പോളിസി
Friday, July 25, 2008
HR ഓഫീസർ എടുത്ത് നൽകിയ ബയോഡേറ്റയിലൂടെ വിമല മേനോൻ ഒരു സൂക്ഷ്മ പരിശോധന നടത്തി. സൈഫുദ്ദീൻ ഷേക്ക്. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി! ഇതുവരെ വന്നവരിൽ ഏറ്റവും നല്ല അക്കാഡമിക് റെക്കോഡ് ഉള്ളയാൾ!
“എന്താ ചെയ്യേണ്ടത്? ഇന്റർവ്യൂ ചെയ്യണോ?” വിമല മേനോൻ HR ഓഫീസറെ നോക്കി.
“ ഇന്റർവ്യൂ ചെയ്യണം മാഡം. ഇത് അവസാനത്തെ ആളാണ്.”
പരീക്ഷകളിൽ ഏറ്റവും നല്ല രീതിയിൽ പെർഫോം ചെയ്തയാൾ ഏറ്റവും അവസാനം. വികലമായ ഒരു ചിരി വിമല മേനോന്റെ ചുണ്ടുകളിലുണ്ടായി.
"മേ ഐ കം ഇൻ സർ”
ഏകദേശം ആറടിയോളം ഉയരമുള്ള വെളുത്ത് സുമുഖനായൊരു യുവാവ്.
“ആപ് ബൈഠിയേ” വിമല മേനോൻ യുവാവിനോട് ഇരിക്കുവാൻ പറഞ്ഞു.
“എന്താണ് താങ്കൾ ഞങ്ങളൂടെ കമ്പനിയിൽ ജോലി ചെയ്യാനായി താല്പ്പര്യപ്പെടുന്നത്?”
“ഞാൻ കമ്പനി പ്രൊഫൈൽ ഇന്റെർനെറ്റിൽ നോക്കിയിരുന്നു. ഒരു ചല്ലഞ്ചിങ് ജോബ് പ്രതീക്ഷിക്കുന്നു.”
“മാഡം നമ്മുക്ക് അരമണിക്കൂറിനുള്ളിലെങ്കിലും ഇവിടുന്നെറങ്ങിയില്ലങ്കിൽ ഫ്ലൈറ്റ് മിസ്സാകും. വല്ല ടെക്നിക്കൽ കൊസ്റ്റ്യൻസ് ചോദിച്ച് എളുപ്പം അവസാനിപ്പിക്കണം.” HR ഓഫീസറുടെ പതുക്കയുള്ള ഉപദേശം വിമല മേനോന് അത്രയ്ക്കങ്ങ് രസിച്ചില്ല. എങ്കിലും അത് പുറത്ത് കാണിച്ചില്ല.
ജോലിയ്ക്ക് ഉദ്യോഗാർത്ഥി യോഗ്യനാണോ എന്നറിയുവാനുള്ള ചോദ്യങ്ങളാണ് പിന്നീട് വിമല മേനോനിൽ നിന്നും ഉണ്ടായത്.
നല്ല കാൻഡിഡേറ്റ്. ശരിക്കും പറഞ്ഞാൽ ഇതുവരെ വന്നവരിൽ വെച്ചേറ്റവും നല്ലയാൾ! തന്റെ ജോലിയ്ക്ക് ഏറ്റവും അനുയോജ്യൻ!
“മിസ്റ്റർ സൈഫുദ്ദീൻ യു ഹാവ് ഡൺ എ ഗ്രേറ്റ് ജോബ്. നൗ യു മേ വെയിറ്റ് ഔട്ട്സൈഡ് ഫോർ എ വൈൽ.”
ദിസ് കാൻഡിഡേറ്റ് ഈസ് സ്യൂട്ടബിൾ ഫൊർ ഔർ ജോബ് എന്ന് എഴുതി ഒപ്പിടുമ്പോൾ HR ഓഫീസറിന് പരിഭ്രമം.
“ മാഡം എന്ത് പണിയാണീ കാണിക്കുന്നത്. നഗരത്തിലീയിടയുണ്ടായ തീവ്രവാദി അക്രമവും ബോംബ് ബ്ലാസ്റ്റുമൊക്കെ കഴിഞ്ഞതിൽ പിന്നെ ഇവരെ നമ്മുടെ കമ്പനിയിൽ ജോലിയ്ക്ക് എടുക്കേണ്ട എന്ന് തീരുമാനിച്ച വിവരം ഞാൻ നേരത്തേ പറഞ്ഞതല്ലേ? പിന്നെ ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടിയെങ്കിലും ഇന്റെർവ്യൂ നടത്തിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് കരുതിയാണ്...”
“എങ്കിൽ പിന്നെ നിങ്ങൾക്കാ കുട്ടിയെ മണിക്കൂറുകൾ പിടിച്ചിരുത്താതെ നേരത്തേ തന്നെ പറഞ്ഞ് വിട്ട് കൂടായിരുന്നോ? അതും കമ്പനി പോളിസിയാണോ?” വിമല മേനോന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവർക്ക് ഒരു ജോലിയ്ക്കായി ഇന്റെർവ്യൂ അറ്റന്റ് ചെയ്യുന്ന ഉദ്യോഗാർത്ഥിയുടെ മാനസിക സ്ഥിതിയായിരുന്നു.