Followers

എക്സ്പ്രസ് പൂഴിറോഡ്

Monday, March 24, 2008

പഞ്ചായത്ത് പ്രസിഡന്റ് മാത്തപ്പന്‍ സാര്‍ വിദേശപര്യടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭയങ്കര സ്വീകരണമായിരുന്നു. എങ്ങനെ സ്വീകരണം നല്‍കാതിരിക്കും? പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് വിദേശപര്യടനം നടത്തുന്നത്! അതും സ്വന്തം പഞ്ചായത്തിന്റെ ഉന്നമനത്തിനായി! താലപ്പൊലിയും പഞ്ചവാദ്യവുമൊക്കെയായി ഭയങ്കര സ്വീകരണമായിരുന്നു.മുകള്‍ ഭാഗം മാറ്റിയ ജീപ്പില്‍ നിന്നുകൊണ്ട് പ്രസിഡന്റ് ജനങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി. സ്വീകരണത്തിനൊടുവില്‍ പൊതുയോഗവുമുണ്ടായിരുന്നു. പഞ്ചായത്ത് വക കളിസ്ഥലത്ത്!

സ്വീകരണത്തിന് മറുപടി നല്‍കുവാന്‍ പ്രസിഡന്റ് മൈക്കിന് മുന്നിലെത്തി. ആദരസൂചകമയി മൂന്ന് കതിനകള്‍ പൊട്ടി. നേതാവ് സന്ദര്‍ശിച്ച മൂന്ന് രാജ്യങ്ങള്‍ക്കുമായി മൂന്ന് കതിനകള്‍!

കതിന പൊട്ടുന്നത് ജനങ്ങളുടെ കൈയടി കാരണം കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കൈയടി അല്‍പമൊന്ന് കുറഞ്ഞപ്പോള്‍ നേതാവ് സംസാരം ആരംഭിച്ചു.

എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,

നിങ്ങളുടെയെല്ലാം നീണ്ട നാളത്തെ അഭ്യര്‍ത്ഥനപ്രകാരം ഞാന്‍ ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വ്യക്തിപരമായി ഈ യാത്ര ഞാനൊട്ടും ആഗ്രഹിച്ചിരുന്നതല്ല. ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്ന നിങ്ങളോരോരുത്തരേയും പിരിഞ്ഞുള്ള ഓരോ നിമിഷവും ഞനെങ്ങനെ തള്ളി നീക്കിയെന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കുറേ ഏറെ ഞാന്‍ കഷ്ടപ്പെട്ടെങ്കിലും എനിക്കൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാര്‍ക്കും പഞ്ചായത്തിനും ഗുണകരമാവുന്ന കുറച്ച് നല്ലകാര്യങ്ങള്‍ കണ്ട് പഠിക്കുവാന്‍ എന്റെ യാത്ര ഉപകരിച്ചു. കണ്ടതെല്ലാം അതേപടി ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും നമ്മുടെ പഞ്ചായത്തിന്റെ സാമ്പത്തികമായ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി അതില്‍ ചിലത് ഇവിടെ നടപ്പില്‍ വരുത്തുമെന്ന് നിങ്ങളേവരുടെയും മുന്നില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

വിശ്രമമില്ലാത്ത ചര്‍ച്ചകളാലും,മണിക്കൂറുകള്‍ നീണ്ട വിമാനയാത്രകളും മൂലം ഞാനേറെ ക്ഷീണിതനാണ്. എനിക്കല്‍പം വിശ്രമമാവശ്യമാണ്. ആയതിനാല്‍ തല്‍ക്കാലം ഞാനെന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍!

പ്രസിഡന്റ് പ്രസംഗം നിര്‍ത്തി. കൈയ്യടി നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

മൈതാനത്തിന്റെ പുറക് വശത്ത് നിന്നും ശബ്ദമുയരുന്നു. എന്താണത്?

എല്ലാവരുടേയും ശ്രദ്ധ പുറകിലേയ്ക്കായി.

മാത്തപ്പന്റെ ദുര്‍ഭരണം അവസാനിപ്പിക്കുക.
മാത്തപ്പന്റെ അഴിമതി അവസാനിപ്പിക്കുക.

പ്രതിപക്ഷ നേതാവ് ലോനപ്പന്റെ നേതൃത്വത്തില്‍ കുറേപ്പേര്‍ മുദ്രാവാക്യം വിളിക്കുന്നു.

പ്രസിഡന്റ് അഴിമതി നടത്തിയെന്ന്! ദുര്‍ഭരണവും ധൂര്‍ത്തും നടത്തിയെന്ന്!

ജനം രണ്ട് ചേരിയിലായി. സംഭവം അടിപിടിയിലെത്തുമെന്നായി.

പ്രസിഡന്റിന്റെ പ്രസംഗത്തില്‍ കഴമ്പില്ലന്നും, എന്താണങ്ങേര് കണ്ടതെന്നും, നാടിനുവേണ്ടി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷനേതാവിന്റെ പറച്ചിലില്‍ കാര്യമുണ്ടന്ന് ചിലര്‍ക്കൊക്കെ തോന്നിത്തുടങ്ങി.

എങ്ങനെയെങ്കിലും വീട് പിടിച്ച് പെമ്പ്രന്നോരേം മക്കളേം കണ്ട് വിദേശവര്‍ത്തമാനവും പറഞ്ഞ് വണ്ടിയില്‍ നിന്നും ഇതേവരെ പുറത്തെടുക്കാത്ത എടുത്താല്‍ പൊങ്ങാത്ത പെട്ടിയ്ക്കകത്തുള്ളതിന്റെ വിശകലനവും നടത്തണമെന്നാഗ്രഹിച്ചിരിക്കുമ്പോള്‍ ഓരോരോ പൊല്ലാപ്പുകളുമായി ഓരോരുത്തന്മാരിറങ്ങിക്കോളും. പ്രസിഡന്റിന് ശരിക്കും ദേഷ്യം വന്നു. പക്ഷേ രാഷ്ട്രീയക്കാരന് ദേഷ്യം പുറത്ത് കാണിക്കാന്‍ പറ്റുമോ? എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ നാളെ വെണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വരും! ഒന്നും പറയാതിരുന്നാലും അത് പത്രത്തില്‍ വരും! പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണന്ന് ജനങ്ങള്‍ വിചാരിക്കും!

പ്രസിഡന്റ് വീണ്ടും എണീറ്റ് മൈക്കില്‍ പിടിച്ചു.

“ആരും വേറുതേ വഴക്കടിക്കേണ്ട. എന്റെ ക്ഷീണമൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്തെന്നാല്‍ നിങ്ങളുടെ സേവനമാണ് എന്റെ ലക്ഷ്യം. ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന ഒരു ചെറിയ കാര്യത്തെക്കുറിച്ച് മാത്രമിപ്പോള്‍ പറയാം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുകയെന്നുള്ളതാണത്.
ആലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തായിട്ട് കൂടി ഒറ്റ ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് കയറുന്നുണ്ടോ? എന്താകാര്യം?”

ഉത്തരം കിട്ടാനായി പ്രസിഡന്റ് ജനക്കൂട്ടത്തെ ഒന്ന് നോക്കി.

ഇല്ല. ആര്‍ക്കും ഉത്തരമില്ല.

“ടൂറിസ്റ്റുകള്‍ വരണേല് ഗതാഗത സൗകര്യം വേണം. നമ്മുക്കതുണ്ടോ ഇന്ന്? നിങ്ങളൊന്നാലോചിച്ചേ, കോമളപുരത്ത് നിന്ന് പാതിരപ്പള്ളി വരെ പോകണേ നല്ലൊരു റോഡുണ്ടോ നമ്മുക്കിന്ന്? വളഞ്ഞ് തിരിഞ്ഞ് ചുറ്റിക്കറങ്ങി പോകുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങളൊക്കെ അനുഭവിക്കുന്നതല്ലേ.. ഞാന്‍ പറഞ്ഞ് വരുന്നതിന്റെ ചുരുക്കം ഇത്രമാത്രം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കണം. തദ്വാര പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ നമ്മുടെ പഞ്ചായത്തിലേയ്ക്ക് ടൂറിസ്റ്റുകളെ കൊണ്ട് വരുക. അങ്ങനെ പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക.”

പ്രസിഡന്റ് പറയുന്നതെന്ന് കേള്‍ക്കാന്‍ ജനം കാതോര്‍ത്തിരുന്നു. പ്രസിഡന്റ് തുടര്‍ന്നു.

“ഈ എക്സ്പ്രസ്സ് ഹൈവേ.. എക്സ്പ്രസ് ഹൈവേ.. എന്ന് നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും. വിദേശരാജ്യങ്ങളിലൊക്കെ വളരെ ഭംഗിയായി ജനങ്ങള്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. അങ്ങനൊരു ഹൈവേയിലൂടെ യാത്രചെയ്തതിന്റെ അനുഭവത്തില്‍ ഞാന്‍ പറയുകയാണ് നമ്മുടെ നാടിനും അത് അനിവാര്യമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മെ ഭരിക്കുന്നവര്‍ പലപല കാരണങ്ങളും പറഞ്ഞ് അതിനെല്ലാം തുരങ്കം വെയ്ക്കുകയാണ് എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ.
കാര്യങ്ങളിങ്ങനൊക്കെയാണങ്കില്‍കൂടിയും ഞാനൊരുകാര്യം ഊന്നിഊന്നിപറയാന്‍ ആഗ്രഹിക്കുന്നു.”

പ്രസിഡന്റ് ഒരുനിമിഷമൊന്ന് പ്രസംഗം നിര്‍ത്തി ജനത്തെ നോക്കി. എന്നിട്ട് തന്റെ പദ്ധതിയിലെ ആദ്യമിനമെന്താണന്ന് പ്രഖ്യാപിച്ചു.

“പ്രീയമുള്ളവരെ ഞാന്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയെന്താണന്ന് ഞാനിതാ പ്രഖ്യാപിക്കുകയാണ്. അതാണ് നമ്മുടെ രാജ്യത്തിനും, സംസ്ഥാനത്തിനും സര്‍വ്വോപരി ഭൂലോകത്തിലെ സമസ്ത വികസ്വര രാജ്യങ്ങള്‍ക്കും മാതൃകയാകാന്‍ പോകുന്ന 'എക്സ്പ്രസ് പൂഴിറോഡ്'. ചെലവ് കുറഞ്ഞ രീതിയില്‍ പഞ്ചായത്തിനൊരു എക്സ്പ്രസ് റോഡ്. അതിന് വേണ്ടിയായിരിക്കും എന്റെ ആദ്യശ്രമം. ഇനിയുമൊത്തിരിക്കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതെല്ലാം പിന്നിടൊരിക്കലാകാം. തല്‍ക്കാലം ഞാന്‍ വിരമിക്കുന്നു. നന്ദി. നമസ്കാരം.”


പ്രസിഡന്റ് കൈവീശി സ്റ്റേജില്‍ നിന്നിറങ്ങി.

'എക്സ്പ്രസ് പൂഴിറോഡ്' ജനങ്ങളുടെ സംസാര വിഷയമായി. പലപല അഭിപ്രായങ്ങളുണ്ടായി. നല്ലതും ചീത്തയുമായി പലരും പലതും പറഞ്ഞ് പരത്തി.

എക്സ്പ്രസ്സ് പൂഴിറോഡ് നടപ്പില്‍ വരുത്തുവാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ പഞ്ചായത്തിനെ വളഞ്ഞ് കൊണ്ടുള്ള ഒരു റിംഗ് റോഡായി എക്സ്പ്രസ് പൂഴിറോഡ് മാറുമെന്നും, അതിലൂടെ ഒരുവട്ടം പഞ്ചായത്തിനെ സൈക്കിളില്‍ പോലും വലംവെയ്ക്കുന്നതിന് മിനിട്ടുകള്‍ മതിയാകുമെന്നും പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. യാത്രാസൗകര്യം വര്‍ദ്ധിക്കുന്നതിലൂടെ വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ പഞ്ചായത്തിലെത്തുമെന്നും തന്മൂലം പഞ്ചായത്തിന്റെ വരുമാനത്തില്‍ കുതിച്ച് കയറ്റമുണ്ടാകുമെന്നും കമ്മറ്റി വിശ്വസിച്ചു.

സംഗതി ഇങ്ങനെയൊക്കെയാണങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം എക്സ്പ്രസ് റോഡ് മടയാം തോടിന്റെ തെക്കേക്കരയിലൂടെ കോമളപുരത്തേയും പാതിരപ്പള്ളിയേയും ബന്ധിപ്പിച്ച് കൊണ്ട് 2 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പില്‍ വരുത്തുവാന്‍ അന്തിമ തീരുമാനവുമെടുത്തു.


മനോഹരിയായ മടയാം തോടിന്റെ ഭംഗിയുമാസ്വദിച്ച് കൊണ്ട് ടുറിസ്റ്റുകള്‍ക്ക് എക്സ്പ്രസ്സ് പൂഴിറോഡിലൂടെ കുതിച്ച് പായാം! പട്ടിയോ പൂച്ചയോ പോലും വട്ടം ചാടുമെന്ന പേടിയില്ലാതെ തന്നെ!


പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നതനുസരിച്ച് മടയാംതോടിന്റെ വശങ്ങള്‍ വെട്ടിമിനുക്കി പൂന്തോട്ടമുണ്ടാക്കി കൂടുതല്‍ മനോഹരമാക്കുമെന്നും, അതിന്റെ ഫലമായി കൂലിപ്പണികഴിഞ്ഞ് തളര്‍ന്നവശരായെത്തുന്ന ഗ്രാമീണര്‍ക്ക് കാറ്റ്കൊണ്ട് വിശ്രമിക്കുവാന്‍... പൂക്കളുടെ സുഗന്ധമേറ്റ് വിശ്രമിക്കുവാന്‍... പൂമ്പാറ്റകളുടെ വര്‍ണ്ണവിസ്മയമാസ്വദിക്കുവാന്‍ എല്ലാം ഇടയാകുമെന്നും തല്‍ഫലമായി അമിതജോലിഭാരം മൂലമുണ്ടാകുന്ന സ്ട്രെസ്സ്, സ്ട്രെയിന്‍ മുതലായവ ഗ്രാമീണരെ വിട്ടുപോകുമെന്നും, ഗ്രാമത്തിലെ ആത്മഹത്യാനിരക്ക് കുറയുമെന്നും, ജനങ്ങളുടെ ശരാശരി ആയുസ് വര്‍ദ്ധിക്കുമെന്നതും എക്സ്പ്രസ് പൂഴിറോഡിന്റെ ഗുണങ്ങളായി എടുത്ത് കാണിക്കപ്പെട്ടു.

പഞ്ചായത്ത് അംഗീകരിച്ച പദ്ധതിയുടെ ഉത്ഘാടനം വന്‍പിച്ച ആഘോഷപരിപാടികളോടെ നടത്തുവാന്‍ തീരുമാനമെടുത്തപ്പോഴേയ്ക്കും പതിവ് പോലെ പ്രതിപക്ഷം ഉണര്‍ന്നെഴുന്നേറ്റു. എന്തിനേയും ഏതിനേയും മുഖമടച്ച് എതിര്‍ത്തില്ലെങ്കില്‍ പിന്നെന്തര് പ്രതിപക്ഷം!

എക്സ്പ്രസ്സ് പൂഴിറോഡിനെതിരെ വന്‍ ജനമുന്നേറ്റമുണ്ടായി.

എക്സ്പ്രസ്സ് പൂഴിറോഡിനെ എതിര്‍ത്ത് കൊണ്ട് പ്രതിപക്ഷമുന്നയിച്ച പ്രശ്നങ്ങളില്‍ ചിലതിതൊക്കെയാണ്.


1. അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടുന്നതിനാല്‍ കൂടുതല്‍ പൊടിപടലമുയരുകയും അത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. തന്മൂലം സമീപവാസികളായ ജനങ്ങള്‍ക്ക് ആസ്തമ തുടങ്ങിയ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലെ എക്സ്പ്രസ് റോഡുകള്‍ ടാറിട്ടതോ അല്ലങ്കില്‍ കോണ്‍ക്രീറ്റ് ചെയ്തതോ ആണന്ന നിലയ്ക്ക് എക്സ്പ്രസ് പൂഴിറോഡെന്നുള്ളത് കാലഹരണപ്പെട്ടതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതുമായ ഒരു ഉമ്മാക്കി മാത്രമാണ്.

2. റോഡിന്റെ ഇരുവശവും വേലികെട്ടി അടയ്ക്കുന്നതിനാല്‍ ഇന്നത്തെ അയല്‍ക്കാര്‍ പോലും നാളത്തെ അപരിചിതരാകാം. ഒരാപത്തുണ്ടായാല്‍ ഓടിവരാന്‍ പോലും അയല്‍ക്കാരനുണ്ടാവില്ല. ചുരുക്കത്തില്‍ എക്സ്പ്രസ് പൂഴിറോഡിന്റെ വേലി ജനങ്ങളുടെ സ്നേഹബന്ധത്തിനിടയിലുള്ള വേലിക്കെട്ടായി മാറും.

3. എക്സ്പ്രസ് റോഡിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ തോട്ടിറമ്പില്‍ താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ വീടുകള്‍ നഷ്ടമാകും. വീടുകള്‍ നഷ്ടപ്പെടുന്നവരെ പുനഃരധിവസിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ നടപടി എന്താണ്?

4. മനോഹരിയായ മടയാംതോടിന്റെ വശങ്ങളിലൂടെ വാഹനങ്ങളോടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം തോടിന്റെ കരയിലെ കാടുകളില്‍ കഴിയുന്ന ജീവികള്‍ക്കും, തോട്ടിലെ മല്‍സ്യങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുകയും അത് നികത്താനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളായി മാറുകയും ചെയ്യും. ജീവ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് നഷ്ടമാകാന്‍ പോകുന്നത്.

പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജാഥകള്‍ നടന്നു. പലസ്ഥലങ്ങളിലും ഇരുകൂട്ടരും കൂട്ടിമുട്ടി. തമ്മില്‍തല്ലി.
കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും രക്തസാക്ഷികളുണ്ടാവാന്‍ സാധ്യത ഉണ്ടന്നുമായപ്പോള്‍ പഞ്ചായത്തില്‍ പട്ടാളമിറങ്ങി.

പഞ്ചായത്തിലൊന്നടങ്കം പട്ടാളം റൂട്ട് മാര്‍ച്ച് നടത്തി.

പ്രതിക്ഷേധക്കാര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങിയില്ല. പക്ഷേ കുട്ടികള്‍ക്ക് പട്ടാളക്കാരെ പേടി ഉണ്ടായിരുന്നില്ല. അവര്‍ കൗതുകത്തോടെ പട്ടാളക്കാരുടെ പുറകേ ഓടി.


പഞ്ചായത്തിന് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കണമെന്ന് ആഗ്രഹമില്ലായിരുന്നു.
നല്ലൊരു പദ്ധതി വന്നപ്പോള്‍ തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് പരിഹാരം?

പഞ്ചായത്ത് കമ്മറ്റി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നീണ്ടു.

ഇതൊക്കെ നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലേ?

കമ്മറ്റി അംഗങ്ങള്‍ പ്രസിഡന്റിനെ നോക്കി.

പ്രസിഡന്റിനും ഉത്തരമില്ലായിരുന്നു.

ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്നോ അഥവാ ഉണ്ടായാല്‍ തന്നെ അതെങ്ങനെ പരിഹരിക്കണമെന്നോ പ്രസിഡന്റ് സ്വപ്നം പോലും കണ്ടിരുന്നില്ല.

പോയ നാട്ടിലെ സായിപ്പന്മാരാരും തന്നെ അങ്ങനെയൊന്നും പറഞ്ഞ് കേട്ടുമില്ല.


എന്താണിപ്പോള്‍ ഒരു മാര്‍ഗ്ഗം?

പ്രസിഡന്റിനെ വീണ്ടും വിദേശത്തേയ്ക്ക് വിടുക തന്നെ!

ലക്ഷ്യമൊന്ന് മാത്രം. എക്സ്പ്രസ് റോഡുകൊണ്ട് ആ നാടുകളിലെ ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുക. പ്രതിക്ഷേധമുണ്ടാക്കിയവരെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പഠിക്കുക.

പ്രസിഡന്റിന്റെ കൂടെപ്പോകുവാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തന്നെയും, ഇംഗ്ലീഷെന്ന ബാലികേറാമല അവരുടെയെല്ലാം മുന്നില്‍ തടസമായി നിന്നു. എങ്കിലും ഇത്തവണ വൈസ് പ്രസിഡന്റിനെ കൂടെ വിദേശപര്യടനത്തിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടു.

പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യാത്രയയപ്പ് നല്‍കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ജനക്കൂട്ടം നിയന്ത്രാണാധീനമാവാതിരുന്നപ്പോള്‍ പോലീസിന് ആകാശത്തേയ്ക്ക് വെടിവെയ്ക്കേണ്ടി വന്നു.

വൈസ് പ്രസിഡന്റപ്പോള്‍ വിമാനത്തിന്റെ പുറത്ത് ഒഴുകി നടക്കുന്ന മേഘപാളികളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.

ലവന്മാര് വെടിവെച്ചപ്പോള് വല്ല കാക്കയോ, പ്രാവോ ചത്തിട്ടുണ്ടങ്കില്‍ തിരിച്ച് വരുമ്പോള്‍ അതിനും കൂടി സമാധാനം പറയണമല്ലോന്നോര്‍ത്തിട്ട് പ്രസിഡന്റിന് പുറത്തുള്ളതൊന്നും ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല. ആ നേരം അല്പസ്വല്പം അകത്താക്കി സമാധാനം കണ്ടെത്തനായിരുന്നു മാത്തപ്പന്‍ സാറിന്റെ വിങ്ങല്‍!

14 comments:

Sathees Makkoth | Asha Revamma said...

വിഷനുള്ളൊരു നേതാവ് മിഷനുമായി ഇറങ്ങിയതാണ്. പക്ഷേ എന്തു ചെയ്യാം!
പട്ടിയൊട്ട് തിന്നുകയുമില്ല. പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല.

അപ്പു ആദ്യാക്ഷരി said...

സതീശാ... പണ്ട് സ്കൂളില്‍ പഠിച്ച മൂക്കന്റെ മൂക്ക് റബ്ബര്‍ മൂക്ക് എന്ന കഥ ഓര്‍മ്മ വന്നു ഇതുവായിച്ചപ്പോള്‍. സങ്കല്‍പ്പകഥയെങ്കിലും നന്നായി അവതരിപ്പിക്കാനും, നല്ലൊരു ഹാസ്യവിമര്‍ശനമാക്കാനും സതീശനുകഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

ഓ.ടോ. എക്സ്പ്രസ്സ് പൂഴിറോഡ് - ഫോട്ടോഫീച്ചര്‍ ബൈ ആഷാഢം പ്രതീക്ഷിച്ചോട്ടേ? :-)

ശ്രീ said...

ഹ ഹ. സതീശേട്ടാ... ആക്ഷേപ ഹാസ്യം കലക്കി. എന്തൊക്കെ ഐഡിയകളാണല്ലേ?

:)

[അപ്പുവേട്ടന്‍ ചോദിച്ചതു കേട്ടില്ലേ ആഷ ചേച്ചീ?]

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ എക്സ്പ്രെസ്സ് പൂഴിറോഡ്, നല്ല കലക്കന്‍ തലക്കെട്ട്

കുഞ്ഞന്‍ said...

ഞാന്‍ പ്രതിപക്ഷത്തിന്റെ കൂടെയാണ്. പ്രതിപക്ഷം പറഞ്ഞകാര്യങ്ങളെല്ലം അക്ഷരം പ്രതി ശരിയാണ്. അല്ലെന്ന് സ്ഥാപിക്കാന്‍ പറ്റുമൊ?


ഇംഗ്ലീഷറിയുന്ന പ്രസിഡന്റുള്ളത് ആ നാടിന്റെ ഭാഗ്യം, ആ കുടുംബത്തിന്റെ ഭാഗ്യം...!

സതീശ് ഭായ്..നര്‍മ്മം നന്നായി

തോന്ന്യാസി said...

ആക്ഷേപഹാസ്യം നന്നായിരിക്കുന്നു മാഷേ..........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വിമര്‍ശനമാണേല്‍ അത്രയ്ക്കങ്ങട് കൊണ്ടൊന്നുമില്ല... സതീശേട്ടന്റെ പതിവ് നിലവാരം ഉണ്ടോന്നൊരു സംശയം..

ജോണ്‍ജാഫര്‍ജനാ::J3 said...

എഴുത്ത് ഒക്കെ വോക്കേ, ചിരിപ്പിച്ചെന്ന് പറയുന്നില്ല:)
അപ്പൊ ഈ അഷാഡമായിട്ടാ എന്താ കണക്ഷന്‍ , നിങ്ങള് ലൈനാ?

konchals said...

ഞാനും പ്രതിപക്ഷത്താ......
പൂഴി എക്സ്പ്രസ്സാണുപോലും, പൂഴി!!!

എന്തായാലും കലക്കിട്ടൊ....

Areekkodan | അരീക്കോടന്‍ said...

ഹ ഹ.
കലക്കന്‍ തലക്കെട്ട്
...കലക്കിട്ടൊ....

തമനു said...

ആക്ഷേപ ഹാസ്യം എന്ന നിലയ്ക്ക് നല്ല രസമുണ്ട് വായിക്കാന്‍. എന്നാലും സതീശന്റെ മറ്റു കഥകളുടെ അത്രയും ഇഷ്ടപ്പെട്ടില്ല.

:)

Sathees Makkoth | Asha Revamma said...

പൂഴിറോഡിലൂടെ കടന്ന് പോയവര്‍ക്കെല്ലാം നന്ദി.
ചാത്താ, തമനു ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.
എല്ലാവരുടേയും വിലയേറിയ അഭിപ്രായത്തിന് ഒരിക്കല്‍ കൂടി നന്ദി.

Unknown said...

എന്തൊരു വിഷൻ!! ഇത്രയ്ക്കു മഹാമനസ്കരായ നേതാക്കന്മാരേയും അവരെ തുലോം കുറവല്ലാത്ത അളവിൽ പിന്താങ്ങുന്ന മഹാ‍ാ‍ാമനസ്കരായ നാട്ടുകാരേയും മറ്റെവിടെക്കിട്ടാൻ ? ഇങ്ങനെ പോയാൽ ആ നാടു മൊത്തോം റോഡല്ല കുളമാകുമേ സതീശാ. ജാഗ്രതൈ!

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP