന്മാര് വെടിവെച്ചപ്പോള് വല്ല കാക്കയോ, പ്രാവോ ചത്തിട്ടുണ്ടങ്കില്‍ തിരിച്ച് വരുമ്പോള്‍ അതിനും കൂടി സമാധാനം പറയണമല്ലോന്നോര്‍ത്തിട്ട് പ്രസിഡന്റിന് പുറത്തുള്ളതൊന്നും ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല. ആ നേരം അല്പസ്വല്പം അകത്താക്കി സമാധാനം കണ്ടെത്തനായിരുന്നു മാത്തപ്പന്‍ സാറിന്റെ വിങ്ങല്‍!

Read more...

കൈയ്യൊടിഞ്ഞ താറാവ്

Saturday, March 8, 2008

തനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ടുപിടിക്കാന്‍ കണ്ണന് കുറേ നാള്‍ പ്രയാസപ്പെടേണ്ടിവന്നു. കല്യാണമെന്നതൊക്കെ അതിന്റെ സമയത്തല്ലേ നടക്കൂ. കണ്ണനും പെണ്ണ് കണ്ട് കണ്ട് അവസാനം എത്തേണ്ടെടത്തെത്തി.

കുട്ടനാട്ടില്‍!

വെള്ള ചൊരിമണലും, കയര്‍ വ്യവസായവുമുള്ള കരപ്രദേശത്ത് നിന്നും; താറാവ് കൃഷിയും,നെല്‍കൃഷിയും ഒക്കെ ഉള്ള സ്ഥലത്തെത്തിച്ചേര്‍ന്നപ്പോള്‍ കണ്ണന്റെ മനസ്സിനൊരു കുളിര്‍മ്മ വന്നു. പമ്പയെ തഴുകിയെത്തുന്ന കാറ്റിന്റെ നൈര്‍മല്യം അവന്റെ മനസ്സിനൊരു ശാന്തത നല്‍കി. ആ ശാന്തത ആഹ്ളാദമായി മാറി സുനിതയെ കണ്ടപ്പോള്‍!

സ്വപ്ന സഖി കണ്മുന്നില്‍!

ആദ്യനോട്ടത്തില്‍ തന്നെ സുനിതയെ കണ്ണനിഷ്ടപ്പെട്ടെങ്കിലും, കൂടെപ്പോയ അന്തോണി പറഞ്ഞതങ്ങനെയൊന്നുമല്ലായിരുന്നു.“ഇഷ്ടന്‍ വീണുപോയതേ, കുട്ടനാട്ടുകാരീടെ താറാവ് മപ്പാസിന്റെ രുചിയിലാ...അല്ലെങ്കില്‍പിന്നെ നാടാകെ പെണ്ണ് കണ്ടുനടന്ന ഇവന്‍ ആ വെള്ളക്കുഴീചെന്ന് ചാടുമോ?”


അന്ന് താറാവ് കറി വെച്ചത് സുനിത ആയിരുന്നുവെന്ന് കൂടെക്കൂടെ കണ്ണന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങി. സുനിതയെ കണ്ടതിനു ശേഷമുള്ള ഒരു രാത്രി കണ്ണന്‍ ഉറക്കത്തില്‍ നിന്നു ചാടിയെണീറ്റ് ‘എടീ സുനിതേ, നീ ആ താറാവിന്റെ കഴുത്തേന്ന് വിടടീ...’ എന്നലറുന്നതുകേട്ടപ്പോള്‍ വീട്ടുകാര്‍ക്കും അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി തോന്നി.

താറാവ് കറിയാണോ പെണ്ണിനെയാണോ കണ്ണനിഷ്ടപ്പെട്ടതെന്ന് പിന്നെയാരും ആലോചിച്ചില്ല. വീട്ടിലെ മൂപ്പിലാന്മാര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി. വിവാഹ നിശ്ചയത്തിന് തീയതി നിശ്ചയിച്ചു. നിശ്ചയത്തിനും താറാവ് കറിയും വെള്ളയപ്പവും വേണമെന്ന് കണ്ണന്‍ രഹസ്യമായി പെണ്‍വീട്ടുകാരെ അറിയിച്ച കാര്യം നാട്ടില്‍ പാട്ടായി. ചടങ്ങ് പെണ്ണിന്റെ വീട്ടില്‍ വെച്ചാണ് നടക്കുന്നതെങ്കിലും സ്വന്തം വീട്ടിലും ആഘോഷത്തിന് യാതൊരു കുറവുമുണ്ടാകരുതെന്ന് കണ്ണന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ നിശ്ചയത്തിനു ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കണ്ണന്റെ വീടിനുമുന്നിലും പന്തലുയര്‍ന്നു.


സ്വന്തക്കാരും ബന്ധുക്കാരുമായി വലിയൊരു പടതന്നെയെത്തി. പാചകക്കാരും അവരുടെ സില്‍ബന്ധികളും തീപ്പന്തലില്‍ പലവിധ വിധവങ്ങളുണ്ടാക്കാനുള്ള തിരക്കിലായി. കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ മുന്‍ഭാഗത്ത് നിന്നും ഒരു കരച്ചില്‍ കേട്ടത്. ആദ്യമാദ്യം ആരുമത് അത്ര കാര്യമാക്കിയെടുത്തില്ല. പക്ഷേ സമയം ചെല്ലുന്തോറും കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു. ആളുകളെല്ലാം കരച്ചില്‍ കേട്ട ഭാഗത്തോട്ടോടി. കണ്ണനും ഓടി. കുട്ടന്‍ചേട്ടന്‍ നിലത്ത് കിടന്നുരുളുകയാണ്. കൈകൊണ്ട് വലത്തെ ചെവി പൊത്തിപ്പിടിച്ചിരിക്കുന്നു.

നല്ലൊരു ചടങ്ങ് നടക്കാന്‍ പോകുമ്പോഴാണ് ഇവിടെയൊരു ഉരുളന്‍ നാടകം! കണ്ണന് ആദ്യം ദേഷ്യമാണ് വന്നത്. ആ ദേഷ്യം പുറത്ത് വന്നത് ഈ രൂപത്തിലുമാണ്. “എന്തോന്നാടാ ചെറുക്ക, ഏതാണ്ട് പേറ്റ് നോവ് പിടിച്ച പെണ്ണുങ്ങളെപ്പോലെ...”

“അതിന് നീയെത്ര പേറ്റ് നോവ് കണ്ടിരിക്കുന്നെടാ?” പത്ത് പെറ്റ വല്യമ്മായി അതു ചോദിച്ചപ്പൊള്‍ കുട്ടന്‍ചേട്ടന്റെ കരച്ചിലിനേക്കാള്‍ ശബ്ദത്തില്‍ പെണ്ണുങ്ങള്‍ ചിരിച്ചു.

സ്വന്തം ചേട്ടനായിപ്പോയില്ലേ. സമയം കളയാനില്ല. കൂടുതലൊന്നും ചിന്തിക്കാനുമില്ല. കുട്ടന്‍ചേട്ടനെ എത്രയും വേഗം ആശുപത്രിയിലാക്കണം. തലകീഴെ തുണിയിട്ട് മൂടി കുട്ടന്‍ചേട്ടനെ ബൈക്കിന്റെ പിന്നില്‍ കുത്തിച്ചാരിയിരുത്തി. കണ്ണന്റെ ബൈക്ക് മെഡിക്കല്‍ കോളേജിലോട്ട് പാഞ്ഞു.

കുട്ടന്‍ചേട്ടന്റെ കരച്ചില്‍ സൈലന്‍സറില്ലാത്ത ബൈക്കിന്റേതിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുവാന്‍ കഴിയുമായിരുന്നു. അത് കണ്ണന് മനസ്സിലായത് പോലീസ് ജീപ്പ് വന്ന് ബൈക്കിന് വട്ടം നിന്നപ്പോഴാണ്.

“നീ ആരെയാടാ റാസ്ക്കല്‍ ഈ പാതിരാത്രി കിഡ്നാപ്പ് ചെയ്യുന്നത്?” ഇന്‍സ്പെക്ടര്‍ സാര്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങി.

കുട്ടന്‍ചേട്ടന്‍ കരച്ചിലിന് സഡന്‍ ബ്രേക്കിട്ടു. “എന്റെ ചെവീലൊരു വണ്ട് കേറി. ഞങ്ങള് മെഡിക്കലീ പോകുവാണേ...” കുട്ടന്‍ ചേട്ടന് എന്താണ് സംഭവിച്ചതെന്ന് അപ്പോഴാണ് കണ്ണനും മനസ്സിലായത്.

ഇന്‍സ്പെക്ടര്‍ സാര്‍ പോലീസ് ഭാഷയിന്തൊക്കെയോ ഉപദേശിച്ചിട്ട് ജീപ്പില്‍ കയറി.
കുട്ടന്‍ചേട്ടനെ അത്യാഹിതത്തിലുമെത്തിച്ചു.

കാതിലെ വണ്ടിനെ പുറത്തെടുത്തപ്പോള്‍ കുട്ടന്‍ ചേട്ടന്റെ മുഖം ചാകര വന്ന തുമ്പോളി കടപ്പുറം പോലെയായി. സുനാമി വന്നൊഴിഞ്ഞത് പോലെ കണ്ണനും തോന്നി. യമഹ വന്നതിനേക്കാള്‍ വേഗതയില്‍ കണ്ണനോടിച്ചു.മെഡിക്കല്‍കോളേജിന്റെ ഗേറ്റില്‍ ബൈക്കെത്തിയതും ഒരു ആമ്പുലന്‍സ് എതിര്‍ വന്നതും അതിന് സൈഡ് കൊടുത്തതും മാത്രമേ കണ്ണന് ഓര്‍മ്മയുള്ളു. ഓര്‍മ്മ വന്നപ്പോള്‍ കണ്ണന്‍ അത്യാഹിതത്തില്‍ കിടക്കുകയാണ്. കുട്ടന്‍ചേട്ടന്‍ കിടന്ന അതേ കട്ടിലില്‍! അരികില്‍ കുട്ടന്‍ചേട്ടന്‍ നില്‍പ്പുണ്ട്. വലതുകൈയ്ക്ക് ഒരു വേദന. കിടന്ന കിടപ്പില്‍ കൈയിലോട്ടൊന്ന് നോക്കി കണ്ണന്‍. വിശ്വസിക്കാനാവുന്നില്ല. കൈയില്‍ മുഴുവന്‍ പ്ലാസ്റ്റര്‍! നാളെ വിവാഹ നിശ്ചയം. താറാവ് കഴിക്കേണ്ട കൈയില്‍ പ്ലാസ്റ്റര്‍!

''നീ കൈയും കുത്തിയാണ് വീണത്. ഭാഗ്യത്തിന് കൈയൊടിഞ്ഞതേ ഉള്ളു.വലത്തോട്ടാണ് മറിഞ്ഞിരുന്നെങ്കില്‍ രണ്ടാളും ആംബുലന്‍സിനടിയില്‍ പോവുമാരുന്നു.'' കുട്ടന്‍ചേട്ടന്റെ വിശദീകരണം കേട്ടപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ കണ്ണന് മനസ്സിലാവുകയായിരുന്നു. കണ്ണുനീര്‍ ചാലുകളായി അവന്റെ കവിളിലൂടെയൊഴുകി.

''പ്ളാസ്റ്ററൊക്കെ ഇട്ടുകഴിഞ്ഞില്ലേ. നമ്മുക്ക് പോകാം.'' കണ്ണന് പോകാനുള്ള തിരക്കായിരുന്നു.

''നാളെയേ ഡിസ്ചാര്‍ജാകാന്‍ പറ്റത്തൊള്ളന്നാ ഡോക്ടര്‍ പറഞ്ഞത്.'' കുട്ടന്‍ ചേട്ടനറിയിച്ചു.

''ഞ്ഞാനിവിടെ കെടന്നാ നിശ്ചയമെങ്ങനാ നടക്കുന്നത്?'' താറാവിനേം കഴുത്തിന് പിടിച്ച് നില്‍ക്കുന്ന സുനിതയുടെ രൂപമായിരുന്നപ്പോള്‍ കണ്ണന്റെ മനസ്സില്‍.

ഒടിഞ്ഞ കൈയും തൂക്കി കണ്ണന്‍ യമഹയുടെ അടുത്തെത്തി.കുട്ടന്‍ചേട്ടന് കൂടുതലൊന്നും പറയുവാനാകുമായിരുന്നില്ല.

കൈയൊടിഞ്ഞ ചെറുക്കനൊരദ്ഭുതമായി സുനിതയുടെ വീട്ടില്‍! സംഭവത്തിന്റെ വിശദാംശങ്ങള്‍ പെണ്ണുങ്ങള്‍ കാതുകളില്‍ നിന്നും കാതുകളിലോട്ട് കൈമാറി.

''ഒടിഞ്ഞ കൈയൊക്കെ ശരിയാവുമല്ലോ. അല്ലേ?'' പെണ്ണിന്റച്ഛന് ചെറിയൊരു സംശയമുണ്ടായിരുന്നു.സ്വന്തം മകളുടെ കാര്യമല്ലേ. ഏതച്ഛനും അങ്ങനത്തെ സംശയങ്ങളൊക്കെ ഉണ്ടാവാം.

'ഓ..ഇതൊരൊടിവൊന്നുമല്ലന്നേ...ചെറിയൊരുളുക്ക് മാത്രം. ഡാക്കിട്ടറ് സര്‍ട്ടിപ്പിക്കേറ്റുണ്ടന്നേ...'' വലിയമ്മാവന്‍ അറിയിച്ചു.

നിശ്ചയമൊക്കെ കഴിഞ്ഞു.
താറാവ് കറിയും വെള്ളയപ്പവും പാത്രങ്ങളില്‍ നിരന്നു.
മറ്റുള്ളവര്‍ക്കൊപ്പം കണ്ണനും ഇരുന്നു.

അയ്യോ, കൈയൊടിഞ്ഞ ചെറുക്കനെങ്ങനാ കഴിക്കുന്നേ?'' പന്തലിന് പുറത്ത് നിന്ന പിള്ളാരാരോ ചോദിക്കുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

''എടിയേ...സുനിതേ...നീയാ താറാവെറച്ചിയെടുത്തവനെ കഴിപ്പിക്കെടീ...''വല്യമ്മായി ആണത് പറഞ്ഞത്.
സുനിത കണ്ണനെ നോക്കി.

കഴുത്തൊടിഞ്ഞ് കിടക്കുന്ന താറാവിന്റേത്പോലെ തോന്നി അവള്‍ക്കപ്പോള്‍ കണ്ണന്റെ മുഖം.

Read more...

ഡംഭന്‍

Thursday, February 21, 2008

കൊച്ചുമാമനെ എല്ലാവരും 'ഡംഭന്‍' എന്നാണ് വിളിക്കുന്നത്. ഡംഭന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അപ്പുക്കുട്ടനറിയില്ലായിരുന്നു. അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണമല്ലോ. അതുകൊണ്ട് ഒരിക്കല്‍ അവനത് അമ്മയോട് ചോദിക്കുകയും ചെയ്തു. "പിള്ളാര്‍ക്ക് അറിയേണ്ടാത്ത ഒരു കാര്യവുമില്ല." എന്നാണ് അമ്മ മറുപടി പറഞ്ഞത്. മറുപടിക്ക് മേമ്പൊടിയായി അപ്പുക്കുട്ടന്റെ കവിളിനൊരു കിഴുക്കും അമ്മ കൊടുത്തു.

അപ്പുക്കുട്ടന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. അവസാനം ആരില്‍നിന്നൊക്കെയോ അവനുത്തരം കിട്ടി. മാമന്റെ നാക്കിന് എല്ലില്ലാത്തതുകൊണ്ടാണത്രേ ഡംഭന്‍ എന്ന് എല്ലാവരും വിളിക്കുന്നത്. അവന്റെ സംശയം കൂടിയതേ ഉള്ളൂ. അവന്‍ സ്വന്തം നാക്കില്‍ പിടിച്ച് നോക്കി. ഇല്ല. തന്റെ നാക്കിനും എല്ലില്ല. താനും ഡംഭനാണോ?
അവസരം കിട്ടിയപ്പോള്‍ അവന്‍ അമ്മയുടെ നാക്കിലും പിടിച്ച് നോക്കി. ഇല്ല. അമ്മയുടെ നാക്കിനും എല്ലില്ല.
അപ്പുക്കുട്ടന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ചുമ്മാതല്ല അമ്മ ഡംഭന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് പറഞ്ഞ് തരാതിരുന്നത്. അമ്മ ഡംഭിയാണ്!
ആരോടാണ് തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് പറയേണ്ടത്? ആദ്യം കണ്ടത് അച്ഛനെയാണ്. അതുകൊണ്ട് അച്ഛനോട് തന്നെ പറഞ്ഞു.
"അച്ഛാ, അമ്മയുടെ നാക്കിനെല്ലില്ല. അതുകൊണ്ട് അമ്മ ഡംഭിയാണല്ലേ അച്ഛാ?"
അച്ഛന്‍ നിന്ന് ചിരിച്ചു.
"നാക്കിനെല്ലില്ലാത്തത് കുട്ടനാട്ടുകാരുടെ പൊതു സ്വഭാവമാണടാ. നിന്റമ്മയും കൂട്ടത്തില്‍ പെടും."
ഡംഭന്‍ എന്ന വാക്കിന്റ് അര്‍ത്ഥം അന്ന് അച്ഛന്‍ അപ്പുക്കുട്ടന് പറഞ്ഞുകൊടുത്തു. പൊങ്ങച്ചം പറയുന്നവരെയാണത്രേ ഡംഭന്‍ എന്ന് വിളിക്കുന്നത്!

അങ്ങനെയാണങ്കില്‍ മാഞ്ചുവട്ടിലെ പെണ്ണുങ്ങളെല്ലാം ഡംഭികളാണല്ലോ? അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. കാരണം പെണ്ണുങ്ങളുടെ നേതാവ് അമ്മയാണല്ലോ.

കുട്ടനാട്ടുകാരെ പരസ്യമായി ആക്ഷേപിച്ചതില്‍ പ്രതിക്ഷേധിച്ച് അമ്മ അന്ന് രാത്രി കഞ്ഞികുടിക്കാതെ പകരം വീട്ടുക തന്നെ ചെയ്തു.

അപ്പുക്കുട്ടന് കൊച്ചുമാമനെ വലിയ കാര്യമാണ്. മാമന്‍ ഡംഭനാണന്ന് അപ്പുക്കുട്ടനൊരിക്കലും തോന്നിയിട്ടുമില്ല. അമ്മയുടെ വീട്ടില്‍ ചെന്നാല്‍ പിന്നെ അപ്പുക്കുട്ടന്‍ മാമന്റെ കൂടെ കൂടും. മാമന് പണി കടത്തിറക്കലാണ്. ഒരു തവണ നദിക്ക് അക്കരെ കടത്തുന്നതിന് മാമന്‍ ആളൊന്നുക്ക് പത്തു പൈസ വാങ്ങും. മാമന്റെ കൂടെ കൂടിക്കഴിഞ്ഞാല്‍ പിന്നെ പൈസ വാങ്ങുന്ന ചുമതല അപ്പുക്കുട്ടനേറ്റെടുക്കും. മാമന്‍ അപ്പുക്കുട്ടന് പരിപ്പ് വടയും പാലുംവെള്ളവും വാങ്ങിക്കൊടുക്കും. മാമന്‍ അപ്പുക്കുട്ടനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരു സംഗതിയുണ്ടായിരുന്നു. "അപ്പുമോനേ, മാമന് എത്ര രൂപ കിട്ടിയെന്ന കാര്യം ആരോടും പറഞ്ഞേക്കരുതേ.” പരിപ്പ് വടയും പാലുംവെള്ളവും കിട്ടുന്നിടത്തോളം കാലം അപ്പുക്കുട്ടനതാരോടും പറയില്ലായെന്ന് മാമന്റെ തലയില്‍ തൊട്ട് സത്യം ചെയ്തിട്ടുള്ളതുമാണ്.

രാത്രി നന്നേ ഇരുട്ടിക്കഴിഞ്ഞേ കടത്തിറക്കെല്ലാം കഴിഞ്ഞ് മാമന്‍ വീട്ടിലേയ്ക്ക് പോകാറുള്ളു. നദിയിലൂടെ കുറേ ഏറെ നേരം തുഴഞ്ഞാലെ വീടെത്തുകയുള്ളു. ഒഴുക്കിനെതിരെ തുഴയുന്നത് അത്ര എളുപ്പമല്ലന്നാണ് മാമന്‍ പറയുന്നത്. ഒഴുക്ക് കൂടുതലുള്ളപ്പോള്‍ മാമന്‍ തുഴ മാറ്റിവെച്ചിട്ട് കഴുക്കോലുകൊണ്ട് ഊന്നാന്‍ തുടങ്ങും. അപ്പുക്കുട്ടനും ഒരിക്കല്‍ ഊന്നാന്‍ ശ്രമിച്ച് നോക്കിയിട്ടുണ്ട്. ചെളിയില്‍ പൂണ്ട്പോയ കഴുക്കോലെടുക്കാന്‍ മാമന്റെ സഹായം വേണ്ടിവന്നുവെന്ന് മാത്രം. “അതെല്ലാം പ്രാക്ടീസാണന്നാണ്” അന്ന് മാമന്‍ പറഞ്ഞത്.

നിലാവുള്ള രാത്രിയില്‍ നദിയിലൂടെയുള്ള യാത്ര നല്ല രസമാണ്.അമ്പിളിമാമനെ വെള്ളത്തിന്റെ അടിത്തട്ടില്‍ കാണാം! വള്ളത്തിനൊപ്പം നീങ്ങുന്ന അമ്പിളിമാമന്‍! ഓളത്തിനൊപ്പം തുള്ളുന്ന അമ്പിളിമാമന്‍!

ഒരൊറ്റ കറുത്തവാവ് ദിവസം മാത്രമേ അപ്പുക്കുട്ടന്‍ മാമനോടൊപ്പം വള്ളത്തില്‍ കയറിയിട്ടുള്ളു. ഇരുകരയും കരിമ്പടം പുതച്ചതുപോലെയല്ലേ കിടക്കുന്നത്. ഇരുട്ടിന് കൂട്ടായി അന്ന് മഴയും വന്നു. മഴയുടെ ശക്തികൂട്ടിക്കൊണ്ട് കാറ്റും വന്നു. നദിയിലെ ഓളത്തിന് ശക്തികൂടി. വള്ളം ആടിയുലഞ്ഞു.
കാറ്റിലും ഓളത്തിലും പെട്ട് വള്ളം മറിഞ്ഞാല്‍...
മാമന് നീന്താനറിയാം. അപ്പുക്കുട്ടനോ?
അപ്പുക്കുട്ടന്‍ മാമനോട് ചേര്‍ന്നിരുന്നു. മാമന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. “അപ്പുക്കുട്ടാ, നീയതിന് ഒഴുക്കും ഓളവും വല്ലതും കണ്ടിട്ടുട്ടോ? അതറിയണേ കിഴക്കന്‍ വെള്ളം വരുമ്പോള്‍ വള്ളത്തില്‍ കയറണം. കിഴക്കന്‍ വെള്ളമെന്താണന്ന് നിനക്കറിയാമോ?”
അപ്പുക്കുട്ടന്‍ പറഞ്ഞു. ഇല്ല
“കിഴക്കന്‍ മലേന്ന് വെള്ളമെല്ലാം ഇങ്ങ് കുത്തിയൊലിച്ച് വരും മഴക്കാലത്ത്. വെള്ളമെന്ന് പറഞ്ഞാല്‍ ചുമ്മാ വെള്ളമാണോ? നല്ല കലക്ക വെള്ളം. ചെങ്കല്ല് നിറത്തിലെ വെള്ളം. പമ്പയെല്ലാം കരകവിഞ്ഞൊഴുകും. പാടവും തോടും ആറുമെല്ലാം ഒന്നായിക്കിടക്കും.”
“അപ്പോഴും മാമന്‍ വള്ളം തൊഴയുമോ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
“പിന്നല്ലാതെ. ധൈര്യമുണ്ടാവണമെന്ന് മാത്രം.” മാമന്റെ ധൈര്യത്തില്‍ അപ്പുക്കുട്ടനഭിമാനം തോന്നി.
“നിനക്കറിയുമോ കിഴക്കന്‍ വെള്ളത്തിന്റെ കൂടെ എന്തൊക്കെ ഒഴുകി വരുമെന്ന്?”

“എന്തൊക്കെ വരും?”

“ചത്തകോഴി, ആടുകള്, പശുക്കള്, മലമ്പാമ്പ്,മലന്തടികള്, ചെലപ്പോ ശവങ്ങള് വരെ വരും.”

ശവങ്ങളോ? അപ്പുക്കുട്ടനൊന്ന് ഞെട്ടി.

“കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഞാന്‍ കടത്തൊക്കെ ഇറക്കിക്കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്നു. പെട്ടെന്ന് വള്ളത്തിന്റെ മുന്നിലെന്തോ തടഞ്ഞു.”
“എന്നിട്ട്?” അപ്പുക്കുട്ടന്‍ മാമനോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

“വാഴത്തടയോ,കിഴക്കന്‍ തടിയോ മറ്റോ ആയിരിക്കുമെന്ന് കരുതി കഴുക്കോല് കൊണ്ട് ഒറ്റത്തള്ള് കൊടുത്തു ഞാന്‍. അപ്പോഴല്ലേ മനസ്സിലായത്...”

ശവമാരുന്നോ മാമാ അത്?

“പിന്നല്ലാതെ, ഒരു പെണ്ണിന്റെ ശവം.”
അയ്യോ... എന്നിട്ട് മാമന് പേടി വന്നില്ലേ?”
“പേടിയോ എനിക്കോ? ഞാന്‍ കഴുക്കോലുകൊണ്ട് ഒരു തെള്ളങ്ങ് കൊടുത്തു.വേറെ ആളെയൊക്കെ വിളിച്ച് കൂട്ടിയാല്‍ പിന്നെ പോലീസിലറിയിക്കണം, സാക്ഷിപറയാന്‍ പോണം. എന്തിനാ വെറുതേ പൊല്ലാപ്പുകള്. അതുകൊണ്ട് ഞാനാരോടും പറയാതെ വീട്ടിലേയ്ക്ക് തുഴഞ്ഞ് പോന്നു.”

അപ്പുക്കുട്ടന് പേടിവന്നിട്ട് വയ്യായിരുന്നു. അന്ന് രാത്രി അവനുറക്കം വന്നില്ല. ആറ്റുവട്ടിന്റേയും ഒതളങ്ങായുടേയും കൂടെ ഒഴുകി നടക്കുന്ന ഒരു പെണ്ണിന്റെ ശവമായിരുന്നു അന്നവന്റെ സ്വപ്നത്തില്‍...
അപ്പുക്കുട്ടന്റെ പേടിമാറാന്‍ തന്ത്രികളെക്കൊണ്ട് ഒരു കറുത്ത ചരട് ജപിപ്പിച്ച് അമ്മ അവന്റെ അരയ്ക്ക് കെട്ടി. പിള്ളാരെ അതുമിതുമൊക്കെ പറഞ്ഞ് പേടിപ്പിക്കുമെന്ന് പറഞ്ഞ് അമ്മ മാമനെ വഴക്ക് പറഞ്ഞു.പിന്നീട് അപ്പുക്കുട്ടന്‍ മാമന്റൊപ്പം വള്ളത്തിലും പോയിട്ടില്ല.

നാളുകള്‍ കഴിഞ്ഞ് പോയി. ഒരുനാള്‍ തെക്കത്തച്ഛന്‍ വീട്ടില്‍ വന്നുകയറി. കൊച്ചുമാമനെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നത്രേ!
“എന്തോന്ന് പറയാനാടീ, ഇങ്ങനേമുണ്ടോ ഒരു പേടിച്ച്തൂറി. രാത്രീല് കടത്തും കഴിഞ്ഞ് വരുമ്പോ വാഴത്തട വള്ളത്തേ തട്ടിയതിന് ബോധം കെട്ടുവീണിരിക്കുന്നു വള്ളത്തില്‍. ആറ്റീന്ന് മണല് വാരാന്‍ വന്ന വള്ളക്കാര് പറഞ്ഞാ വീട്ടിലറിഞ്ഞത്. നീയാരോടും ഇതൊന്നും പറയാന്‍ പോണ്ട...ആരേലുമറിഞ്ഞാല്‍ നമ്മള് കുട്ടനാട്ടുകാര്‍ക്ക് തന്നെ നാണക്കേടാ ...”

അന്ന് അപ്പുക്കുട്ടന് 'ഡംഭന്‍' എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായി.

“തെക്കത്തച്ഛാ, മാമന് ഒരു കറുത്ത ചരട് ജപിപ്പിച്ച് കെട്ടിയാ മതി. എല്ലാം ശരിയാവും.” അപ്പുക്കുട്ടന്‍ അതും പറഞ്ഞുകൊണ്ട് ഓടുകയായിരുന്നു. അച്ഛന്റടുത്തേയ്ക്ക്...
അച്ഛന്‍ വിവരം അറിയാതിരുന്നാല്‍ ശരിയാവുകയില്ലല്ലോ...

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP