Followers

ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.

Wednesday, December 31, 2014

കുഞ്ഞൂസിന്റെ ഒരു പോസ്റ്റ് കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയതാണ്‌. പഴയ കാല ബ്ളോഗിലേയ്ക്ക് ആ പോസ്റ്റ് കുറച്ച് നേരത്തേക്കെങ്കിലും എന്നെ കൊണ്ടുപോയി.
അന്നത്തെ ആ ബ്ലോഗർമാർക്കൊക്കെ എന്തു പറ്റി?
അവരൊക്കെ എന്നെന്നേക്കുമായി എഴുത്ത് നിർത്തിയോ?
അതോ മറ്റേതെങ്കിലും പേരിൽ ഇപ്പോഴും ബൂലോകത്ത് ചുറ്റിയടിക്കുന്നുണ്ടോ?
വേറെയേതെങ്കിലും സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപൃതരാണോ? അങ്ങനെ കുറച്ച് സംശയങ്ങൾ വെറുതേ മനസ്സിലോട്ടു വന്നു.

കുറച്ചുപേരുടെ പേരുകൾ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടിവന്നു. അഗ്രജൻ, ദേവേട്ടൻ, അനോണി മാഷ്, ഇത്തിരിവെട്ടം, ഇടിവാൾ,സുൽ,സു, ബിരിയാണിക്കുട്ടി,ഇട്ടി, ത്രേസ്യാക്കൊച്ച്Inji Pennu
അപ്പു, G മനു, തമനു(തലതിരിഞ്ഞവൻ), സാജൻ, ശ്രീ, കുട്ടന്മേനോൻ, വിശാലൻ, ഇഞ്ചി,കുട്ടിച്ചാത്തൻ,ദിൽബാസുരൻ, ഇക്കാസ്, സാൻഡോസ്,പച്ചാളം, കൈപ്പള്ളി, ചിത്രകാരൻ, വിചാരം, ശ്രീജിത്ത്, പോൾ ചേട്ടൻ,  ഞാൻ(ഇപ്പോഴത്തെ  പ്ലസ്സിലെ ഞാൻ അല്ല), വല്യമ്മായിതറവാടി, ദിവാസ്വപ്നം, വേണുവേട്ടൻ, മഴത്തുള്ളി, അഭിലാഷങ്ങൾ, ഏറനാടൻ, അരീക്കോടൻകുറുമാൻ, നിരക്ഷരൻ, സുന്ദരൻ,  ...അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു.
ബ്ലോഗിൽ സജീവമായ് നിലനിന്നവർ...ചിലർ ഇപ്പോഴുമുണ്ട് എന്നുള്ളത് സന്തോഷം തരുന്നു.
എഴുതുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്‌ എഴുത്തിനെ പ്രോൽസാഹിപ്പിക്കുകയെന്നതെന്നതും.  കമന്റുകൾ അതിനേറെ സഹായിക്കുന്നു. സഹായിച്ചിട്ടുണ്ട്.
ദിൽബന്റേയും ,അഭിലാഷിന്റെയും കമന്റുകൾ എപ്പോഴും വ്യത്യസ്തമായി നിലനിന്നുപോന്നു. ഒരു പക്ഷേ അതിപ്പോഴും വേറിട്ടു നിൽക്കുന്നു!!!(എന്റെ ചില പോസ്റ്റുകളിലെ കമന്റുകൾ ഉദാഹരണം)

പഴയ ബ്ളോഗർമാർ മുൻധാര ബ്ളോഗ്ഗിങ്ങിൽ നിന്നു മാറി നിൽക്കുമ്പോഴും മലയാളം ബ്ലോഗ് സജീവമാണ്‌.
ഒരുകൂട്ടം നല്ല എഴുത്തുകാർ ഇപ്പോഴുമുണ്ട്. അവരെ പ്രോൽസാഹിപ്പിക്കുന്ന, ബ്ലോഗുകളൊന്നും വിട്ടുകളയാതെ, ബ്ലോഗുകളിൽ നിന്നും ബ്ലോഗുകളിലേയ്ക്ക് വായന തുടർന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല വായനക്കാരും എഴുത്തുകാരും ഇപ്പോഴുമുണ്ട്.അജിത്കുമാർ, തങ്കപ്പേട്ടൻ, ഫൈസൽ ബാബു തുടങ്ങിയവർ ഉത്തമോദാഹരണങ്ങൾ.
പണ്ട് ശ്രീ കയറാത്ത, വായിക്കാത്ത, കമന്റാത്ത ബ്ലോഗുകൾ വളരെ ചുരുക്കമായിരുന്നു. ഇന്ന് അജിത്തേട്ടന്റെ കമന്റുകളില്ലാത്ത ബ്ളോഗ് പോസ്റ്റുകളില്ലായെന്നു തന്നെ പറയാം.
പുതിയ ബ്ലോഗേഴ്സിനെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ശ്രീജിത്തിനെപ്പോലുള്ളവർ ചെയ്തിരുന്നതോ, ഒരു പക്ഷേ അതിനേക്കാളുമേറെയോ ഇന്ന് ഫൈസൽ ബാബുവിനെപ്പോലുള്ളവർ ചെയ്തുവരുന്നു.

നിലവാരമുള്ള എഴുത്തുകാർ ധാരാളമുണ്ടായിട്ടുണ്ട്‌. ഇപ്പോഴുമുണ്ട്‌. റോസിലി ജോയ്‌, എച്ച്മുക്കുട്ടി, പട്ടേപ്പാടം റാംജി, അറങ്ങോട്ടുകര മുഹമ്മദ്‌ എന്നുള്ളവർ ചിലപേരുകൾ മാത്രം.

പറഞ്ഞു പറഞ്ഞ് നീണ്ടുപോകുന്നു. ചുരുക്കട്ടെ...പഴയ ബ്ളോഗേഴ്സ് പുതിയ ബ്ലോഗേഴ്സ് എന്നുള്ളതല്ല പ്രശ്നം. എഴുത്തിന്റെ അസ്ക്യത ഉള്ളവർ അത് ഇല്ലാണ്ടാക്കരുത്.
സുല്ലിന്റെ തേങ്ങാകൾ വീണ്ടും ഉടയട്ടെ. അഗ്രജന്റെ ആഴ്ചക്കുറിപ്പുകൾ ഇനിയുമുണ്ടാവട്ടെ.
നഷ്ടമാകുന്നത് മലയാളത്തിനാണ്‌. മലയാളം ബ്ളോഗിനാണ്‌.

ഒന്നാഞ്ഞു പിടിച്ചാൽ...വേണ്ട പതുക്കെ ആയാലും മതി. എന്തെങ്കിലുമൊക്കെ എഴുതൂ പ്ലീസ്...


പലരുടേയും പേരുകൾ വിട്ടുപോയിട്ടുണ്ടാകാം. മന:പൂർവമല്ല. അറിവില്ലായ്മയാണ്‌. പൊറുക്കുക.
അപ്പോ പറഞ്ഞ പോലെ. എല്ലാർക്കും എല്ലാം തികഞ്ഞ ഒരു 2015 ഉണ്ടാകട്ടെ.
സസ്നേഹം
സതീശൻ.

(ഏറേക്കാലം ബ്ലോഗിൽ നിന്നും വിട്ടു നിന്ന എന്നെ കുത്തിപ്പൊക്കിയ ഗൗരീനാഥന്‌ നന്ദി)

Read more...

ഹമീസ്

Friday, December 26, 2014

ഈജിപ്റ്റ് ജീവിതത്തിന്റെ മറ്റൊരു ഏട്...
 2013 ൽ ഇവിടെ വിപ്ലവം പൊടിപിടിക്കുന്ന സമയം.
ഹമീസ്. ഞങ്ങളുടെ ഡ്രൈവറായിരുന്നു. കഷണ്ടിത്തലയനായിരുന്ന ഒരു മദ്ധ്യവയസ്കൻ. രാവിലേയും വൈകുന്നേരവും ഞങ്ങൾ കുറച്ച് ഇന്ത്യാക്കാരെ പെറുക്കിക്കൂട്ടി വണ്ടിയിലിട്ട്; കമ്പനിയിലോട്ടും തിരിച്ചും ഹമീസ് ഓടിക്കൊണ്ടിരുന്നു. ഏകദേശം ഏഴെട്ടു മാസം.
2013 ജൂൺ.
ഇവിടെ ഒരു അവധി ദിവസം. ഞങ്ങൾ എല്ലാവരും കൂടി ഹമീസിനെ ചട്ടം കെട്ടി ഫാമിലി സഹിതം ‘ഫയൂം’ സന്ദർശിക്കാൻ തീരുമാനിച്ചു. ‘ഫയൂം’, ഈജിപ്റ്റിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നാണ്‌. കാണാൻ പറ്റുന്ന കുറെ സ്ഥലങ്ങളും, പൂന്തോട്ടങ്ങളും, വെള്ളച്ചാട്ടവും, പോരാത്തതിന്‌ മനോഹരമായ ഒരു വലിയ തടാകവും എല്ലാം അവിടെയുണ്ടന്നുള്ള അറിവ് ഞങ്ങൾക്ക് ഹരം നൽകി.

ഞങ്ങൾക്ക് കിട്ടിയ അറിവ് ഞങ്ങൾ ഹമീസിന്‌ പകർന്ന് നൽകി. അറബിയിൽ!( ഹമീസിന്‌ അറബിയേ അറിയൂ.)
“മെഷീ, മെഷീ” ഹമീസ് റെഡി. ഞങ്ങളും റെഡി രാവിലെ 7 മണിക്ക്.
അങ്ങനെ ആ യാത്ര തുടങ്ങി.
ഇടയ്ക്ക് ‘റിഹാബ്’ സിറ്റിയിൽ നിന്നും മറ്റൊരു സുഹൃത്തും ഫാമിലിയും കൂടി കയറാനുണ്ടായിരുന്നു. ഹമീസിനോട് ആ സ്ഥലം അറിയാമോയെന്ന് ചോദിച്ചു.
‘നമ്മുക്ക് ചോദിച്ച് ചോദിച്ച് പോകാ’മെന്ന് മറുപടി. ഓക്കെ. ഡൺ. വണ്ടി വിട്ടു.
കുറെ കഴിഞ്ഞിട്ടും വണ്ടി റിഹാബിലെത്തുന്നില്ലന്ന് കണ്ട് ഹമീസിനോട് ചോദിച്ചു.
“റിഹാബ്?”
“മെഷീ, മെഷീ” ഹമീസ് വഴിയരുകിൽ വണ്ടി നിർത്തി. പിന്നെ അവിടെ കാണുന്നവരോടെല്ല്ലാം റിഹാബിലേയ്ക്കുള്ള വഴി ചോദിക്കാൻ തുടങ്ങി. അവസാനം ചോദ്യവും ഉത്തരവുമൊക്കെ ഒരു പരുവത്തിലാക്കി ഹമീസ് വണ്ടി വന്ന വഴിയേ തിരിച്ചുവിട്ടു. ഏകദേശം 30 കിലോമീറ്റർ തിരിച്ച് വന്ന് സുഹൃത്തിനേയും കുടുംബത്തേയും വണ്ടിയിൽ കയറ്റുമ്പോൾ സമയം 8 മണി.
ഇനി ഏകദേശം 2 മണിക്കൂർ യാത്രയുണ്ട് ഫയൂമിലേയ്ക്ക്...
ഫയൂം മരുഭൂമിയുടെ മനോഹാരിതയൊക്കെ കണ്ട് ഞങ്ങളിരുന്നു. മരുഭൂമിയല്ലേ... വഴി ചോദിക്കാൻ ഒരു പൂച്ച പോലുമില്ല. ഹമീസ് വണ്ടി പറപ്പിച്ചുകൊണ്ടിരുന്നു. ഗൂഗിൾ മാപ്പൊക്കെ നോക്കി ഞങ്ങളും...ഇനിയുമൊരു തെറ്റു വരരുത്.
ഇടയ്ക്കിടയ്ക്ക് ഫയൂമിലേയ്ക്കുള്ള ബോർഡൊക്കെ കണ്ടു തുടങ്ങി. ഗൂഗിളും വഴി ശരിയാണന്ന് പറഞ്ഞുകൊണ്ടിരുന്നു.
2 മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കഴിഞ്ഞപ്പോൾ ഹമീസിനോട് ഞങ്ങൾ പറയാൻ തുടങ്ങി, വഴി ചോദിക്കാൻ.
‘മെഷീ, മെഷി.’ പതിവ് പല്ലവി!
വണ്ടിയുടെ വേഗതയിൽ ഒരു മിന്നായം പോലെ വലതു വശത്ത് fayoum lake എന്ന ബോർഡ് ഞങ്ങൾ കണ്ടു.
അറിയാവുന്ന അറബിയിലൊക്കെ ഹമീസിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ കേൾക്കാൻ? പുള്ളി ‘മെഷി, മെഷി’ പറഞ്ഞ് വണ്ടി പറപ്പിച്ചു.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വല്ലതുമാണോയെന്ന സംശയം ചിലരൊക്കെ പ്രകടിപ്പിച്ച് തുടങ്ങി. ഏതായാലും വരുന്നിടത്ത് വെച്ച് കാണമെന്ന് വിചാരിച്ച് ഞങ്ങളിരുന്നു.
ഓടി മടുത്ത് കഴിഞ്ഞ് ഹമീസ് വണ്ടി ഒരിടത്ത് നിർത്തി വഴിചോദിച്ചു.
‘മടിയൻ മല ചുമക്കും’ 80 കിലോമീറ്റർ പുറകോട്ട് ഓടേണ്ടി വന്നു.  10 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ഫയൂം ലേക്കിലെത്തിയപ്പോൾ സമയം ഏകദേശം 12 മണി!
കുറച്ചുനേരം അവിടെയൊക്കെ കറങ്ങി തിരിഞ്ഞ്, ആഹാരമൊക്കെ കഴിച്ച് അടുത്ത സ്ഥലത്തേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. വെള്ളച്ചാട്ടവും, പൂന്തോട്ടങ്ങളുമൊക്കെ ഏകദേശം 50 കിലോമീറ്റർ അപ്പുറമാണ്‌!
ഹമീസ് ‘മെഷി, മെഷി’ പറഞ്ഞു.
ഇയാള്‌ ‘മെഷി’ പറഞ്ഞാൽ നല്ലോണം ചോദിച്ചിട്ടേ പോകാവൂ എന്ന് ചിലരൊക്കെ മുന്നറിയിപ്പ് തന്നു.
ഹമീസിനെകൊണ്ട് നിർബന്ധിപ്പിച്ച് വഴി ചോദിപ്പിച്ചു. അപ്പോഴാണത് മനസ്സിലായത്... പോകേണ്ട സ്ഥലത്തേയ്ക്കുള്ള റോഡ് വളരെ മോശം...വിജനമായ സ്ഥലത്തൂടെയുള്ള യാത്ര. ഹമീസ് പിന്മാറി. ഞങ്ങളും ഹമീസിനെ വെച്ചുള്ള ഒരു പരീക്ഷണത്തിനുകൂടിയുള്ള മാനസികാവസ്ഥയിലല്ലായിരുന്നു.
അങ്ങനെ ലക്ഷ്യത്തിലെത്താത്ത ആ യാത്ര അവസാനിച്ചു.
ഗുണപാഠം:
1. മടിയന്മാരായ ഈജിപ്ഷ്യൻസിനെ പൂർണ്ണമായി വിശ്വസിക്കരുത്.
2. അറബിയിലെഴുതിയ ബോർഡൊക്കെ നോക്കി വായിച്ച് ഇവന്മാര്‌ വണ്ടി ഓടിക്കുമെന്ന് ഒരിക്കലും കരുതരുത്.
3. ഈജിപ്റ്റിന്റെ ഉൾപ്രദേശങ്ങളിലേയ്ക്കുള്ള യാത്രകളിൽ നല്ലതുപോലെ പ്രദേശം അറിയാവുന്ന ആരെങ്കിലും കൂടെയുണ്ടാകണം.


നാളുകൾ പിന്നേയും കടന്നുപോയി. ഹമീസ് നിത്യേന വരും. ഞങ്ങളെല്ലാവരും വണ്ടിയിൽ കയറും. ഓഫീസിൽ പോകും. വരും. അതങ്ങനെ തുടർന്നുകൊണ്ടിരുന്നു.
2013 ജൂലൈ.
ഒരു നാൾ രാവിലെ കാത്തുകാത്ത് നിന്നിട്ടും ഹമീസ് വന്നില്ല. കമ്പനിയിൽ ഫോൺ ചെയ്ത് വേറെ വണ്ടി വിളിച്ച് ഞങ്ങൾ ജോലിയ്ക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിലും ഹമീസ് വന്നില്ല. പകരം വേറെ വണ്ടിയും, ഡ്രൈവറും.
എന്താണ്‌ സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല രണ്ടുമൂന്ന് ദിവസങ്ങൾക്കേക്കെങ്കിലും.

ഗിസ പിരമിഡുകൾക്കടുത്തുള്ള ചില പ്രദേശങ്ങൾ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടവയാണ്‌. അവിടെയെവിടെയോ നിന്നായിരുന്നു ഹമീസ് വന്നിരുന്നത്. അന്നും പതിവുപോലെ ഞങ്ങളെ പിക്ക് അപ്പ് ചെയ്യാൻ രാവിലെ 6 മണിക്ക് വണ്ടിയുമായി തിരിച്ചതായിരുന്നു.
പക്ഷേ...
രാഷ്ട്രീയ അസ്ഥിരാവസ്ഥ മുതലെടുക്കുന്ന കുറ്റവാളികൾ ഹമീസിനുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വണ്ടി തോക്കുമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോമ്പോൾ നിസ്സഹായനായ് ഹമീസ് നിന്നു.
ഹമീസിനെ പിന്നെ കണ്ടിട്ടില്ല. ഒരു വിവരവും കേട്ടിട്ടില്ല. എങ്കിലും റോഡരുകിൽ തലയക്ക് കൈയും കൊടുത്തിരുന്ന തേങ്ങുന്ന ഒരു പാവം വൃദ്ധന്റെ തേങ്ങൽ എനിക്ക് കാണാം...കേൾക്കാം.

Read more...

മാർട്ടിന്റെ സ്വപ്നം

Saturday, December 6, 2014

വളരെ കാലങ്ങൾക്ക്‌ മുൻപ്‌ ഏതോ തിരിവിന്‌ വലിച്ചെറിഞ്ഞതാണന്ന ഓർമ്മയിൽ നിന്നുമായിരുന്നു തിരച്ചിലിന്‌ തുടക്കം. കുറേ അധികം തിരയേണ്ടിവന്നെങ്കിലും മാർട്ടിൻ അവസാനം അതു കണ്ടുപിടിക്കുകതന്നെ ചെയ്തു. കട്ടിലിന്നടിയിൽ കാലങ്ങളോളം കിടന്നതുകൊണ്ട്‌ കുറച്ചധികം പൊടിപിടിച്ചു എന്നല്ലാതെ ഇപ്പോഴും പറയത്തക്ക കുഴപ്പമൊന്നുമില്ല. അയാൾക്ക്‌ വല്ലാത്ത ആശ്വാസവും സന്തോഷവും തോന്നി. ഒന്നു നന്നായി തൂത്ത്‌ തുടച്ചെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. പണ്ടെങ്ങോ  ജോലിതേടി തേരാപാര നടന്നപ്പോൾ, ഒരു സന്തത സഹചാരിയായിരുന്നു ഇവൻ. പിന്നെ ജോലിയും കൂലിയുമൊക്കെ നമ്മുക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ലന്ന്‌ മനസ്സിലാക്കിയ ഏതോ ദുർബല നിമിഷത്തിൽ വലിച്ചെറിഞ്ഞതാണ്‌...
 പൊടിതുടച്ച്‌ വൃത്തിയാക്കി മാർട്ടിൻ സ്യൂട്ട്കേസ്‌ തുറന്നു. അകത്തെന്തൊക്കെയോ കടലാസ്‌ കഷണങ്ങൾ കിടക്കുന്നുണ്ടായിരുന്നു. എന്താണന്നുപോലും നോക്കാതെ അതെല്ലാം വലിച്ച്‌ പുറത്തേയ്ക്കെറിഞ്ഞു. ചിലപ്പോൾ പഴയ മാർക്ക്‌ ലിസ്റ്റുകളോ, സർട്ടിഫിക്കറ്റുകളോ ഒക്കെ ആകാം. വയസ്‌ പത്ത്‌ നാൽപത്‌ കഴിഞ്ഞാൽ പിന്നെ അതിന്റെയൊക്കെ ആവശ്യമെന്ത്‌? സ്യൂട്ട്കേസ്‌ മാർട്ടിൻ മേശപ്പുറത്ത്‌ വെച്ചു. കുറച്ച്‌ നേരം ആലോചിച്ച്‌ നിന്നിട്ട്‌ അയാൾ മുറിക്ക്‌ പുറത്തിറങ്ങി. വേലിയരികിൽ പോയി നിന്ന്‌ ഒരു സിഗററ്റിന്‌ തീ കൊളുത്തി. അയാൾ എന്തോ അഗാധമായി ചിന്തിക്കുന്നതായി തോന്നി. സിഗററ്റ്‌ വലിച്ച്‌ തീരുന്നതു വരെ അയാൾ അവിടെ തന്നെ നിന്നു.
വേലിയിൽ നിന്നും താഴേയ്ക്ക്‌ ഞാന്നു നിന്നിരുന്ന ഒരു ചെമ്പരത്തി പൂവ്‌  അശ്രദ്ധയോടെ അയാൾ പറിച്ചെടുത്തു. സിഗററ്റുകുറ്റി അയാൾ ചെമ്പരത്തി പൂവിൽ കുത്തിക്കെടുത്തി. പിന്നെ ചെമ്പരത്തി പൂവ്‌ കൈവെള്ളയിലിട്ട്‌ ഞെരിച്ച്‌ താഴേയ്ക്കിട്ടു. അയാളുടെ കൈത്തലത്തിൽ പൂവിന്റെ പശപ്പും, നീലനിറവും പടർന്നു. കാലുകൾ കൊണ്ട്‌ ഒന്നുകൂടി ചെമ്പരത്തിപ്പൂവിനെ ചവുട്ടി ഞെരുക്കി അയാൾ അവിടെ നിന്നും നടന്നു.
മാർട്ടിൻ നടന്നുകൊണ്ടേയിരുന്നു. ചുണ്ടിലെ സിഗററ്റ്‌ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു.
എത്രദൂരം നടന്നെന്ന്‌ അറിയില്ല. അയാൾ ചെന്നെത്തിയത്‌ ഒരു പഴയ ഇരുനിലകെട്ടിടത്തിന്‌ മുന്നിലാണ്‌. പഴയതെങ്കിലും, ഇപ്പോഴും പ്രൗഢിയോടെ നില്ക്കുന്ന മനോഹരമായ ഒരു വീട്‌. വിശാലമായ ഒരു വളപ്പിന്നുള്ളിലായിരുന്നു ആ കെട്ടിടം. ചുറ്റും വള്ളിച്ചെടികളും, പടർപ്പുകളുമെല്ലാം കൂടി കണ്ടാൽ ആൾതാമസമുള്ള ലക്ഷണമൊന്നുമില്ലായിരുന്നു. തടികൊണ്ടുള്ള ഒരു ഗേറ്റ്‌ അടഞ്ഞുകിടന്നിരുന്നു. തടിഗേറ്റ്‌ ഒച്ചയുണ്ടാക്കാതെ തുറന്ന്‌ അയാൾ അകത്തുകയറി. പുല്ലുപിടിച്ച ഒരു ചെമ്മൺ പാത ആ വീടിന്റെ വാതില്ക്കലെത്തി രണ്ടായി തിരിഞ്ഞു.
   അയാൾ ഇടതുവശത്തുകൂടി നടന്ന്‌ ആ വലിയ കെട്ടിടത്തിന്റെ പുറകിലെത്തി. കെട്ടിടത്തിന്റെ പുറകിലും ധാരാളം വൃക്ഷങ്ങളുണ്ടായിരുന്നു. ഇലക്കൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കുഞ്ഞുകുഞ്ഞു പൊട്ടുകൾ പോലെ താഴെ തൊട്ടാവാടിച്ചെടികളിൽ പതിക്കുന്നു. ആ വീടിന്റെ ഓരോ ഭാഗവും കൃത്യമായി അറിയാവുന്ന രീതിയിലായിരുന്നു മാർട്ടിന്റെ പിന്നീടുള്ള ഓരോ നീക്കവും.
പുറകിലെ ഒറ്റവാതിൽ ജന്നൽ പതുക്കെ അയാൾ വലിച്ചു. കുറ്റിയിട്ടിട്ടില്ലാതിരുന്ന ജനൽ പാളി തുറന്നു വന്നു. തടികൊണ്ടുള്ള കമ്പിയഴികളിൽ മുഖമമർത്തി അയാൾ അകത്തേയ്ക്ക്‌ നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. അകത്ത്‌ നല്ല ഇരുട്ട്‌.
അപ്പോൾ അയാളൊരു ശബ്ദം കേട്ടു. വീടിന്റെ മുന്നിൽ ഒരു വാഹനം വന്നതുപോലെ... ജന്നൽ പാതി അടച്ച്‌ മാർട്ടിൻ ഒരു മരത്തിന്ന്‌ പിന്നിലൊളിച്ചു. അൽപസമയത്തിന്നുള്ളിൽ മുറിയിൽ വെട്ടം വീണു. ആരൊക്കെയോ ചേർന്ന്‌ ഒരു വൃദ്ധനെ ആ മുറിയിലേയ്ക്ക്‌ താങ്ങിക്കൊണ്ടുവന്നു. മാർട്ടിൻ ചിരിച്ചു. ഇലകളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം മാർട്ടിന്റെ തൂവെള്ള പല്ലുകളിൽ തട്ടി തിളങ്ങി. മുറിയിലിപ്പോൾ ആളനക്കമില്ല.
വണ്ടി സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു. വന്നവർ മടങ്ങിപ്പോവുകയായിരിക്കും.
ചുറ്റുപാടും ആകെ വീക്ഷിച്ചുകൊണ്ട്‌ അയാൾ മരങ്ങൾക്കിടയിൽ നിന്നും പതിയെ ഒച്ചയുണ്ടാക്കാതെ നടന്നുവന്ന്‌ ജന്നൽ വീണ്ടും തുറന്നു. വൃദ്ധൻ കട്ടിലിൽ കിടപ്പുണ്ട്‌. കാലുകൾ ജന്നലിന്നഭിമുഖമായിട്ടാണ്‌ വൃദ്ധൻ കിടന്നിരുന്നത്‌.
മരങ്ങൾക്കിടയിലൂടെ ആരോ ഓടി വരുന്നതുപോലെ തോന്നി മാർട്ടിന്‌ അപ്പോൾ. അയാൾ ജന്നൽ അടച്ച്‌ കുനിഞ്ഞ്‌ പിന്നോക്കം മാറി.
ജന്നലടയുന്ന ശബ്ദം കേട്ടാണന്ന്‌ തോന്നുന്നു വൃദ്ധൻ അവ്യക്തമായ എന്തോ ശബ്ദമുണ്ടാക്കി. മാർട്ടിൻ പിന്നയവിടെ നിന്നില്ല. വേഗത്തിൽ ശബ്ദമുണ്ടാക്കാതെ പിൻവശത്തെ മതിൽ ചാടിക്കടന്നു.

മുറിയിൽ തിരികെ എത്തിയ മാർട്ടിൻ വല്ലാതെ പരിക്ഷീണിതനായിരുന്നു. പക്ഷേ അയാൾ വേറെയെന്തൊക്കെയോ ചെയ്തു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു. അയാളുടെ ഓരോ നീക്കത്തിലും, ഓരോ പ്രവർത്തിയിലും അതു നിഴലിച്ചിരുന്നു. അയാൾ ധൃതിയിൽ അലമാരയുടെ മുകളിൽ വെച്ചിരുന്ന പഴയ പത്രക്കെട്ടുകളൊക്കെ എടുത്ത്‌ നിലത്തിട്ടു. പണ്ടെപ്പോഴോ വായിച്ച്‌ കഴിഞ്ഞ്‌ സൂക്ഷിച്ച്‌ വെച്ചിരുന്നവയാണ്‌! മാർട്ടിന്‌ അങ്ങനൊരു സ്വഭാവമുണ്ട്‌. പണ്ടുമുതലേ ഉള്ളതാണ്‌! വായിച്ച്‌ പ്രധാനമെന്ന്‌ തോന്നുന്ന വാർത്തയുള്ള പത്രങ്ങൾ സൂക്ഷിച്ചുവെയ്ക്കും. പലപ്പോഴായ്‌, കൂട്ടിവെച്ചിരിക്കുന്ന പഴയ പത്രങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ട്‌ മാർട്ടിന്‌.
അയാൾ കെട്ടുകളോരോന്നും അഴിച്ച്‌ ഓരോ പത്രവും വളരെ ശ്രദ്ധയോടെ നിവർത്തി നോക്കി. അയാൾ  ഏതോ പ്രത്യേക ദിവസത്തേയോ അല്ലെങ്കിൽ ഏതോ പ്രത്യേക വാർത്തയ്ക്കുവേണ്ടിയോ ആണ്‌ ആ തിരച്ചിൽ നടത്തുന്നതെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുമായിരുന്നു. പത്രങ്ങൾ ഒന്നൊന്നായി ചികഞ്ഞ്‌ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സിഗററ്റുകൾ പലത്‌ എരിഞ്ഞു തീർന്നിരുന്നു. കുറേ നേരത്തെ തിരച്ചിലിന്ന്‌ ശേഷം മാർട്ടിൻ ഒരു പത്രം കണ്ടുപിടിച്ചു. അതു കൈയിൽ പിടിച്ച്‌ നിവർത്തി അയാൾ പലതവണ വായിച്ചു. ഏതോ പ്രത്യേക തരത്തിലുള്ള ഉത്സുകത അയാളുടെ മുഖത്ത്‌ നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. പത്രമെടുത്ത്‌ അയാൾ സ്യൂട്ട്കേസിനടുത്തേയ്ക്ക്‌ നടന്നു. അയാൾ ആ പത്രം നിവർത്തി സ്യൂട്ട്കേസിന്റെ മുകളിലേയ്ക്കുള്ള പാളിക്കകത്ത്‌ തലക്കെട്ട്‌ നന്നായി കാണാവുന്ന വിധം നിവർത്തി വെച്ചു.
‘ചിക്കാഗോ നഗരത്തെ വിറപ്പിച്ച സീരിയൽ കില്ലർ!’ തലക്കെട്ടിന്റെ താഴെ ചിരിച്ചുകൊണ്ടുനില്ക്കുന്ന ഒരു കഷണ്ടിത്തലയന്റെ ചിത്രം.
മാർട്ടിൻ ആത്മഗതമെന്നോണം ആ ചിത്രത്തെ നോക്കി പറഞ്ഞു, ‘ എടോ തന്നെ കണ്ടാൽ 39 പേരെ കൊന്നതായി ആരും വിശ്വസിക്കില്ല കേട്ടോ!!!’.
കൈകൾ രണ്ടും പുറകിലേയ്ക്ക്‌ തറയിൽ കുത്തി, കാലുകൾ നീട്ടി ആശ്വാസത്തോടെ അയാൾ ചിക്കാഗോയിലെ സീരിയൽ കില്ലറെത്തന്നെ നോക്കിയിരുന്നു. അയാളുടെ മുഖത്ത്‌ വല്ലാത്ത ഒരു ചിരി തെളിഞ്ഞുവന്നു. നെടുവീർപ്പിട്ടുകൊണ്ട്‌ അയാൾ എണീറ്റു. അപ്പോൾ അയാളുടെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു...
‘ഞാനും നിന്നെപ്പോലെ ഒരു നാൾ പത്ര വാർത്തയിൽ വരും. സീരിയൽ കില്ലറായി...’

പലപ്പോഴായി ശേഖരിച്ചു വെച്ചിരുന്ന ആയുധങ്ങൾ ഓരോന്നായി അയാൾ സ്യൂട്ട്കേസിൽ അടുക്കി. പലതരം കത്തികൾ, വെട്ടുകത്തി, മഴു, കത്രിക,കയർ...
ചിത്രപ്പണിയോടുകൂടിയുള്ള പിടിയുള്ള ഒരു കത്തി അയാൾക്ക്‌ വളരെ ഇഷ്ടമായിരുന്നു.കൈവിരലുകൾ കൊണ്ട്‌ അയാളതിന്റെ മൂർച്ച തിട്ടപ്പെടുത്തി. പിന്നെ സ്വന്തം കഴുത്തിൽ വെച്ച്‌ മുകളിലോട്ടും താഴോട്ടും ഉരസി.
ചിക്കാഗോയിലെ സീരിയൽ കില്ലർ ഇതൊന്നുമായിരുന്നില്ല ഓപ്പറേഷന്‌ ഉപയോഗിച്ചിരുന്നത്‌. മാർട്ടിന്‌, എന്തോ ചിക്കാഗോയിലെ സീരിയൽ കില്ലറുടെ രീതിയോട്‌ അത്ര താല്പര്യം തോന്നിയില്ല. അതൊക്കെ ആർക്കും ചെയ്യാവുന്നതേയുള്ളു! തോക്കുകൊണ്ട്‌ ദൂരെ നിന്ന്‌ ഠേ...ഠേ... എന്ന്‌  വെടിവെയ്ക്കാൻ ആർക്കും കഴിയും.
കുറച്ചുകൂടെ ത്രില്ലിങ്ങായിരിക്കണം തന്റെ ഓപ്പറേഷനെന്ന്‌ മാർട്ടിന്‌ നിർബന്ധമുണ്ടായിരുന്നു. ചോര ചീറ്റണം...ആ ചോരയിൽ കൈ മുക്കി ഇരയുടെ വീടിന്റെ വാതിലിൽ അടയാളമിടണം. മാർട്ടിൻ എന്ന സീരിയൽ കില്ലറുടെ മുദ്ര എല്ലാ ഓപ്പറേഷനിലുമുണ്ടാകണം. ജനം നടുങ്ങണം. നാട്‌ വിറങ്ങലിക്കണം. പോലീസിന്‌ ഉറക്കമില്ലാത്ത രാവ്‌ സമ്മാനിക്കണം. പത്രങ്ങൾ എഴുതിയാലും എഴുതിയാലും തീരാത്ത വിറങ്ങലിക്കുന്ന വാർത്തകൾ കൊണ്ട്‌ നിറയണം...

കുറഞ്ഞത്‌ നാൽപത്‌...  ഏറ്റവും കുറഞ്ഞത്‌ നാൽപതുപേർ...
നാൽപത്‌ അയാളുടെ ഇഷ്ടനമ്പരായി. അതുകൊണ്ട്‌ തന്നെയാണ്‌ അയാൾ നാൽപത്‌ ആയുധങ്ങൾ ശേഖരിച്ചത്‌. ഒരിക്കൽ ഉപയോഗിച്ചത്‌ വീണ്ടും ഉപയോഗിക്കരുത്‌...അത്‌... അത്‌  മാർട്ടിന്‌ മാത്രമറിയാവുന്ന ഏതോ നിഗൂഢ സ്ഥലത്തേയ്ക്ക്‌ മാറ്റപ്പെടും. എല്ലാം അയാൾ തീരുമാനിച്ചുറപിച്ചിട്ടുണ്ട്‌.
മാർട്ടിൻ എന്ന സീരിയൽ കില്ലറുടെ കൈകളിൽ കിടന്ന്‌ പിടഞ്ഞ്‌ പിടഞ്ഞ്‌ പരലോകം പൂകാൻ വിധിക്കപ്പെട്ട ഇരകളുൾപ്പെടെ...
 ആദ്യ ഓപ്പറേഷന്റെ വിജയമാണ്‌ ഏറ്റവും പ്രധാനം. തുടക്കം നന്നായാൽ ഒടുക്കവും നന്ന്‌!

ആദ്യത്തെ ഉദ്യമം. അത്‌ പാഴവരുത്‌. മാർട്ടിനത്‌ നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ തന്റെ ആദ്യ ഇര പ്രായേണ എളുപ്പമുള്ളതാക്കാൻ മാർട്ടിൻ തീരുമാനിച്ചത്‌. വളരെ നാളുകളുടെ പരിശ്രമത്തിന്നു ശേഷമാണ്‌ മാർട്ടിൻ ആ വീടും, വൃദ്ധനേയും കണ്ടുപിടിച്ചത്‌.
ചിത്രപ്പണിയോടുകൂടിയ കത്തി ശ്രദ്ധാപൂർവ്വം പാന്റ്സിനകത്ത്‌ തിരുകി, സ്യൂട്ട്കേസ്‌ അടച്ച്‌, മുറി പൂട്ടി മാർട്ടിൻ പുറത്തേയ്ക്കിറങ്ങി. ഇരുനിലകെട്ടിടത്തെ ലക്ഷ്യമാക്കി അയാൾ നടന്നു.
ആ വീടിന്റെ  ഓരോ മുക്കും മൂലയും ഇതിനോടകം അയാൾക്ക്‌ ഹൃദിസ്ഥമാണ്‌.
ജന്നൽ തുറന്ന്‌ വൃദ്ധനക്കത്തുണ്ടന്ന്‌ ഉറപ്പുവരുത്തി.
 കാലപ്പഴക്കം കൊണ്ട്‌ ഉറഞ്ഞ്‌ വീഴാറായ പിന്നാമ്പുറത്തെ വാതിൽ തുറക്കുന്നതിന്‌ വലിയ ആയാസപ്പെടേണ്ടി വന്നില്ല.
അകത്തു മുഴുവൻ ഇരുട്ടാണ്‌. എങ്കിലും മാർട്ടിന്‌ എല്ലാം വ്യക്തം. അയാൾ വൃദ്ധന്റെ അടുത്തെത്തി. വൃദ്ധൻ ഉറക്കത്തിലാണന്ന്‌ തോന്നുന്നു. സമയം പാഴാക്കേണ്ട.
ചോര ചീറ്റണം. ചോരയിൽ മുക്കിയ കൈ മുൻവാതിലിൽ പതിയ്ക്കണം. മാർട്ടിന്റെ കൈ ചിത്രപ്പണിയോടുകൂടിയ പിടിയുള്ള കത്തിയിൽ മുറുകി. ഒറ്റക്കുത്ത്‌...നെഞ്ചുപിളർന്ന്‌ കത്തികേറണം....അയാൾ കത്തിയുമായ്‌ മുന്നോട്ട്‌ ആഞ്ഞു.

പക്ഷേ മാർട്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്‌ വൃദ്ധൻ ഉണർന്നു.
“ആരാ...ആരാ അത്‌...?” വൃദ്ധൻ ചോദിച്ചു.
മാർട്ടിന്റെ കൈ വിറച്ചു. ചിത്രപ്പണിയോടുകൂടിയ പിടിയുള്ള കത്തി  ഇരുട്ടിൽ മിന്നിത്തിളങ്ങി.
വൃദ്ധൻ ഉറക്കെ ചിരിച്ചു. അയാളുടെ ചിരി മാർട്ടിനിൽ ഭയമുളവാക്കി. അയാൾ കാലുകൾ പുറകിലേയ്ക്ക്‌ വലിച്ചു.
വൃദ്ധൻ ചിരി നിർത്തി പറഞ്ഞു. “അനു പറഞ്ഞിട്ട്‌ വന്ന ആളാ അല്ലേ?, സമയം കളയേണ്ട...വേഗം...വേഗം...എത്ര നാളായിട്ട്‌ അവളോട്‌ പറയുന്നതാ.. എന്നെയൊന്ന്‌ കൊന്നു തരാൻ...കാലം കൊറേ ആയി ഇങ്ങനെ അനുഭവിക്കാൻ തുടങ്ങിയിട്ട്‌...ഭഗവാനേ, ഇപ്പോഴെങ്കിലും എന്റെ മോൾക്ക്‌ നല്ല ബുദ്ധി നല്കിയല്ലോ...” വൃദ്ധൻ കണ്ണുകൾ അടച്ച്‌ ‘വേഗം’...‘വേഗം...’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
മാർട്ടിൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു. ഇപ്പോളയാൾക്ക്‌ പഴയ ആവേശമില്ല. ഒരു തരം നിസംഗത. കത്തി കൈയിൽ തന്നെ പിടിച്ച്‌ അയാളവിടെ തന്നെ നിന്നു.
അപ്പോൾ മുകളിലത്തെ നിലയിൽ നിന്നും  വല്ലാത്തൊരു നിലവിളികേട്ടു. ആരോ പടി ചവിട്ടി ഇറങ്ങി ഓടുന്ന ശബ്ദം...
വൃദ്ധൻ കണ്ണു തുറന്നു. അയാൾ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിക്കുന്നതായ്‌ മാർട്ടിന്‌ തോന്നി. മാർട്ടിൻ മുന്നിലേയ്ക്ക്‌ നീങ്ങി. വൃദ്ധനപ്പോൾ പറഞ്ഞു. “അയ്യോ, അത്‌ അനുവിന്റെ കരച്ചിലാണ്‌...ഒന്നു നോക്കാവോ...”
മാർട്ടിൻ മുകളിലെ നിലയിലേയ്ക്ക്‌ പടി ഓടിക്കയറി. ശബ്ദം കേട്ട ഭാഗത്തേയ്ക്ക്‌ അയാൾ തിരിഞ്ഞു. ആരോ ഞരങ്ങുന്ന ശബ്ദം. അയാളുടെ ഹൃദയമിടിപ്പുകൂടി. പാദപതനത്തോടൊപ്പം ഇപ്പോൾ അയാൾക്ക്‌ ഹൃദയത്തിന്റെ രോദനവും മനസ്സിലാക്കാൻ കഴിയുന്നു. കാലുകൾ മുന്നോട്ട്‌ നീക്കുവാൻ അയാൾക്ക്‌ പണിപ്പെടേണ്ടിവരുന്നു. പടി കയറി ഇടതുവശത്തേയ്ക്ക്‌ തിരിഞ്ഞ്‌ ഒരുവിധം അയാൾ ഞരക്കം കേൾക്കുന്ന മുറിയുടെ മുന്നിലെത്തി. അതിന്റെ വാതിലുകൾ പാതി തുറന്നുകിടന്നിരുന്നു.
വാതിൽ പാളിയുടെ അടിയിലൂടെ ഒഴുകുന്ന രക്തച്ചാലുകൾ...
മാർട്ടിന്‌ തലകറങ്ങുന്നതുപോലെ തോന്നി. അയാൾ വാതിലിൽ പിടിച്ചു. അത്‌ അകത്തേയ്ക്ക്‌ തുറന്നുപോയി. ബാലൻസ്‌ തെറ്റി മാർട്ടിൻ മുറിക്കുള്ളിലേയ്ക്ക്‌ വീണു. അവിടെ രക്തത്തിൽ കുളിച്ച്‌ ഒരു സ്ത്രീ കിടപ്പുണ്ടായിരുന്നു. അർദ്ധബോധാവസ്ഥയിലും മാർട്ടിൻ ആ സ്ത്രീ പറയുന്നത്‌ സ്വപ്നത്തിലെന്നോണം കേട്ടു. “എന്നെയൊന്നു ആശുപത്രിയിൽ കൊണ്ടുപോകൂ...ആ ദ്രോഹി ചതിച്ചു...അവൻ തനി കള്ളനായിരുന്നു...എല്ലാം കൊണ്ടുപോയി...എല്ലാം കൊണ്ടു പോയി... അച്ഛാ... ഈ പാപിയായ മോളോട്‌ ക്ഷമിക്കൂ...”
സ്ത്രീ എന്നെന്നേക്കുമായ്‌ കണ്ണടച്ചത്‌ മാർട്ടിൻ അറിഞ്ഞില്ല.  കൈയിൽ ചിത്രപ്പണിയോടുകൂടിയ കത്തിയുമായ്‌ അയാൾ രക്തപ്പുഴയിൽ നീന്തിത്തുടിച്ചു.

വർഷങ്ങൾ പലത്‌ കടന്നുപോയി. പട്ടണമൊക്കെ ആകെ മാറിയിരിക്കുന്നു. പട്ടണത്തെ രണ്ടായി മുറിക്കുന്ന കനാലിന്റെ ഇടതുവശത്തുള്ള മൈതാനം പണ്ടും ഇന്നും ഒരുപോലെ തന്നെ. അവിടെ എക്കാലത്തും എന്തെങ്കിലുമൊക്കെ പരിപാടികൾ ഉണ്ടായിരുന്നു എന്നും. പ്രഭാഷണങ്ങൾ... സർക്കസ്‌... അങ്ങനെ എന്തെങ്കിലുമൊക്കെ... പട്ടണരാവുകളെ ഉണർത്തിയിരുത്തിയിരുന്നത്‌ മൈതാനത്തിലെ പരിപാടികളായിരുന്നു. ഇന്നും അതിന്‌ ഭംഗം വന്നിട്ടില്ല.
ധാരാളം ആളുകൾ കൂടിയിട്ടുണ്ട്‌. ആരോ ഒരാൾ അവിടെ പ്രഭാഷണം നടത്തുന്നു. പ്രായം ചെന്നതും അവശനുമായ ഒരാൾ അപ്പോൾ അവിടേയ്ക്ക്‌ കടന്നു വന്നു. അയാളുടെ കൈയിൽ കുറച്ചു പത്രക്കടലാസുകളുണ്ടായിരുന്നു. അയാൾ ചോദിച്ചു, “ഇവിടെ എന്താണ്‌ നടക്കുന്നത്‌?”
ആരോ മറുപടി പറഞ്ഞു, “സന്മാർഗി രാമുവിന്റെ പ്രഭാഷണമാണ്‌. ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്ന റൗഡിയായിരുന്നു. ഇപ്പോൾ ഇതാണ്‌ പരിപാടി...ഉപദേശം!!!“
പ്രഭാഷണം കൊഴുത്തുകൊണ്ടിരുന്നു. ‘മക്കളേ, ജീവിതമെന്നത്‌ ഒരു പ്രഹേളികയാണ്‌! എവിടെ നിന്നോ വന്ന്‌ എവിടേയ്ക്ക്‌ മടങ്ങുന്നുവെന്നറിയാത്ത വിഡ്ഢികൾ നാം. കർമ്മഫലത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ...’
പെട്ടെന്ന്‌ ആൾക്കൂട്ടത്തെ ബലമായി തള്ളിനീക്കി പ്രായം ചെന്ന അവശനായ ആ രൂപം പ്രഭാഷകന്റെ മുന്നിലെത്തി. പ്രഭാഷണം നിന്നു.
”ആരാ നീ“ പ്രഭാഷകൻ ചോദിച്ചു.
 പത്രക്കടലാസുകൾ  പിച്ചിച്ചീന്തി അയാൾ ആകാശത്തേയ്ക്ക്‌ എറിഞ്ഞു.
കറുത്ത രാവിന്റെ ആകാശത്ത്‌ കാർമേഘം ഇരുണ്ടുകൂടി. മേഘങ്ങളെ പിളർത്തിക്കൊണ്ട്‌ മിന്നൽപിണരുകൾ ഭൂമിയിൽ പതിച്ചു.
പ്രഭാഷകൻ വീണ്ടും ചോദിച്ചു, ”ആരാ നിങ്ങൾ? എന്താണ്‌ വേണ്ടത്‌ നിങ്ങൾക്ക്‌?“
”ആരുടേയോ കർമ്മഫലത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവൻ.“
 ആൾക്കൂട്ടത്തിലാരൊക്കെയോ അപ്പോഴത്തേയ്ക്കും അയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
 ‘മാർട്ടിൻ!’ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവൻ!
എന്നുമില്ലാത്തവിധം ശക്തിയായ മഴ ഭൂമിയിൽ പതിച്ചു. മിന്നല്പ്പിണരുകൾ ആകാശത്ത്‌ ചിത്രങ്ങൾ വരച്ചു.

മാർട്ടിൻ ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചു...പിന്നെ കരഞ്ഞു...കാറ്റ്‌ അയാളോടൊപ്പം ചിരിച്ചു...ആകാശം അയാളോടൊപ്പം കരഞ്ഞു.  അയാൾ തളർന്നു വീണു.
അബോധാവസ്ഥയിലും അയാൾ പറയുന്നുണ്ടായിരുന്നു, “ഞാനാരേയും കൊന്നിട്ടില്ല...ഞാനാരേയും കൊന്നിട്ടില്ല...”
സന്മാർഗി മാർട്ടിനെ തന്റെ കൈകളിൽ താങ്ങിയെടുത്തു. ഇരുട്ടിലൂടെ മാർട്ടിനേയും താങ്ങിയെടുത്ത്‌ നടക്കുമ്പോൾ അയാളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു, “മാർട്ടിൻ, എല്ലാം എനിക്കറിയാം...എനിക്കറിയാം എല്ലാം...അപരാധിയായ എന്നോട്‌ ക്ഷമിക്കൂ...”


Read more...

പെദ്ദമ്മഗുഡിയിലെ യാചകൻ

Thursday, November 13, 2014

അയാളുടെ പേരെന്താണന്ന്‌ ആർക്കും അറിയില്ലായിരുന്നു. ആരും അത്‌ ചോദിച്ചിരുന്നില്ല. പക്ഷേ അയാളെ എല്ലാവർക്കും അറിയാമായിരുന്നു. പെദ്ദമ്മഗുഡിയിലെ മണൽതരികൾക്കുപോലും അയാളുടെ തഴമ്പുപിടിച്ച പാദങ്ങളുടെ സ്പർശം തിരിച്ചറിയാനാകുമായിരുന്നു.
പെദ്ദമ്മഗുഡിയോളമോ, അതിനുമപ്പുറമോ പഴക്കമുള്ള ആൽമരത്തിന്നു ചുവട്ടിൽ അയാൾ താവളമുറപ്പിക്കുമ്പോൾ കരിങ്കൽ തറ ഇന്നത്തെ പോലെ വിണ്ടുപൊട്ടിയിട്ടില്ലായിരുന്നു.
ആൽമരത്തിലെ കിളികൾ അയാളുടെ കൂട്ടുകാരായിരുന്നു.കിളികൾ അയാൾക്കുവേണ്ടി പാട്ടുപാടി. ആ സംഗീതത്തിൽ ലയിച്ച്‌ അയാളുറങ്ങി. ആലിൻകായ പൊഴിയുമ്പോൾ, ആകാശത്തോളം വളർന്ന ശിഖരങ്ങളെ നോക്കി അയാൾ നന്ദി പറയുമായിരുന്നു.
പെദ്ദമ്മഗുഡിയിലെ കുട്ടികൾ, ആലിൻകായ തിന്നുന്ന അയാളെ അനുകരിച്ചു.അവരയാളുടെ കൂടെ കളിച്ചു...ചിരിച്ചു...വഴക്കുപിടിച്ചു...അയാളുടെ ജടപിടിച്ച നീണ്ടമുടിയിൽ പിടിച്ച്‌ വലിച്ചു.
എന്നും നേരം പുലരുമ്പോൾ അയാൾ  ഭാണ്ഡക്കെട്ടുമായി ആൽമരച്ചോട്ടിൽ നിന്നും പെദ്ദമ്മഗുഡിയിലെ തെരുവുകളിലേക്കിറങ്ങും. ഓരോ വഴിയും, ഓരോ വീടും അയാൾക്ക്‌ ആകാശത്തെ ചന്ദ്രനേയും സൂര്യനേയും പോലെ വ്യക്തമായിരുന്നു. കണ്ണടച്ചാലും കാലുകൾ വിചാരിക്കുന്നിടത്തേയ്ക്ക്‌ അയാളെ കൊണ്ടുപോയിരുന്നു.
ആൽമരച്ചോട്ടിൽ നിന്നും, സൂര്യനുദിച്ചുയരുന്ന മലകൾ താണ്ടി, കണ്ണെത്താത്ത വയലേലകൾ കടന്ന്‌ നടവഴികളേയും കുടിലുകളേയുമൊക്കെ പിന്നിലാക്കി കവലയിലെത്തുമ്പോൾ പെദ്ദമ്മഗുഡി തിരക്കിന്റെ ജീവിതത്തിലേയ്ക്ക്‌ എത്തിയിട്ടുണ്ടാവും.
പുകതുപ്പി കുതിച്ചുപായുന്ന വാഹന സമുച്ചയം തിളങ്ങുന്ന ചുവപ്പ്‌ വെളിച്ചത്തിന്റേയും, കൈയാട്ടുന്ന പോലീസുകാരെന്റേയും മുന്നിൽ ആട്ടിൻകൂട്ടത്തെപ്പോലെ നില്ക്കുമ്പോൾ, കൈയും നീട്ടി അയാളിറങ്ങും...
അപ്പോഴും ഭാണ്ഡക്കെട്ട്‌ അയാളുടെ ചുമലിലുണ്ടാകും.
അയാളെ ആരും ശ്രദ്ധിച്ചിരുന്നതായ്‌ തോന്നിയിരുന്നില്ല. അയാളോട്‌ അധികമാരും സംസാരിച്ചിരുന്നില്ല. പക്ഷേ അയാൾ പെദ്ദമ്മഗുഡിയുടെ ഒരു ഭാഗമാണന്ന്‌ മനസ്സിലാക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്‌ അയാളുടെ അസാന്നിദ്ധ്യത്തിലാണ്‌!
അയാളെ കാണാതാവുമ്പോൾ പെദ്ദമ്മഗുഡിയുടെ സന്തതികൾ ചോദ്യം തുടങ്ങും...എവിടെ...?

വർഷങ്ങൾക്ക്‌ മുൻപ്‌ പെദ്ദമ്മഗുഡി റെയിൽവേ സ്റ്റേഷനിൽ  ആദ്യമായ്‌ അയാൾ പ്രത്യക്ഷപ്പെട്ടപ്പോൾ, അവിടെ അതൊരു ചർച്ചയായിരുന്നു. അയാളുടെ അന്നത്തെ രൂപം, ഇന്നത്തേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ജടപിടിച്ച്‌, കാടുകേറിയ നീണ്ടമുടിയും,തോളിലെ ഭാണ്ഡക്കെട്ടും അന്നും ഇന്നും ഒരുപോലെ!
ഓടിക്കൂടിയവരുടെ മുന്നിൽ അയാൾ കൈനീട്ടി. നല്ലവരായ പെദ്ദമ്മഗുഡിയുടെ സന്തതികൾ, വെച്ചുനീട്ടിയ നാണയത്തുട്ടുകൾ അയാൾ നെറ്റിയിൽ ചേർത്ത്‌ ഹൃദയത്തിൽ വെച്ചു. ചുണ്ടുമറഞ്ഞ്‌ വളർന്ന കറുകറുത്ത കട്ടിമീശയ്ക്കിടയിലൂടെ സുന്ദരമായ്‌ പുറത്തേയ്ക്ക്‌ തെളിഞ്ഞ്‌ വന്ന മനോഹരമായ പല്ലുകൾ, അയാളുടെ പുഞ്ചിരിയെ വശ്യമാക്കി.  പെദ്ദമ്മഗുഡിയിലെ കുട്ടികൾ അയാളുടെ കൂടെക്കൂടി.
പെദ്ദമ്മഗുഡിയിലെ ആദ്യത്തെ യാചകൻ!
ആദ്യമൊക്കെ മുതിർന്നവർ കുട്ടികളെ അയാളിൽ നിന്നും അകത്തുവാൻ ശ്രമിച്ചു. പെദ്ദമ്മഗുഡിയുടെ യാചകനായ്‌ അംഗീകാരം കിട്ടുന്നതുവരേയേ അതുണ്ടായിട്ടുള്ളു. അയാൾ പെദ്ദമ്മ്‌ ഗുഡിയിലെ നിത്യകാഴ്ചയായ്‌ മാറുന്നതിന്‌ കാലം സാക്ഷ്യം വഹിച്ചു.

പെദ്ദമ്മഗുഡിയിലെ ആളുകൂടുന്ന സന്ധ്യകൾ അയാളുടെ ഇടയ്ക്കിടയ്ക്കുള്ള തിരോധാനത്തെക്കുറിച്ച്‌ സംസാരിച്ചുപോന്നു. പക്ഷേ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അതൊരു സമസ്യയായ്‌ പെദ്ദമ്മഗുഡിയുടെ മനസ്സുകളിൽ നിലനിന്നുപോന്നു.
ആരുമയാളോട്‌ ചോദിച്ചിട്ടില്ല. എവിടെയായിരുന്നുവെന്ന്‌? അറിയാനാഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല അത്‌. അയാളെ പെദ്ദമ്മഗുഡിയുടെ ഭാഗമായിട്ട്‌ കാണാതിരുന്നിട്ടുമല്ലായിരുന്നു അത്‌.
പെദ്ദമ്മഗുഡിയുടെ സന്തതികൾ അയാൾ സംസാരിക്കുന്നത്‌ ഒരിക്കലും കേട്ടിട്ടില്ല. അവർ പറയുന്നത്‌ അയാളും കേട്ടതായ്‌ അവർക്ക്‌ തോന്നിയിട്ടില്ല.
അവർക്കയാൾ മൂകനും ബധിരനുമായ ഒരു പാവം പിച്ചക്കാരനായിരുന്നു!

ഏതോ ക്ഷേത്രദർശനത്തിനോ, തീർത്ഥാടനത്തിനോ പോയി വരുന്നതുപോലെയാണ്‌ അയാൾ നീണ്ടകാലത്തെ തിരോധാനത്തിനു ശേഷം മടങ്ങിവരുമ്പോൾ! ജടപിടിച്ച മുടി വെട്ടി മാറ്റിയിട്ടുണ്ടാവും. നെറ്റിയിലും കൈയിലുമൊക്കെ നീളൻ ഭസ്മക്കുറിയും.
ആ സമയങ്ങളിൽ, കാവി പുതച്ച ശരീരവും മഞ്ഞത്തുണികെട്ടിയ തലയും അയാൾക്ക്‌ ഒരു സന്യാസിയുടെ പര്യവേഷം നൽകി.
ഭാണ്ഡക്കെട്ടുമായ്‌ അയാൾ വീണ്ടും ആൽമരച്ചോട്ടിൽ നിന്നും, മലകൾ താണ്ടി, വയലേലകൾ കടന്ന്‌ വാഹനങ്ങളുടെ നടുവിലേയ്ക്ക്‌ നീട്ടിയ കൈയുമായെത്തും.ഉച്ച സൂര്യൻ താണ്ഡവമാടുമ്പോഴും, കലിതുള്ളുന്ന മാനം കരഞ്ഞു തീർക്കുമ്പോഴും അയാൾ പെദ്ദമ്മഗുഡിയിലെ തെരുവുകളും, കവലകളും, വീടുകളുമന്വേഷിച്ച്‌ യാത്ര തുടർന്നുകൊണ്ടേയിരുന്നു.പെദ്ദമ്മഗുഡിയിലെ വയലേലകളിലേയ്ക്ക്‌ പറന്ന കിളിക്കൂട്ടം ആൽമരത്തിൽ ചേക്കേറിയതിനു ശേഷമേ അയാൾ തിരികെ സങ്കേതത്തിലേയ്ക്ക്‌ എത്തിയിരുന്നുള്ളു.

കാലം ആരേയും കാത്തു നില്ക്കാതെ കറങ്ങിക്കൊണ്ടിരുന്നു. പെദ്ദമ്മഗുഡിയിലെ കുട്ടികൾ ബാല്യവും, കൗമാരവും, കടന്ന്‌ യൗവനത്തിലെത്തി. പെദ്ദമ്മഗുഡിയിലെ ആദ്യയാചകൻ വൃദ്ധനായി. ഇന്നയാൾക്ക്‌ പഴയെ പോലെ ആരോഗ്യമില്ല. ഭാണ്ഡക്കെട്ട്‌ അയാൾക്കൊരു ഭാരമായി മാറിത്തുടങ്ങി. പെദ്ദമ്മഗുഡിയിലെ മലനിരകളും, വയലേലകളും അയാളുടെ പാദങ്ങൾക്ക്‌ വഴങ്ങാതായി. അയാൾ ആൽമരച്ചോട്ടിൽ തന്നെയായി. പടുവൃദ്ധൻ ആൽമരത്തിന്റെ കാറ്റിലാടുന്ന ഇലകൾ അയാളെ നോക്കി പരിഹസിച്ചില്ല. അവ അയാളോട്‌ പറഞ്ഞു; ഞങ്ങളും പഴുക്കുമ്പോൾ നിന്നെപ്പോലെതന്നെ...
നടക്കാനാവാതെ നിരങ്ങി നീങ്ങുമ്പോഴും ആൽമരം അയാൾക്ക്‌ സന്തോഷം നൽകി. അതും അയാളെപ്പോലെ തന്നെ...വേരുകൾ കൊണ്ട്‌ ഭൂമിയെ ഇറുകിപ്പുണർന്ന്‌, കാലത്തെ അതിജീവിച്ച്‌ നില്ക്കുന്ന ആൽമരം അയാൾക്കുണർവായിരുന്നു. ശിഖരങ്ങൾ നീട്ടിവളർത്തി, കത്തി നില്ക്കുന്ന സൂര്യനെ ഉച്ചിയിൽ താങ്ങി, തന്നെയാശ്രയിക്കുന്നവർക്ക്‌ കുളിർമ്മയും, തണലും, ആശ്വാസവും നൽകുന്ന ആൽമരം അയാൾക്ക്‌ അത്ഭുതമായിരുന്നു. നീണ്ടുവളർന്ന ശിഖരങ്ങളുടെ ഭാരം താങ്ങാനാവാതെ വരുമ്പോൾ, അവയിൽ വേരുകൾ  വളർത്തി, തന്നിലണയുന്നവരെ കാത്തുപോന്ന ആ മഹാമനസ്കതയെ അയാൾ ആദരിച്ചു. രാത്രിയും പകലുമില്ലാതെ ഉപയോഗിച്ച്‌, പിന്നെ വകതിരിവില്ലാതെ, നന്ദിയില്ലാതെ, ഉച്ഛിഷ്ഠത്താലും, വിസർജ്ജനത്താലും, കൊമ്പുകളും പരിസരവും വൃത്തികേടാക്കിക്കൊണ്ടിരുന്ന പക്ഷികളെപ്പോലും പരിരക്ഷിച്ചുപോന്ന ആ സഹനശക്തിയെ അയാൾ അറിഞ്ഞു. ആൽമരമായിരുന്നു അയാളുടെ ഗുരു.
പെദ്ദമ്മഗുഡിയിലെ സന്തതികളുടെ സഹായം അയാൾക്കപ്പോഴും ഉണ്ടായിരുന്നു. നാണയത്തുട്ടുകളും, ആഹാരവും അയാളെ അന്വേഷിച്ച്‌ ആൽമരച്ചോട്ടിൽ എത്തിക്കൊണ്ടിരുന്നു.ആൽമരച്ചോട്ടിൽ കിളികളുടെ സംഗീതവും കേട്ട്‌ ഒരുനാളുറങ്ങിയ അയാൾ പിന്നെ എണീറ്റില്ല. പെദ്ദമ്മഗുഡിയ്ക്കതൊരാഘാതമായിരുന്നു. എങ്കിലും പെദ്ദമ്മഗുഡിയിലെ  സന്തതികൾ ആ സത്യം അംഗീകരിച്ചു. പെദ്ദമ്മഗുഡിയിലെ വായുവും, ഭൂമിയും അയാളെ പങ്കുവെച്ചപ്പോഴും, ഭാണ്ഡക്കെട്ട്‌ ആൽമരച്ചോട്ടിൽ തന്നെയുണ്ടായിരുന്നു.
പെദ്ദമ്മഗുഡിയിലെ വളർന്ന്‌ വരുന്ന പുത്തൻ തലമുറയ്ക്ക്‌ അയാളുടെ ഭാണ്ഡക്കെട്ട്‌ കളിക്കോപ്പായി. അവർ കാലുകൊണ്ട്‌ തട്ടിയും, കൈകൾ കൊണ്ട്‌ പരസ്പരം വലിച്ചു പറിച്ചും കളി ഉശിരാക്കിയപ്പോൾ ആരും അവരോട്‌ പറഞ്ഞില്ല...ഇത്‌ പെദ്ദമ്മ ഗുഡിയിലെ ആദ്യയാചകന്റെ അവസാനത്തെ അവശേഷിപ്പാണന്ന്‌...
എപ്പോഴോ ഭാണ്ഡക്കെട്ട്‌ പൊട്ടിയപ്പോൾ പെദ്ദമ്മഗുഡിയിലെ അതിശയിക്കുന്ന കണ്ണുകൾ അവിശ്വസനീയമായ്‌ നോക്കി നിന്നു. വാർത്ത പരന്നു... പത്രക്കാർ കൂടി...
ഭാണ്ഡക്കെട്ടിലെ നിധി...തലക്കെട്ടായി.
വലിയ, പഴകി ചുരുണ്ട പ്ലാസ്റ്റിക്‌ കൂടിന്നുള്ളിൽ നിന്നുതിർന്ന്‌ വീണ എണ്ണമറ്റ നോട്ടുകളുടേയും, നാണയത്തുട്ടുകളുടേയും കൂടെ ഒരു ഫോട്ടോയുമുണ്ടായിരുന്നു. ചിരിക്കുന്ന മുഖമുള്ള, മഞ്ഞത്തുണി തലയിൽ കെട്ടിയ ഒരു സന്യാസിയുടെ...അയാളുടെ കൈയിൽ റോസാപ്പൂവ്‌ ചൂടിയ ഒരു പെൺകുഞ്ഞുമുണ്ടായിരുന്നു.

യാചകനില്ലാത്ത പെദ്ദമ്മഗുഡിയിലെ ജീവിതം സാധാരണമായിത്തന്നെ നീങ്ങി. നാളുകൾ കുറേ കഴിഞ്ഞാണ്‌ അസാധാരണമായത്‌ സംഭവിച്ചത്‌!
പെദ്ദമ്മഗുഡി സ്റ്റേഷനിൽ ഒരു യുവതി വന്നിറങ്ങി. കൂടെ ഒരു ചെറുപ്പക്കാരനും.
പെദ്ദമ്മഗുഡിയ്ക്കതസാധാരണമായിരുന്നു. പെദ്ദമ്മഗുഡിയിലെ സന്തതികളല്ലാത്തവർ അവിടെയിറങ്ങുന്നത്‌ അസാധാരണമായിരുന്നു.
യുവതി വിലകൂടിയ സാരിയും, ചെരിപ്പുമൊക്കെ ധരിച്ചിരുന്നു. ലിപ്സ്റ്റിക്കിട്ട മനോഹരമായ അവരുടെ ചുവന്ന ചുണ്ടുകൾ വെളുത്ത വട്ട മുഖത്തിൽ നിന്നും എണീറ്റുവരുവാൻ വിമ്പി നില്ക്കുന്നതുപോലെ തോന്നിച്ചു.  അവരുടെ ഹൈഹീൽഡ്‌ ചെരുപ്പ്‌, പെദ്ദമ്മഗുഡിക്കാരുടെ ചവിട്ടേറ്റ്‌ തേഞ്ഞുരുണ്ട്‌ പതം വന്ന പാറക്കല്ലുകളിൽ നില്ക്കുവാൻ പ്രയാസപ്പെട്ടപ്പോൾ ചെറുപ്പക്കാരൻ അവരുടെ കൈ പിടിച്ചു.
വട്ടം കൂടിയ പെദ്ദമ്മഗുഡിക്കാരുടെ മുന്നിൽ യുവതി വാനിറ്റി ബാഗ്‌ തുറന്നു. അവരുടെ കൈയിൽ യാചകന്റെ മരണവാർത്ത വന്ന ഒരു പത്രമുണ്ടായിരുന്നു. കൂടാതെ റോസാപ്പൂവ്‌ ചൂടിയ പെൺകുഞ്ഞിനേയും പിടിച്ചു നില്ക്കുന്ന, ചിരിക്കുന്ന മുഖമുള്ള, മഞ്ഞത്തുണി തലയിൽ കെട്ടിയ ഒരു സന്യാസിയുടെ ചിത്രവും!
യുവതിയുടെ കൈയിൽനിന്നും പത്രം വാങ്ങി നിവർത്തി കാണിച്ചു കൊണ്ട്‌ ചെറുപ്പക്കാരൻ ചോദിച്ചു.“ഇതിൽ കാണുന്ന ആളെ അറിയുവോ?”
 “വരൂ” എന്നും പറഞ്ഞ്‌ ഒരാൾ അവരുടെ മുന്നേ നടന്നു.
അവർ അയാളുടെ പുറകേ നടന്നു. യുവതി ഹൈഹീൽഡ്‌ ഊരി കൈയിൽ പിടിച്ചു. പാറക്കല്ലുകളിൽ ചവുട്ടി അവരുടെ കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു.
അത്രയൊന്നും പഴക്കം തോന്നാത്ത ഒരു കെട്ടിടത്തിന്ന്‌ മുന്നിലാണ്‌ അവരെത്തിയത്‌. വഴികാട്ടി ഗേറ്റ്‌ തുറന്ന്‌ അകത്തു കയറി. കൂടെ അവരും.
ഒരു ചെറിയ മുറി. ഒരു മേശയും രണ്ടുകസേരയും കഷ്ടിച്ച്‌ കിടക്കും. യുവതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. അവരുടെ മേക്കപ്പിട്ട മുഖത്തുകൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുകണങ്ങൾ, തിരയിറങ്ങുന്ന കടൽതീരത്ത്‌ കൈവിരൽകൊണ്ട്‌ പാടുകൾ വീഴ്ത്തിയതുപോലെ തോന്നിപ്പിച്ചു.
വഴികാട്ടി മേശതുറന്ന്‌ ഒരു ഡയറിയെടുത്ത്‌, അതിന്നുള്ളിൽ വെച്ചിരുന്ന ഫോട്ടോ യുവതിയുടെ കൈയിൽ കൊടുത്തു. “നിങ്ങളുടെ കൈയിലും ഇതു തന്നെയല്ലേ?”
റോസാപ്പൂവ്‌ ചൂടിയ പെൺകുഞ്ഞിനെ കാട്ടി യുവതി പറഞ്ഞു. “ഇതു ഞാനാണ്‌.”
വഴികാട്ടിപറഞ്ഞു. “അപ്പോൾ ഇദ്ദേഹം നിങ്ങളുടെ ആരോ ആണെന്ന്‌ ഞാൻ വിശ്വസിക്കട്ടെ.”
അവർ രണ്ടുപേരും തലകുലുക്കി. പക്ഷേ അതിൽ നിന്നും അവരുദ്ദേശിച്ചതെന്താണന്ന്‌ മനസ്സിലാക്കാൻ പ്രയാസമായിരുന്നു.
ആ ഫോട്ടോയുടെ മറുവശം നോക്കാൻ വഴികാട്ടി അവരോട്‌ പറഞ്ഞു. അതിലിങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു, ‘പെദ്ദമ്മഗുഡിയിലെ ആദ്യത്തേയും , അവസാനത്തേയും യാചകൻ ഞാനാകട്ടെ. തെരുവിലുറങ്ങുന്നവർ ഇനിയിവിടെ ഉണ്ടാവരുത്‌. എന്റെ സമ്പാദ്യം അവർക്കുള്ളതാണ്‌.’

കുറച്ചുനേരത്തേയ്ക്ക്‌ പിന്നെ ആരും ഒന്നും സംസാരിച്ചില്ല. നിശബ്ദത ഭഞ്ജിച്ചുകൊണ്ട്‌ വഴികാട്ടി അവരെ അകത്തെ മുറിയിലേയ്ക്ക്‌ ക്ഷണിച്ചു.
അവിടെ യാചകന്റെ ഒരു മുഖഛായാ ചിത്രമുണ്ടായിരുന്നു. അതിന്നുമുന്നിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കും. യുവതി ആ ചിത്രത്തിന്നു മുന്നിൽ ഒരു നിമിഷം നിന്നു. പിന്നെ കൈതൊട്ട്‌ നെറ്റിയിൽ വെച്ചു. അപ്പോൾ കുറേ കുട്ടികൾ അങ്ങോട്ടേയ്ക്ക്‌ ഓടി വന്നു. ഒരുകുട്ടി അവരുടെ കൈയ്ക്ക്‌ പിടിച്ചുകൊണ്ടു പറഞ്ഞു. “ഞങ്ങടെ അപ്പൂപ്പനാ...”
വഴികാട്ടി അവരെ പിന്നേയും അകത്തേയ്ക്ക്‌ കൊണ്ടുപോയി.കുറച്ചധികം മുറികളുണ്ടായിരുന്നു. പലപ്രായത്തിലുള്ള സ്ത്രീകളും, കുട്ടികളുമെല്ലാം ഉണ്ടായിരുന്നു അവിടെ.
“എല്ലാവരും പെദ്ദമ്മഗുഡിയിലെ തെരുവിൽ നിന്നും ഉള്ളവർ തന്നെ...” വഴികാട്ടിയുടെ ശബ്ദം.
പ്രായമുള്ള ഒരു സ്ത്രീ അപ്പോൾ അങ്ങോട്ടു വന്നു. വഴികാട്ടി പറഞ്ഞു.‘ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന അന്തേവാസിയാണ്‌. ബുദ്ധിയ്ക്ക്‌ അല്പം പ്രശ്നമുണ്ട്‌.’
സ്ത്രീ യുവതിയുടെ കൈയേൽ പിടിച്ചു. അവർ യുവതിയുടെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ചു നോക്കി. പിന്നെ യാചകന്റെ പടത്തിന്ന്‌ നേരേ കൈ ചൂണ്ടി പറഞ്ഞു. “മനുഷേരായാ ദാണ്ടേ അങ്ങേരെപ്പോലാവണം. ദൈവമാ, ദൈവം...” അവരു പിന്നെ ഉറക്കെപാടി.

കറുത്ത മനസ്സുള്ള വെളുത്ത മുഖത്തിൽ
കറുകറുപ്പ്‌ ഞാൻ കണ്ടു.
വെളുത്ത മനസ്സുള്ള കറുത്ത മുഖത്തിൽ
വെളുവെളുപ്പും ഞാൻ കണ്ടു.
കറുത്ത മനസ്സും വെളുത്ത മുഖവും
വെളുത്ത മനസ്സും കറുത്ത മുഖവും...
കെട്ടിടത്തിന്റെ ചുവരുകൾ  അതേറ്റുപാടി. വല്ലാത്തൊരു ഗോഷ്ഠി കാട്ടി പ്രായം ചെന്ന സ്ത്രീ അകത്തേയ്ക്കുതന്നെ പോയി.

യുവതിക്ക്‌ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല. വഴികാട്ടിയോട്‌ നന്ദി പറയാൻ പോലും അവർ കൂട്ടാക്കിയില്ല. വേഗം പടികടന്ന്‌ പുറത്തിറങ്ങി നടന്നു..  അവരുടെ ഒപ്പമെത്താൻ ചെറുപ്പക്കാരൻ ഓടുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ ഒരു കല്ലിൽ തട്ടി അവർ വീഴാൻ പോയപ്പോൾ ചെറുപ്പക്കാരനവരെ പിടിച്ചു. പിന്നെ അവർ രണ്ടുപേരും  ഒരു മരത്തണലിൽ കുറച്ചുനേരം ഇരുന്നു.
വിയർപ്പുതിർന്നിറങ്ങുന്ന മുഖം തൂവാലകൊണ്ടവർ തുടച്ചു.
“കണ്ടില്ലേ?” ചെറുപ്പക്കാരൻ ചോദിച്ചു.
“കണ്ടു. പക്ഷേ...” അവരുടെ ശബ്ദം വളരെ താണനിലയിലായിരുന്നു.
“തൃപ്തിയായില്ലേ?” അയാളുടെ ചോദ്യം വീണ്ടും. യുവതി മറുപടി പറഞ്ഞില്ല. അവരുടെ ദൃഷ്ടി അങ്ങകലെ പെദ്ദമ്മഗുഡി മലനിരകളേയും കടന്നു പോയി.
------------
കവുങ്ങിൻതോപ്പിൽ വീണ പാളയിൽ കയറി ഒരു കൊച്ചുപെൺകുട്ടി ഇരുന്നു. അവൾ ശാഠ്യം പിടിക്കുകയാണ്‌...സന്തൂ, ഒന്നു വേഗം... വേഗം വലിക്കൂ...
പാളവണ്ടിയുടെ വേഗം കൂടിക്കൂടി വന്നു. അവൾ കണ്ണടച്ചുപിടിച്ചിരുന്നു.
‘സന്തൂ, എനിക്ക്‌ പേടിയാവുന്നു...ഒന്നു പതുക്കെ...“
വണ്ടി നിന്നു. കണ്ണുതുറന്ന അവൾ സന്തുവിനെ കണ്ടില്ല.
ഒരു സന്യാസി !!! പാളയിൽ പിടിച്ച്‌ ചിരിക്കുന്നു
കാവി പുതച്ച ശരീരവും, മഞ്ഞത്തുണികെട്ടിയ തലയുമായ്‌ !!!
സന്തുവെവിടെ? അവൾ ചുറ്റും നോക്കി. അവനെ കണ്ടില്ല. അവൾ കരഞ്ഞുകൊണ്ട്‌ വീട്ടിലേയ്ക്കോടി. അവിടെ...അമ്മയുടെ കാലിൽ ചുറ്റിപ്പിടിച്ച്‌...അവൻ അകലേയ്ക്ക്‌ കൈ ചൂണ്ടുന്നു...
‘ദാ, ദവിടെ...അമ്മച്ചി, പിള്ളാരപ്പിടുത്തക്കാരൻ...’
അമ്മ പിള്ളാരപ്പിടുത്തക്കാരനെ ഒന്നും പറഞ്ഞില്ല. അവർ ദേവൂനേം, സന്തൂനേം ചേർത്ത്‌ പിടിച്ച്‌ കവിളിൽ തെരുതെരെ ഉമ്മവെച്ചു. ‘എന്റെ മക്കള്‌ പേടിക്കേണ്ട കേട്ടോ...ഈ പിള്ളാരെ പിടുത്തക്കാരൻ നിങ്ങളെ ഒന്നും ചെയ്യില്ല.”
കാവി പുതച്ച ശരീരം നിന്നു ചിരിച്ചു. അമ്മയും ചിരിച്ചു. ദേവൂം,സന്തൂം കരച്ചിൽ നിർത്തി കൂടെ ചിരിച്ചു.
തുലാ മഴപോലെ പിള്ളാരപ്പിടുത്തക്കാരൻ പിന്നെ വന്നുപൊയ്ക്കൊണ്ടിരുന്നു. കഥകളും, പാട്ടുകളുമൊക്കെയായ്‌...
തിരിച്ചറിവായപ്പോൾ, അവരറിഞ്ഞു; പണ്ടെങ്ങോ പിണങ്ങി നാടുവിട്ടുപോയ അമ്മയുടെ ഏക സഹോദരൻ. സന്യാസിയായ അമ്മാവൻ!
----
’ദേവൂ...‘ സന്തു വിളിച്ച
അവരപ്പോൾ പെദ്ദമ്മഗുഡി മലനിരകളുടെ മുകളിലൂടെ പറക്കുന്ന പരുന്തുകളെയായിരുന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നത്‌.
“പരുന്തുകൾക്കെപ്പോഴെങ്കിലും ലക്ഷ്യം തെറ്റിയിട്ടുണ്ടോ സന്തൂ?”
“വെറുതേ പ്രാന്ത്‌ പറയാതെ നടക്കാൻ നോക്ക്‌. വല്ലതും കഴിക്കണം. വല്ലാണ്ട്‌ വിശക്കുന്നു.”
ചെറുപ്പക്കാരൻ എഴുന്നേറ്റ്‌ നടന്നു.അലസതയോടെ യുവതി അയാളുടെ പുറകേയും.
“ഒന്നു പതുക്കെ സന്തൂ...എന്റെ കാല്‌ വേദനിക്കുന്നു...”
അയാൾ തിരിഞ്ഞു നിന്നു. അയാളുടെ മുഖത്തപ്പോൾ അസ്തമയ സൂര്യന്റെ ചുവപ്പുണ്ടായിരുന്നു. “ അല്പ്പം വേദനിച്ചാലും സാരമില്ല. നിനക്കൊന്നും നഷ്ടമായില്ലല്ലോ. കെളവന്റെ ഓഹരിയുടെ പകുതിയും കിട്ടിയില്ലേ നിനക്ക്!... കല്യാണത്തിനെന്നും പറഞ്ഞ്‌... ബാക്കിയും കൊണ്ട്‌ മുങ്ങിയപ്പോൾ സ്വപ്നത്തിൽ പോലുമോർത്തില്ല, ഇങ്ങനെ കാട്ടുമക്കൾക്ക്‌ കൊടുക്കുമെന്ന്‌...”
“ഒന്നു പതുക്കെ  പറയൂ സന്തൂ... ആളുകൾ കേൾക്കും.” അവർ ചെരുപ്പൂരി കൈയിൽ പിടിച്ചുകൊണ്ടുതന്നെ മുന്നേയ്ക്കോടി അയാളുടെ അടുത്തെത്തിപറഞ്ഞു; “ശരിയാണ്‌ നീ പറഞ്ഞത്‌. അവസാനമായി വന്ന്‌ സ്ഥലവും വിറ്റ്‌ പോകുമ്പോൾ ഇങ്ങനെയൊക്കെ ആകുമെന്ന്‌ നമ്മളൊരിക്കലും വിചാരിച്ചിരുന്നില്ലല്ലോ... നമ്മുക്ക്‌ വിധിച്ചിട്ടില്ലാത്ത നിധി അല്ലാണ്ടെന്താ...”
തണുത്ത കാറ്റിൽ, അവരയാളുടെ കൈകൾ ചേർത്തു പിടിച്ച്‌ വേഗം നടന്നു. സൂര്യൻ മറഞ്ഞ പെദ്ദമ്മഗുഡിയിലെ മലനിരകൾ കറുത്ത നിഴലായി...
കാറ്റിന്‌ ശക്തി കൂടിക്കൂടി വന്നു. റോസാപ്പൂവ്‌ ചൂടിയ പെൺകുട്ടിയുടെ ചിത്രം പല കഷണങ്ങളായി വായുവിൽ ചിത്രം വരച്ചു.
ചൂളം വിളിച്ച്‌, കറുത്തപുകതുപ്പുന്ന ഒരു തീവണ്ടി ഇരുട്ടിനെ മുറിച്ചുകൊണ്ട്‌ പെദ്ദമ്മഗുഡിയിൽ നിന്നകന്നകന്ന്‌ പോയി. തലയുയർത്തി നിന്നിരുന്ന  പെദ്ദമ്മഗുഡി മലനിരകളുടെ ഉയരം കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു. പിന്നയത്‌ കാഴ്ചയിനിന്നും മറഞ്ഞു.


Read more...

സയ്ദ്‌ ആന്റിക്ക്‌ കളക്ഷൻസ്

Saturday, October 11, 2014

റോഡ്‌ നമ്പർ 213, ഷോപ്പ്‌ നമ്പർ 1.അങ്ങോട്ടേക്കുള്ള വഴി കണ്ടുപിടിക്കുന്നതിന്‌ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.തിരക്കേറിയ വീഥിയിൽ വണ്ടി നിർത്തി ഒരാളോട്‌ വഴി ചോദിച്ചപ്പോൾ രണ്ടാമതൊന്ന്‌ ആലോചിക്കുക കൂടി ചെയ്യാതെയാണ്‌ അയാൾ  കൈ ചൂണ്ടിയത്‌.നൂറിൽപരം  വർഷങ്ങൾ പഴക്കമുള്ള കടയാണല്ലോ,അറിയപ്പെടാതിരുന്നാലേ അത്ഭുതമുള്ളു.റോഡരുകിലെ പുൽനാമ്പുകളോട്‌ ചോദിച്ചാൽ പോലും വഴി അറിയാൻ ബുദ്ധി മുട്ടേണ്ടി വരില്ല. ഒരു ചിരി അവരുടെ ചുണ്ടുകളിലൂടെ ഓടിക്കളിച്ചു.
മെയിൻ റോഡിന്റെ വശത്ത്‌ തന്നെ വണ്ടി നിർത്തി ഇറങ്ങി മുന്നോട്ട്‌ നടന്നു. ആദ്യം കാണുന്ന ഇടത്തേയ്ക്കുള്ള ചെറിയ വഴി. കഷ്ടിച്ച്‌ രണ്ടുപേർക്ക്‌ ഒരേസമയം നടക്കാൻ കഴിയുമായിരിക്കും!വഴി ചെന്നു നിന്നത്‌ ഒരു ചെറിയ കടയുടെ മുന്നിൽ.കൈവിരൽ ചായത്തിൽ മുക്കി എഴുതിയിരിക്കുന്നതുപോലെ  വീതിയുള്ള  പലകയിൽ വടിവില്ലാത്ത അക്ഷരങ്ങളാൽ കടയുടെ പേരു എഴുതിയിട്ടുണ്ട്‌.‘സയ്ദ്‌ ആന്റിക്ക്‌ കളക്ഷൻസ്‌’
ബോർഡ്‌ കണ്ടിട്ടും ഇതു തന്നെയാണോ, താൻ തിരക്കി വന്ന സ്ഥലം എന്ന ശങ്ക ഒരു വേള അവർക്കുണ്ടായി.നഗരത്തിൽ ഇത്രയ്ക്ക്‌ പ്രശസ്തമായ, നൂറിൽപരം വർഷങ്ങളുടെ പഴക്കമുള്ള  ആന്റിക്ക്‌ ഷോപ്പ്‌ ഇതു തന്നെയാണന്ന്‌ അവർക്ക്‌ വിശ്വസിക്കാനായില്ല. ഒരു ചെറിയ മുറിപോലെ തോന്നുന്ന ഇവിടെ എന്ത്‌ ആന്റിക്ക്‌ സാധങ്ങളുണ്ടാവാനാണ്‌. അവർ ചുറ്റുപാടും ഒന്നുകൂടി നോക്കി. ഇനി അടുത്തെങ്ങാനും വേറെ കടകൾ വല്ലതുമുണ്ടങ്കിലോ.
പക്ഷേ അവിടെയെങ്ങും വേറെ ഒരു സ്ഥാപനവും ഉള്ളതായും അവർക്ക്‌ തോന്നിയില്ല.വെറുതെ സമയം മെനക്കെടുത്തലാണിതെന്ന ഒരു വിശ്വാസം അവരുടെ മനസ്സിലൂടെ എങ്ങനെയോ കടന്നുപോയി.എങ്കിലും, ഏതായാലും വന്നതല്ലേ ഒന്നു കേറി നോക്കാമെന്ന്‌ തന്നെ അവർ അവസാനം തീരുമാനിച്ചു.
അകത്തേയ്ക്ക്‌ കയറാൻ തുടങ്ങുമ്പോഴാണ്‌ അവരയാളെ കാണുന്നത്‌. നല്ല പ്രായമുള്ള ഒരാൾ.നരച്ച, നീട്ടിവളർത്തിയ താടിയുള്ള ഒരാൾ.പ്രായാധിക്യത്താലയഞ്ഞ്‌ തൂങ്ങുന്ന ചർമ്മം അയാളുടെ കൈകളിലും മുഖത്തും വ്യക്തമായ്‌ കാണാം.വൃദ്ധൻ ഒരു ചെറിയ തടിക്കസേരയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവരെ കണ്ടതും അയാൾ കസേരയിൽ നിന്നും ഊന്നുവടിയുടെ സഹായത്താൽ എണീറ്റു.ചിരിക്കുന്ന മുഖവുമായ്‌ വൃദ്ധൻ അവരെ അഭിവാദ്യം ചെയ്തു. അവരും തിരിച്ച്‌ വൃദ്ധനെ അഭിവാദ്യം ചെയ്തുകൊണ്ട്‌ ചോദിച്ചു, ‘സയ്ദ്‌ ആന്റിക്‌ ഷോപ്പല്ലേ?  അതേ എന്നും പറഞ്ഞ്‌ വൃദ്ധൻ അവരെ അകത്തേയ്ക്ക്‌ ക്ഷണിച്ചു.
ഇരുട്ട്‌ മൂടിയ ഒരു ഇടനാഴിയിലൂടെ അവർ അകത്തേയ്ക്ക്‌ കടന്നു. വൃദ്ധൻ അവരോട്‌ പറഞ്ഞു,“മാഡം ഒരു നിമിഷം നില്ക്കണേ...ഞാൻ ലൈറ്റിടട്ടെ.” കടക്കുള്ളിൽ ലൈറ്റില്ലന്നുള്ള കാര്യം അപ്പോൾ മാത്രമാണ്‌ അവരറിഞ്ഞത്‌!
വൃദ്ധൻ മുന്നോട്ട്‌ നടന്നു.
വെളിച്ചം വീണ ഇടനാഴിയിൽ അവർ കണ്ടു, പൊടിപിടിച്ച്‌, അടുക്കിയൊന്നും വെയ്ക്കാതെ കൂട്ടിയിട്ടിരിക്കുന്ന കുറേ സാധങ്ങൾ.നഗരത്തിലെ മാലിന്യക്കൂമ്പാരത്തെയാണവർക്ക്‌ ഓർമ്മ വന്നത്‌.പൊടിപിടിച്ച തടിയുടേയും പിച്ചളപ്പാത്രത്തിന്റേയും മണം അവർക്കിഷ്ടപ്പെട്ടു. അവർക്കങ്ങനെയാണ്‌,വിലകൂടിയ പെർഫ്യൂമുകളുടെയോ,അത്തറിന്റേയോ,ടാൽകം പൗഡറിന്റേയോ, സോപ്പുകളുടേയോ സൗഗന്ധത്തേക്കാൾ അവർക്കിഷ്ടം പഴമയുടെ ഈ ഗന്ധമാണ്‌!.
കടയുടെ വലിപ്പമോ, വൃദ്ധനോ ഒന്നും ഇപ്പോൾ അവർക്കൊരു പ്രശ്നമല്ല.അവരൊന്നും ഓർത്തുമില്ല. ഇടനാഴിയിലെ പുരാവസ്തുക്കളിൽ ഒടുങ്ങാത്ത അഭിനിവേശത്തോടെ അവരെന്തൊക്കെയോ ചികയാൻ തുടങ്ങി. അവർക്ക്‌ വേറെയേതോ ലോകത്ത്‌ എത്തിച്ചേർന്ന അനുഭൂതിയായിരുന്നു.
വൃദ്ധന്റെ ശബ്ദം വീണ്ടും.“മാഡം, അതൊക്കെ പൊടിപിടിച്ചുകിടക്കുന്ന സാധനങ്ങളാണ്‌, നിങ്ങൾക്കാവശ്യമുള്ളത്‌ അകത്തേയ്ക്ക്‌ വന്ന്‌ നോക്കാം.”
അവർ ഇടനാഴിയിൽ നിന്നും അകത്തേയ്ക്ക്‌ കടന്നു.അപ്പോഴാണ്‌ അവർ ആ കടയുടെ ശരിക്കുമുള്ള വലിപ്പം ശ്രദ്ധിക്കുന്നത്‌. വെളിച്ചം വീണപ്പോൾ എല്ലാം വ്യക്തമായ്‌ കാണാൻ കഴിയുന്നു! ഇടനാഴിക്കപ്പുറം, വിശാലമായ ഒരു ഹാൾ. ഭിത്തിയിൽ നിറയെ പുരാതനമായ ചിത്രങ്ങൾ, ആയുധങ്ങൾ, മൃഗത്തോലുകൾ, കൊമ്പുകൾ....

പല തരത്തിലും, വലിപ്പത്തിലുമുള്ള അനേകം തൂക്കുവിളക്കുകളിൽ വെളിച്ചം തട്ടി പ്രതിഫലിച്ചപ്പോൾ, അവർ സ്വയം മറന്നു നിന്നുപോയി. നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്ന ആകാശത്തിന്റെ സൗന്ദര്യം അവർക്കവിടെ കാണാൻ കഴിഞ്ഞു.
വൃദ്ധന്റെ ശബ്ദം.“മാഡം, നിങ്ങളെന്താണ്‌ നോക്കുന്നത്‌?”
“റിയലി ഫന്റാസ്റ്റിക്‌! ഐ ലൈക്ക്‌ ഇറ്റ്‌. ഐ ലൈക്ക്‌ ഹിയർ റ്റൂ മച്ച്‌...” വർദ്ധിതമായ ആനന്ദത്താൽ അവരുടെ മനസ്സ്‌ തുള്ളുകയായിരുന്നു.
വൃദ്ധൻ നന്ദി പറഞ്ഞു.“മാഡം, എന്റെ അപ്പൂപ്പൻ തുടങ്ങിയ കടയാണിത്‌. നൂറ്റാണ്ടിനു മുൻപ്‌. ഇവിടെ നിങ്ങൾക്കെന്തും കിട്ടും.പൗരാണികമായ എന്തും. എന്താണന്ന്‌ വേണ്ടതെന്ന്‌ പറഞ്ഞാൽ, എനിക്ക്‌ നിങ്ങളെ സഹായിക്കാൻ പറ്റും.”
“ഞാനിവിടെയൊക്കെ ഒന്നു കണ്ടോട്ടെ ആദ്യം. വിരോധമുണ്ടോ?”
“ഒരിക്കലുമില്ല. നിങ്ങൾക്കിഷ്ടമുള്ളത്രയും സമയം ഇവിടെ ചിലവഴിക്കാം.സന്തോഷമേയുള്ളു.‘
വൃദ്ധൻ ഒരു ചെറിയ തുണിയെടുത്ത്‌ പാത്രങ്ങളും, തടിച്ചിത്രങ്ങളുമെല്ലാം തുടച്ചു വൃത്തിയാക്കാൻ തുടങ്ങി.
അവർക്ക്‌ വൃദ്ധന്റെ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു.
ഇതിനോടകം വെള്ളി കൊണ്ടുള്ള, ചിത്രപ്പണികളോടുകൂടിയ ഒരു പാത്രം അവർ കണ്ടുപിടിച്ചിരുന്നു. പാത്രം കൈയിലെടുത്ത്‌ അവർ ചോദിച്ചു.”എന്താ ഇതിന്റെ വില?“
വൃദ്ധൻ അവരുടെ കൈയിൽ നിന്നും പാത്രം വാങ്ങി വളരെ ശ്രദ്ധയോടെ തിരിച്ചും മറിച്ചും നോക്കി. “പതിനെട്ടാം നൂറ്റാണ്ടിലേതാണ്‌.ഇംഗ്ളണ്ടിൽ നിന്നും ഉള്ളത്‌. നിങ്ങളെ കണ്ടിട്ട്‌ ഒരു മാന്യസ്ത്രീയാണന്ന്‌ എന്റെ മനസ്സ്‌ പറയുന്നു. കൂടാതെ എന്റെ പേരക്കുട്ടിയുടെ പ്രായവും! ഞാൻ എന്തു വില ചോദിക്കാനാ.”
അവർ പറഞ്ഞു.“അതൊന്നും പറഞ്ഞാൽ പറ്റില്ല.എനിക്കിതിന്റെ വില അറിഞ്ഞാലെ വാങ്ങാൻ പറ്റുമോ ഇല്ലയോ എന്ന്‌ തീരുമാനിക്കാൻ കഴിയൂ.
വൃദ്ധൻ പറഞ്ഞു. ”ഇതിന്റെ പഴക്കവും, വെള്ളിയുടെ ശുദ്ധിയും നോക്കിയാൽ 100 ഡോളർ കൂടുതലൊന്നുമല്ല.“
അവർക്കുണ്ടായ ഞെട്ടൽ,അതിശയം,വിശ്വസിക്കാനുള്ള പ്രയാസം എല്ലാം അവരുടെ കണ്ണുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുമായിരുന്നു.
100 ഡോളർ, വളരെ കൂടുതലാണന്ന്‌ പറഞ്ഞ്‌ സ്ത്രീ പ്ലേറ്റ്‌ അവിടെ തന്നെ വെച്ചു.പിന്നെ മറ്റു സാധങ്ങൾ നോക്കാൻ തുടങ്ങി.
ഇഷ്ടപ്പെട്ടുപോയ സാധനമല്ലേ, വില കൂടുതലാണന്ന്‌ വെച്ച്‌ വാങ്ങാണ്ടിരിക്കരുത്‌ തുടങ്ങി ആ പ്ളേറ്റിന്റെ വിശേഷങ്ങളും ഗുണഗണങ്ങളും വൃദ്ധൻ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടിരുന്നു.സ്ത്രീ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.  അവർ ഒരു സ്ഥലത്തു നിന്നും അടുത്തിടത്തേയ്ക്ക്‌ വേഗം വേഗം മാറിക്കൊണ്ടിരുന്നു. കുറേയേറെ നേരം തിരഞ്ഞതിനു ശേഷം അവർ ചോദിച്ചു.
”നിങ്ങളുടെ കൈയിൽ സിൽവർ സ്പൂണുകളുണ്ടോ?“
‘ഉണ്ട്‌’ എന്ന്‌ പറഞ്ഞ്‌ വൃദ്ധൻ ഹാളിന്റെ മൂലയ്കുള്ള ഒരു മേശയുടെ വലിപ്പ്‌ തുറന്നു.അതിൽ നിറയെ സ്പൂണുകളായിരുന്നു. സ്ത്രീ അവയോരോന്നും തിരിച്ചും മറിച്ചുമൊക്കെ പരിശോധിച്ചു. വൃദ്ധൻ ഇപ്പോൾ അത്ഭുതത്തോടെയാണ്‌ അവരെ നോക്കുന്നത്‌.
“മാഡം, നിങ്ങൾക്ക്‌ പുരാവസ്തുക്കളോട്‌ ഭയങ്കര താൽപര്യമാണന്ന്‌ തോന്നുന്നു.”
“അങ്ങനൊന്നുമില്ല.”
വൃദ്ധൻ പറഞ്ഞു.‘ ഇതും വളരെ പഴക്കമുള്ളതാണ്‌. എല്ലാ സ്പൂണുകളും കൂടെ വാങ്ങുവാണെങ്കിൽ വില ഇളവ്‌ ചെയ്തു തരാം.
“ആ പ്ലേറ്റിനും, ഈ സ്പൂണുകൾക്കും കൂടി എന്താകും?”
150 ഡോളർ.
സ്ത്രിയുടെ നോട്ടം ഇപ്പോൾ ഇടവഴിയിലൂടെ അകലെയുള്ള മെയിൻ റോഡിലേക്കായി.
വൃദ്ധൻ പറഞ്ഞു.“മാഡം, ഞാൻ വില കൂടുതലൊന്നും ചോദിക്കുന്നില്ല. മുടക്ക്‌ മുതലെങ്കിലും കിട്ടണമെന്ന്‌ മാത്രമേ എനിക്കുള്ളൂ. നിങ്ങളാണിന്നിവിടുത്തെ ആദ്യ കസ്റ്റമർ. ചിലപ്പോൾ അവസാനത്തേതും...”
വൃദ്ധൻ പിന്നെ കാത്തുനിന്നില്ല.പ്ലേറ്റും സ്പൂണുകളുമെല്ലാം പൊതിഞ്ഞുകെട്ടാൻ തുടങ്ങി.
സ്ത്രീ അയാളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു, 150 ഡോളർ വളരെ വളരെ കൂടുതലാണ്‌. മാത്രമല്ല എന്റെ കൈയിൽ അത്രയും പണവുമില്ല ഇപ്പോൾ...
വൃദ്ധന്റെ മുഖം നിരാശകൊണ്ടുമൂടി.
“ഒറിജിനൽ പുരാവസ്തുക്കൾ വാങ്ങുന്നവർ ഇപ്പോൾ ചുരുക്കമാണ്‌.വിലകുറഞ്ഞ ഡൂപ്ലിക്കേറ്റ്‌ സാധങ്ങളോടാണ്‌ ആൾക്കാർക്ക്‌ താല്പര്യം. നിങ്ങളിത്‌ വാങ്ങുമെന്ന്‌ തന്നെ ഞാൻ പ്രതീക്ഷിച്ചു മാഡം.”
അവർക്ക്‌ എന്തുപറയണമെന്ന്‌ അറിയാതെയാതെയായ്‌.
അവർ തോൾ ബാഗ്‌ തുറന്ന്‌ അതിൽ കൈയിട്ട്‌ എന്തൊക്കെയോ തിരയുന്നതുപോലെ ഭാവിച്ചു.പിന്നെ ബാഗ്‌ അടച്ചിട്ട്‌, സിൽവർ പ്ലേറ്റും സ്പൂണുമെടുത്ത്‌ കൊത്തു പണികളുള്ള ഒരു വലിയ ടേബിളിന്റെ മുകളിൽ വെച്ചു.
പ്രകാശം തട്ടി തിളങ്ങുന്ന ആ പ്ലേറ്റിന്റേയും,സ്പൂണിന്റേയും ഭംഗി നോക്കി നോക്കി നിന്നപ്പോൾ അവരുടെ ചുണ്ടുകളിൽ അസാധാരണമായ ഒരു പുഞ്ചിരി ഉണ്ടായി.
“നല്ല ഭംഗി. പക്ഷേ ഇതുവരെ ശരിക്കുമുള്ള വില പറഞ്ഞില്ല.”അവർ വൃദ്ധനെ നോക്കി പറഞ്ഞു.
“മാഡം ഇത്രയും ഇഷ്ടപ്പെട്ട സ്ഥിതിക്ക്‌ നിങ്ങളിതു വാങ്ങുമെന്ന്‌ തന്നെ ഞാൻ പ്രതീക്ഷിക്കട്ടെ?
10 ഡോളർ കുറയ്ക്കാം എന്ന്‌ വൃദ്ധൻ പറഞ്ഞപ്പോൾ,അവർ തോളിൽ നിന്നും ബാഗെടുത്ത്‌ കസേരയിൽ വെച്ചു.
”ഇതിലും കുറയില്ലേ വില?“
കുറച്ചു നേരം ആലോചിച്ച്‌ നിന്നിട്ട്‌ വൃദ്ധൻ പറഞ്ഞു, ”മാഡം നിങ്ങളാണിവിടുത്തെ ആദ്യത്തെ കസ്റ്റമർ. അതുകൊണ്ടുതന്നെ ഈ കച്ചവടം നടക്കണമെന്ന്‌ എനിക്കാഗ്രഹമുണ്ട്‌. ഒരു 10 ഡോളർ കൂടി കുറയ്ക്കാം. അതിന്റപ്പുറം, ദയവു ചെയ്ത്‌ ചോദിക്കരുത്‌.“
അവർ കുറച്ച്‌ നേരം കൂടി ആലോചിച്ച്‌ നിന്നിട്ട്‌ പറഞ്ഞു, ”എനിക്കിത്‌ വാങ്ങണമെന്നുണ്ട്‌, എങ്കിലും ഇത്രയും തുക എന്റെ കൈയിലില്ല.ഒരു പക്ഷേ അടുത്ത തവണ വരുമ്പോൾ വാങ്ങാൻ പറ്റുമായിരിക്കും.“
അവർ പിന്നെ ബാഗ്‌ തുറന്ന്‌ ഒരു ക്യാമറ പുറത്തെടുത്തുകൊണ്ട്‌ ചോദിച്ചു, “ഞാനിതിന്റെ ഒരു പടമെടുത്തോട്ടേ?”
വിരോധമൊന്നുമില്ലന്ന്‌ വൃദ്ധൻ പറഞ്ഞു. അയാളുടെ മുഖത്തെ നൈരാശ്യം അവർ കണ്ടില്ലന്ന്‌ നടിച്ചു.

ഫ്ലാഷ്‌ ലൈറ്റിൽ വൃദ്ധന്റെ നരച്ച മുടിയുടെ സ്വർണ്ണത്തിളക്കം പല തവണ ഉണ്ടായി.
അവർ പ്ലേറ്റും,കരണ്ടിയും അതിന്റെ പഴയ സ്ഥലത്തുകൊണ്ടു വെയ്ക്കാൻ പോയപ്പോൾ അയാളത് അവരുടെ കൈയിൽ നിന്നും വാങ്ങി അലമാരയ്ക്കുള്ളിൽ വെച്ചു.
അവർ കടയെക്കുറിച്ച് വൃദ്ധനോട് പലതും ചോദിച്ചു. അയാൾ യാതൊരു മടിയോ ബുദ്ധിമുട്ടോ കൂടാതെ അവർക്കെല്ലാത്തിനും മറുപടിയും നൽകി.
പിന്നെയവർ വൃദ്ധന്‌ കൈ കൊടുത്ത്‌ നന്ദിയും പറഞ്ഞ്‌  പുറത്തേയ്ക്ക്‌ നടന്നു.അയാൾ കടയിലെ ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ വീണ്ടും തടിക്കസേരയിൽ വന്നിരുന്ന്‌ പുസ്തകം വായന തുടർന്നു.
----
കുറേ നാളുകൾക്ക്‌ ശേഷമാണ്‌ അവരവിടെ വീണ്ടും വന്നത്‌. കടയ്ക്കും, പരിസരത്തിനും,‘സയ്ദ്‌ ആന്റിക്‌ കളക്ഷൻസ്‌’ എന്നെഴുതിയ ബോർഡിനും ഒന്നും ഒരു മാറ്റവുമില്ല.
പക്ഷേ... അവർക്കതിശയം തോന്നിപ്പിച്ച ഒരു സംഗതിയുണ്ടായിരുന്നു പുതിയതായ്‌ അവിടെ.
‘സയ്ദ്‌ ആന്റിക്‌ കളക്ഷൻസ്‌’ എന്ന ബോർഡിന്‌ തൊട്ടു താഴെ മറ്റൊരു ബോർഡ്‌!അതിൽ വൃത്തിയായ്‌ ഭംഗിയുള്ള അക്ഷരത്താൽ എഴുതി വെച്ചിരിക്കുന്നു ‘photography not allowed’
അവരുടെ ദൃഷ്ടി വൃദ്ധനിരുന്നിരുന്ന തടിക്കസേരയിലേക്കായി. അതൊഴിഞ്ഞു കിടക്കുകയായിരുന്നു.
ഒരു ചെറുപ്പക്കാരൻ സ്ത്രീയെ സ്വാഗതം ചെയ്തുകൊണ്ട്‌ പുറത്തേയ്ക്ക്‌ വന്നു.
അവർ ബോർഡ്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ചോദിച്ചു,“ഇതെന്താ, ഇങ്ങനെ?”
ചെറുപ്പക്കാരൻ പറഞ്ഞു, “അച്ഛനുണ്ടായിരുന്ന കാലത്ത്‌ ആൾക്കാർക്കിതായിരുന്നു പരിപാടി. ഇവിടുത്തെ സാധനങ്ങളുടെ പടമെടുത്ത്‌ ഡുപ്ലിക്കേറ്റുണ്ടാക്കി കുറഞ്ഞ വിലയ്ക്ക്‌ വിറ്റ്‌ പലരും കാശുകാരായി. ഞങ്ങളെപ്പോലുള്ളവർ ഇപ്പോഴും പട്ടിണി.”
സ്ത്രീ കുറച്ചു നേരം വൃദ്ധന്റെ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക്‌ തന്നെ നോക്കി നിന്നു. പിന്നെ അകത്തോട്ടു കയറി. അവർക്ക്‌ അവിടെമെല്ലാം സുപരിചിതമായിരുന്നു.
ചെറുപ്പക്കാരൻ ചോദിച്ചു,“മാഡം ഇവിടെ ആദ്യമല്ലന്ന്‌ തോന്നുന്നു.” അവർ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.സിൽവർ പ്ലേറ്റും സ്പൂണുമിരുന്നിരുന്ന സ്ഥലത്തേയ്ക്ക്‌ അവർ നടന്നു. പക്ഷേ അതവിടെ ഉണ്ടായിരുന്നില്ല.
‘മാഡം, നിങ്ങളെന്താണ്‌ തിരയുന്നത്‌? എനിക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയും.“
അവർ പറഞ്ഞു,’പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ പ്ലേറ്റും, സ്പൂണും...അതിവിടെയായിരുന്നു വെച്ചിരുന്നത്‌...കുറേ നാളുകൾക്ക്‌ മുൻപ്‌ ഞാൻ...” പ്ലേറ്റിരുന്ന സ്ഥലത്തേയ്ക്ക്‌ അവർ കൈചൂണ്ടി.
ഇപ്പോൾ അവർക്ക്‌ ചെറുപ്പക്കാരന്റെ ചിരി കാണാം.
“130 ഡോളർ അല്ലേ?”
‘അതേ’ എന്ന്‌ അവർ മറുപടി പറഞ്ഞു.
സിൽവർ പ്ലേറ്റും സ്പൂണും ഇഷ്ടപ്പെട്ട സ്ത്രീയെക്കുറിച്ചും, അതു വാങ്ങാൻ ഒരിക്കൽ അവർ വരുമെന്നും, അവർക്ക്‌ മാത്രമേ കൊടുക്കാവൂ എന്നുമൊക്കെ അച്ഛൻ പറഞ്ഞിരുന്ന കാര്യം അയാൾ പറയുന്നത്‌ വളരെ താൽപര്യത്തോടെയാണ്‌ സ്ത്രീ കേട്ടത്‌.
അയാൾ ഒരു അലമാര തുറന്ന്‌ അതിൽ നിന്നും ഭംഗിയായ്‌ പൊതിഞ്ഞു വെച്ചിരുന്ന പ്ലേറ്റും സ്പൂണുകളും എടുത്തുകൊണ്ടുവന്നു.“കസ്റ്റമേഴ്സിന്റെ ഹൃദയമറിഞ്ഞവനായിരുന്നു അച്ഛൻ!”
അവർക്ക്‌ സന്തോഷം അടക്കാനായില്ല.ചെരുപ്പക്കാരന്റെ കൈയിൽ നിന്നും അവരത്‌ വാങ്ങി.
“പുരാവസ്തുക്കൾ പഴകും തോറും വില കൂടുന്നവയാണ്‌...എങ്കിലും, അച്ഛന്റെ വാക്ക്‌  ഞാൻ പാലിക്കുന്നു. 130 ഡോളർ മാത്രം.”
സ്ത്രീ ബാഗ്‌ തുറന്ന് പണമെടുത്തു.  അതിലപ്പോഴും ഒരു ക്യാമറ ഉണ്ടായിരുന്നു.
പ്ലേറ്റും സ്പൂണുകളും വാങ്ങി ബാഗിൽ വെച്ച്‌ അവർ പുറത്തേയ്ക്കിറങ്ങി. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തിരികെ വന്നു.
“എന്തെങ്കിലും മറന്നോ മാഡം?”
‘അതേ’ എന്ന്‌ പറഞ്ഞ്‌ അവരൊരു മാഗസിൻ ബാഗിൽ നിന്നെടുത്ത്‌ നിവർത്തി ചെറുപ്പക്കാരന്റെ കൈയിൽ കൊടുത്തു.
അയാളത്‌ വളരെ താൽപര്യത്തോടെ വായിച്ചു.നഗരത്തിലെ ഏറ്റവും പുരാതനമായ ആന്റിക്ക്‌ ഷോപ്പിനെ കുറിച്ചുള്ള ഒരു ലേഖനം.ജീവൻ തുടിക്കുന്ന അച്ഛന്റെ ഫോട്ടോയിൽ അയാൾ ഇമവെട്ടാതെ നോക്കി നിന്നു കുറച്ചുനേരം. ആ കണ്ണുകൾ എന്തോ ആജ്ഞാപിക്കുന്നുവോ? അയാൾ ധൃതിയിൽ കടയ്ക്ക്‌ പുറത്തേയ്ക്ക്‌ ഇറങ്ങി.
സ്ത്രീയെ അവിടെങ്ങും കണ്ടില്ല.
തിരികെ വന്ന് മാഗസിൻ വീണ്ടും നിവർത്തി. താളുകൾ ഒന്നൊന്നായി വേഗം അയാൾ മറിച്ചു. മാഗസിനുള്ളിൽ നിന്നും ഒരു കവർ അയാളുടെ കാലിൽ വീണു. അയാളതെടുത്തു പൊട്ടിച്ചു. വിശ്വസിക്കാനായില്ല. ഒന്ന്...രണ്ട്...മൂന്ന്...നാല്‌...അഞ്ച്...
അഞ്ഞൂറ്‌ ഡോളർ! കൂടെ ഒരു കുറിപ്പും.‘ഈ വർഷത്തെ ഏറ്റവും നല്ല ഫോട്ടോഫീച്ചറിന്‌ എന്നെ പ്രാപ്തയാക്കിയതിൽ താങ്കൾക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ അവാർഡ് തുകയുടെ പകുതി താങ്കൾക്കുകൂടിയുള്ളതാണ്‌. ദയവായി സ്വീകരിച്ചാലും...“
ചെറുപ്പക്കാരൻ മുട്ടുകുത്തി കൈകൾ രണ്ടും ആകാശത്തേയ്ക്ക്‌ ഉയർത്തി, ”പിതാവേ ക്ഷമിക്കുക, നാം കാണുന്നതും മനസ്സിലാക്കുന്നതും മാത്രമല്ല ഈ ലോകമെന്ന്‌ ഞാനറിയുന്നു.“
വന്യമായ ഒരു കാറ്റിനോടൊപ്പം ’photography not allowed‘ എന്നുള്ള ബോർഡ്‌ പറന്നു പറന്നു പോയി.


Read more...

ബസ് സ്റ്റോപ്പിലെ യുവതി

Wednesday, September 17, 2014

പത്തുവർഷങ്ങൾക്ക്‌ മുൻപുള്ള ഒരു പ്രഭാതത്തിലാണ്‌ ഈ വഴിയിലൂടെ അയാൾ
 യാത്ര തുടങ്ങിയത്‌.  ഇതേ ബസിൽ,  ഇതേ വഴിയിലൂടെ...   ബാങ്ക്‌ ക്ലർക്കായി അന്നാണ്‌ ജോലി തുടങ്ങിയത്‌ . പ്രത്യേകതകളൊന്നുമില്ലാതെ അയാളുടെ യാത്ര അങ്ങനെ തുടർന്നുകൊണ്ടിരുന്നു. സ്ഥിരം പോകുന്ന വഴി... പതിവ്‌ വഴിക്കാഴ്ചകൾ... സഹയാത്രികരും, അല്ലാതെയുമായി എന്നും കാണുന്ന ആളുകൾ...
കുറച്ചു നാളുകൾക്ക് മുന്നേയുള്ള ഒരു ദിവസമാണ്‌; പട്ടണത്തിനടുത്തുള്ള ഒരു ബസ്‌ സ്റ്റോപ്പിൽ അയാളൊരു  യുവതിയെ കാണുന്നത്‌! എന്തോ...അയാൾക്കവരെ കണ്ടപ്പോൾ ഒരു പ്രത്യേക ആകർഷണം തോന്നി. വലിയ സുന്ദരിയൊന്നുമല്ല അവർ. എങ്കിലും ഒരു ശാലീനതയുണ്ട്‌ ആ മുഖത്ത്‌. ഒരു നിഷ്ക്കളങ്കതയുണ്ട്‌ ആ മുഖത്ത്‌. അവരുടെ നീലക്കണ്ണുകൾക്ക്‌ ഒരു വല്ലാത്ത ആകർഷ്ണതയുണ്ടന്ന്‌ അയാൾക്ക്‌ തോന്നി.
ഒരിക്കൽ അയാളും ഭാര്യയും കൂടെ ടീവിയിൽ സിനിമ കാണുകയായിരുന്നു. പെട്ടെന്ന്‌ ഒരു സ്ത്രീ കഥാപാത്രത്തെ കണ്ട്‌ എന്തോ അയാൾക്ക്  ഒരു വല്ലായ്മ തോന്നി. ഒരു തരം ഭയം.
അയാളുടെ നെറ്റിയിൽ വിയർപ്പ്‌ കണങ്ങൾ പൊടിഞ്ഞു. അയാൾ ഭാര്യയോട്‌ പറഞ്ഞു. “എനിക്കീ സ്ത്രീയുടെ മുഖം കണ്ടിട്ട്‌ വല്ലാതെ ഭയം തോന്നുന്നു.നമ്മുക്ക്‌ ഈ സിനിമ നിർത്തി വേറേ എന്തെങ്കിലും കാണാം.” ഭാര്യ ടീവി ഓഫ്‌ ചെയ്തിട്ട്‌ തമാശ രൂപേണ പറഞ്ഞു.
“ചിലപ്പോൾ ആ സ്ത്രീയുടെ മുഖമുള്ള ആരോ നിങ്ങളുടെ മുജ്ജന്മത്തിൽ ഉണ്ടായിരുന്നിരിക്കാം.അവരിൽ നിന്നും, എന്തെങ്കിലും ഭയപ്പെടുത്തുന്ന സംഭവങ്ങൾ അന്നുണ്ടായിക്കാണാം.“
അയാൾ ഭാര്യ പറഞ്ഞത്‌ ശ്രദ്ധിച്ചുകേട്ടു. ശരിയായിരിക്കാം. അല്ലായിരിക്കാം.
ചില മുഖങ്ങൾ അയാളെ  ഭയപ്പെടുത്തും. അതു സിനിമയിൽ തന്നെ ആകണമെന്നില്ല!വഴിയരുകിൽ കാണുന്നവരിൽ ചിലരാകാം...മാർക്കറ്റിലോ ഉൽസവപ്പറമ്പിലോ കാണുന്നവരാകാം.
ഭാര്യയുടെ അടുത്ത ചോദ്യം പുറകേ വന്നു. ചിരിച്ചുകൊണ്ടാണ്‌.”പേടിപ്പെടുത്തുന്ന മുഖങ്ങളുണ്ടേൽ, തീർശ്ചയായും ഇഷ്ടപ്പെടുന്ന മുഖങ്ങളുമുണ്ടാവുമല്ലോ?“
അയാൾ പറഞ്ഞു.”ശരിയാണ്‌.ഉണ്ട്‌. പക്ഷേ അതു നിന്റെ പോലത്തെ മുഖമല്ല.“അവർ പരിഭവത്തോടെ അയാളുടെ കവിളിൽ നുള്ളി.
”നിങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന മുഖം എനിക്കെന്നെങ്കിലുമൊന്ന്‌ കാണിച്ചുതരാമോ?“
സമ്മതം മൂളിയെങ്കിലും ഒന്നു അയാൾ തീരുമാനിച്ചിരുന്നു. ഒരിക്കലും ഭാര്യയെ അയാൾക്കിഷ്ടമുള്ള മുഖം കാണിക്കാൻ പോകുന്നില്ല. കുടുംബകലഹത്തിന്‌ അതു മതിയാകാം കാരണം.
ഇഷ്ടപ്പെടുന്ന സ്ത്രീകളും മുജ്ജന്മവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അയാൾ ചോദിച്ചു.
‘കൂടുതല്‌ കളിയാക്കരുതേ,’ എന്നും പറഞ്ഞ്‌ ഭാര്യ എണീറ്റ്‌ പോയി.
ബസ്‌ സ്റ്റോപ്പിലെ ഈ സ്ത്രീയെ കണ്ടപ്പോൾ അയാളാ  സംഭവം  ഓർത്തുപോയി.  അയാൾക്കിഷ്ടമുള്ള മുഖം!
പിറ്റേ ദിവസവും അയാൾ യുവതിയെ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ അതു പതിവായി. പട്ടണത്തിന്നടുത്തുള്ള ബസ്‌ സ്റ്റോപ്പിലെത്തിയാൽ അയാൾ അറിയാതെ തല പുറത്തിട്ട്‌ നോക്കും.ബസ്സ്‌ മുന്നോട്ട്‌ നീങ്ങുമ്പോൾ അയാളവരെ കമ്പിയഴിയുടെ മുകളിലൂടെ തല പുറത്തേയ്ക്കിട്ട്‌ നോക്കും..
 പണ്ടെവിടെയോ വായിച്ചതോർത്തു അയാൾ! മലയാളികളായ ആണുങ്ങളുടെ ഏറ്റവും വൃത്തികെട്ട സ്വഭാവങ്ങളിലൊന്നാണത്രേ, ഓടുന്ന വണ്ടിയിൽ നിന്നും തലയിട്ട്‌ പുറത്ത്‌ വഴിയരികിൽ നില്ക്കുന്ന സ്ത്രീകളെ ഒരത്ഭുത വസ്തുവിനെയെന്നപോലെ നോക്കുന്നത്‌!
എങ്കിലും, അയാളുടെ മനസ്സ്‌ വീണ്ടും വീണ്ടും പറഞ്ഞു.‘നോക്കൂ....നിനക്ക്‌ മതിയാവോളം നോക്ക്‌...’
ആ സ്ത്രീയെ നോക്കുന്നതിൽ നിന്നും അയാളുടെ കണ്ണുകളെ പിന്തിരിപ്പിക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ആ  സ്ത്രീയെ കണ്ടില്ലെങ്കിൽ അയാൾക്ക് ഭയങ്കര ബുദ്ധിമുട്ടാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വിലയേറിയതെന്തോ നഷ്ടമായ തോന്നലാണ്‌! ഓഫീസിലെത്തിയാലും അയാൾ എന്തോ മറന്നുപോയവനെപ്പോലെയാണ്‌.ഒന്നിലും ശ്രദ്ധിക്കാൻ പറ്റില്ല.മറവി പണ്ടേ അയാളുടെ കൂടെപ്പിറപ്പാണ്‌. ചില ദിവസങ്ങളിൽ അയാൾ പേനയെടുക്കാൻ മറക്കും. ചിലപ്പോഴൊക്കെ ചന്ദനക്കുറി തൊടാൻ മറക്കും, സോക്സിടാൻ മറക്കും, ലഞ്ച്‌ ബോക്സെടുക്കാൻ മറക്കും. കണ്ണടയെടുക്കാൻ മറക്കും.ചിലപ്പോഴൊക്കെ അടിവസ്ത്രങ്ങളിടാൻ പോലും മറക്കും. പലദിവസങ്ങളിലും പലപല കാര്യങ്ങളാണ്‌ അയാൾ മറന്നിട്ടുള്ളത്‌. അങ്ങനെയുള്ള ദിവസങ്ങളിൽ, എന്തോ മറന്നെന്ന്‌ കൂടെക്കൂടെ തോന്നും. പക്ഷേ എന്താണ്‌ മറന്നതെന്ന്‌ മാത്രം മനസ്സിലാവില്ല. അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിടാൻ ചെല്ലുമ്പോഴായിരിക്കും, പേനയെടുത്തിട്ടില്ലെന്ന്‌ മനസ്സിലാവുന്നത്‌...ഊണു കഴിക്കാനായ്‌ സഹപ്രവർത്തകർ വിളിക്കുമ്പോഴായിരിക്കും ലഞ്ച്‌ ബോക്സ്‌ ബാഗിലേയ്ക്ക്‌ എടുത്ത്‌ വെയ്ക്കാൻ മറന്നുപോയെന്ന്‌ ഓർക്കുന്നത്‌...ബസ്സിൽ ടിക്കറ്റെടുക്കാൻ പോക്കറ്റിൽ കൈയിടുമ്പോഴായിരിക്കും, ടിക്കറ്റിനുവേണ്ടി മാറി വെച്ചിരുന്ന ചില്ലറ മേശമേൽ തന്നെ വെച്ച്‌ മറന്നിട്ടാണ്‌ വന്നിരിക്കുന്നതെന്ന്‌... മൂത്രമൊഴിക്കാൻ ടൊയ്‌ലെറ്റിൽ കയറുമ്പോഴായിരിക്കും, അയ്യോ...പാന്റ്സിന്നടിയിൽ ഒന്നുമിട്ടിട്ടില്ലന്ന്‌ ഓർക്കുന്നത്‌!
ഇങ്ങനെയുള്ള അയാളുടെ ഓർമ്മത്തെറ്റുകൾ നൽകുന്ന വിമ്മലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അയാൾക്ക്‌ ബസ്‌ സ്റ്റോപ്പിലെ യുവതിയെ കാണാതിരുന്നാൽ... ഒരു തരം നീറ്റൽ... ഉള്ളിന്റെ ഉള്ളിൽ നിന്നും...
പണ്ട്‌, കോളേജ്‌ ജീവിതകാലത്ത്‌ ഇത്തരമൊരു നൊമ്പരം അയാൾക്കുണ്ടായിട്ടുണ്ട്‌. നീല ഹാഫ്‌ സാരിയുടുത്ത്‌ സുനന്ദ ഒരു പൊട്ടുപോലെ കോളേജ്‌ വരാന്തയുടെ അങ്ങേ അറ്റത്ത്‌ കൂടി  ദൃഷ്ടിയിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷയായപ്പോൾ ഇതുപ്പൊലൊരു നൊമ്പരം
അനുഭവപ്പെട്ടിട്ടുണ്ട്‌. ഒരു നഷ്ടകാമുകന്റെ ദുഃഖമായ്‌ ആ സംഭവം മനസ്സിൽ കുറേ നാളുണ്ടായിരുന്നു.
ബസ്‌ സ്റ്റോപ്പിലെ യുവതിയെ അയാൾ പ്രണയിക്കുകയായിരുന്നോ....അറിയില്ല. പക്ഷേ അവരുടെ നടത്തം...അവരുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട്‌...അവരുടെ കുപ്പി വളകൾ...വിലകൂടിയതല്ലാത്തതും, അലസമായ്‌ ഉടുത്തിരിക്കുന്നതുമായ അവരുടെ സാരി...ഈരിക്കെട്ടി വെയ്ക്കാതെ അലങ്കോലമായ്‌ കിടക്കുന്ന അവരുടെ മുടി...വശ്യമായ ആ നീലക്കണ്ണുകൾ...എല്ലാം അയാൾക്ക്‌ മനഃപാഠമായി!
അവർ ഒരിക്കൽ പോലും അയാളെ ശ്രദ്ധിച്ചിരുന്നതായ്‌  തോന്നിയിട്ടില്ല.അവരുടെ നോട്ടം അയാളിലേക്കാകർഷിക്കാനും അയാൾ ഒരിക്കൽപോലും ശ്രമിച്ചിട്ടില്ല. അവരത്ര സുന്ദരിയൊന്നുമല്ലായിരുന്നു. എന്നിട്ടും...ആ മുഖം അയാൾക്കിഷ്ടമായിരുന്നു.
 ഈയിടെയായ്‌ അയാൾ സൈഡ്‌ സീറ്റിലേ ഇരിക്കാറുള്ളു. അതായിരുന്നു അയാൾക്ക്‌ സൗകര്യം! ബസ്‌ വിട്ടാലും  കമ്പിയഴിയുടെ മുകളിലൂടെ തലയിട്ട്‌ അവരെ കാണാൻ സാധിക്കുമല്ലോ.

ഒരു ദിവസം അയാൾ ബസ്സിൽ കയറിയപ്പോൾ  സാധാരണ ഇരിക്കുന്ന സീറ്റിൽ ഒരു സ്ത്രീയും
അവരുടെ കുഞ്ഞും ഇരിക്കുന്നു. വേറേ സീറ്റൊന്നും ഒഴിവില്ലാത്തതിനാൽ അയാളാ സ്ത്രിയുടേയും കുട്ടിയുടേയും അടുത്തിരുന്നു. കുട്ടി ഇടയ്ക്കിടയ്ക്ക്‌ അയാളുടെ മുടിയിലും കണ്ണടയിലുമൊക്കെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അയാൾ  കുട്ടിയെ കണ്ണുരുട്ടി കാണിച്ചു.നാക്കു പുറത്തേക്കിട്ട്‌
കാണിച്ചു.കുഞ്ഞ്‌ ഭയങ്കര ചിരി. അപ്പോൾ അതിന്റെ നാമ്പെടുത്തുവരുന്ന രണ്ട്‌  പാല്പ്പല്ലുകൾ വ്യക്തമായ്‌ കാണാം. അയാളും കുട്ടിയും ഈ കളി കുറേ നേരം തുടർന്നു. പിന്നെയത്‌ അമ്മയുടെ തോളിൽ കിടന്ന്‌ ഉറങ്ങിപ്പോയി. ബസ്‌ അന്നും പതിവുപോലെ പട്ടണത്തിന്നടുത്തുള്ള സ്റ്റോപ്പിലെത്തി. സ്റ്റോപ്പിൽ നിർത്തുന്നതിനും മുന്നേ അയാളവരെ കണ്ടിരുന്നു.
ആൽമരച്ചോട്ടിൽ നിൽക്കുന്നു. പതിവ്‌ വേഷം തന്നെ. അഴിഞ്ഞുകിടക്കുന്ന മുടി. അലസമായ്‌ വാരിയുടുത്തിരിക്കുന്ന സാരി. നല്ലവണ്ണം ഡ്രസ്‌ ചെയ്ത്‌, ആവശ്യത്തിന്‌ മേക്കപ്പൊക്കെയിട്ട്‌ നില്ക്കുന്ന അവരെ അയാൾ മനസ്സിൽ സങ്കൽപിച്ചു. അപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌!
ഒരു മിന്നായം പോലെ ആ യുവതി  ബസ്സിലേയ്ക്ക്‌ ഓടിക്കയറി.അയാളുടെ കൈ തട്ടി മാറ്റി അവർ തലയ്ക്ക്‌ മുകളിലൂടെ അടുത്ത സീറ്റിലേയ്ക്ക്‌ മറിഞ്ഞു.
മാനത്ത്‌ വട്ടമിട്ട്‌ പറക്കുന്ന ഒരു പരുന്തിന്റെ സൂക്ഷ്മത ആയിരുന്നു അവർക്ക്‌! കോഴിക്കുഞ്ഞിനെ റാഞ്ചുന്ന കൃത്യതയിൽ അവർ അയാളുടെ അടുത്ത സീറ്റിലിരുന്ന സ്ത്രീയുടെ കൈയിൽ നിന്നും കുഞ്ഞിനെ വലിച്ചെടുത്ത്‌ ബസിൽ നിന്നും പുറത്തു ചാടി. പിന്നെയൊരു ബഹളമായിരുന്നു.ഒരു പിടിയും വലിയും. ബസ്‌ സ്റ്റോപ്പിലെ യുവതിയെ ആരൊക്കെയോ കൂടി പിടിച്ചുകൊണ്ടുപോയി.വണ്ടി വിട്ടു. കുഞ്ഞ്‌ വീണ്ടും  കണ്ണടയിൽ പിടുത്തം തുടങ്ങി. അയാൾ കണ്ണുരുട്ടിയില്ല. നാക്കും നീട്ടിയില്ല.

അടുത്ത ദിവസവും, അതിന്റടടുത്ത ദിവസവുമൊക്കെ  ബസ്‌ സ്റ്റോപ്പിലെത്തിയപ്പോൾ അയാൾ യുവതിയെ നോക്കി. കണ്ടില്ല. അയാൾക്ക്‌ വല്ലാത്ത വിഷമം തോന്നി. ജോലിയിൽ ഒരു താല്പ്പര്യവും തോന്നിയില്ല. വീട്ടിലെത്തിയിട്ടും ഒരു വല്ലായ്മ. ഭാര്യ ചോദിച്ചു, എന്തെങ്കിലും
അസുഖമുണ്ടോയെന്ന്‌. ഇല്ലായെന്ന്‌ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അയാൾ. മൂന്നാമത്തെ ദിവസവും അയാൾ സ്റ്റോപ്പിൽ നോക്കി. യുവതിയെ കണ്ടില്ല. അയാൾ പതിയെ സീറ്റിൽ നിന്നും എണീറ്റു അവിടെ ഇറങ്ങി. ആദ്യമായിട്ടായിരുന്നു അയാളാ  സ്റ്റോപ്പിൽ ഇറങ്ങുന്നത്‌.
അയാൾക്ക്‌ ആ പ്രദേശമൊന്നും പരിചിതവുമായിരുന്നില്ല. കുറച്ചുനേരം അയാൾ ആൽമരച്ചോട്ടിൽ നിന്നു. പിന്നെ അടുത്തുള്ള കച്ചവടക്കാരനോട്‌, കഴിഞ്ഞ ദിവസം ബസ്സിൽ പ്രശ്നമുണ്ടാക്കിയ യുവതിയെക്കുറിച്ച്‌ ചോദിച്ചു. കച്ചവടക്കാരൻ പറഞ്ഞുകൊടുത്ത വഴിയിലൂടെ  യുവതിയുടെ വീട്ടിലേയ്ക്ക്‌ നടന്നു. വളവും തിരിവുമൊക്കെയായ്‌ കുറച്ചു ദൂരമുണ്ടായിരുന്നു അവരുടെ വീട്ടിലേയ്ക്ക്‌... ഇടയ്ക്ക്‌ ഒന്നു രണ്ടുപേരോട്‌ കൂടി ചോദിക്കേണ്ടി വന്നു. പട്ടണത്തിനോട്‌ ചേർന്ന്‌ ഇതുപോലെ ശാന്തമായ ഒരു സ്ഥലം അയാളെ അൽഭുതപ്പെടുത്തി.
അയാൾ ഗേറ്റ്‌ തുറന്ന്‌ യുവതിയുടെ വീട്ടിലെത്തി. അവിടെ ഒരു കറുത്ത മദ്ധ്യവയസ്കൻ നില്പ്പുണ്ടായിരുന്നു. കൈലി മാത്രം ഉടുത്ത്‌...ഷർട്ടൊന്നും ധരിക്കാതെ... അയാളുടെ ഇടത്തേ തോളത്ത്‌ ഒരു വെള്ളത്തോർത്ത്‌ കിടപ്പുണ്ടായിരുന്നു.പശുവിന്‌ പുല്ലുകൊടുത്തിട്ട്‌ തൊഴുത്തിൽ നിന്നും ഇറങ്ങി വരുന്നതുപോലെ തോന്നി അദ്ദേഹത്തെ കണ്ടപ്പോൾ.
അയാളൊന്ന് ചിരിക്കാൻ ശ്രമിച്ചു.പക്ഷേ ഒന്നും ചോദിക്കാൻ വാക്കുകൾ കിട്ടിയില്ല.
മദ്ധ്യവയസ്കൻ  ചോദിച്ചു.
“ഡോക്ടറാണല്ലേ? സുരേഷ്‌ പറഞ്ഞിരുന്നു ഇന്നിങ്ങോട്ട്‌ വരുമെന്ന്‌.”
അയാൾ ഉത്തരമൊന്നും പറഞ്ഞില്ല.ഇടത്തേ കക്ഷത്തിരുന്ന ഓഫീസ്‌ ബാഗ്‌ വലത്തേ കൈയിൽ പിടിച്ചു.
“രണ്ടു ദിവസമായ്‌ കൊറച്ച്‌ കൂടുതലാ...ഡോക്ടറിങ്ങോട്ട്‌ വന്നത്‌ ഉപകാരമായ്‌.ഇപ്പോ മുറിയിലിട്ട്‌ പൂട്ടിയിരിക്കയാ...” മദ്ധ്യവയസ്കൻ വീടിന്നകത്തേയ്ക്ക്‌ കയറി. അയാൾ അനുഗമിച്ചു.
യുവതിയുടെ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുന്നു.
മദ്ധ്യവയസ്കൻ മുറിയുടെ പൂട്ടു തുറന്ന് അകത്തു കയറി.കൂടെ അയാളും.യുവതി ജന്നലിന്നടുത്ത്‌ പുറത്തോട്ടും നോക്കി നില്ക്കുകയായിരുന്നു.
മദ്ധ്യവയസ്കനും, അയാളും അകത്തുകയറിയപ്പോൾ യുവതി വാതില്ക്കലേയ്ക്ക്‌ ഓടി വന്നു. അവിശ്വസനീയമായ മിഴികളോടെയാണ്‌ യുവതി അയാളെ നോക്കിയത്‌.
ആശ്ചര്യം തുളുമ്പുന്ന ആ മുഖത്ത്‌ മൊട്ടിട്ട പുഞ്ചിരിയുടെ മനോഹാരിതയിൽ ലയിച്ച്‌  അയാൾ ഒരു നിമിഷം നിന്നു. നീലക്കണ്ണുകളുടെ ആഴത്തിലുള്ള നോട്ടം അയാളെ അമ്പരപ്പിച്ചു.യുവതി അയാളുടെ കൈകൾ ചേർത്തു പിടിച്ചു. അവരുടെ നീലക്കണ്ണുകൾ അയാളുടെ മുഖത്തിനോട്‌ ചേർന്നു
വന്നു. അവരുടെ ശ്വാസത്തിന്റെ ചൂട്‌ അയാളുടെ മുഖത്തടിച്ചു.പിന്നെ അവർ സാവധാനം ഒച്ച വളരെ താഴ്ത്തി ചോദിച്ചു.
“പെഡ്രോ,  നീയോർക്കുന്നോ, ലെഹസ്റ്റൻ കുന്നുകളുടെ താഴ്വാരത്തിൽ നിന്ന്‌ നമ്മൾ കാടിന്നുള്ളിലൂടെ....പൈൻ മരങ്ങളുടെ ഇടയിലൂടെ  ആൾട്‌വാട്ടർടമ്മിന്റെ മുകളിലെത്തിയപ്പോൾ... നീയോർക്കുന്നോ അത്‌?”
അയാളുടെ തലയ്ക്കുള്ളിൽ ശക്തമായ ഒരു പെരുപ്പ്‌ അനുഭവെപ്പെട്ടു...സിരകളിൽ വല്ലാത്തൊരു പ്രകമ്പനം. പിന്നെ ഒരു ശൂന്യത....
“പെഡ്രോ, ഇലപൊഴിക്കാതെ മഞ്ഞിൽ പൊതിഞ്ഞ്‌ നില്ക്കുന്ന പൈൻ മരങ്ങളെ നോക്കി നീ പറഞ്ഞതോർമ്മയില്ലേ? ആകാശം മുട്ടി നില്ക്കുന്ന ആൾട്ട്‌ വാട്ടർടമ്മിന്റെ മുകളിൽ നിന്നും മേഘങ്ങളെ ചാടിപ്പിടിക്കുവാൻ ശ്രമിച്ച്‌ നീ പറഞ്ഞതോർമ്മയില്ലേ?”
യുവതിയുടെ തുടരെത്തുടരെയുള്ള ചോദ്യം കേട്ട്‌ അയാൾ വല്ലാണ്ടായി.ശരീരമാകെ വിയർത്തു. കാലുകളിലും കൈകളിലും ഒരു മരവിപ്പ്‌.
മദ്ധ്യവയസ്കന്റെ ശബ്ദമാണ്‌ അയാളെ അതിൽ നിന്നും മോചിപ്പിച്ചത്‌. “ഈയിടെയായ്‌ ലൂസി ഇങ്ങനെയാണ്‌ ഡോക്ടർ!” അയാൾക്ക്‌ പിന്നെ ആ മുറിയിൽ നില്ക്കാൻ തോന്നിയില്ല. വല്ലാത്ത ഒരു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. അയാൾ മുറിവിട്ട്‌ പുറത്തിറങ്ങി. എങ്കിലും അയാൾക്ക്‌ സന്തോഷം തോന്നി. യുവതിയെ ഒന്നുകൂടി കാണാൻ കഴിഞ്ഞല്ലോ. അവരുടെ പേരു മനസ്സിലാക്കാൻ കഴിഞ്ഞല്ലോ..
മദ്ധ്യവയസ്കൻ മുറി പുറത്തു നിന്നും കുറ്റിയിട്ടുകൊണ്ട്‌ പറഞ്ഞു.
ലൂസിയും,സുരേഷും, കുട്ടിയും കൂടി അവരുടെ വീട്ടിൽ പോയിട്ട്‌ വരികയായിരുന്നു.നേരം വൈകിയിരുന്നു.ബസ്റ്റോപ്പിൽ എത്തിയപ്പോൾ സുരേഷ് ഹോട്ടലിൽ നിന്നും വൈകുന്നേരത്തെ ആഹാരം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞു റോഡ്‌ മുറിച്ച്‌ കടന്ന്‌ അങ്ങോട്ട്‌ പോയി.ലൂസി കുട്ടിയുമായ്‌ റോഡ്‌ സൈഡിൽ തന്നെ അയാളെയും കാത്തു നിന്നു.പെട്ടെന്ന്‌ ഒരു കാറടുത്ത്‌ വന്ന്‌ നിൽക്കുകയും ലൂസിയുടെ കൈയിൽ നിന്നും കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. കരച്ചിൽ കേട്ട്‌, ഭർത്താവും ആൾക്കാരുമൊക്കെ ഓടി വന്നപ്പോഴത്തേക്കും, കാർ ഒരു പൊട്ടുപോലെ കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു.അന്വേഷണമൊന്നും ഒരു ഫലവും നൽകിയില്ല. ലൂസി പിന്നെ രാവിലെ മുതൽ വൈകുന്നവരെ  ബസ്സ്റ്റോപ്പിൽ പോയി നില്പ്പായി. ആർക്കും അവരെ തടയുവാനോ ആശ്വസിപ്പിക്കുവാനോ കഴിഞ്ഞില്ല.രണ്ടുദിവസം മുന്നേ ലൂസി ബസ്സിൽ  ചാടിക്കയറി ഒരു കുട്ടിയെ എടുത്ത കാര്യം മദ്ധ്യവയസ്കൻ പറയാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു, എനിക്ക്‌ എല്ലാക്കഥയും അറിയാമെന്ന്‌.
സുരേഷ്‌ എല്ലാം  പറഞ്ഞുകാണുമല്ലേയെന്ന്‌ മദ്ധ്യവയസ്കൻ ചോദിച്ചു. അയാളൊന്നും മിണ്ടിയില്ല.
യുവതിയെ അധികം താമസിയാതെ ആശുപത്രിയിൽ കൊണ്ടുവരുന്നതാണ്‌ ചികിൽസയ്ക്ക്‌ നല്ലതെന്നും പറഞ്ഞ്‌ അയാൾ ഗേറ്റുകടന്നു നടവഴിയിലോട്ടിറങ്ങി.
പെഡ്രോ... പോകല്ലേ പെഡ്രോ....എന്നുള്ള യുവതിയുടെ കരച്ചിൽ അയാൾ അകലെയെത്തിയപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
അയാൾക്ക്‌ ഓഫീസിലോട്ട്‌ പോകാൻ തോന്നിയില്ല.  അടുത്ത ബസ്‌ കയറി ബീച്ചിലെത്തി. ഉപ്പു മണമുള്ള കടൽക്കാറ്റേറ്റ്‌ അയാൾ കുറച്ചു നേരം വെയിലത്തിരുന്നു. പൊളിഞ്ഞ്‌ വീഴാറായ കടൽപ്പാലത്തിന്റെ അവശേഷിപ്പുകൾ കണ്ട്‌ അയാൾക്ക്‌ അധികാരികളോട്‌ വെറുപ്പ്‌ തോന്നി. അയാൾ പിന്നെയും കുറേ നേരം പട്ടണത്തിലൊക്കെ കറങ്ങി. വിശപ്പും ദാഹവും ഒന്നും തോന്നിയില്ല. വൈകുന്നേരം പതിവുപോലെ തന്നെ ഓഫീസിൽ നിന്നും വരുന്നതുപോലെ അയാൾ വീട്ടിൽ മടങ്ങിയെത്തി.
ഡ്രസ്‌ പോലും മാറാതെ അയാൾ കമ്പ്യൂട്ടറിന്‌ മുന്നിലിരുന്നു. യുവതി പറഞ്ഞ സ്ഥലപ്പേരുകൾ  സെർച്ച്‌ ചെയ്തു. ഒരു തരം ആകാംക്ഷ!
ലെഹസ്റ്റൻ- ജർമ്മനിയിലെ സ്ളേറ്റ്‌ മൈനുകൾക്ക്‌ പ്രസിദ്ധമായ ഒരു ചെറിയ പട്ടണം.
ആൾട്ട്‌ വാട്ടർടം- ലെഹസ്റ്റനിൽ തന്നെയുള്ള കല്ലിൽ തീർത്ത ഒരു ടവർ.
ഇത്രയും ദൂരെയുള്ള ഒരു സ്ഥലത്തെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു ചെറിയ പട്ടണത്തെക്കുറിച്ച് ഈ യുവതിക്കെങ്ങനെ അറിയാനാണ്‌. ചിലപ്പോൾ അവർ അവിടെ പോയിട്ടുണ്ടാവാം.അതുമല്ലെങ്കിൽ അവരുടെ ഭർത്താവോ  കൂട്ടുകാരോ ആരെങ്കിലും അവിടെ പോയിട്ടുണ്ടാവാം.ചിലപ്പോൾ വായിച്ചുള്ള അറിവുമാകാം.
ബസ്‌ സ്റ്റോപ്പിലെ യുവതിയും ജർമ്മനിയുമായുമുള്ള ബന്ധത്തിന്‌ പല നിർവ്വചനങ്ങളും അയാളുടെ മനസും ബുദ്ധിയും നൽകിക്കൊണ്ടിരുന്നു.
അപ്പോഴാണ്‌ ഭാര്യ പ്രവേശിക്കുന്നത്‌.
ലഞ്ച്‌ ബോക്സും കൈയിൽ പിടിച്ചാണ്‌ നില്പ്പ്‌!
“എന്താ ഇന്ന്‌ ഊണു കഴിക്കാഞ്ഞത്‌ നിങ്ങൾ?”അയാൾക്ക്‌ മറുപടി നൽകാൻ തോന്നിയില്ല.
പകരം  ഇങ്ങനെ പറഞ്ഞു.“എന്നെ ‘പെഡ്രോ’ എന്നു വിളിക്കൂ പ്ലീസ്‌.”
സ്ഥിരബുദ്ധി നഷ്ടപ്പെട്ടോയെന്ന സംശയത്തോടെയാണ്‌ ഭാര്യ അയാളെ നോക്കിയത്‌. പിന്നെ പറഞ്ഞു.“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”
അയാളെണീറ്റു. ലെഹസ്റ്റൻ കുന്നുകളുടെ മഞ്ഞു മൂടിയ താഴ്വാരത്തിലൂടെ, ഇലപൊഴിക്കാത മഞ്ഞിൽ കുളിച്ച പൈൻ മരങ്ങളുടെ ഇടയിലൂടെ ആൾട്ട്‌ വാട്ടർടമ്മിന്റെ മുകളിലേയ്ക്ക്‌...മേഘങ്ങളെ കൈക്കുമ്പിളിലാക്കാൻ...
“നിങ്ങളെന്താ മനുഷ്യാ,  മച്ചിന്റെ മുകളിൽ കയറുന്നേ?  ഗ്യാസുകുറ്റി  ചാർപ്പിലാണിരിക്കുന്നത്‌.”  ഭാര്യയുടെ ശബ്ദം. തുറിച്ചുനോക്കുന്ന രണ്ടു കണ്ണുകൾ! സാഗരത്തിന്റെ നീലിമയും വശ്യതയുമുള്ള ആ കണ്ണുകളുടെ  അഗാധതയിലേക്ക്‌ നോക്കി അയാൾ ചോദിച്ചു നിന്നെ ഞാൻ ‘ലൂസി’ എന്നു വിളിച്ചോട്ടെ...

Read more...

സിറിയയിൽ നിന്നും

Saturday, September 6, 2014

ഒബുർ സിറ്റിയിലെ ഒരു ഷോപ്പിങ്ങ്‌ മാളിൽ ചുമ്മാതെ ചുറ്റിയടിക്കുന്നതിനിടയിൽ അവിചാരിതമായിട്ടാണ്‌ ഞാൻ അബ്ദുൾ റഹ്മാനെ കാണുന്നത്‌.കേറണോ വേണ്ടയോ, കേറണോ വേണ്ടയോ എന്നാലോചിച്ച്‌ ഒരു കടയുടെ മുന്നിൽ നില്ക്കുമ്പോഴാണ്‌ അബ്ദുൾ റഹ്മാൻ പ്രത്യക്ഷപ്പെടുന്നത്‌.
നല്ലതുപോലെ ഇംഗ്ളീഷ്‌ സംസാരിക്കുന്ന ഒരു സിറിയാക്കാരൻ.
ഞങ്ങളുടെ അടുത്ത കെട്ടിടങ്ങളിലൊക്കെ കുറച്ച്‌ സിറിയാക്കാരുണ്ടായിരുന്നെങ്കിലും ആരുമായിട്ടും അധികം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.ഭാഷ തന്നെ പ്രശ്നം!
തട്ടിയും മുട്ടിയുമൊക്കെ പകുതി ആംഗ്യത്തിലും ബാക്കി പകുതി അറബിയിലും ഇംഗ്ളീഷിലുമൊക്കെയായി അടുത്ത ബിൽഡിങ്ങിലെ ഒരു ലോറിക്കാരൻ സിറിയാക്കാരനുമായ്‌ സംസാരിച്ചത്‌ ഓർമ്മവരുന്നു. സ്വന്തമായ്‌ നാലു വലിയ കണ്ടൈനർ ലോറികളുണ്ടവർക്ക്‌. നാലു സഹോദരന്മാർ. നാലു ലോറികൾ...ജീവിക്കാൻ പ്രശ്നമില്ല.
ഞാൻ സംസാരിച്ച ആൾക്ക്‌ പത്ത്‌ കുട്ടികളുണ്ട്‌. അയാളുടെ അടുത്ത സഹോദരന്‌ ആറും. ബാക്കിയുള്ളവരുടെ കാര്യം ഞാൻ ചോദിച്ചില്ല!ആകെ പത്തിരുപത്തഞ്ച്‌ കുട്ടികളെ ഞാനവിടെ കണ്ടിട്ടുണ്ട്‌.
അബ്ദുൾ റഹ്മാൻ ഒരു കോഫീ ഷോപ്പ്‌ നടത്തുകയാണ്‌. ലിബിയായിൽ ഒരു ഇലക്ട്രിക്‌ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു അദ്ദേഹം. അവിടെ പ്രശ്നം രൂക്ഷമായപ്പോൾ സിറിയായിലേക്ക്‌ തിരിച്ചുപോയി. രണ്ട്‌ വർഷം മുന്നേ സിറിയായിൽ നിന്നും കുടുംബസമേതം ഈജിപ്റ്റിലേയ്ക്ക്‌...
കുടുംബം മൊത്തം ഈജിപ്റ്റിലാണിപ്പോൾ. കോഫീ ഷോപ്പിനോട്‌ ചേർന്ന്‌ ഒരു തുണിക്കടകൂടി തുടങ്ങി അവർ. അയാളുടെ ഭാര്യയാണത്‌ നോക്കുന്നത്‌.
ഇന്ത്യാക്കാരെ കണ്ടതിൽ അബ്ദുൾ റഹ്മാൻ വളരെ  സന്തോഷവാനായിരുന്നു.അയാളുടെ ഭാര്യയും.
ചായയുടെ കാശുപോലും അയാൾ വാങ്ങിയില്ല.കാശ് വരും പോകും...പക്ഷേ വല്ലപ്പോഴും കൂടി കിട്ടുന്ന സന്തോഷമാണ്‌ വിലമതിക്കാനാവാത്തതെന്ന് അബ്ദുൾ റഹ്മാന്റെ ഭാഷ്യം!
അധിക നാൾ ഈജിപ്റ്റിൽ നില്ക്കാൻ അയാൾക്ക്‌ താല്പ്പര്യമില്ല. എങ്ങനെയെങ്കിലും യൂറോപ്പിലേക്ക്‌ കടക്കണമെന്നതാണയാളുടെ ആഗ്രഹം.
ഇറ്റലിയിലേക്ക്‌ ഇല്ലീഗൽ മൈഗ്രന്റ്സുമായി പോയ ഒരു കപ്പൽ മറിഞ്ഞ വിവരം വാർത്തയിൽ കണ്ടതിന്‌ ശേഷമാണ്‌ വീണ്ടും അബ്ദുൾ റഹ്മാനെ തിരക്കി പോകുന്നത്. അന്നദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. കുറച്ചുനേരം അദ്ദേഹത്തിന്റെ ഭാര്യയുമായ് സംസാരിച്ചു. ഞങ്ങൾ ഒബൂറിൽ നിന്നും താമസം മാഹ്ദിയിലേക്ക്‌ മാറുകയും ചെയ്തു.
മാഹ്ദിയിൽ വന്നതിനുശേഷം ഒരിക്കൽക്കൂടി അബ്ദുൽറഹ്മാന്‌  ഫോൺ ചെയ്ത്‌ നോക്കിയിട്ടുണ്ട്. പക്ഷേ കിട്ടുന്നില്ലായിരുന്നു. കടൽ മാർഗം ഇറ്റലിയിലേയ്ക്ക് കടക്കുന്ന സിറിയാക്കാരിലൊരാളായ് ഒരുപക്ഷേ ഇതിനോടകം അബ്ദുൾ റഹ്മാൻ മാറിയിട്ടുണ്ടാവാം.

കൂടുതൽ സിറിയാക്കാരുമായ് പരിചയപ്പെടണം,അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിയണമെന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു സിറിയാക്കാരൻ എഞ്ചിനീയർ എന്റെ കമ്പനിയിൽ ജോയ്ൻ ചെയ്യുന്നത്.
മാഗിദ്.
സിറിയായിലെ ‘ഹോംസ്’ പ്രദേശത്തുകാരൻ. സിറിയയിലെ പ്രശ്നങ്ങളുടെ തുടക്കം ഹോംസിൽ നിന്നാണ്‌!
ഒന്നര വർഷം മുന്നാണ്‌ മാഗിദും കുടുംബവും ഈജിപ്റ്റിലേയ്ക്ക് പോന്നത്. സുരക്ഷ തന്നെ പ്രശ്നം.
ഒന്നര വർഷം മുന്നേ ഇട്ടേച്ച് പോന്ന വീടും, സ്ഥലവുമൊക്കെ ഇന്ന് നിലംപരിശായിരിക്കുന്നു. സ്വന്തം വീട് നിന്ന് സ്ഥലം കണ്ടുപിടിക്കുന്നത് ഒരു മഹായത്നം തന്നെയായിരിക്കുമെന്ന് ചിരിച്ചുകൊണ്ട് മാഗിദ് പറയുമ്പോൾ അയാളുടെ കണ്ണുകളുടെ താഴെ അടർന്ന് വീഴാൻ കാത്തിരിക്കുന്ന ഒരു തുള്ളി കണ്ണീർ ഞാൻ കണ്ടു.
മാഗിദിന്റെ ഒരു സഹോദരൻ കൊല്ലപ്പെട്ടു. മറ്റൊരാൾ ഇപ്പോഴും യുദ്ധത്തിലാണ്‌.റിബൽ സേനയിൽ.
സിറിയയിൽ നടക്കുന്ന ക്രൂരതയുടെ ഒരു ചെറിയ ശതമാനം പോലും പുറം ലോകം അറിയുന്നില്ലന്ന് മാഗിദ് പറയുമ്പോൾ അയാളുടെ ശബ്ദത്തിന്റെ വിറയൽ ഞാനറിഞ്ഞു. അയാളുടെ ചുണ്ടുകളുടെ വിതുമ്പൽ ഞാനറിഞ്ഞു.
മുപ്പതുകാരനായ മാഗിദിന്‌ മൂന്ന് കുട്ടികൾ. അവസാനത്തെ കുട്ടി ഈജിപ്റ്റിൽ വന്നതിനുശേഷമാണുണ്ടായത്.
ആറുകുട്ടികൾ വേണമെന്നാണ്‌ മാഗിദിന്റെ ആഗ്രഹം!
അൽപ്പം തമാശയോടെയാണ്‌ ഞാനിതേക്കുറിച്ച് മാഗിദിനോട് ചോദിച്ചത്.മാഗിദിന്റെ മറുപടി അതേപടി ഇവിടെകൊടുക്കുന്നു.
“എനിക്ക് കുട്ടികൾ വേണം.അയാൾ കൊന്നാലും(ഇപ്പോഴത്തെ സിറിയൻ ഭരണാധികാരി) പിന്നേയും അവശേഷിക്കണം എനിക്ക് കുട്ടികൾ...സ്വന്തം കുഞ്ഞിന്റെ മാറ്‌ പിളർന്ന് ഹൃദയമെടുത്ത് മാതാപിതാക്കളെ കാണിച്ച് അതിൽ ആഹ്ളാദിക്കുന്ന നീചന്മാരുടെ നാട്ടിൽ...നിങ്ങൾ പറ, ആറു കുട്ടികളെന്നത് കൂടുതലാണോ?
ഞാൻ തലകുമ്പിട്ട് നിന്നു.
മാഗിദ് ഇന്ന് എന്നോടൊപ്പമില്ല.കുടുംബത്തെയൊക്കെ ഈജിപ്റ്റിലാക്കിയിട്ട്, ഇല്ലീഗൽ മൈഗ്രന്റ് ആയി ഒരു നല്ല ഭാവി പ്രതീക്ഷിച്ച് അയാൾ ടർക്കി വഴി സ്വീഡനിലോട്ട് കടന്നു. ഒരു പക്ഷേ മാഗിദിപ്പോൾ സ്വീഡനിലെ ഏതെങ്കിലും ജയിലിലായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് പോലീസിന്റെ കണ്ണും വെട്ടിച്ച്...

എന്റെ ഒരു ഇന്ത്യൻ സുഹൃത്ത്, ഇപ്പോഴും സിറിയായിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കയച്ച ‘വാട്ട്സപ്പ്’ മെസ്സേജുകൂടി നൽകി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
sathees, I want to move from here.But no option.Here it is not safe.I can hear the sounds of bombs and guns.my family,my children...they want me to come back...But I need a job,otherwise how can I move? If you can help,please give me some reference.
മിഡിൽ ഈസ്റ്റിലെ പലരാജ്യങ്ങളും ഇന്ന് കത്തിയെരിയുകയാണ്‌.അതിന്‌ പലകാരണങ്ങളും നമ്മുക്ക് നിരത്താം.ഉറക്കമില്ലാതെ വാഗ്വാദം നടത്താം.പക്ഷേ  എത്രയോ അബ്ദുൾ റഹ്മാന്മാർ...എത്രയൊ മാഗിദുമാർ...പേരറിയാത്ത എത്രയോ ഇന്ത്യാക്കാരും അല്ലാത്തവരുമായ സുഹൃത്തുക്കൾ...
കാലങ്ങളോളം നമ്മളിതൊക്കെ തന്നെ ചർച്ച ചെയ്യും.അടിപിടി കൂടും.മാഗിദുമാരും,അബ്ദുൾ രഹ്മാന്മാരും അനുഭവിച്ചുകൊണ്ടിരിക്കും. നാളെ അവരിലൊരാൾ നമ്മളും ആകാം.

Read more...

കുഴിയാന


വയസ്‌ എൺപത്‌ ആയെന്ന്‌ വിശ്വസിക്കാൻ അല്പ്പം വിഷമം. കാലം എത്ര പെട്ടെന്നാണ്‌ കടന്നുപോകുന്നത്‌! ഇതാ എന്നു പറയുമ്പോലെ...ഒരു അതിവേഗ തീവണ്ടിയാണ്‌
ജീവിതം. എത്രയെത്ര സ്റ്റേഷനുകൾ...എത്രയെത്ര യാത്രക്കാർ...വന്നുകയറുന്നവരും, ഇറങ്ങിപ്പോകുന്നവരും...ചിലർ സീറ്റൊക്കെ റിസർവ്‌ ചെയ്ത്‌ മെല്ലെ കടന്നുവരും. മറ്റുചിലർ അങ്ങനെയങ്ങ്‌ വന്നുകടന്നു പോകും.ചോദ്യവുമില്ല പറച്ചിലുമില്ലാതെ...
ശാരദ ശങ്കരൻ നായരുടെ ജീവിതത്തിലോട്ട്‌ കടന്നുവന്നത്‌ റിസർവ്‌ ചെയ്തുതന്നെയാണ്‌.ഫസ്റ്റ്‌ ക്ളാസ്‌ ബെർത്ത്‌ തന്നെ കയ്യടക്കി അവർ. ശാരദയേയും വഹിച്ച്‌ ആ യാത്ര തുടർന്നു.മുപ്പത്‌ വർഷം ഒരുമിച്ചുള്ള യാത്രയ്ക്ക്ശേഷം അവർ യാത്ര അവസാനിപ്പിച്ചു ഇടയ്ക്ക്‌ ഏതോ സ്റ്റേഷനിൽ ഇറങ്ങിപ്പോയി...കിതച്ചുകൊണ്ട്‌ തീവണ്ടി പിന്നെയും കൂകി പാഞ്ഞുകൊണ്ടിരുന്നു. മൂന്ന്‌ യാത്രക്കാരുണ്ടായിരുന്നു അപ്പോഴും തീവണ്ടിയിൽ. മൂന്നു പെൺകുട്ടികൾ...

ഇരുളടഞ്ഞ മുറിയുടെ ഒറ്റപ്പാളി ജന്നലിലൂടെ ശങ്കരൻ നായർ പുറത്തേയ്ക്ക്‌ നോക്കി.കാഴ്ച വ്യക്തമാവുന്നില്ല.വെളിച്ചത്തിന്റെ ഒരു തൂണ്‌ മുറിക്കുള്ളിലേയ്ക്ക്‌ പ്രവേശിച്ചു.കറ പിടിച്ച
മൊസേക്ക്‌ തറ വെളിച്ചത്തെ അവജ്ഞയോടെ നോക്കി .കാലം തെറ്റി വന്ന തണുത്ത കാറ്റ്‌ മുറിക്കുള്ളിലേയ്ക്ക്‌ അടിച്ചുകയറി.അസഹനീയം!കാറ്റ്‌ ജന്നൽ പാളിയെ വലിയ
ശബ്ദത്തോടെ അടച്ചു. വീണ്ടും ഇരുട്ട്‌.
ശങ്കരൻ നായർക്ക്‌ മുറിയുടെ ഓരോ മൂലയും നല്ല നിശ്ചയമാണ്‌. വെളിച്ചത്തിന്റെ ആവശ്യമേയില്ല.അതങ്ങനയാവണമല്ലോ. കാലം കുറേ ആയില്ലേ,ഓട്ടം നിലച്ച തീവണ്ടിയെ
ഗാരേജിലേയ്ക്ക്‌ മാറ്റിയിട്ട്‌. ഇപ്പോൾ യാത്രക്കാരില്ല.കച്ചവടക്കാരില്ല,യാചകരില്ല.
ഇടയ്ക്കിടയ്ക്ക്‌ ഡോക്ടറുടെ അടുത്ത്‌ പോണം.ശോഭേടെ മോൻ വണ്ടിയിൽ കയറാൻ സഹായിക്കും.കയറി ഇരുന്നുകൊടുത്താൽ മതി.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക്‌... പച്ചിലകളുടെ കിന്നാരം...ശങ്കരൻ നായർക്ക്‌ അതിഷ്ടമാണ്‌...വേലിയിറമ്പിലൂടെ പോകുന്ന വണ്ടിയിലേയ്ക്ക്‌ കിന്നാരം പറയാനെത്തുന്ന ഇലച്ചാർത്തുകൾ...വെള്ളത്തുള്ളികൾ മുഖത്തടിക്കുമ്പോൾ മഞ്ഞുമൂടി കനം വെച്ച പ്രഭാതത്തിലൂടെ ഓടിപ്പോകുന്ന തീവണ്ടിയെയാണ്‌ അയാൾക്ക്‌ ഓർമ്മ വരുന്നത്‌.
ചിലപ്പോഴൊക്കെ ശങ്കരൻ നായർ എതിർക്കും. അയാൾ പോകാൻ കൂട്ടാക്കില്ല. അയാൾക്ക്‌ ആരേയും കാണേണ്ട. അങ്ങനെ തോന്നുന്ന സമയത്ത്‌ മിക്കവാറും  മുറിയുടെ അകത്തുനിന്ന്‌ കുറ്റിയിട്ടുകളയുമായിരുന്നു  അയാൾ.ഇരുട്ടിനെ പ്രണയിച്ച്‌,കുഴമ്പിന്റേയും എണ്ണയുടേയും ഗന്ധത്തിൽ ലയിച്ച്‌ മെത്തയിൽ മുഖമമർത്തി അയാൾ കിടക്കും.
ജന്നൽ പാളിയിലൂടെ അരിച്ചുകയറുന്ന കാറ്റിനെപ്പോലും അയാൾ ഭയന്നു.
കതകിന്റെ കൊളുത്തു എടുത്തുമാറ്റപ്പെട്ടു എന്നു എപ്പോഴോ ശങ്കരൻ നായർ അറിഞ്ഞു..ശോഭയുടെ കെട്ടിയോനായിരിക്കാം.അല്ലെങ്കിൽ അവരുടെ മോനായിരിക്കാം. അതുമല്ലെങ്കിൽ
അവർ മൂവരും കൂടെയായിരിക്കാം അതു ചെയ്തിട്ടുള്ളത്‌.മുറി അടച്ചിട്ട്‌, മൂത്രത്തിലും മലത്തിലും മുങ്ങിക്കിടന്നാൽ വീട്ടിൽ വരുന്നോരെന്തുവിചാരിക്കുമെന്നാണ്‌ ശോഭയോട്‌
അതേക്കുറിച്ച്‌ ചോദിച്ചപ്പോൾ പറഞ്ഞത്‌.
അങ്ങനെയെങ്കിലും ആരെങ്കിലും ഈ മുറിയിലോട്ട്‌ കയറുമല്ലോ...ശങ്കരൻ നായർ ആശ്വസിച്ചു.
കഴിഞ്ഞ തവണ ഡോക്ടറെ കാണിക്കാനെന്ന്‌ പറഞ്ഞിട്ട്‌ കൊണ്ടുപോയത്‌ ഇളയവളുടെ വീട്ടിലേയ്ക്ക്‌...ഒരാഴ്ച വളരെ ബുദ്ധിമുട്ടിയാണ്‌ അയാളവിടെ കഴിഞ്ഞത്‌.
പ്രായമായി...അവശനായി...എന്നുള്ളതൊക്കെ ശരിതന്നെ.ആരുടെയെങ്കിലും സഹായമില്ലാതെ എഴുന്നേല്ക്കുന്നത്‌ തന്നെ വളരെ പ്രയാസം. എല്ലാം ശരിതന്നെ.പക്ഷേ പറിച്ച്‌
നടുന്നതിന്‌ മുന്നേ ഒരു വാക്ക്‌...അതുണ്ടായില്ലായെന്നത്‌ ശങ്കരൻ നായരെ വളരെ ബുദ്ധിമുട്ടിച്ചു.
അതില്പ്പിന്നെ ശങ്കരൻ നായർക്ക്‌ ഒരു വല്ലാത്ത ഭയം. ഭയമെന്ന്‌ പറയാൻ പറ്റില്ല. ഒരവിശ്വാസം.ഡോക്ടറുടെ അടുക്കൽ പോകാൻ വിളിച്ചാൽ ശങ്കരൻ നായർ
അനങ്ങില്ല.എന്താണുറപ്പ്‌? അങ്ങോട്ടേക്ക്‌ തന്നെയാണ്‌ പോകുന്നതെന്ന്‌.
ശങ്കരൻ നായർക്ക്‌ ശോഭയുടെ കൂടെ നില്ക്കുന്നതാണിഷ്ടം. മറ്റു രണ്ടു മക്കളേയും അയാൾക്കിഷ്ടമില്ലന്നല്ല അതിന്റർത്ഥം! അയാൾക്ക്‌ മക്കളെല്ലാവരും ഒരുപോലെതന്നെയാണ്‌. അവർക്കും അച്ഛനെ വലിയ കാര്യമാണുതാനും.എങ്കിലും ശങ്കരൻ നായർക്ക്‌ വീട്‌ മാറി താമസിക്കുന്നത്‌ ഓർക്കാനേ പറ്റില്ല.

വാതിൽക്കൽ ഒരു കാല്പ്പെരുമാറ്റം കേൾക്കുന്നു.ശങ്കരൻ നായർ ചെവി വട്ടം പിടിച്ചു. ഈ നേരത്ത്‌ ആരും മുറിയിലോട്ട്‌ വരാൻ സാധ്യതയില്ല.ശോഭ ജോലിക്ക്‌ പോകും.പിന്നെയാരാണ്‌ ഇങ്ങോട്ട്‌ കേറി വരാൻ...
വാതിപ്പാളികൾ ഒരു ഞരക്കത്തോടെ തുറന്നു.
കട്ടിലിലിൽ ഒന്നെഴുന്നേറ്റിരിക്കാൻ അയാൾ ശ്രമിച്ചു. അരയിൽ നിന്നും മാറിപ്പോയ ഉടുമുണ്ട്‌ രണ്ടുകൈയും കൊണ്ടയാൾ വലിച്ച്‌ ശരീരത്തോട്‌ ചേർത്തു.
ആരാ? ശങ്കരൻ നായരുടെ ശബ്ദത്തിന്ന്‌ വിറയൽ...അയാൾക്ക്‌ പേടിയാണ്‌... വെളിച്ചവും...കാറ്റും...കരിയിലയുടെ മർമ്മരവും...സകലതിനേയും അയാൾക്ക്‌ പേടിയാണ്‌.

“എന്തൊരൊരിട്ടാ ഇത്‌!” ശങ്കരൻ നായരുടെ അനുവാദത്തിന്ന്‌ കാത്തുനില്ക്കാതെ സുശീലേടത്തി ജന്നൽ തുറന്നു.അരിച്ചുകയറുന്ന വെളിച്ചത്തിൽ സുശീലേടത്തിയുടെ മുഖമയാൾ അവ്യക്തമായിക്കണ്ടു.
ഒരു സ്റ്റൂൾ വലിച്ചെടുത്ത്‌ അവർ ശങ്കരൻ നായരുടെ കട്ടിലിന്നോട്‌ ചേർത്തിട്ടിരുന്നു.
“അറിയുമോ? ഞാനാ സുശീല. എത്രനേരോന്ന്‌ കരുതിയാ വീട്ടില്‌ കുത്തിയിരിക്കുന്നേ...  പിള്ളേരൊക്കെ സ്കൂളീപ്പോയാപ്പിന്നെ എനിക്ക്‌ വേറേ പണിയൊന്നുമില്ല.”
ശക്തമായ കാറ്റ്‌ ജന്നൽപ്പാളിയെ വലിച്ചടച്ചു. സുശീലേടത്തി എണീറ്റ് ജന്നലിന്ന് കൊളുത്തിട്ടു.
“മഴ വരുമെന്നാ തോന്നണത്...മാനം ഇരുണ്ട് കേറണുണ്ട്”
ശങ്കരൻ നായർ ചിരിച്ചു. ഒച്ചയില്ലാതെയുള്ള ആ ചിരി ഇരുട്ടിൽ അലിഞ്ഞുപോയി.അയാൾ സംസാരിച്ചു തുടങ്ങി.
“എനിക്കിഷ്ടാ...”
“എന്ത്‌?”
“ഭയങ്കര ഇഷ്ടാ എനിക്കീവീട്‌.”
“സുശീലച്ചേച്ചിക്ക്‌ ഇഷ്ടമാണോ?”
“എന്ത്‌?”
“ഈ വീട്‌.”
അവർ പൊട്ടിച്ചിരിച്ചു.“എന്തേ ഇപ്പോ വീടിനോടിത്ര ഇഷ്ടം.?”
ശങ്കരൻ നായർ ഈയിടെയായ്‌ ഇങ്ങനെയാണ്‌. എന്തു സംസാരിച്ചാലും വീടിനെക്കുറിച്ചേ പറയൂ. അയാൾക്ക്‌ ഈ വീട്‌ ഭയങ്കര ഇഷ്ടമാണ്‌.
ശോഭയുടെ ഭർത്താവിന്റെ സ്വപ്നമായിരുന്നു ഇങ്ങനെയൊരു വീട്‌.തടിയിൽ തീർത്ത വീട്‌!മേല്ക്കൂരയിലെ ഓട്‌ ഒഴികെ ബാക്കിയെല്ലാം തടിയിൽ തീർത്ത വീട്‌!കാലം കുറേ എടുത്തു ഇങ്ങനൊരണ്ണം പണിതീർക്കാൻ... പഞ്ചവൽസര പദ്ധതിയെന്നൊക്കെ ആളുകൾ കളിയാക്കി. ഒരുതരം വട്ടെന്നൊക്കെ കൂട്ടത്തിലുള്ളവര്‌ തന്നെ പറഞ്ഞു തുടങ്ങി.പാലക്കാടുള്ള ഏതോ വലിയ ഇല്ലം പൊളിച്ച തടിയാണ്‌.
“പഴയതൊക്കെ ആർക്കും വേണ്ട.”
 “എന്ത്‌?”
“ആളുകളൊക്കെ കോൻക്രീറ്റിന്റെ പൊറകേ അല്ലേ...ഇപ്പോ ആരാ ഇങ്ങനത്തെ വീടൊക്കെ വെയ്ക്കുന്നേ...ശോഭേടെ കെട്ടിയോനെങ്കിലും ഇങ്ങനൊരു ബുദ്ധി തോന്നിയല്ലോ.എനിക്കിഷ്ടാ ഈ വീട്‌...സുശീലച്ചേച്ചിക്ക്‌ ഇഷ്ടാണോ?”
“എന്ത്‌?”
“ഈ വീട്‌?” ശങ്കരൻ നായർ വീണ്ടും ചോദ്യം ആവർത്തിച്ചു.
“പിന്നേ...എനിക്കും ഇഷ്ടാ ഈ വീട്‌. പക്ഷേല്‌ ശങ്കരേട്ടാ, ഈ ചേച്ചി വിളിയൊന്ന് നിർത്തണം കേട്ടോ. നമ്മള്‌ തമ്മില്‌ രണ്ട്‌ വയസ്സിനിളപ്പമെനിക്കാ...അതുമറക്കേണ്ട.”
സുശീലേടത്തിക്ക്‌ ശങ്കരൻ നായർ ചേച്ചി എന്ന്‌ വിളിക്കുന്നത്‌ ഇഷ്ടമല്ല. അതുമാത്രമായിരുന്നു അവർക്ക്‌ ശങ്കരൻ നായരെ കുറിച്ചുള്ള പരാതിയും.
”ശോഭേടെ കെട്ടിയോനെ സമ്മതിച്ചുകൊടുക്കണം.“
”വീട്‌ വെച്ചതിനാ?“
”അതു മാത്രമല്ല ചേച്ചി, ഈ വീട്‌ നിക്കണത്‌ ഒരു വനത്തിലല്ലേ! വനം!“
“അതൊക്കെ ശരിയാ...പക്ഷേ ശങ്കരേട്ടാ... ചേച്ചി വിളി വീണ്ടും.” പരിഭവം സുശീലേടത്തിയുടെ മുഖത്തും നിഴലിച്ചു. മുറിയിലെ ഇരുട്ടിൽ അയാളത്‌ കണ്ടില്ല. സുശീലേടത്തി പറഞ്ഞതും ശങ്കരൻ നായർ കേട്ടില്ല. അയാൾ തുടർന്നുകൊണ്ടേയിരുന്നു. ഒരേക്കർ ഭൂമിയിൽ ശോഭയുടെ കെട്ടിയോൻ പടുത്തുയർത്ത വനത്തെക്കുറിച്ച്‌...അതിന്നുള്ളിൽ പൂർണ്ണമായും തടിയിൽ നിർമ്മിച്ച കേരളത്തനിമയുള്ള സുന്ദരൻ വീടിനെക്കുറിച്ച്‌... വനത്തിലെ സന്ദർശകരായ കിളികളെക്കുറിച്ച്‌... പൂമ്പാറ്റകളെക്കുറിച്ച്‌... തേനീച്ചയെക്കുറിച്ച്‌...
കടന്നൽ കൂട്ടിൽ ശോഭയുടെ കെട്ടിയോൻ തലയിട്ടതിനെക്കുറിച്ച്‌ പറഞ്ഞിട്ട്‌ ശങ്കരൻ നായർക്ക്‌ ചിരിയടക്കാനാവുന്നില്ല.ചിരിച്ച്‌ ചിരിച്ച്‌ അയാളുടെ കവിളിലൂടെ ഒരു  നീർച്ചാലുണ്ടായി. അയാളതറിഞ്ഞില്ല. താൻ പറയുന്നതൊക്കെ കേൾക്കാൻ സുശീലേടത്തി മുറിയിലില്ലന്ന്‌ അയാളറിഞ്ഞില്ല.അയാൾ സംസാരം തുടർന്നുകൊണ്ടേയിരുന്നു.

സുശീലേടത്തിയെ കൂടാതെ വേറേ സന്ദർശകരാരും തന്നെ ഉണ്ടായിരുന്നില്ല ശങ്കരൻ നായർക്ക്‌. അയാൾക്ക്‌ അവരുടെ സാമീപ്യം, അവരുമായുള്ള സംസാരം ഒരു ആശ്വാസമായി മാറി. വീടിനെക്കുറിച്ച്‌, മരങ്ങളെക്കുറിച്ച്‌, കിളികളെക്കുറിച്ച്‌,പൊളിച്ചെറിയപ്പെടുന്ന ഇല്ലങ്ങളെക്കുറിച്ച്‌, നഷ്ടമാകുന്ന ഗ്രാമീണതയെക്കുറിച്ച്‌, ഭാരമാവുന്ന വാർദ്ധക്യത്തെക്കുറിച്ച്‌, ആസന്നമായ മരണത്തെക്കുറിച്ച്‌.... എല്ലാം അയാൾ സംസാരിക്കും. കഥകേൾക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സുശീലേടത്തി എല്ലാം കേൾക്കും.ഒന്നൊഴിയേ...‘ചേച്ചി’ എന്ന വിളി ഒഴിയേ.
ശങ്കരൻ നായർ അവരെ ചേച്ചി എന്നു വിളിച്ചാൽ കഥ മാറും. പ്രായത്തിന്നിളയതല്ലേ...  രണ്ടുവയസ്സിന്നാണേലും.

വീർപ്പിച്ചുകെട്ടിയ മുഖവുമായി അരുതാത്തതെന്തോ സംഭവിച്ചമാതിരി,മാറുമറച്ചിരുന്ന വെള്ള തോർത്തിനാൽ കണ്ണു തുടച്ചുകൊണ്ട്‌ ശങ്കരൻ നായരുടെ മുറിയിൽ നിന്നും ഇറങ്ങിയോടുന്ന സുശീലേടത്തിയെ ഞാൻ അവിചാരിതമായിട്ടാണ്‌ കാണുന്നത്‌.ഞാൻ സുശീലേടത്തിയുടെ കൈയിൽ പിടിച്ച്‌ വലിച്ചു നിർത്തി.
“എന്താ? എന്തുപറ്റി...ശങ്കരൻ നായർക്കെന്തെങ്കിലും...”
“അങ്ങേർക്കൊന്നുമില്ല. വയസ്സാണെങ്കിലും മനസ്സിലിരുപ്പ്‌ ശരിയല്ല അങ്ങേരുടെ.”
“എന്തുപറ്റി സുശീലേടത്തി? കാര്യം പറ. നമ്മുക്ക്‌ പരിഹാരമുണ്ടാക്കാം.” ഞാൻ ആശ്വസിപ്പിക്കാൻ ഒരു വിഫല ശ്രമം നടത്തി.
“ഓ...അതിപ്പം നീ വിചാരിച്ചാ പറ്റുമെന്ന്‌ തോന്നുന്നില്ലെന്റ സുധാകരാ... അങ്ങേർക്ക്‌ നാണമെന്നൊന്നില്ല.” അരുതാത്തതെന്തോ സംഭവിച്ചു എന്നുകരുതി വിഷണ്ണനായ്‌ നിന്ന എന്നെ നോക്കി സുശീലേടത്തി പറഞ്ഞു.“രണ്ടു വയസ്സേ ഉള്ളൂവെങ്കിലും ഞാൻ അങ്ങേരിലും ഇളയതല്ലേ... എന്നെക്കേറി ‘ചേച്ചി’ എന്ന്‌ വിളിക്കുന്നതിന്‌ ഒരുളുപ്പുമില്ല കെളവന്‌...”
ചിരിക്കണോ അതോ സുശീലേടത്തിയെ ആശ്വസിപ്പിക്കണമോ അതുമല്ല ശങ്കരൻ നായരെ ഉപദേശിക്കണമോ...ഒരുവേള ഞാൻ ആലോചിച്ചു.പിന്നെ ശങ്കരൻ നായരുടെ മുറിയിലേയ്ക്ക്‌ ഞാൻ കയറി.ഇരുട്ടിൽ പൊതിഞ്ഞ ആൾരൂപം!
“സുധാകരനാണ്‌.” ഞാൻ പറഞ്ഞു.
“ഓ...” ഒരു അനക്കം
“സുശീലേടത്തി കരഞ്ഞോണ്ട്‌ ഓടണകണ്ടപ്പോ ഞാൻ വിചാരിച്ച്‌...ശങ്കരൻ നായർക്ക്‌...എന്തോ വല്ലായ്കയാണന്നാ...”
“അതോ!, ഒരു രസമല്ലേടോ അതൊക്കെ.” പിന്നെ ശബ്ദം വളരെ താഴ്ത്തി ശങ്കരൻ നായർ പറഞ്ഞു.
“അല്ലേലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനാടോ; പ്രായമായെന്ന്‌ വിശ്വസിക്കാൻ വെഷമമാ അതുങ്ങള്‌ക്ക്‌...സുശീല, പാവം! അവള്‍ക്കറിയ്‌യ്‌വോ പ്രായം ശരീരത്തിന്നാണന്ന്...മനസ്സിനല്ലന്ന്. അതൊരു കുഴിയാനയാണടോ, കുഴിയാന...പുറകോട്ട് നടക്കാനാഗ്രഹിക്കുന്ന കുഴിയാന.”

 പൂക്കളമിടാൻ പൂപറിക്കാൻ പോയ  ബാല്യകാലമാണെനിക്ക്‌ ഓർമ്മ വന്നതപ്പോൾ.
തുമ്പപ്പൂവിന്നുള്ളിൽ നിന്നും ഇറങ്ങി വന്ന ഒരു കറുത്ത കൊച്ചുറുമ്പ്‌...
തണ്ടിലൂടെ പതുക്കെ ഇറങ്ങി മണലിലൂടെ നീങ്ങിയ അത്‌ ഒരു ചെറിയ കുഴിയിലോട്ട്‌ വീണു. ഞാന്‍ ചൂണ്ട് വിരല്‍  കുഴിയിലോട്ടിട്ടു.ഉറുമ്പിനെ കിട്ടിയില്ല. പകരം ഒരു കുഴിയാന!
കുഴിയാനെയെ ഞാൻ തെളിഞ്ഞ മണലിൽ വെച്ചു. അതപ്പോൾ പുറകോട്ട്‌ നടന്നു തുടങ്ങി.

Read more...

നരകത്തിലേയ്ക്കുള്ള വഴി

Saturday, August 30, 2014


അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പതിവ്പോലെ വേമ്പനാട്ട്‌ കായലിൽ കുളിയും കഴിഞ്ഞ്‌ പൊങ്ങി വരുന്ന നേരം.ന്യൂസ്‌ വർക്കി ടൗണിൽ നിന്നും പത്രമൊക്കെ എടുത്ത്‌ ഇന്നെന്താണ്‌ സൗജന്യമായ്‌ നൽകേണ്ട വാർത്ത എന്നൊക്കെ ആലോചിച്ച്‌ എസ്റ്റേറ്റിന്റെ വടക്ക്‌ കിഴക്കേമൂലയിലൂടെ തെക്കേക്കരയിലോട്ട്‌ ഹെർക്കൂലീസിന്റെ പുറത്തേറി പ്രവേശിക്കുന്ന പുണ്യ നിമിഷം...
വടക്ക്‌ കിഴക്ക്‌ മൂലയ്ക്ക്‌ നില്ക്കുന്ന ആഞ്ഞിലിമരത്തെ കടന്നുവേണം ജനവാസമുള്ള സ്ഥലത്തെത്താൻ...ആകാശത്തോളം വളർന്ന ആഞ്ഞിലിമരത്തിന്‌ രണ്ടാൾപിടിച്ചാൽ എത്താത്ത വണ്ണമാണുള്ളത്‌! അതിന്റെ താഴത്തെ കൊമ്പിൽ കെട്ടിയിട്ടുള്ള വടം മരത്തെ രണ്ട്‌ ചുറ്റുചുറ്റി താഴേയ്ക്ക്‌ നീണ്ടു നീണ്ട്‌ നിലത്ത്‌ നിന്ന്‌ പൊങ്ങി നില്ക്കുന്ന വലിയ വേരിലാണ്‌ എത്തിച്ചേരുന്നത്‌.ആഞ്ഞിലിയേൽ കയറാനായുള്ള ഒരു സ്ഥിരം സംവിധാനമാണിത്‌!സംവിധായകൻ അഞ്ചുകണ്ണൻ!
വടത്തേൽ തൂങ്ങി അഞ്ചുകണ്ണന്‌ ആഞ്ഞിലിയിൽ നിഷ്‌പ്രയാസം കയറാൻ പറ്റും.കൊമ്പുകളിൽ നിന്നും കൊമ്പുകളിലേയ്ക്ക്‌ അഞ്ചുകണ്ണൻ കുരങ്ങനെപ്പോലെ പിടിച്ചുകയറുന്നത്‌ അപ്പുക്കുട്ടൻ പലവട്ടം കണ്ടിട്ടുണ്ട്‌.അഞ്ചുകണ്ണനെപ്പോലെ ഒരു തവണയെങ്കിലും കുരങ്ങനാകണമെന്നും ആഗ്രഹിച്ചിട്ടുണ്ട്‌. പക്ഷേ നടന്നിട്ടില്ല. ധൈര്യം അത്രയ്ക്കങ്ങ്‌ പോരാ...
ന്യൂസ്‌ വർക്കി ആഞ്ഞിലിയുടെ ചുവട്ടിലെത്തിയപ്പോൾ ഒരു നിമിഷം അറിയാതെ മുകളിലോട്ട്‌ നോക്കിപ്പോയി!
പിന്നെക്കേട്ടത്‌ തെക്കേക്കരയെ നടുക്കുന്ന  ഉച്ചത്തിലുള്ള കരച്ചിൽ...
ഉടമ കൈയ്യൊഴിഞ്ഞ ഹെർക്കുലീസ്‌ വടക്കേത്തോട്ടിലേക്കും, പത്രക്കെട്ട്‌ തെക്കേ കൈതക്കാട്ടിലേയ്ക്കും പോയി! അടുത്ത രണ്ടുദിവസം പത്രമില്ലാതെ, പത്രവാർത്തയില്ലാതെ തെക്കേക്കരക്കാർ വലഞ്ഞു .
ബോധം തെളിഞ്ഞപ്പോൾ ന്യൂസ്‌ വർക്കിചോദിച്ചു, “ആരായിരുന്നൂ ആഞ്ഞിലിയേൽ?”
ലോനപ്പനാണ്‌ അതിന്‌ മറുപടി നല്കിയത്‌ അതിപ്രകാരമായിരുന്നു.“തെണ്ടികൾ...വല്ല വരത്തനും, ടൗണീകെടക്കണവനും വരെ വന്ന്‌ ചാകണ്‌...ബാക്കിയൊള്ളവനെ മാത്രം ഒന്ന്‌ സ്വസ്ഥമായിട്ട്‌ ചാകാൻ സമ്മതിക്കത്തില്ല ദ്രോഹികൾ...ഇത്രേം വല്യ മരത്തേകേറാനറിയാരുന്നേ ഞാനും കാണിച്ചുതരാരുന്നു.”
ആഞ്ഞിലിയേൽ തൂങ്ങി നിന്നവനെ കൊതിയോടെയും ലേശം അസൂയയോടെയും നോക്കി നിന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ തെക്കേക്കരയിൽ അന്ന്‌...
ശ്രീമാൻ ശ്രീമാൻ ലോനപ്പൻ!

ലോനപ്പൻ
വയസ്‌- 40- 45
ചുഴലിദീനക്കാരൻ.
ജോലി- ലോട്ടറിക്കച്ചവടം
ഹോബി- ആത്മഹത്യ!

അഞ്ചടി ഉയരം...വട്ടമുഖം...തുറന്ന മൂക്ക്‌...മുറം പോലത്തെ ചെവികൾ...അനുസരണയില്ലാതെ ആകാശത്തേയ്ക്ക്‌ ഉയർന്ന്‌ നില്ക്കുന്ന തലമുടി...എല്ലുന്തിയ നെഞ്ചിൻ കൂട്‌...നടക്കുമ്പോൾ  കൂട്ടിയിടിക്കുന്ന മുട്ടുകൾ...വീതികുറഞ്ഞ നെറ്റിയെ മൊത്തത്തിൽ മറച്ചുകൊണ്ടുള്ള ഒരിക്കലും മാഞ്ഞുപോകാത്ത ചന്ദനക്കുറി...
ജനിച്ച അന്ന്‌ തുറന്ന വായാണ്‌...പിന്നെ ഇന്നേവരെ അടച്ചിട്ടില്ല...
തുറന്ന മൂക്കിന്‌ തൊണ്ണൂറ്‌ ഡിഗ്രിയായ്‌ നില്ക്കുന്ന മുൻവശത്തെ രണ്ട്‌ പെടപ്പൻ പല്ലുകൾ സൂക്ഷിച്ചില്ലേൽ മുന്നിൽ വന്നുപെടുന്നോന്റെ അന്തകനാകാം!
ചുഴലി ദീനത്താൽ വലഞ്ഞ ലോനപ്പൻ ഞാൻ ചാകും...ഞാൻ ചാകും എന്നും പറഞ്ഞ്‌ നടക്കാൻ തുടങ്ങിയിട്ട്‌ കാലം കുറേ ആയിരുന്നു.പറച്ചിലല്ലാതെ പ്രവൃത്തിയൊന്നും കാണാതിരുന്നതിൽ വിഷണ്ണരായ നാട്ടുകാർ ലോനപ്പനെ ‘പുലിവരുന്നേ...പുലിവരുന്നേ...കഥയിലെ പയ്യൻസിനോടൊക്കെ ഉപമിച്ചു തുടങ്ങിയ ഒരു മഞ്ഞുകാലത്താണ്‌ ആനവണ്ടി കഥയിൽ വന്നുചേരുന്നത്‌!
അന്തക്കാലത്ത്‌ ആലപ്പുഴ ടൗണിൽ നിന്നും തെക്കേപുരം മാർക്കറ്റിലേയ്ക്ക്‌ ഒരു ആനവണ്ടിയുണ്ടായിരുന്നു.രാത്രി വരുന്ന അവസാനവണ്ടി അവിടെ കിടക്കും.പിറ്റേന്ന്‌ അതിരാവിലെ തിരികേ ടൗണിലേയ്ക്ക്‌...
ആനവണ്ടിയുടെ രാത്രികിടപ്പ്‌ നിർത്തലാക്കിയതും, ലോനപ്പൻ ഹോബി ആരംഭിച്ചതും ഒരേദിവസം ഒരേസമയത്തായിരുന്നു എന്നുള്ളത്‌ വിധിയുടെ വിളയാട്ടമായിരിക്കാം.

വെളുപ്പാൻ കാലത്ത്‌ വണ്ടി സ്റ്റാർട്ടാക്കുന്നതിന്‌ മുന്നായി, പതിവ്‌ ചെക്ക്‌ അപ്പിന്റെ കൂടെ പുറക്‌ വീലിന്‌ അടവെച്ചിരുന്ന കല്ലെടുത്ത്‌ മാറ്റാൻ ചെന്ന ഡ്രൈവർ സാർ ഒന്നു ഞെട്ടി...
കല്ലിനോട്‌ ചേർന്ന്‌ ഒരു അത്ഭുത ജീവി...വെറും നിലത്ത്‌ വട്ടം കിടക്കുന്നു! അബദ്ധത്തിലെങ്ങാനും വണ്ടി സ്റ്റാർട്ടായാൽ കേറിയിറങ്ങിയതുതന്നെ...
കലിപൂണ്ട ഡ്രൈവർ സാർ ജീവിയെ കാലേപിടിച്ച്‌ തലയ്ക്ക്മുകളിൽ രണ്ട്‌ വട്ടം ചുറ്റിയപ്പോഴത്തേയ്ക്കും, കുറുപ്പിന്റെ കടയിൽ അതിരാവിലെതന്നെ നാട്ടുവിശേഷം കുടിക്കാനെത്തിയവരെല്ലാം ഓടിക്കൂടി.

ലോനപ്പൻ!

“ചാകാനാണേ വല്ല പ്രൈവറ്റ്‌ വണ്ടിക്കും അടവെയ്ക്കടാ കഴുതേ, മറ്റുള്ളവന്റെ കഞ്ഞീ പാറ്റയിടാതെ...”
ആനവണ്ടി മുക്രയിട്ട്‌ മുന്നോട്ട്‌ നീങ്ങി.
അന്തരീക്ഷത്തിൽ പറന്ന്‌ തറയിൽ വിശ്രമമെടുത്തിരുന്ന  ലോനപ്പന്റെ വായിൽ നിന്നും നുരയും പതയുമൊഴുകി. കൈയും കാലും കോച്ചി വലിഞ്ഞു.കണ്ണുകൾ മിഴിഞ്ഞു പുറത്തേയ്ക്ക്‌ തള്ളി.പല്ലുകൾ കൂട്ടിക്കടിച്ചു.മലർന്ന്‌ കിടന്ന്‌ വട്ടത്തിൽ കറങ്ങുന്ന ലോനപ്പന്റെ ചുരുണ്ടുകൂടിയ കൈവിരലുകൾക്കുള്ളിൽ ആരൊക്കെയൊ താക്കോല്കൂട്ടം പിടിപ്പിച്ചു.
തെക്കേപുരത്തേയ്ക്കുള്ള രാത്രി ബസ്‌ ഏതായാലും അന്നത്തോടെ നിന്നു.
കന്നിസംരംഭം പൊളിഞ്ഞതിന്റെ നിരാശയിൽ ലോനപ്പൻ പറഞ്ഞു.“ഇനി ജീവൻ പോയാലും ആനവണ്ടിക്ക്‌ അടവെയ്ക്കേല...പിക്കപ്പില്ലാത്ത  പണ്ടാരത്തിന്‌ ആരാ അട വെയ്ക്കുന്നേ...ചുമ്മാ പേര്‌ നാറ്റിച്ചു.”
മരണം ലോട്ടറി ടിക്കറ്റുപോലാണന്ന്‌ ലോനപ്പൻ പ്രഖ്യാപിച്ചു. ലോട്ടറി എടുത്തുകൊണ്ടേയിരിക്കുക. നരകത്തിലേയ്ക്കുള്ള വഴി ഏത്‌ നിമിഷവും തുറക്കപ്പെടാം. ലോനപ്പന്‌ നരകമാണിഷ്ടം!അലസന്മാർക്കുള്ളതാണ്‌ സ്വർഗ്ഗം!

മടയാംതോട്‌ പാലത്തിന്റെ കൈവരീന്ന്‌ ഒരർദ്ധരാത്രി ലോനപ്പൻ ചാടിയത്‌ പേര്‌ ചുമ്മാ നാറ്റിക്കരുതെന്ന്‌ കരുതിത്തന്നെയാണ്‌ .
ഭാഗ്യമോ അതോ ദൗർഭാഗ്യമോ!
കായലിലെ കാറ്റും കോളും കാരണം ഗോപീടെ ഭാര്യേടെ പുല്ലും വള്ളം പതിവിൽ നിന്നും വിരുദ്ധമായി വളരെയേറേ താമസിച്ചാണ്‌ അന്നെത്തിയത്‌.വള്ളം പാലത്തിന്നടിയിൽ എത്തിയ സമയം ആകാശത്തുനിന്നും ഉരുണ്ടുരുണ്ട്‌ വരുന്ന അപൂർവ്വ ജീവിയെക്കണ്ട്‌ ഏതോ ഏലിയനാണന്ന്‌ തെറ്റിദ്ധരിച്ച്‌ ഗോപീടെ ഭാര്യ തുഴയ്ക്ക്‌ ഒരു കുത്തും കാലിന്‌ രണ്ട്‌ ചവിട്ടും കൊടുത്തു ലോനപ്പനെ വള്ളത്തേലെ പുല്ലിന്മേൽ കെടത്തി സല്ക്കരിച്ചു.
കായലിലെ കാറ്റും മുടിഞ്ഞ മഴയും കാരണം വള്ളം താമസിച്ചത്‌ ദൈവനിശ്ചയമാണന്നും, അതുകൊണ്ട്‌ ലോനപ്പന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നും ഗോപീടെ ഭാര്യ പിറ്റേന്ന്‌ വള്ളക്കടവിൽ പൊതുജനസമക്ഷം പ്രഖ്യാപിച്ചു.വളരെ സാഹസിയകമായ്‌ ലോനപ്പന്റെ ജീവൻ രക്ഷിച്ചതിനാൽ പഞ്ചായത്തിൽ നിന്നും ധീരതയ്ക്കുള്ള അവാർഡിനുള്ള അപേക്ഷയും നല്കി.
കൈയൊരെണ്ണം ഒടിഞ്ഞെങ്കിലും ലോനപ്പൻ പറഞ്ഞു; “ഇനി ജീവൻ പോയാലും ഞാൻ പാലത്തേന്ന്‌ ചാടത്തില്ല...ഈ വള്ളക്കാരും പുല്ലുകാരുമില്ലാത്ത ഒരു സമയോമില്ല. ചുമ്മാ പേര്‌ നാറും.“
ചുമ്മാ പേര്‌ നാറ്റിക്കരുതെന്ന്‌ കരുതിത്തന്നെയാണ്‌ ലോനപ്പൻ എസ്റ്റേറ്റിലെ ഒരേയൊരു പരുത്തിമരത്തിന്റെ ചാഞ്ഞകൊമ്പിന്റെ ബലം പരീക്ഷിച്ചതും!
കൊമ്പിന്‌ ആവശ്യത്തിലധികം ബലമുണ്ടായിരുന്നു! പക്ഷേ എന്തു ചെയ്യാം.? മുട്ടുകാലുവന്ന്‌ നിലത്തിടിച്ചപ്പോഴും ലോനപ്പനറിഞ്ഞില്ല കറിന്‌ നീളം കൂടിപ്പോയെന്ന്‌!
”നരകത്തിലൊക്കെ മുഴുവൻ കള്ളിമുള്ളാണോ?“ എന്നായിരുന്നു ഇടയ്കെപ്പോഴോ ഒരു മിന്നായം പോലെ ബോധം വന്നപ്പോൾ ലോനപ്പൻ ചോദിച്ചത്‌.
പുഴുപ്പൻ മുള്ളിന്റെ ആഘാതം തരണം ചെയ്യാൻ കാലം കുറേ എടുത്തെങ്കിലും ലോനപ്പൻ ഒന്നുറപ്പിച്ചിരുന്നു.”ഇനി ജീവൻ പോയാലും പൊക്കം കുറഞ്ഞ മരത്തേന്ന്‌ ചാടില്ല. ചുമ്മാ പേര്‌ നാറും.“

”ഇനിമുതൽ അലവലാതി പരിപാടിക്കൊന്നുമില്ല.ലോട്ടറിക്കച്ചവടമൊന്ന്‌ കൊഴുക്കട്ടെ.. നല്ലൊന്നാന്തരം പാഷാണം വാങ്ങിക്കാണിച്ചുതരാം..“കുറുപ്പിന്റെ ചായക്കടയിൽ വെച്ചാണ്‌ ലോനപ്പൻ ഈ സുപ്രധാന തീരുമാനം പുറത്തുവിട്ടത്‌!
അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പലതവണ വേമ്പനാട്ട്‌ കായലിൽ കുളിയും കഴിഞ്ഞ്‌ പൊങ്ങി.
തെക്കേക്കരയിലെ പ്രഭാതങ്ങൾ ന്യൂസ്‌ വർക്കി എന്നും വാർത്താ സമ്പുഷ്ടമാക്കി.

ലോനപ്പനെ കാണാനില്ല...ലോനപ്പനെ കാണാനില്ല...
പത്രവാർത്തയുടെ തലക്കെട്ടുകൾ വിളിച്ചുപറയുന്നതിനോടൊപ്പം ന്യൂസ് വർക്കി പറയുന്നു...
ലോനപ്പനെ കാണാനില്ല!!!ലോനപ്പനെ കാണാനില്ല!!!
അന്നത്തെ സൂര്യൻ വേമ്പനാട്ട് കായലിൽ നിന്നും പൊങ്ങി വന്നപ്പോൾ തെക്കേക്കരക്കാർ അറിഞ്ഞു...ലോനപ്പന്റെ തിരോധാനം!
ന്യൂസ്‌ വർക്കി വീട്‌ വീടാന്തരം കയറിയിറങ്ങി വിവരം അറിയാത്തവരായി ആരുമില്ലായെന്ന് ഉറപ്പുവരുത്തി.
വാർത്ത കേട്ടവർ കേട്ടവർ റോഡിലേയ്ക്കിറങ്ങി.ചിലർ കലുങ്കിന്മേലിരുന്ന്‌ ലോനപ്പന്റെ തിരോധാനത്തിന്‌ നിദാനമാകാവുന്നതും അല്ലാത്തതുമായ കാരണങ്ങളെ വിശകലനം ചെയ്തു.മാഞ്ചുവട്ടിലും ചർച്ച നടന്നു.
“പാവം ചുഴലി ദീനം കൊണ്ട്‌ കൊറേ കഷ്ടപ്പെട്ടു...എന്തു പറ്റിയോ ആവോ...ചാകാനായ്‌ നടക്കുന്നോനാ...” മീനാക്ഷി അമ്മായി താടിക്ക്‌ കൈ കൊടുത്തു.
ലോനപ്പൻ എവിടെ? എപ്പോൾ? എങ്ങനെ?
നാടുവിട്ടോ?
ചോദ്യങ്ങൾ പലതായിരുന്നു. പക്ഷേ ഉത്തരം മാത്രം കിട്ടിയില്ല.
മൂന്നിന്റന്ന്‌ കാലത്ത്‌ ഞെട്ടിക്കുന്ന വാർത്തയുമായിട്ട്‌ ന്യൂസ്‌ വർക്കി വീണ്ടും പ്രത്യക്ഷപ്പെട്ടു!
എസ്റ്റേറ്റിന്റെ നടുവിലെ കുളത്തിന്റെ മാടിക്കുള്ള കൈതകൾക്കിടയിൽ ലോട്ടറിടിക്കറ്റുകൾ...
“വെള്ളത്തീ മുങ്ങിയാ മൂന്നിന്റന്ന്‌ പൊങ്ങുമെന്നാ...” വിലാസിനി ചിറ്റ മാഞ്ചുവട്‌ കമ്മറ്റിയിൽ അഭിപ്രായം രേഖപ്പെടുത്തി.അപ്പോൾ മീനാക്ഷി അമ്മായി ഇടയ്ക്ക്‌ കയറി പറഞ്ഞു.
“ഒന്നു പോടീ പെണ്ണേ, ലോനപ്പനല്ലേ ആള്‌...അവൻ മൂന്നിന്റന്ന്‌ പൊങ്ങിവന്നിട്ട്‌ പറയും...ഇനി ജീവൻ പോയാലും  ഞാനാ  കുളത്തീ ചാടുകേലാ...ചുമ്മാ പേര്‌ നാറും.”
                                                            -----------------

Read more...

സ്വപ്നഭൂമി

Thursday, August 21, 2014


എന്റെ പേര്‌ ഭരതൻ എന്നാണ്‌.നാട്ടുകാർ എന്നെ ‘ഭരതൻ മാഷ്‌’ എന്നും വിളിക്കും. പണ്ട്‌, എന്ന്‌ പറഞ്ഞാൽ പത്ത്‌ മുപ്പത്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌; ഗൾഫിലൊക്കെ ജോലിക്ക്‌ പോകുന്നതിന്‌ മുൻപ്‌ ഞാനൊരു പാരലൽ കോളേജ്‌ അദ്ധ്യാപകനായിരുന്നു. അന്ന്‌ മുതൽ ഞാൻ ഭരതൻ മാഷായി.
എന്റെ ഭാര്യ സുധ. സുധ ടീച്ചർ എന്ന്‌ നാട്ടുകാർ വിളിക്കും. അവളും എന്റെ കൂടെ പാരലൽ കോളേജിൽ പഠിപ്പിക്കാനുണ്ടായിരുന്നു. ഞങ്ങളു തമ്മിൽ ചെറിയ സ്നേഹമൊക്കെ തുടങ്ങി, അവസാനം അവരെന്റെ കൂടെയങ്ങ്‌ കൂടി.
പാവം...നല്ലൊരു കുടുംബത്തിലെ പെണ്ണായിരുന്നു...എന്റെ കൂടെ വന്ന്‌ ഇനി സഹിക്കാനൊന്നുമില്ല.
എനിക്കാണെങ്കിൽ വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലായിരുന്നു. പാരലൽ കോളേജീന്ന്‌ കിട്ടുന്നതുകൊണ്ട്‌ എങ്ങനെ കഴിയാനാണ്‌? സുധ ടീച്ചറിന്റെ(പണ്ടുമുതലുള്ള വിളിയാണേ...ഞാനിപ്പോഴും അങ്ങനെ തന്നെയാ അവരെ വിളിക്കുന്നേ. ടീച്ചറെന്നെ ‘മാഷേ’ന്നും.)വീട്ടുകാർക്കൊക്കെ ഭയങ്കര എതിർപ്പായിരുന്നു. എനിക്കാണെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലതാനും!
എന്റെ ആകെയുള്ള കൈമൊതൽ ഒരു പോസ്റ്റ്ഗ്രാജുവേഷൻ...
അങ്ങനെയിരിക്കയാണ്‌ എനിക്ക്‌ ഗൾഫിൽ ഒരു അവസരം കിട്ടിയത്‌. ടീച്ചറെ തനിച്ച്‌ ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിലാക്കിയിട്ട്‌ ഞാൻ പോയി. ഈ വേർപാടിന്റെ ദു:ഖമെന്നൊക്കെ പറയണതേ...ഇത്തിരി ബുദ്ധിമുട്ടാണേ...ഞങ്ങളത്‌ വേണ്ടുവോളം അനുഭവിച്ചു.
കൊറച്ചൊന്നുമല്ല...മുപ്പത്‌ വർഷം...ജീവിതത്തിന്റെ നല്ല പ്രായം...ഞങ്ങൾ വേറിട്ടുനിന്നു.
വർഷാവർഷം ഒരുമാസം...എന്റെ അവധി...അതു ഞങ്ങള്‌ ശരിക്കും ആസ്വദിച്ചിട്ടുണ്ട്‌ കേട്ടോ....
വേറിട്ട്‌ നിന്നിട്ടുള്ള ആ ഒത്തുചേരലൊണ്ടല്ലോ...അതിന്റെ സുഖം ഒന്നുവേറേ തന്നെയാണേ...
പക്ഷേ തിരിച്ചു പോകാനായി വിമാനത്തിൽ കേറിയൊള്ള ആ ഇരിപ്പ്‌...ഹൊ...മുപ്പതുവർഷവും ഞാനതനുഭവിച്ചു...ടീച്ചറും തീർശ്ചയായിട്ടും അതനുഭവിച്ചിട്ടുണ്ടാവും. പക്ഷേ പാവം...ഒരിക്കൽ പോലും എന്നോടതൊന്നും പറഞ്ഞിട്ടില്ല കേട്ടോ.

ഞങ്ങടെ കുട്ടികളെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. മൂന്നു മക്കൾ. മൂത്തവൻ ഒരു ഡോക്ടറാണ്‌...അവനും ഞങ്ങള്‌ ചെയ്തപോലെ തന്നെ ചെയ്തു.MBBS കഴിഞ്ഞപ്പോ കൂടെ പഠിച്ച ഒരുത്തിയേം കൊണ്ടുപോന്നു. ഞങ്ങളെതിർത്തൊന്നുമില്ല. എങ്കിലും ഇത്തിരി ബുദ്ധിമുട്ടാണേ...വളർത്തി വലുതാക്കി കഴിയുമ്പോ അവർക്ക്‌ തോന്നണതുപോലെയൊക്കെ ചെയ്കയെന്നുവെച്ചാൽ...പക്ഷേ ഞങ്ങളൊന്നും പറഞ്ഞില്ല. ഒരിക്കൽ ടീച്ചറിന്റെ അച്ഛനും അമ്മയും ഇതേ ബുദ്ധിമുട്ട്‌ അനുഭവിച്ചിട്ടുള്ളവരല്ലേ.ഞങ്ങള്‌ കാരണം!

‘താൻ താൻ ചെയ്യുന്ന കർമ്മത്തിൻ ഫലം താൻ താൻ അനുഭവിച്ചീടുക തന്നെവേണം...’

രണ്ടാമത്തത്‌ പെണ്ണാണ്‌...അവള്‌ B Com കഴിഞ്ഞ്‌ ഇനി പഠിക്കണില്ലന്ന്‌ പറഞ്ഞപ്പോ, ഒരുത്തന്റെ കൂടെ കെട്ടിച്ചുവിട്ടു.ദോഷം പറയരുതല്ലോ...അവൻ നല്ലൊരുത്തനാ...സർക്കാരുദ്യോഗസ്ഥൻ...
മൂന്നാവത്തവൻ എഞ്ചിനീയറാ...ബാംഗ്ലൂരിൽ...നല്ല നിലയിലാണ്‌.
മൂന്നുപേരും അവരവരുടെ ജോലിയും നോക്കി അവരുടെ പാട്ടിന്‌...
ചുരുക്കത്തിൽ മുപ്പത്‌ വർഷത്തെ ഗൾഫ്‌ ജീവിതവും മതിയാക്കി കഴിഞ്ഞ്, ഇപ്പോഴാണ്‌ ഞങ്ങളുടെ ഹണിമൂൺ!

ഇതിനിടെ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്‌...ഞങ്ങളുടെ വീടിനെക്കുറിച്ച്...
മുപ്പത്‌ വർഷം ഗൾഫിലായിരുന്നു...കാര്യമൊക്കെ ശരിയാ...പക്ഷേ ഇപ്പോഴും ഞങ്ങള്‌ കഴിയണത്‌ വാടകവീട്ടിലാണ്‌!
പണമില്ലാഞ്ഞിട്ടാണോ എന്ന്‌ ചോദിച്ചാൽ മുഴുവനും ശരിയല്ല. കുട്ടികളെയൊക്കെ പഠിപ്പിച്ച്‌...മോളൊരുത്തിയെ കെട്ടിച്ച്‌ വിട്ടപ്പോ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക്‌ തീർന്നു എന്നുള്ളത്‌ ശരിയാണ്‌.
കുറച്ച്‌ സ്ഥലം വാങ്ങി വീടൊരണ്ണം വെയ്ക്കാൻ പറ്റുമായിരുന്നു. പക്ഷേ ചെയ്തില്ല.
അതെന്തുകൊണ്ടാണന്നോ?
പറയാം. എനിക്കും ടീച്ചറിനും ഒരു സ്വപ്നമുണ്ടായിരുന്നു.ഇപ്പോഴും ആ സ്വപ്നമുണ്ട്‌...പക്ഷേ നടക്കുമോയെന്നറിയില്ല.
വീടിനെക്കുറിച്ച്‌ ഞങ്ങൾക്കുള്ള സ്വപ്നത്തിൽ അത്ര പുതുമയൊന്നുമില്ല.സാധാരണപ്പെട്ട എല്ലാവർക്കുമുണ്ടാകാവുന്ന ഒരു സാധാരണ സ്വപ്നം!
കുറേയധികം സ്ഥലം...നല്ല പച്ചപ്പുള്ള സ്ഥലം...നിറയെ മരങ്ങളും, കിളികളുമൊക്കെയായി... വലിയൊരു കുളമുണ്ടാകണം...ആ കുളത്തിൽ മുങ്ങാംകുഴിയിട്ട്‌ കുളിക്കണം...നല്ല രസമായിരിക്കുമല്ലേ...മുൻ വശത്തെ ഗേറ്റിൽ നിന്നും വളഞ്ഞ്‌ തിരിഞ്ഞ്‌ പോകുന്ന ഒരു ചെമ്മൺ പാതയുണ്ടാകണം...
അത്‌ ചെന്ന്‌ നില്ക്കുന്നത്‌ വിശാലമായ മുറികളുള്ള ഒരു വീട്ടിലായിരിക്കണം. വീട്‌ വലുതാകണമെന്നൊന്നുമില്ല. പക്ഷേ ശരിക്കും കാറ്റും വെളിച്ചവുമൊക്കെ കേറുന്നതായിരിക്കണം...
ശുദ്ധ വായു ശ്വസിച്ച്‌, വാഹനങ്ങളുടേയും ഫാക്ടറികളുടെയും മലിനീകരണത്തിൽ നിന്നും വിട്ടുമാറി സ്വസ്ഥവും ശാന്തവുമായ ഒരു സ്ഥലത്ത്‌ കഴിഞ്ഞുകൂടണം. ഇത്രേയുള്ളു ഞങ്ങളുടെ സ്വപ്നം.
എന്താ പറയ്ക!
സ്ഥലമൊക്കുമ്പോ കാശൊക്കില്ല.കാശൊക്കുമ്പോ സ്ഥലമൊക്കില്ല. ഇതു രണ്ടുമൊക്കുമ്പോ സമയമൊക്കില്ല.
മുപ്പത്‌ വർഷം ഞാനും ടീച്ചറും സ്വപ്നം കണ്ട്‌ ജീവിച്ചതു തന്നെ മിച്ചം.

അവസാനം നടക്കാതാവുന്ന സ്വപ്നങ്ങളെ ബാക്കിയുള്ള കാലം നെഞ്ചിലേറ്റി താലോലിക്കാം എന്നൊക്കെ ഞാനും ടീച്ചറുമങ്ങ്‌ തീരുമാനിച്ചു. ഇനി മക്കളായിട്ട്‌ വല്ല സ്വപ്ന സാക്ഷാത്ക്കാരം നടത്തിത്തന്നാൽ അത്‌ മുജ്ജന്മസുകൃതം എന്ന്‌ വേണേൽ കരുതാം.ഗൾഫ്‌ കാശിന്റെ ബാക്കി ഫിക്സഡിലിട്ട്‌ അതിന്റെ കാശുകൊണ്ട്‌ ശിഷ്ടകാലം ജീവിക്കാം എന്നൊക്കെ വിചാരിച്ചു ഞങ്ങള്‌ രണ്ടാളും! ഇന്നത്തെക്കാലത്ത്‌ പിള്ളാര്‌ തന്നിട്ട്‌ കഴിയാമെന്നൊന്നും വിചാരിക്കാൻ പറ്റില്ലല്ലോ...

സംഭവങ്ങളൊക്കെ ഈ വിധമാകുമ്പോഴാണ്‌ ഞാൻ നമ്മടെ ഒരു പഴയെ സുഹൃത്തിനെ കണ്ടുമുട്ടുന്നത്‌. പാക്കൻ...കുറ്റം പറയരുതല്ലോ...ആള്‌ ഭയങ്കര സത്യസന്ധനാണ്‌! പണ്ട്‌ ‘തെങ്ങേൽ ക്ലബ്ബ്‌’ നടത്തിയിരുന്ന കാലത്ത്‌ നാടകക്കാർക്ക്‌ കാശുകൊടുത്തിട്ടേ ഉറങ്ങാൻ പോവൂ എന്നും പറഞ്ഞ്‌ ഒറ്റയ്ക്ക്‌ മഞ്ഞത്ത്‌ കുത്തിയിരുന്ന കക്ഷിയാണ്‌!
ആളിപ്പോൾ കയർഫാക്ടറിയൊക്കെ പൊളിച്ച്‌ വിറ്റ്‌ ബ്രോക്കർ പണിയാണ്‌!
കയറും,കയർ ഫാക്ടറിയുമൊക്കെ നശിച്ച്‌ നാറാണക്കല്ലടിഞ്ഞെന്നാണ്‌ പാക്കൻ പറയണത്‌...
ഇപ്പോ കൊയ്ത്ത്‌ ബ്രോക്കറുമാർക്കാണത്രേ...
വർഷം മൂന്നോ നാലോ കൊയ്ത്ത്‌ കിട്ടിയാൽ മതി...പക്ഷേ ഒടുക്കത്തെ കോമ്പറ്റീഷനാ...അതാണ്‌ പ്രശ്നം!
സത്യസന്ധനും നല്ലവനുമായ നമ്മുടെ പഴയകാല സുഹൃത്തിന്‌ നല്ലതു വരട്ടെ...അവൻ പണം കൊയ്യട്ടെ...

സ്ഥലത്തിനൊക്കെ പൊന്നിന്റെ വിലയാണന്ന്‌ പറഞ്ഞാൽ പോരെന്നാണ്‌ പാക്കൻ പറയുന്നത്.
തൊട്ടാൽ പൊള്ളുന്ന വെലയാ മണ്ണിന്‌ ഇക്കാലത്ത്!
കള്ളപ്പണം ഒഴുകകല്ലേ...കായലെറമ്പത്തോട്ട്‌ അടുക്കാൻ പറ്റില്ല. മൊത്തം റിസോർട്ടുകാര്‌ കൈക്കലാക്കിയിരിക്കയാ...
പുല്ലുപോലും പിടിക്കാതെ കിടന്നിരുന്ന ഒണക്ക സ്ഥലം പോലും ആളുകള്‌ മൊത്തിക്കൊണ്ട്‌ പോകയാണ്‌...
പാക്കന്റെ സ്ഥലപുരാണം കേട്ടുകഴിഞ്ഞപ്പോൾ മനസ്സിന്റെ അറിയാതെ കിടന്ന കോണുകളിലെവിടെയെങ്കിലും ആ പഴയ സ്വപ്നമുണ്ടായിരുന്നെങ്കിൽ അതുകൂടി പോയിക്കിട്ടി എന്ന്‌ ഞാൻ സമാധാനിച്ചു.

ഇത്രയൊക്കെ മേമ്പൊടിക്ക്‌ പറഞ്ഞുകഴിഞ്ഞ്‌ പാക്കൻ ആ തനി  ‘ബ്രോക്കറ്‌ ട്രിക്ക്‌’ എറക്കി.
കാര്യങ്ങളുടെ കിടപ്പും ഇരിപ്പും ഓട്ടവുമൊക്കെ ഇങ്ങനെയാണെങ്കിലും പഴയകാല സുഹൃത്തായ എനിക്ക്‌ വേണ്ടി അവൻ അരയും തലയും വാലുമൊക്കെ പിരിച്ച്‌ ഗോദായിലോട്ട്‌ ഇറങ്ങും. ഇത്‌ സത്യം...സത്യം...പിന്നേം സത്യം...
ഞാൻ ആ സത്യത്തിൽ വീണു.എനിക്കാണേ വേറേ മാർഗോമില്ല.

പാക്കന്റെ ബൈക്കിന്റെ പുറകിൽ എന്നെ പിടിച്ചുകെട്ടിയിരുത്തി. ഉലകം മുഴുവൻ ചുറ്റി.
എവിടെ? എന്റെ സ്വപ്ന ഭൂമി...
“ഓളേ മുക്കാൽ കാശുമായിട്ടെറങ്ങിയാൽ കോപ്പുകിട്ടും മാഷിന്‌...”പണ്ടത്തെ പാരലൽ കോളേജ്‌ മാഷായിരുന്നതിന്റെ ബഹുമാനമായിരിക്കും പാക്കൻ കൂടുതലൊന്നും പറഞ്ഞില്ല.
ബൈക്ക്‌ പറന്നുകൊണ്ടിരുന്നു.
ഷേർലിയെകാണുന്നതുവരെ...
പട്ടണത്തിലെ ഏതൊക്കെയോ  ട്ട..ണ്ട..വഴികളിലൂടെയാണ്‌ ഞങ്ങൾ ഷേർലീടെ വീട്ടിലെത്തിയത്. ഒരു ബൈക്ക്‌ കഷ്ടിച്ച്‌ പോകുന്ന വഴിയേ ഉള്ളൂ അവരുടെ വീട്ടിലേയ്ക്ക്.
“ദേ, ഇതു കണ്ടാ...പട്ടണത്തിലാ ഇവര്‌ കഴിയണത്‌...ഒരു ഓട്ടോ പോലും കേറാൻ വഴിയില്ല.അതുകൊണ്ടാ ഇതുങ്ങളിതുകൊടുത്തിട്ട്‌ മാറാൻ പോണത്‌...” ഷേർലി സ്ഥലം കൊടുക്കുന്നതിനെക്കുറിച്ച്‌ പാക്കന്റെ വിശദീകരണം കേട്ട്‌ ഞാൻ കണ്ണും മിഴിച്ചു നിന്നു.
എന്റെ സ്വപ്നഭൂമി...
എന്റെ വൈക്ളബ്യം മനസ്സിലാക്കിയിട്ടെന്നോണം പാക്കൻ പറഞ്ഞു.“മാഷിന്‌ തരാൻ പോണത്‌ ഇതല്ല...അവരുടെ ഓഹരി സ്ഥലമുണ്ട്‌ പഞ്ചായത്തതിരിൽ....അരയേക്കറോളമുണ്ട്‌...പുതിയ വീട്‌ വെയ്ക്കാൻ കാശു അത്യാവശ്യമായതോണ്ട്‌ ഷേർലിയത്‌ വിക്കുന്നത്‌...”

സ്ഥലമൊക്കെ കണ്ടു...
കുളവും,മരവും,കിളികളൊന്നുമില്ലേലും കുറച്ച്‌ ഒണക്ക മണലുണ്ട്‌...(പറമ്പിന്റെ മൂലയ്ക്ക്‌ ഒരു പ്ളാവുള്ള കാര്യം ഞാൻ പറയാൻ വിട്ടുപോയി.അതിൽ കുറച്ച്‌ ചക്കയും പിടിച്ചിട്ടുണ്ട്‌.)
എന്റെ സ്വപ്നഭൂമി...
“ഇക്കാലത്ത്‌ ആരാ മരോം കൊളോക്കെ നോക്കണത്‌...കൊളമൊള്ളവര്‌ അത്‌ മൂടാൻ പാടുപെടുകയാ...പക്ഷേ മണലേ... കിട്ടാക്കനിയാ...”
പാക്കൻ കൈക്കുമ്പിളിൽ വെള്ളമണൽ വാരിയെടുത്ത്‌ മുത്തം വെച്ചു.
“ദാ, ഇതു കണ്ടാ...പൊന്നാ...പൊന്ന്‌...മണ്ണു വാരുന്നോൻ അഴിയെണ്ണുന്ന കാലമാ...സമയം കളയാതെ ഒള്ള കാശിന്‌ വാങ്ങിക്കോ...അല്പ സ്വൽപം കടമൊക്കെ ഷേർലിയെക്കൊണ്ട്‌ ഞാൻ സമ്മതിപ്പിക്കാമെന്നേ...”
ഞാനും ടീച്ചറും ആലോചിച്ചു. ശരിയാണ്‌ പാക്കൻ പറഞ്ഞ കാര്യങ്ങൾ...
മരം വേണേൽ നമ്മുക്ക്‌ വെച്ച്‌ പിടിപ്പിക്കാം.  കൊളം വേണേൽ നമ്മുക്ക്‌ കുഴിക്കാം. മണലു വേണേലോ?
അങ്ങനെ ടീച്ചറ്‌ പണ്ട്‌ എന്റെ കൂടെ ഇറങ്ങിവന്നപ്പോൾ കൂടെ കൊണ്ടുവന്ന പണ്ടങ്ങൾ ഞാൻ ആദ്യമായി പണയം വെച്ചു.ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ പിൻവലിച്ചു. അരേയേക്കർ എന്റേം ടീച്ചറിന്റേം പേരിൽ വാങ്ങി.

രണ്ട് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് പുതിയ സ്ഥലത്തേയ്ക്ക്...
ഞങ്ങൾക്ക്‌ രണ്ടുപേർക്കും പ്രത്യേകിച്ച്‌ പണിയൊന്നുമില്ലല്ലോ...
ദെവസോം ഞാനും ടീച്ചറും നേരം വൈകുവോളം  പറമ്പിൽ തന്നെയായി...
കുറച്ച്‌ പുല്ലും, വാഴേം,കപ്പയുമൊക്കെ വെച്ചു.
പറമ്പൊരുവിധം പച്ചപിടിച്ചു വരുകയായിരുന്നു. അവിടുണ്ടായിരുന്ന്‌ ബോർ വെൽ അഴിച്ചു കളഞ്ഞ്‌ പകരം കുളം കുഴിപ്പിക്കുന്നതിനെ കുറിച്ച്‌ ഞങ്ങളാലോചിച്ചു.
മൂലയ്ക്ക്‌ നിന്ന പ്ലാവിലെ ചക്കകൾ പഴുത്തു. നല്ല മണവും ഉണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ചക്ക വെട്ടിയിടണമെന്ന്‌ തീരുമാനിച്ചു ഒരു ദിവസം വൈകിട്ട് തിരികെ ഞങ്ങൾ വാടക വീട്ടിലെത്തി.

അധിക നേരമായിക്കാണില്ല.ടീച്ചറിന്റെ ഫോൺ റിങ്ങുചെയ്തു.
ഞാനത്‌ ശ്രദ്ധിക്കാതെ ഏതോബുക്ക്‌ വായിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞ്‌ ടീച്ചറിന്റെ കൈവിരലുകൾ എന്റെ മുടിയെ തലോടുന്നു.
“മഞ്ജുവാ ഫോൺ ചെയ്തത്‌...”
മഞ്ജു, ഞങ്ങൾ വാങ്ങിയ സ്ഥലത്തിന്റെ അടുത്ത്‌ താമസിക്കുന്ന പെൺകുട്ടി.അവളാണ്‌ ആ സ്ഥലത്തിലെ വിവരങ്ങൾ ഞങ്ങൾക്കപ്പപ്പോൾ നല്കുന്നത്‌. ആരെങ്കിലും പറമ്പിൽ കയറിയാലോ, എന്തേലും എടുത്താലോ ഒക്കെ മഞ്ജുവിന്റെ ഫോൺ വരും. അതിന്‌ പ്രതിഫലമായി ഇടയ്ക്കിടയ്ക്ക്‌ ഞങ്ങളെന്തെങ്കിലുമൊക്കെ അവൾക്ക്‌ കൊടുക്കുകയും ചെയ്യാറുണ്ട്‌.
ഞാൻ ടീച്ചറെ നോക്കി.
“ഷേർലി വന്ന്‌ ചക്കെയെല്ലാം ഇട്ടോണ്ട്‌ പോയെന്ന്‌...”
“മഞ്ജു അതാണോ പറഞ്ഞത്‌?”
“അതേ, അവള്‌ ചോദിക്കാൻ ചെന്നപ്പോ ഷേർലി പറയുകയാണേ...”
എന്റെ കൺപോളകൾ ചോദ്യാർത്ഥത്തിൽ മുകളിലോട്ടുയർന്നു.
“ഷേർലിക്ക് പ്ലാവിലെ ചക്ക തിന്നാഞ്ഞിട്ട്‌ എന്തോ ഒരു ഇത്‌ പോലെയെന്ന്‌....സ്ഥലം കൊടുത്തു...കാശ്‌ വാങ്ങി എന്നൊക്കെ ഒള്ളത്‌ തന്നെ. പക്ഷേ അതുകൊണ്ടൊന്നും അവൾക്ക് ആ പറമ്പും പ്ളാവുമൊക്കെയായുള്ള ആത്മബന്ധം മാറിയിട്ടില്ലന്ന്...
കലികാലം...ഒന്ന് ചോദിക്കാനുള്ള മര്യാദപോലുമില്ലാണ്ടായല്ലോ ആൾക്കാർക്ക്!”
ഞാൻ കുടിച്ചിട്ട് വെച്ചിരുന്ന  ചായക്കപ്പ് ടീച്ചറുടെ കൈത്തലത്തിലിരുന്ന് ഞെരിയുന്നു.

ഞാൻ ചിരിച്ചു. ചാരുകസേരയിൽ കിടന്ന്‌ ആർത്താർത്ത്‌ ചിരിച്ചു.

Read more...

മഴയുടെ പാട്ട്

Saturday, August 16, 2014


പടിഞ്ഞാറ്‌ മാനം കറുത്ത്‌  ഇരുണ്ട്‌ തുടങ്ങി.കാറ്റ്‌ ആഞ്ഞ്‌ ആഞ്ഞ്‌ വീശി.
കണ്ണുമിന്നിക്കുന്ന മാതിരി ഒരു മിന്നലും തൊട്ടുപുറകേ ഇടിയും! കാറ്റിന്റെ രസവും നുകർന്ന്‌ പറക്കുന്ന കരിയിലകളുടെ പുറകെ ഓടിയിരുന്ന അപ്പുക്കുട്ടൻ കരഞ്ഞുകൊണ്ട്‌ വീടിന്നുള്ളിലേയ്ക്ക്‌ ഓടിക്കയറി.തൊട്ടുപുറകേ ആർത്തിരമ്പിവരുന്ന മഴയുടെ ശബ്ദവും...
ആദ്യം ഒടിഞ്ഞ്‌ വീണത്‌ പടിഞ്ഞാറേ വേലിയെറമ്പിൽ നിന്ന കുലച്ച വാഴയാണ്‌!
വാഴ ഒടിഞ്ഞത്‌ അമ്മയ്ക്ക്‌ സങ്കടമായി...“ഒരാൾ പൊക്കമൊള്ള കൊലയല്ലയോ! സങ്കടം വരാണ്ടിരിക്കുമോ!” മൂക്ക്‌ പിഴിഞ്ഞ്‌ കൈ മുണ്ടിൽ തുടച്ചുകൊണ്ട്‌ അമ്മ പറയുമ്പോൾ
ശബ്ദത്തിനൊരിടർച്ച...
ഒരാൾ പൊക്കമെന്നുള്ളതുകൊണ്ട്‌ അമ്മ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ അപ്പുക്കുട്ടന്‌ ചോദിക്കണമെന്നുണ്ടായിരുന്നു....പക്ഷേ ചോദിച്ചില്ല...
ഗൗരവമായിട്ട്‌ നൊണപറയുമ്പോ ചോദിച്ചാൽ കിഴുക്ക്‌ ഉറപ്പാണ്‌....
കുലയ്ക്ക്‌ സേതുവിന്റെ കൈയുടെ നീളമെങ്കിലും കാണും...അതിന്‌ സംശയമില്ല.

വടക്കേമൂലയ്ക്ക്‌ നിക്കുന്ന പ്ളാവ്‌ ഒടിഞ്ഞുവീഴാത്തതിലായിരുന്നു അച്ഛന്‌ അതിശയം!
പുഴുവെടുത്ത്‌ ഇപ്പോ വീഴും ഇപ്പോ വീഴുമെന്ന രീതിയിൽ നിക്കണ പ്ളാവാണ്‌! വെട്ടുകാരന്‌ കൊടുക്കേണ്ട കാശ്‌ ലാഭം കിട്ടും!
“പ്ളാവ്‌ വീണാൽ നമ്മളതറുപ്പിച്ച്‌ കട്ടിലു പണിയും...”
സേതു അതുകേട്ട്‌ തുള്ളിച്ചാടി.
“ഞാനാ അതീ ആദ്യം കെടക്കണത്‌...“പേൻ തലയിൽ രണ്ട്‌ കൈയും കൊണ്ട്‌ ചൊറിഞ്ഞുകൊണ്ട്‌ അവൾ അപ്പുക്കുട്ടനെ നോക്കി.
”പിന്നേ... ഇത്തിരി പുളിക്കും.“ അപ്പുക്കുട്ടൻ ചിറി കോട്ടി.
നന്ദിനിപ്പശു പതിവില്ലാത്ത വിധം കാറുന്നുണ്ടായിരുന്നു തൊഴുത്തിൽ....
”മൃഗങ്ങളാണേലും അതുങ്ങൾക്കും പേടികാണും!ചില്ലറ മഴയാണോ!“ നന്ദിനിയുടെ കരച്ചിൽ കേട്ട്‌ അമ്മ പറഞ്ഞു.

മഴ കടുത്തു.മേല്ക്കൂരയിലെ ഓലപ്പുറത്ത്‌ മഴവെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ നല്ല രസം. തെങ്ങിന്റെ തടമെല്ലാം നിറഞ്ഞ്‌ വെള്ളം പുറത്തേയ്ക്ക്‌ ഒഴുകി. ചാണകം മെഴുകിയ
തിണ്ണയെ തൊട്ടു തൊട്ടില്ലായെന്ന രീതിയിൽ മുറ്റത്തേ വെള്ളം വടക്കേ തോട്ടിലേയ്ക്ക്‌ ഒഴുകുന്നു.അപ്പുക്കുട്ടൻ കട്ടിളപടിയേൽ കയറി മുട്ടുകാലേൽ കൈയൂന്നി നിന്നു.
 മഴയുടെ ഭംഗി!മഴയുടെ താളം!മഴയുടെ ശക്തി!അപ്പുക്കുട്ടനെല്ലാം അത്ഭുദമായിരുന്നു.കുറച്ചു മുൻപുവരെ തലയെടുപ്പോടെ നിന്ന ആറുമാസച്ചെടി പൂക്കുല നിലത്ത്‌ മുട്ടിച്ച്‌ പ്രകൃതിയോട്‌ അടിയറവ്‌ പറയുന്നു. ആര്യവേപ്പേൽ പടർന്ന്‌ കയറിയിരുന്ന കോളാമ്പി വള്ളികൾ പൂക്കളെ മഴവെള്ളത്തിൽ ഒഴുക്കിക്കളഞ്ഞു.
മുറ്റം നിറയെ മഴവെള്ളത്തിൽ ഒഴുകി നടക്കുന്ന മഞ്ഞകോളാമ്പിപ്പൂക്കൾ!

അച്ഛനപ്പോൾ ചോരുന്ന ഓലകൾക്കിടയിൽ എക്സ്‌റേ ഷീറ്റും പ്ളാസ്റ്റിക്കുമൊക്കെ ചേടാനുള്ള തിരക്കിലായിരുന്നു.സേതു തണുപ്പ്‌ പിടിച്ച്‌ അടുപ്പിന്റെ മൂട്ടിൽ...
“അവിടെ മഴയും നോക്കി ഇരിക്കാതെ ആ ചരുവോം പാത്രോം വല്ലതും എടുത്ത്‌ വെള്ളം വീഴണടത്ത്‌ വെയ്ക്കാൻ നോക്കടാ ചെറുക്കാ...തിണ്ണ ചീത്തയാകാണ്ടിരിക്കും.” അമ്മയുടെ
വഴക്കും കേട്ട്‌, അടുക്കളയിലോട്ട്‌ പാത്രത്തിനായ്‌ ഓടുമ്പോഴാണ്‌ അപ്പുക്കുട്ടനത്‌ ശ്രദ്ധിച്ചത്‌...
മേല്ക്കൂരയിൽ നിന്നും ഇറ്റിറ്റ്‌ വീഴുന്ന മഴത്തുള്ളികൾ! ഓല മെടലയിലൂടെ അത്‌ താഴോട്ടിറങ്ങുന്നു.
ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രത്തിലൂടെ...
രാജേശ്വരി വാങ്ങിക്കൊടുത്ത ചായപ്പെൻസിൽ കൊണ്ട്‌ വരച്ചതാണ്‌.
മെടലയിൽ നല്ല ഭംഗിയായ്‌ ചേടി വെച്ചിരുന്നതാണ്‌...
പുഴയ്ക്കപ്പുറത്ത്‌...മലനിരകൾ...മലയുടെ താഴ്വാരത്തിൽ മേയുന്ന ആട്ടിൻകുട്ടികൾ... മലകൾക്കിടയിലൂടെ ഉദിച്ചുപൊങ്ങുന്ന സൂര്യൻ...
എല്ലാം നശിച്ചു...
അപ്പുക്കുട്ടന്റെ കണ്ണീരിനെ മേല്ക്കൂരയിൽ നിന്നും ഇറ്റിറ്റ്‌ വീഴുന്ന മഴത്തുള്ളികൾ ഒഴുക്കിക്കൊണ്ടുപോയി...
മഴവെള്ളത്തിലൊഴുകുന്ന കോളാമ്പിപ്പൂക്കൾ...
അപ്പുക്കുട്ടൻ വീടിന്റെ കോണിലെ പഴയ തഴപ്പായയിൽ ചുരുണ്ടുകൂടി.
രാത്രിയുടെ ഏതോയാമത്തിൽ അച്ഛന്റെ കൈവിരലുകൾ അവന്റെ തലമുടിയിലൂടെ ഓടുന്നത്‌ അവനറിഞ്ഞു. മഴയപ്പോഴും അതിന്റെ പാട്ട്‌ തുടർന്നുകൊണ്ടിരുന്നു.അവന്റെ മുഖം അച്ഛന്റെ മാറിലെ രോമക്കാടുകളിൽ അമർന്നു.
അപ്പുക്കുട്ടനുണർന്നപ്പോൾ മഴ ശമിച്ചിരുന്നു.സൂര്യപ്രകാശം കണ്ണിലടിക്കുന്നോണ്ടോയെന്ന്‌ സംശയം...അവൻ പായയിൽ നിന്നും എണീക്കാതെ തന്നെ കിടന്നു.
എന്തൊക്കെയോ ശബ്ദം...മരം മുറിക്കുന്നത്‌ പോലെ...
ആരുടെയൊക്കെയോ സംസാരം...

സേതു അവന്റെ മുകളിലോട്ട്‌ ചാടി വീണു.കുരുത്തം കെട്ട പെണ്ണ്‌! അവനവളെ തള്ളി മാറ്റി.
“ഇന്നലെ രാത്രീല്‌ നമ്മടെ പ്ളാവ്‌ വീണേ...അച്ഛനിനി കട്ടില്‌ പണിയും...ഞാനതേ കെടക്കുമല്ലോ...”സേതു കുണുങ്ങികുണുങ്ങി പറഞ്ഞു. അത്‌ പറയുമ്പോൾ അവളുടെ തല
രണ്ടുവശത്തേയ്ക്കും ആടിക്കൊണ്ടിരുന്നു.
അപ്പുക്കുട്ടൻ സന്തോഷത്താൽ ചാടി പുറത്തിറങ്ങി...
വടക്കേപുറം നിറയെ ആളുകൾ...
അമ്മയിരുന്ന്‌ കരയുന്നു!
പുഴുവെടുത്ത പ്ളാവ് വീടിന്നുമുകളിൽ...
രണ്ട്‌ മുറിയും അടുക്കളയുമായുള്ള കൊട്ടാരത്തിന്റെ അവശേഷിക്കുന്നത്  അപ്പുക്കുട്ടൻ കിടന്ന മുറി മാത്രം...അമ്മ കരയാതെന്തുചെയ്യും?
‘നമ്മളിനി ഓടിട്ട വീട്‌ വെയ്ക്കുമെന്നാ അച്ഛൻ പറഞ്ഞേ...“
സേതു വന്ന്‌ അപ്പുക്കുട്ടന്റെ കൈയിൽ പിടിച്ചു.
”ആ പശൂനെ കൊടുത്തിട്ട്‌ കൊറച്ച്‌ നാള്‌ നിങ്ങള്‌ അങ്ങോട്ട്‌ മാറി താമസിക്ക്‌...“പ്ളാവ്‌ വെട്ടുന്ന കൂട്ടത്തിലാരോ പറയുന്നത്‌ അപ്പുക്കുട്ടൻ കേട്ടു.
തെങ്ങിൻതടത്തിൽ കെട്ടി നിന്ന വെള്ളത്തിൽ കോളാമ്പിപ്പൂക്കളോടൊപ്പം ചായം പടർന്ന ഒരു സൂര്യനുമുണ്ടായിരുന്നു...

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP